മരട്: മന്ത്രി കെ. ബാബുവിന്റെ മണ്ഡലത്തിലെ നെട്ടൂര്‍-പനങ്ങാട് പിഡബ്ല്യുഡി റോഡിന്റെ പേരില്‍ നടന്നത് മൂന്ന് ഉദ്ഘാടനങ്ങള്‍. ഇതുമൂന്നും നടത്തിതും മന്ത്രി കെ.ബാബുതന്നെ. നിലവില്‍ ഉണ്ടായിരുന്ന ടാറിട്ട റോഡുതന്നെ റീടാറിംഗ് നടത്തുന്നതിനു മുമ്പുള്ള ഉദ്ഘാടന മാമാങ്കമാണ് കഴിഞ്ഞ മൂന്ന് ഉദ്ഘാടനങ്ങളും.
നിലവില്‍ ഉണ്ടായിരുന്ന നെട്ടൂര്‍-പനങ്ങാട് പിഡബ്ല്യൂഡി റോഡിന്റെ മാടവന ജംഗ്ഷന് മുതല്‍ പനങ്ങാട് ബസ്സ്റ്റാന്റ്വരെയുള്ള പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന മൂന്നര കിലോമീറ്റര്‍ റോഡ് റീടാറിംഗ് ചെയ്തു നന്നാക്കിയശേഷം ഈ റോഡ് ബിഎം ആന്റ് ബിസി നിലവാരത്തില്‍ പണിയാമെന്നും പറഞ്ഞുകൊണ്ട് നന്നാക്കിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ച് റീടാറിംഗ് നടത്തുകയായിരുന്നു. ഇതിന്റെ പേരിലും ഉണ്ടായിരുന്നു മന്ത്രിയുടെ വക ഒരു ഉദ്ഘാടനം 2013 ല്‍. രണ്ടര കിലോമീറ്റര്‍ ടാറിംഗ് ചെയ്തു പനങ്ങാട് എസ്എന്‍ ജംഗ്ഷന് എത്തിയപ്പോഴേക്കും മഴയും തുടങ്ങി. അങ്ങനെ ആ പണിയും മുടങ്ങി.
രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം 2015 ഫെബ്രുവരി 5 വ്യാഴാഴ്ച നെട്ടൂര്‍-പനങ്ങാട് പിഡബ്ല്യൂഡി റോഡിന്റെ പേരില്‍ ഒരേദിവസം തന്നെ രണ്ട് ഉദ്ഘാടനമാണ് മന്ത്രി കെ. ബാബു നടത്തിയത്. പനങ്ങാട് എസ്എന്‍ ജംഗ്ഷന് മുതല്‍ പനങ്ങാട് ബസ്സ്റ്റാന്റുവരെയുള്ള മുടങ്ങിക്കിടന്ന ബാക്കി ഒരു കിലോമീറ്റര്‍ റീടാറിംഗ് ചെയ്യുന്നതിനുവേണ്ടിയാണ് രണ്ടാംഘട്ട നിര്‍മാണോദ്ഘാടനം എന്ന പേരില്‍ വൈകിട്ട് 5 മണിക്ക് പനങ്ങാട് എസ്എന്‍ ജംഗ്ഷനില്‍ മന്ത്രി ഉദ്ഘാടനം നടത്തിയത്. മാടവന ജംഗ്ഷന് മുതല്‍ നെട്ടൂര്‍ നോര്‍ത്ത് വരെയുള്ള നാലു കിലോമീറ്റര്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം എന്ന പേരില്‍ നെട്ടൂര്‍ എസ്എന്‍ ജംഗ്ഷനിലും അതേദിവസംതന്നെ വൈകിട്ട് 6 മണിക്കും മന്ത്രി ഉദ്ഘാടനം നടത്തി.
നെട്ടൂര്‍-പനങ്ങാട് പിഡബ്ല്യുഡി റോഡിന്റെ ആകെയുള്ള നീളം ഏഴര കിലോമീറ്റര്‍. ഈ ഒരു റോഡിന്റെ റീടാറിംഗിന്റെ പേരില്‍ ഇപ്പോള്‍ നടന്നുകഴിഞ്ഞത് മൂന്ന് ഉദ്ഘാടനങ്ങള്‍. ഇനി പണി പൂര്‍ത്തിയാക്കി കഴിയുമ്പോള്‍ നടക്കാനിരിക്കുന്ന ഉദ്ഘാടനങ്ങള്‍ വേറെ. ആകെയുള്ള ഏഴ് കിലോമീറ്റര്‍ ഓരോ കിലോമീറ്റര്‍ കൂടുമ്പോഴും വേറെ വേറെ ഏഴ് ഉദ്ഘാടനങ്ങള്‍ മന്ത്രി കെ. ബാബു തന്നെ വന്ന് നടത്തുന്നത് കാണാനുള്ള പ്രതീക്ഷയിലാണ് നാട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: