ദയ പോയ്, ദാക്ഷിണ്യം പോയ്, ലോഹ്യം പോയ്, മര്യാദ പോയ്, ബാക്കി വല്ലതുമുണ്ടോ…” എന്ന് എന്‍.വി.കൃഷ്ണവാര്യര്‍ തന്റെ കവിതയിലൂടെ ചോദിച്ചിട്ടുണ്ട്. നമ്മുടെ സാംസ്കാരിക തനിമകളെ തച്ചുതകര്‍ക്കുന്ന അക്ഷര വിരോധികളുടെ സമാനതകളില്ലാത്ത വിവരക്കേടിനെതിരായി കവിയുടെ മനസ്സില്‍ നിന്നുയര്‍ന്ന ശബ്ദമായിരുന്നു അത്.
രണ്ടു വര്‍ഷം മുമ്പ് വീണ്ടുമീ വരികള്‍ പ്രതിഷേധിക്കാന്‍ കൂടിയ ഒരു സംഘം സാംസ്കാരിക പ്രവര്‍ത്തകരില്‍ നിന്നു കേള്‍ക്കാനിടയായി. അന്നും നമ്മുടെ സാംസ്കാരിക പൈതൃകത്തിനു നേരെ മതത്തിന്റെ ഫത്വ ഉപയോഗിച്ച് ഒരും സംഘം നടത്തിയ കടന്നാക്രമണത്തിനെതിരായ പ്രതിഷേധമായിരുന്നു. ദയയും ദാക്ഷിണ്യവും ലോഹ്യവും മര്യാദയുമെല്ലാം പൊയ്പ്പോയ നാട്ടില്‍ ബാക്കിവല്ലതും വച്ചിട്ടുണ്ടോ എന്ന് മനമുരുകി ചോദിക്കുകയായിരുന്നു ഒത്തു കൂടിയവര്‍.
മലപ്പുറം ജില്ലയിലെ കോട്ടയ്ക്കല്‍ രാജാസ് ഹൈസ്കൂളില്‍ പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ഥാപിക്കപ്പെട്ട വിഖ്യാത സാഹിത്യകാരന് ഒ.വി.വിജയന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഒത്തു കൂടിയവരില്‍ നിന്നാണ് ‘ബാക്കിവല്ലതും വച്ചിട്ടുണ്ടോ’ എന്ന പ്രതിഷേധ സ്വരം ഉയര്‍ന്നത്. ജനസംഖ്യയില്‍ മുസ്ലിം സമുദായത്തിനു ഭൂരിപക്ഷമുള്ള പ്രദേശമാണ് മലപ്പുറം ജില്ല. അതിനാല്‍ അവിടെയുള്ള മുസ്ലിങ്ങളില്‍ ഒരു വിഭാഗം പറയുന്നു, പ്രതിമകളും സ്മാരകങ്ങളും തങ്ങള്‍ക്ക് ഹറാമും സമുദായ നിയമങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന്. അതിനാല്‍ അത് ഒ.വി.വിജയന്റെതായാലും തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ പക്ഷം.
ഒ.വി.വിജയന്റെ പ്രതിമ രാജാസ് ഹൈസ്കൂളില്‍ സ്ഥാപിച്ചത് ഇസ്ലാം വിരുദ്ധമാണെന്ന വാദം നിരത്തി അവര്‍ തകര്‍ക്കുകയും ചെയ്തു. എന്നാല്‍ സാമൂഹ്യ സാംസ്കാരിക മേഖലയിലെ എല്ലാവരും ഒത്തു ചേര്‍ന്ന ഒരു പ്രതിഷേധ സ്വരം പ്രതിമ തകര്‍ത്തതിനെതിരെ ആദ്യം ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്. എന്തിനും ഏതിനും പ്രതിഷേധവും ഒപ്പു ശേഖരണവും നടത്തുന്നവര്‍ അന്ന് മൗനികളായപ്പോള്‍ അതിനെതിരായും സമൂഹം പ്രതികരിച്ചു. അപ്പോഴാണ് പ്രതിഷേധ കൂട്ടായ്മയുമായി ‘സാംസ്കാരിക നായകര്‍’ രംഗത്തു വന്നത്.
തച്ചു തകര്‍ക്കപ്പെട്ട പ്രതിമയെ നോക്കി വിലപിച്ചവര്‍ പക്ഷേ, മലപ്പുറം ജില്ലയിലെ സാംസ്കാരിക പൈതൃകങ്ങള്ക്കെതിരെ ഫത്വ മുഴക്കിയ മതഭീകരതക്കെതിരെ മൃദുസമീപനമാണ് കൈക്കൊണ്ടത്. ഇപ്പോള്‍ വീണ്ടും വിലക്കുമായി രംഗത്തെത്താന്‍ മതവാദികളെ പ്രേരിപ്പിക്കുന്നതിനും കാരണം പലഭാഗത്തു നിന്നും അവര്‍ക്കു ലഭിക്കുന്ന മൗനമായ പിന്തുണയാണ്.
മാധവിക്കുട്ടിയുടെയും ഇടശ്ശേരിയുടെയും സ്മാരകങ്ങള്ക്കെതിരെയാണ് ഇപ്പോള്‍ മതഭീകരര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.
മലപ്പുറം ജില്ലയില്‍ ഇവരുടെ സ്മാരകങ്ങള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്നാണ് ഭീഷണി. ആ ഭീഷണിക്കുമുന്നില്‍ സര്‍ക്കാര്‍ വഴങ്ങുക മാത്രമല്ല ചെയ്തിരിക്കുന്നത്. ഭീഷണിയെ സര്‍ക്കാരും സാഹിത്യ അക്കാദമിയും അംഗീകരിച്ചിരിക്കുന്നു. ഇടശ്ശേരിക്ക് കുറ്റിപ്പുറത്താണ് സ്മാരകം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. മാധവിക്കുട്ടിക്ക് പുന്നയൂര്‍ക്കുളത്തും. ഇതിനായി ഒരു കോടിയിലധികം രൂപ സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മുസ്ലിം മതഭീകരവാദികളുടെ എതിര്‍പ്പിനെ ഭയന്ന് സ്മാരക നിര്‍മ്മാണത്തില്‍ നിന്ന് പിന്‍വാങ്ങുന്ന സര്‍ക്കാര്‍, അനുവദിച്ച പണം തിരികെ പിടിക്കാനുള്ള തീരുമാനത്തിലാണ്.
വ്യക്തികളുടെ പേരില്‍ സ്മാരകവും പ്രതിമയും നിര്‍മ്മിക്കുന്നത് തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്ന വാദമാണ് ഇവര്‍ പറയുന്നത്. മലയാള സാഹിത്യത്തില്‍ മാധവിക്കുട്ടിക്കും ഇടശ്ശേരി ഗോവിന്ദന്നായര്ക്കുമുള്ള പ്രാധാന്യം മനസ്സിലാക്കാതെയല്ല അവര്‍ ഇത്തരം വിലക്കുകള്‍ പ്രഖ്യാപിക്കുന്നത്. മലപ്പുറം ജില്ലയെ പ്രത്യേകമായ ഒരു മേഖലയാക്കി മാറ്റുകയാണ് അവരുടെ ഉദ്ദേശ്യം. മലപ്പുറം ജില്ല കേരളത്തിനകത്താണെങ്കിലും കേരളത്തില്‍ പൊതുവായുള്ള നിയമങ്ങളും കീഴ്വഴക്കങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്നാണ് അവരുടെ വാദം.
തങ്ങളുടേതായ ഒരു സാമ്രാജ്യം, തങ്ങളുടെ മതനിയമങ്ങള്‍ക്കനുസരിച്ചുള്ള ഒരു പ്രദേശം സ്ഥാപിച്ചെടുക്കാനുള്ള നീക്കങ്ങളാണിതിനു പിന്നില്‍. എന്നാല്‍ ഇവര്‍ സ്ഥാപിച്ചെടുക്കാനും അടിച്ചേല്പിക്കാനും ശ്രമിക്കുന്നതില്‍ നിന്ന് വേറിട്ടൊരു സാംസ്കാരിക തനിമയാണ് മലപ്പുറത്തിനുള്ളത്. അത് ബോധ്യമുള്ളതുകൊണ്ടു കൂടിയാണ് ഇത്തരം അടിച്ചേല്പിക്കലുകള്ക്ക് തുനിയുന്നതും.
കേരളത്തിലെ മറ്റേതൊരു പ്രദേശത്തെക്കാളും ദേശീയ പൊതു ധാരയോട് ചേര്‍ന്നു നില്ക്കുന്ന ഇടമാണ് മലപ്പുറം. പ്രസിദ്ധങ്ങളായ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും മലപ്പുറത്തെ സാംസ്കാരിക സമ്പന്നമാക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്നേതന്നെ ഈ പാരമ്പര്യത്തിലധിഷ്ഠിതമായാണ് മലപ്പുറം ജീവിക്കുന്നത്. പ്രശസ്തമായ മാമാങ്കം നടന്നിരുന്നത് ഇന്നത്തെ മലപ്പുറം ജില്ലയിലാണ്. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ നടന്നിരുന്ന ബൃഹത്തായ നദീതീര ഉത്സവമായിരുന്നു മാമാങ്കം. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായ എന്ന സ്ഥലത്താണ് മാമാങ്കം അരങ്ങേറിയിരുന്നത്.
മാഘമാസത്തിലെ മകം നാളിലെ ഉത്സവമാണ് മാമാങ്കം ആയത്. ഇതൊരു ക്ഷേത്രോത്സവമായിരുന്നു. കാടാമ്പുഴ ക്ഷേത്രവും തിരുന്നാവായ ക്ഷേത്രവും തുടങ്ങി, ചമ്രവട്ടം, തൃപ്പങ്ങോട്ട്, തൃക്കണ്ടിയൂര്‍, തിരുമാന്ധാംകുന്ന്, രാമപുരം, ശുകപുരം എന്നിങ്ങനെ നരവധിയായ പ്രസിദ്ധ ക്ഷേത്രങ്ങള്‍ മലപ്പുറം ജില്ലയുടെ പ്രത്യേകതയാണ്. മലപ്പുറം ജില്ലയുടെ സാംസ്കാരിക പാരമ്പര്യവും അതുതന്നെയാണ്.
ഇതിലെല്ലാം ഉപരിയാണ് മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ ജന്മദേശവും മലപ്പുറമാണെന്നത്. ഭാഷാപിതാവിന്റെ ജന്മം കൊണ്ട് പവിത്രമായ തിരൂരില്‍ തുഞ്ചന്‍ പറമ്പ് സ്ഥിതിചെയ്യുന്നതിനു സമീപം അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ മുമ്പ് സര്‍ക്കാര്‍ തലത്തില്‍ ശ്രമം നടന്നിരുന്നു. അതിനെയൂം ഇസ്ലാം മതത്തിനെതിരാണെന്ന പേരില്‍ എതിര്‍ത്തു. അന്നും ഭീഷണിക്കു വഴങ്ങി പ്രതിമസ്ഥാപിക്കുന്നതില്‍ നിന്ന് പിന്മാറി. ആ പ്രതിമ പൊടിയും മാറാലയും പിടിച്ച് എവിടയോ കിടക്കുകയാണ്. അന്ന് ഭീഷണിക്കടിപ്പെടാതെ സര്‍ക്കാര്‍ പ്രതിമാസ്ഥാപനവുമായി മുന്നോട്ടു പോയിരുന്നെങ്കില്‍ ഇന്ന് മാധവിക്കുട്ടിയുടെയും ഇടശ്ശേരിയുടെയും സ്മാരകങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ അവര്‍ ഫത്വ പുറപ്പെടുവിക്കുമായിരുന്നില്ല.
ഈ നിലപാടുകള്‍ക്ക് പിന്തുണയുമായി കേരള ഭരണത്തിലെ നിര്‍ണ്ണായക ശക്തിയായ മുസ്ലിംലീഗും ഒപ്പം ചേരുന്നു. അനിസ്ലാമികമായതിനെ മലപ്പുറം ജില്ലയില്‍ വച്ചുപൊറുപ്പിക്കില്ലെന്ന നിലപാടിനെ പിന്തുണയ്ക്കുന്ന മുസ്ലിംലീഗ് നേതാക്കള്‍ മുമ്പ് തിരുവനന്തപുരത്ത് നിത്യഹരിത അഭിനേതാവ് പ്രേംനസീറിന്റെ പ്രതിമ സ്ഥാപിക്കാന്‍ ചിലര്‍ മുന്‍കൈയെടുത്തപ്പോള്‍ എതിര്‍പ്പുമായി രംഗത്തു വന്നു. അന്ന് പറഞ്ഞത് നസീര്‍ ഇസ്ലാമായതിനാല്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കരുതെന്നാണ്.
മതത്തിനൊപ്പം ചേര്‍ന്നു നിന്നല്ല നസീര്‍ ജീവിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ ചിറയിന്‍കീഴിലെ ശാര്‍ക്കര ക്ഷേത്രത്തില്‍ അദ്ദേഹം ആനയെ നടയ്ക്കിരുത്തുമായിരുന്നില്ല. നസീറും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ള ഇസ്ലാം വിശ്വാസികള്‍ സിനിമയില്‍ അഭിനയിച്ചാണ് പണമുണ്ടാക്കിയതും പ്രശസ്തിയിലേക്കെത്തിയതും. ഇസ്ലാമിന് സിനിമയും വര്‍ജ്ജ്യവും ഹറാമുമാണെന്ന് പറയുന്നവരുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍കാര്‍ ശ്രീബുദ്ധന്റെ പ്രതിമകള്‍ തകര്‍ത്തതും ഇതേ വികാരത്തോടെയും കാരണങ്ങള്‍ നിരത്തിയുമായിരുന്നു. പ്രതിമകളും സ്മാരകങ്ങളും അനിസ്ലാമികമാണെന്ന് പറയുന്നവര്‍ മറ്റ് മതവിശ്വാസികളുടെ മേലും അതടിച്ചേല്പ്പിക്കാന് ശ്രമിക്കുന്നു. ഒ.വി.വിജയന്റെ മാസ്റ്റര്‍പീസായി കണക്കാക്കപ്പെടുന്ന ഖസാക്കിന്റെ ഇതിഹാസത്തിലെ അധ്യായങ്ങളിലൊന്നായ ‘കുമന്‍കാവ്’ പുനഃസൃഷ്ടിക്കുകയാണ് രാജാസ് സ്കൂളില്‍ ചെയ്തത്.
വിജയന് പ്രിയപ്പെട്ട പൂച്ചയോടൊപ്പമുള്ള അദ്ദേഹത്തിന്റെ പ്രതിമ, നോവലിലെ കഥാപാത്രങ്ങള്‍, കാര്‍ട്ടൂണ്‍ ബോര്‍ഡ് എന്നിവയാണ് ‘കൂമന്‍കാവി’ല്‍ ഒരുക്കിയിരുന്നത്. കൂമന്‍കാവില്‍ വിജയന് സൃഷ്ടിച്ചിരുന്ന ബിംബങ്ങള്‍ അനിസ്ലാമികമാണെന്നായിരുന്നു അന്ന് പറഞ്ഞത്. മാധവിക്കുട്ടിയും ഇടശ്ശേരിയും തങ്ങളുടെ എഴുത്തിലൂടെ അറിയിച്ചത് അവര്‍ ജീവിച്ച സംസ്കാരത്തെയാണ്. പുന്നയൂര്‍ക്കുളത്തെ നീര്മാതളത്തിനൊപ്പം അവിടെ സര്‍പ്പക്കാവുമുണ്ട്. മാധവിക്കുട്ടിയുടെ നോവലുകളിലും ഇടശ്ശേരിയുടെ കവിതകളിലും പ്രതിപാദിക്കുന്ന സംസ്കാരം മാറ്റിമറിക്കാന്‍ എങ്ങനെ കഴിയും?.
നിളാതീരത്ത് ഇടശ്ശേരിക്ക് സ്മാരകം നിര്‍മ്മിക്കാനാണ് പദ്ധതിയിട്ടിരുന്നത്. പ്രതിമയും ലൈബ്രറിയും ഓഡിറ്റോറിയവും അടങ്ങുന്ന പദ്ധതിയാണ് സര്‍ക്കാര്‍ ഇപ്പോള്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്. തുഞ്ചത്ത് രാമാനുജന് എഴുത്തച്ഛന്റെ പ്രതിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ ഇടശ്ശേരിയെ വിലക്കിയതില്‍ അദ്ഭുതപ്പെടാനില്ല. തുഞ്ചന്‍ പറമ്പില്‍ എഴുത്തച്ഛനെയും എഴുത്താണിയും കുടിയിരുത്തിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. പണ്ടിവിടെ വിളക്കു വച്ചിരുന്നു. ഇന്ന് ആ വിളക്കും കെടുത്തിയിരിക്കുകയാണ്. തുഞ്ചന്‍ പറമ്പിലെ സ്വാധീനക്കാര്‍ ഇന്ന് മതഭീകരതയെ താലോലിക്കുന്നവരാണ്.
നിലവിളക്ക് ഹറാമാണെന്ന് പറഞ്ഞു ശീലിപ്പിക്കുകയാണ് അവര്‍. അവരുടെ സ്വാധീനത്തിനു വഴങ്ങിയാണ് ആ വിളക്ക് കെടുത്തിയത്. മാധവിക്കുട്ടിക്ക് പുന്നയൂര്‍ക്കുളത്തും ഇടശ്ശേരിക്ക് കുറ്റിപ്പുറത്തും സ്മാരകമുയരുകതന്നെ വേണം. ഭീഷണികള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ പിന്‍വാങ്ങിയാല്‍ താലിബാനിസത്തിനു വഴങ്ങുന്ന സമീപനമാകുമതെന്നതില് സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: