ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നിര്‍ണായക തീരുമാനമെന്ന നാട്യത്തില്‍ അങ്ങേയറ്റം പരിഹാസ്യമായ ഒരു പ്രഖ്യാപനം നടത്തുകയുണ്ടായി. തങ്ങള്‍ മത്സരിക്കുന്ന 15 സീറ്റിലൊഴികെ ബാക്കിയുള്ള 55 സീറ്റിലും കേജ്രിവാളിന്റെ എഎപിക്ക് പിന്തുണ നല്‍കുമെന്നാണ് കാരാട്ട് പ്രഖ്യാപിച്ചത്. ബിജെപിയേയും സംഘപരിവാറിനെയും തടയാനാണിതെന്ന ന്യായീകരണവും സഖാവ് കാരാട്ട് മുന്നോട്ടുവയ്ക്കുകയുണ്ടായി.
തെരഞ്ഞെടുപ്പ് ഫലത്തെ വന്‍തോതില്‍ സ്വാധീനിക്കാന്‍ കഴിയുന്ന ഒരു തീരുമാനമായി എഎപിക്കുള്ള പിന്തുണയെ ചിത്രീകരിച്ച കാരാട്ട് സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ 15 ഇടങ്ങള്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ മൂന്ന് സീറ്റ് മാത്രം നേടി ബിജെപി കനത്ത പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കാരാട്ടിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ”ദല്‍ഹി തെരഞ്ഞെടുപ്പിലെ എഎപിയുടെ മഹത്തായ വിജയം ബിജെപിയുടെയും നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെയും സമ്പൂര്‍ണ നിരാകരണമാണ്” എന്നായിരുന്നു കാരാട്ടിന്റെ അവകാശവാദം.
എഎപിയുടെ വിജയവും ബിജെപിയുടെ പരാജയവും ആഘോഷിച്ച സിപിഎമ്മും പ്രകാശ് കാരാട്ടും എഎപിക്ക് പിന്തുണ കൊടുക്കാതെ ഇടതുപാര്‍ട്ടികള്‍ സ്വന്തമായി മത്സരിച്ച 14 സീറ്റില്‍ (15 എന്ന് കാരാട്ട് കള്ളം പറയുകയായിരുന്നു) എന്താണ് തങ്ങളുടെ അവസ്ഥ എന്നുമാത്രം പറഞ്ഞില്ല. ആകെയുള്ള 70 സീറ്റില്‍ 14 എന്നത് ഗണ്യമായ സംഖ്യയാണെങ്കിലും കാരാട്ടിന്റെ പാര്‍ട്ടിയായ സിപിഎം മത്സരിച്ചത് മൂന്ന് സീറ്റില്‍ മാത്രമായിരുന്നു. ഈ മൂന്ന് സീറ്റിലുംകൂടി ലഭിച്ചതാകട്ടെ 1226 വോട്ടും. കര്‍വാള്‍ നഗര്‍-712, ദ്വാരക-264, ബുറാറി-250. 2013 ലെ തെരഞ്ഞെടുപ്പില്‍ ദ്വാരക (684), കര്‍വാള്‍ നഗര്‍ (1199), സഹദ്ര (121) എന്നിങ്ങനെ മൂന്നുമണ്ഡലങ്ങളില്നിന്നായി 2004 വോട്ട് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുകയുണ്ടായി. ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ 712 വോട്ടിന്റെ കുറവ്.
2013 ല്‍ ദല്‍ഹിയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളില്‍നിന്നായി 6296 വോട്ട് നേടിയ സിപിഐ ഇക്കുറി അഞ്ച് സീറ്റിലാണ് മത്സരിച്ചത്. ലഭിച്ചതാകട്ടെ 2393 വോട്ട്. വ്യവസ്ഥാപിത ഇടതുപാര്ട്ടികളില്പ്പെടുന്ന ഫോര്‍വേര്‍ഡ് ബ്ലോക്ക് 2013 ല്‍ മുണ്ഡ്ക മണ്ഡലത്തില്‍ മത്സരിച്ച് 175 വോട്ട് നേടിയത് ഇത്തവണ 52 വോട്ടായി കുറഞ്ഞു.
ആകെയുള്ള 70 സീറ്റിലും മത്സരിച്ച ബിജെപിക്ക് 2013 നെ അപേക്ഷിച്ച് 0.97ശതമാനം വോട്ടിന്റെ കുറവുമാത്രമാണുണ്ടായത്. ലഭിച്ച വോട്ടുകളുടെ എണ്ണം കൂടുകയുമുണ്ടായി. 2013 ല്‍ നേടിയ 26,04100 വോട്ട് 27,79810 ആയി ഉയര്‍ന്നു. 175710 വോട്ട് കൂടുതല്‍. ഇത് വച്ചുനോക്കുമ്പോള്‍ എത്ര ദയനീയമാണ് ദല്‍ഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികളുടെ അവസ്ഥ.
നാളിതുവരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരൊറ്റ സീറ്റില്‍പ്പോലും ജയിച്ചിട്ടില്ലാത്ത കേരളത്തിലെ ബിജെപി ഇടതു-വലതുമുന്നണികളിലെ 20 ഓളം പാര്‍ട്ടികളോട് മത്സരിച്ച് ഓരോ മണ്ഡലങ്ങളില്‍നിന്നും നേടുന്ന വോട്ടുകളുടെ എണ്ണവുമായി ദല്‍ഹിയില്‍നിന്ന് സിപിഎം ഉള്‍പ്പെടെ ഇടതുപാര്‍ട്ടികള്‍ നേടുന്ന വോട്ടുമായി തട്ടിച്ചുനോക്കുമ്പോഴറിയാം വ്യത്യാസം.
രാജ്യതലസ്ഥാനമായ ദല്‍ഹി ഒരുകാലത്തും ഇടതുപാര്‍ട്ടികളുടെ ശക്തികേന്ദ്രമായിരുന്നിട്ടില്ല. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിനും മറ്റുമായിരുന്നു അവര്‍ വോട്ടുകള്‍ നല്‍കിയിരുന്നത്. പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവന് നിലകൊളളുന്ന മണ്ഡലത്തില്‍പ്പോലും പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള സഖാക്കള്‍ ‘വര്‍ഗശത്രുക്കള്‍ക്ക്’ സന്തോഷപൂര്‍വം വോട്ടും ചെയ്യുകയായിരുന്നു. അതുകൊണ്ടുതന്നെ ദല്‍ഹിയില്‍ എഎപിക്ക് പിന്തുണ നല്‍കിയതിലും ചില മണ്ഡലങ്ങളില്‍ മത്സരിച്ച് പരിഹാസ്യമായി പരാജയപ്പെട്ടതിലും അസാധാരണമായി ഒന്നുമില്ലെന്ന് സമാധാനിക്കാം.
ദല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ കഴിഞ്ഞുവെന്ന് ലജ്ജയില്ലാതെ അവകാശപ്പെടുന്ന പ്രകാശ് കാരാട്ട് പശ്ചിമബംഗാളില്‍ സംഭവിക്കുന്നതിന് നേര്‍ക്ക് ബോധപൂര്‍വം കണ്ണടക്കുകയാണ്. ബോണ്‍ഗാവ് ലോക്സഭാ മണ്ഡലത്തിലേക്കും കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ ഫലങ്ങള്‍ ബിജെപിയുടെ മുന്നേറ്റത്തെ കുറിക്കുന്നു. രണ്ടിടങ്ങളിലും ജയിച്ചത് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസാണെങ്കിലും സിപിഎമ്മിനെ പിന്തള്ളി മുഖ്യപ്രതിപക്ഷമായി ബിജെപി മാറുന്നതിന്റെ ചിത്രമാണ് തെളിയുന്നത്.
രണ്ട് മണ്ഡലങ്ങളിലും മുന്‍ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച വോട്ടുകളുടെ വര്‍ധന തൃണമൂല്‍ കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഞെട്ടിച്ചിരിക്കുകയാണ്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നിലയനുസരിച്ച് കിഷന്‍ഗഞ്ച് നിയമസഭാ മണ്ഡലത്തില്‍ 3.94 വോട്ട് മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്.
2011 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 3.09 ആയി കുറഞ്ഞു. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ ബിജെപി 14.41 ശതമാനം വോട്ട് നേടി. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ 29.27 ശതമാനമായി വോട്ടിംഗ് നില ബിജെപി ഉയര്‍ത്തി.
ഇതേ കാലയളവില്‍ സിപിഎമ്മിന്റെ വോട്ട് ക്രമാനുഗതമായി കുറയുകയാണുണ്ടായത്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 41.09 ശതമാനം വോട്ടാണ് കിഷന്‍ഗഞ്ചില്‍ നിന്ന് സിപിഎം സ്ഥാനാര്‍ത്ഥി നേടിയത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 40.86 ശതമാനമായി കുറഞ്ഞു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 30.34 ശതമാനമായി. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചത് 18.84 ശതമാനം. 29.27 ശതമാനം വോട്ട് ലഭിച്ച ബിജെപിയെക്കാള്‍ 10.47 ശതമാനം കുറവ്. സിപിഎം സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളി ബിജെപിയുടെ മഹേന്ദ്രറോയ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. 2.41 ശതമാനം വോട്ട് മാത്രം നേടിയ കോണ്‍ഗ്രസ് ചിത്രത്തില്‍നിന്ന് അപ്രത്യക്ഷമായി.
ബോണ്‍ഗാവ് ലോക്സഭാ മണ്ഡലത്തില്‍ ജയിക്കാനായില്ലെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി എന്നാണ് സിപിഎം അവകാശപ്പെട്ടത്. 43.27 ശതമാനം വോട്ടു നേടി തൃണമൂല്‍ സ്ഥാനാര്‍ത്ഥി വിജയിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 26.30 ശതമാനം വോട്ട് ലഭിച്ചു. എന്നാല്‍ ബിജെപി വോട്ടുകളുടെ വര്‍ധന പരിശോധിക്കുമ്പോള്‍ സിപിഎം ഉയര്‍ത്തുന്ന അവകാശവാദത്തിന്റെ പൊള്ളത്തരം വ്യക്തമാവും.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 3.95 ശതമാനം വോട്ടാണ് ബോണ്‍ഗാവ് മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നിലയനുസരിച്ച് ഇത് 3.13 ആയിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടുകള്‍ 19.07 ശതമാനമായി ഉയര്‍ന്നു. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പില്‍ 25.17 ശതമാനത്തിലേക്കാണ് ബിജെപി വോട്ടുകള്‍ കുതിച്ചുയര്‍ന്നിരിക്കുന്നത്.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബോണ്‍ഗാവ് മണ്ഡലത്തില്‍ സിപിഎമ്മിന് ലഭിച്ച 42.08 ശതമാനം വോട്ട് 2011 നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് നിലയനുസരിച്ച് 41.50 ശതമാനമായി കുറഞ്ഞു. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത് 31.52 ശതമാനമായി. ഇതില്‍നിന്നാണ് ഇപ്പോഴത്തെ 26.30 ശതമാനത്തിലേക്ക് വീണ്ടും കുറഞ്ഞത്. 3.95 ശതമാനം വോട്ടില്‍നിന്ന് 25.17 ശതമാനമായി ഉയര്‍ത്തിയ ബിജെപിയാണോ 42.08 ശതമാനം വോട്ടില്‍നിന്ന് 26.30 ശതമാനത്തിലേക്ക് കൂപ്പുകുത്തിയ സിപിഎമ്മാണോ ബോണ്‍ഗാവില്‍ നേട്ടമുണ്ടാക്കിയത്? സിപിഎമ്മിന്റെ രണ്ടാംസ്ഥാനത്തെക്കാള് തിളക്കം ബിജെപിയുടെ മൂന്നാം സ്ഥാനത്തിനാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്?
കോണ്‍ഗ്രസ്-ഇടതുപക്ഷ സഹകരണം ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലം മുതല്‍ തുടങ്ങുന്നതാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ജ്യോതിബസു കോണ്‍ഗ്രസിന്റെ സഹയാത്രികനെപ്പോലെയായിരുന്നു. അനൗദ്യോഗികമായിരുന്ന ഈ ധാരണ സോണിയാ ഗാന്ധിയുടേയും പ്രകാശ് കാരാട്ടിന്റെയും കാലമായതോടെ പ്രത്യക്ഷസഖ്യമായി മാറി. 2004 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം മുന്‍കയ്യെടുത്ത് ഇടതുപാര്‍ട്ടികള്‍ നല്കിയ പിന്തുണ ഇതിന്റെ ഫലമായിരുന്നു.
2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും കോണ്‍ഗ്രസിനോടുള്ള സിപിഎമ്മിന്റെ ആഭിമുഖ്യത്തിന് കുറവുണ്ടായില്ല. തെരഞ്ഞെടുപ്പിനുശേഷം കോണ്‍ഗ്രസിനെ പിന്തുണക്കേണ്ട സാഹചര്യം വന്നാല്‍ അത് പരിഗണിക്കുമെന്ന സൂചനയാണ് പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയത്. ഇതും തെരഞ്ഞെടുപ്പിലെ പരാജയകാരണമായതായി പാര്‍ട്ടി വേദികളില്‍ നിന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.
2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി തുടരുന്ന അധികാരം നഷ്ടമായതോടെ മമതബാനര്‍ജിക്കെതിരെ കോണ്‍ഗ്രസിനെ പിന്തുണക്കുകയെന്ന നയമാണ് സിപിഎം സ്വീകരിച്ചത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രണബ് മുഖര്‍ജിയെ പിന്തുണച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിലും മറ്റ് ചില സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി സിപിഎം സൗഹൃദമത്സരത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഈ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ചരിത്രപരമായ പരാജയം ഇടതുപാര്ട്ടികളുടെകൂടി പരാജയമായിരുന്നു. ഇനിയുള്ള കാലം കോണ്‍ഗ്രസിന് വോട്ട് നല്കിയതുകൊണ്ട് പ്രയോജനമില്ലെന്ന ‘മഹത്തായ’ തിരിച്ചറിവില്‍ സിപിഎം എത്തിയിരിക്കുന്നു. ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിക്ക് നല്കിയ പിന്തുണയെ ഇങ്ങനെ വേണം കാണാന്‍.
2016 ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസിനെ സിപിഎം പിന്തുണക്കാനുള്ള സാധ്യത വളരെയേറെയാണ്. ഇതോടെ ഈ പാര്‍ട്ടിയുടെ പതനം പൂര്‍ത്തിയാകും. ബംഗാളില്‍ ഇപ്പോള്‍ കാണുന്നത് ഇടതുപക്ഷത്തിന്റെ അന്തിച്ചുവപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: