തിരുവനന്തപുരം: നീന്തല്‍ക്കുളത്തില്‍ വീണ്ടും റെക്കോര്‍ഡുകളുടെ പെരുമഴ. ഒരു ദേശീയ റെക്കോര്‍ഡടക്കം 7 റെക്കോര്‍ഡുകളാണ് ഇന്നലെ പിറന്നത്. ആറെണ്ണം നീന്തലിലും ഒരെണ്ണം ഡൈവിംഗിലും.കേരളത്തിന്റെ സാജന് പ്രകാശാണ് ഇന്നലെ ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചത്. 400 മീറ്റര്‍ ഫ്രീസ്റ്റൈലിലായിരുന്നു സാജന്റെ കുതിപ്പ്.
നീന്തല്‍ക്കുളത്തില്‍ വിസ്മയക്കുതിപ്പ് നടത്തുന്ന മധ്യപ്രദേശിന്റെ ആകാംക്ഷ വോറക്ക് അഞ്ചാം സ്വര്‍ണ്ണം. ഇന്നലെ വനിതകളുടെ 400 മീറ്ററില്‍ പുതിയ റെക്കോര്‍ഡോടെ സ്വര്‍ണ്ണം നീന്തിയെടുത്താണ് 17കാരിയായ ആകാംക്ഷ പുതിയ ചരിത്രം രചിച്ചത്. നിലവിലെ റെക്കോര്ഡുകാരിയും 2011ലെ റാഞ്ചി ഗെയിംസിലെ സ്വര്‍ണ്ണമെഡല്‍ ജേതാവുമായ മഹാരാഷ്ട്രയുടെ റിച്ച മിശ്രയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയായിരുന്നു ആകാംക്ഷയുടെ കുതിപ്പ്. 2002-ല്‍ റിച്ച മിശ്ര സ്ഥാപിച്ച നാല് മിനിറ്റ് 39.45 സെക്കന്റിന്റെ റെക്കോര്‍ഡാണ് നാല് മിനിറ്റ് 32.50 സെക്കന്റില്‍ നീന്തിയെത്തി ആകാംക്ഷ തിരുത്തിക്കുറിച്ചത്.
കര്‍ണാടകയുടെ മാളവിക. വി നിലവിലെ റെക്കോര്‍ഡ് മറികടന്ന് 4 മിനിറ്റ് 35.07 സെക്കന്റില്‍ നീന്തിയെത്തി വെള്ളിമെഡല്‍ നേടിയപ്പോള്‍ റിച്ച മിശ്ര 4 മിനിറ്റ് 49.45 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെങ്കലം കരസ്ഥമാക്കി.
നേരത്തെ 800 മീറ്റര്‍ ഫ്രീസ്റ്റൈലിലും 4-100മീറ്റര്‍, 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലും 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ നീന്തലിലും ആകാംക്ഷ റെക്കോര്‍ഡോടെ ആകാംക്ഷ പൊന്നണിഞ്ഞിരുന്നു. 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലാണ് വെള്ളി മെഡല്‍ ലഭിച്ചത്.
വനിതകളുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില് മധ്യപ്രദേശിന്റെ റിച്ച മിശ്ര പുതിയ റെക്കോര്‍ഡോടെ പൊന്നണിഞ്ഞു. 2011ലെ റാഞ്ചി ഗെയിംസില്‍ താന്‍ തന്നെ സ്ഥാപിച്ച 2 മിനിറ്റ് 26.90 സെക്കന്റിന്റെ റെക്കോര്‍ഡാണ് ഇന്നലെ 2 മിനിറ്റ് 25.78 സെക്കന്റില്‍ നീന്തിയെത്തി റിച്ച തിരുത്തിയത്. വെള്ളി നേടിയ തമിഴ്നാടിന്റെ എ.വി. ജയവീണയും നിലവിലെ റെക്കോര്‍ഡ് മറികടന്നു. സമയം 2 മിനിറ്റ് 26.18 സെക്കന്റ്. കര്‍ണാടകയുടെ ദാമിനി കെ. ഗൗഡക്കാണ് വെങ്കലം. ഇന്നലത്തെ നേട്ടത്തോടെ റിച്ചയുടെ അക്കൗണ്ടില്‍ സ്വര്‍ണ്ണങ്ങളുടെ എണ്ണം നാലായി. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയിലും 400 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലുമാണ് മറ്റ് രണ്ട് സ്വര്‍ണ്ണങ്ങള്‍. കൂടാതെ 1500 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെള്ളിയും 400 മീറ്റര്‍ ഫ്രീസ്റ്റൈലിലും 200 മീറ്റര്‍ ബാക്ക്സ്ട്രോക്കിലും വെങ്കലവും റിച്ച സ്വന്തമാക്കി.
സര്‍വ്വീസസിന് വേണ്ടി നീന്തല്‍ക്കുളത്തിലിറങ്ങിയ മലയാളി താരം പി.എസ്. മധുവും ഇന്നലെ മാത്രം റെക്കോര്‍ഡ് ഡബിള്‍ സ്വന്തമാക്കി. 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയിലും 50 മീറ്റര്‍ ബാക്ക് സ്ട്രോക്കിലുമാണ് മധു ഇന്നലെ റെക്കോര്‍ഡ് സ്വര്‍ണ്ണമണിഞ്ഞത്. ഇതോടെ മധുവിന് നാല് സ്വര്‍ണ്ണമായി. പുരുഷന്മാരുടെ 200 മീറ്റര്‍ വ്യക്തിഗത മെഡ്ലെയില് 2011-ല്‍ മഹാരാഷ്ട്രയുടെ വീര്‍ ധവാല്‍ ഘാഡെ സ്ഥാപിച്ച 2 മിനിറ്റ് 11.74 സെക്കന്റിന്റെ റെക്കോര്‍ഡാണ് 2 മിനിറ്റ് 08.98 സെക്കന്റില്‍ നീന്തിയെത്തി മധു സ്വന്തം പേരിലാക്കിയത്. രണ്ട് മിനിറ്റ് 09.49 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കര്‍ണാടകയുടെ അരവിന്ദ് മണി വെള്ളിയും മധ്യപ്രദേശിന്റെ സന്ദീപ് സേജ്വാള് (2 മിനിറ്റ് 10.78 സെക്കന്റ്) വെങ്കലവും സ്വന്തമാക്കി.ഇരുവരും നിലവിലെ റെക്കോര്‍ഡ് മറികടന്നു.
50 മീറ്റര്‍ ബാക്ക് സ്ട്രോക്കില്‍ വീര്‍ ധവാല്‍ ഘാഡെയുടെ പേരിലുള്ള 27.52 സെക്കന്റിന്റെ റെക്കോര്‍ഡാണ് മധു 27.02 സെക്കന്റില്‍ ഫിനിഷ് ചെയ്ത് തിരുത്തിക്കുറിച്ചത്. ഹീറ്റ്സിലും മധു റെക്കോര്‍ഡ് മറികടന്നിരുന്നു. 27.22 സെക്കന്റില്‍ ഫിനിഷ് ചെയ്ത മധ്യപ്രദേശിന്റെ രോഹിത് ഇമോലിയ വെള്ളിയും കര്‍ണാടകയുടെ അരവിന്ദ് മണി (27.26 സെക്കന്റ്) വെങ്കലവും നേടി. ഇരുവരും നിലവിലെ റെക്കോര്‍ഡ് മറികടന്നാണ് മെഡലണിഞ്ഞത്. 100, 200 മീറ്റര്‍ ബാക്ക്സ്ട്രോക്കിലാണ് മധുവിന്റെ മറ്റ് രണ്ട് സ്വര്‍ണ്ണമെഡലുകള്‍.
വനിതകളുടെ 50 മീറ്റര്‍ ബാക്ക്സ്ട്രോക്കില്‍ റെക്കോര്‍ഡ് സ്വര്‍ണം നേടി ഗുജറാത്തിന്റെ മന്നപട്ടേലും ട്രിപ്പിള്‍ തികച്ചു. 30.68 സെക്കന്റില്‍ നീന്തിയെത്തിയാണ് മന്ന ഇന്നലെ പൊന്നണിഞ്ഞത്. 31.36 സെക്കന്റില്‍ ഫിനിഷ് ചെയ്ത് മഹാരാഷ്ട്രയുടെ ജ്യോത്സന പന്‍സാരെ വെള്ളിയും കര്‍ണാടകയുടെ വാനിയ. കെ.എ (31.40 സെക്കന്റ്) വെങ്കലവും നേടി. ഇന്നലെ സ്വര്‍ണ്ണം നേടിയ മന്ന പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ 100, 200 മീറ്റര്‍ ബാക്ക്സ്ട്രോക്കുകളിലും പൊന്നണിഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: