പാട്ന: നാലുദിവസം കഴിഞ്ഞാല്‍ ശക്തിപരീക്ഷണം നടക്കാന്‍ പോകുന്ന ബീഹാര്‍ രാഷ്ട്രീയത്തില്‍ വാക്പോരു മുറുകുന്നു. നിതീഷ് കുമാര്‍ തന്നെ വെറു കളിപ്പാവയാക്കാമെന്ന് വ്യാമോഹിച്ചുവെന്ന് മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി പറയുമ്പോള്‍, മാഞ്ചി പാര്‍ട്ടിക്കു വിമതനാവുകയല്ല, പാര്‍ട്ടിയെ വഞ്ചിക്കുകയായിരുന്നുവെന്ന് ജെഡിയു നേതാവ് നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇരുവരും അണികളെയും അനുയായികളെയും ഉശിരുകേറ്റിനിര്ത്താന് മത്സരിക്കുകയാണ്.
അതിനിടെ, നിതീഷ് കുമാറിന് തന്റെ കൂടെ നില്ക്കുന്നവരില് സംശയം ജനിച്ചുതുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതിഭവനില്‍ കൊണ്ടുപോയി ശക്തിപ്രകടനം നടത്തിയെങ്കിലും എംഎല്‍എമാര്‍ വോട്ടെടുപ്പു വന്നാല്‍ മാഞ്ചിക്കൊപ്പം നിന്നേക്കുമെന്നാണ് നിതീഷിന്റെ സംശയം. അതു മറച്ചുവെക്കാന്‍ നിതീഷ് ശ്രമിക്കുന്നുമില്ല. പകരം, മാഞ്ചിയെ പരമാവധി മോശക്കാരനാക്കി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പാര്‍ട്ടിയെ വഞ്ചിച്ചവനെന്ന കുറ്റപ്പെടുത്തല്‍ അതിന്റെ ഭാഗമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.
”മാഞ്ചി ചെയ്തത് വാസ്തവത്തില്‍ പാര്‍ട്ടിയിലെ റിബല്‍ പ്രവര്‍ത്തനമല്ല, മറിച്ച് വഞ്ചനയാണ്,” നിതീഷ് പറഞ്ഞു.
”അധികാരം കൈമാറുമ്പോള്‍ ഞാന്‍ മാഞ്ചിയോടു പറഞ്ഞിരുന്നു പദ്ധതിയും മാര്‍ഗ്ഗവും തയ്യാറാണ്, അതുവഴി മുന്നോട്ടു പോയാല്‍ മതിയെന്ന്. പക്ഷേ, ബദല്‍ ഭരണം നടത്താനാണ് അയാള്‍ ശ്രമിച്ചത്. സദ്ഭരണം എന്ന സങ്കല്‍പ്പംതന്നെ അയാള്‍ തകര്‍ത്തുകളഞ്ഞു. അതെത്തുടര്‍ന്ന് ജനങ്ങള്‍ പരാതി പറയാന്‍ തുടങ്ങി. അയാള്‍ തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിച്ചു. അതിനെല്ലാം എന്റെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ചു, ” നിതീഷ് വിശദീകരിച്ചു. സ്വന്തം പാര്‍ട്ടി നയിച്ച സര്‍ക്കാരിന്റെ കഴിഞ്ഞ ഒമ്പതു മാസത്തെ ഭരണം ദുര്ഭരണമായിരുന്നുവെന്ന് സമ്മതിക്കുകവഴി നിതീഷ് എതിരാളികള്‍ക്ക് അടിയ്ക്കാന്‍ വടിവെട്ടിക്കൊടുക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, മാഞ്ചിയെ മോശക്കാരനാക്കി പാര്‍ട്ടിയെയും എംഎല്‍എമാരേയും ഒപ്പം നിര്‍ത്താനുള്ള വികാരപരമായ നിതീഷ് തന്ത്രമാണിതെന്ന് വിശകലനം ചെയ്യുന്നവരുമുണ്ട്.
”പൊതുതെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വോട്ടുകിട്ടാതെ വന്നപ്പോള്‍ ഞാന്‍ കരുതി, ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമാണെന്ന്. പക്ഷേ, ജനങ്ങള്‍ മാഞ്ചിയ്ക്കെതിരേ പരാതി പറയാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ തീരുമാനിച്ചു എന്റെ തീരുമാനം മാറ്റണമെന്ന്,” നിതീഷ് പറഞ്ഞു.
നിതീഷ് അധികാരത്തിനു വേണ്ടി ആര്ത്തികാണിക്കുന്നുവെന്ന് ഗവര്‍ണ്ണര്‍ കേസരി നാഥ് ത്രിപാഠി പറഞ്ഞതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞെങ്കില്‍ അതു തെറ്റാണ് ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടനാപരമായും അതു ശരിയായില്ലെന്ന് നിതീഷ് പ്രതികരിച്ചു.
നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ ഗവര്‍ണ്ണര്‍ പ്രസംഗം നടത്തിയശേഷം സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുമെന്ന പ്രസ്താവനയെയും നിതീഷ് വിമര്‍ശിച്ചു. ഇത് ഗവര്‍ണറുടെ മുന്‍ തീരുമാനത്തിനെതിരാണ്. നിയമസഭയില്‍ രഹസ്യ ബാലറ്റ് ജനാധിപത്യ സംവിധാനത്തിനെതിരാണ്. അങ്ങനെ ചെയ്യുമ്പോള്‍ കൂറുമാറ്റ നിയമം നടപ്പാക്കാനാവാതെവരും, നിതീഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: