ഈ കാലഘട്ടത്തില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്ത് ആയിരുന്നു. സിപിഎം-ലെ കോണ്‍ഗ്രസുകാരനെന്ന് പലനേതാക്കളും പരിഹസിച്ചിട്ടുള്ള സുര്‍ജിത്ത് 1991 മുതല്‍ പാര്‍ട്ടിയെ കോണ്‍ഗ്രസ് പാളയത്തില്‍ കൂട്ടിക്കെട്ടുവാന്‍ തുടങ്ങിയിരുന്നു.
1991 ലെ നരസിംഹറാവു മന്ത്രിസഭയില്‍ മന്‍മോഹന്‍സിംഗിനെ ധനമന്ത്രിയായി നിയമിക്കാന്‍ ഉപദേശിച്ചത് ഹര്‍കിഷന്‍ സുര്‍ജിത്ത് ആയിരുന്നെന്ന് പ്രശസ്ത പത്രപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ ‘വരികള്‍ക്കപ്പുറം’ എന്ന തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുമ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ പോലും ആശ്ചര്യപ്പെട്ടാല്‍ അതില്‍ അത്ഭുതപ്പെടാനൊന്നുമില്ല.
സുര്‍ജിത്തിന്റെ സാമ്രാജ്യത്ത്വ വിരോധത്തിന്റെയും കോണ്‍ഗ്രസ് വിരോധത്തിന്റെയുമൊക്കെ പുറംപൂച്ച് പുറത്ത് ചാടുന്നതാണ് നയ്യാരുടെ ഈ വെളിപ്പെടുത്തല്‍. ആരും തന്നെ ഇന്നേവരെ ഇത് നിഷേധിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകമുണര്‍ത്തുന്ന വസ്തുത.
നരസിംഹറാവുവിന് ശേഷം, കോണ്‍ഗ്രസ് പിന്തുണയില്‍ ദേവഗൗഡ സര്‍ക്കാരുണ്ടാക്കാനുള്ള ചരട് വലികള്‍ നടത്തിയെതെല്ലാം സുര്‍ജിത്തായിരുന്നു. അങ്ങനെ കോണ്‍ഗ്രസ് പാളയത്തിലായ പാര്‍ട്ടിയ്ക്ക് അതിന്റെ അടിസ്ഥാനപരമായ നയങ്ങളും മൂല്യങ്ങളും നഷ്ടപ്പെട്ടതില്‍ പരിഭവിച്ചിട്ട് ഇനി കാര്യമില്ല. ഈ കാലയളവിലെല്ലാം കേരളത്തിലെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് നാടകങ്ങള്‍ തകര്‍ത്താടുകയായിരുന്നു.
ഇഎംഎസ്സിന്റെ മരണശേഷം സിപിഎം അതിന്റെ പാര്‍ട്ടി പരിപാടി 2000 ഒക്ടോബറില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക സമ്മേളനത്തില്‍, സുര്‍ജിത്ത് സെക്രട്ടറിയായിരിക്കെ ‘കാലോചിതമാക്കി’ത്തീര്‍ത്തു.
1964 ല്‍ കല്‍ക്കട്ടയില്‍ 7-ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ചതും 2000 വരെ പിന്തുടര്ന്നതുമായ പാര്‍ട്ടി പരിപാടി മാറ്റിയെഴുതിയപ്പോള്‍, പാര്‍ട്ടിക്കുള്ളിലെ ഭൂരിപക്ഷം അണികളും അനുഭാവികളും പാര്‍ട്ടി ബന്ധുക്കളും ഇതിന്റെ അപകടത്തെപ്പറ്റിയോ ഗൗരവത്തെപ്പറ്റിയോ ചിന്തിച്ചിട്ടുണ്ടാവില്ല. കേന്ദ്രകമ്മറ്റി, പിബി തുടങ്ങിയ ഉന്നത സമതികളിലെ ഒരു വിഭാഗം നേതാക്കള്‍ അറിഞ്ഞുകൊണ്ടും, മറ്റുള്ളവര്‍ എന്താണ് നടക്കുന്നതെന്നറിയാതെയും ഈ മാറ്റിയെഴുത്തിനെ അനുകൂലിച്ചു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അട്ടിമറി നടക്കുന്നത് താഴേ ഘടകങ്ങളില്‍ നിന്നല്ല, മുകളില്‍ നേതാക്കളില്‍ നിന്നാണെന്ന ചരിത്രസത്യം ഇവിടെയാവര്ത്തിക്കപ്പെടുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലുള്ള വിപ്ലവപ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ പാര്‍ട്ടിയ്ക്ക് പുറത്തുള്ളവര്‍ക്ക് കഴിയില്ല. കാരണം പാര്ട്ടിക്കെതിരായൊ, നേതാക്കള്‍ക്കെതിരായൊ ആരെങ്കിലും പ്രകടിപ്പിക്കുന്ന വിമര്‍ശനങ്ങളും, വിലയിരുത്തലുകളും വര്‍ഗ്ഗശത്രുക്കളുടെ സൃഷ്ടിയാണെന്ന്, പാര്‍ട്ടി അണികളിലും അനുഭാവികളിലും അടിച്ചേല്‍പ്പിക്കുന്ന യുക്തിരഹിതമായ വിശ്വാസമാണ് മറ്റ് അണികളെ നയിക്കുന്ന രാഷ്ട്രീയബോധം.
അതുകൊണ്ടു തന്നെ പാര്‍ട്ടിയ്ക്ക് പുറത്തുള്ളവരുടെ സത്യം കണ്ടെത്തെലുകളെ പുച്ഛത്തോടെയേ പാര്‍ട്ടി അണികള്‍ വീക്ഷിക്കൂ. അതുകൊണ്ടാണ് പാര്‍ട്ടിയെ തകര്‍ക്കുവാന്‍ പാര്ട്ടിയിക്കുള്ളിലുള്ളവര്ക്ക് മാത്രമെ കഴിയുകയുള്ളു എന്ന് വിലയിരുത്തപ്പെടുന്നത്.
1964 ല്‍ സിപിഐ (എം) രൂപീകരിച്ച 7-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച പാര്‍ട്ടി പരിപാടി തികച്ചും മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് തത്വത്തിലധിഷ്ഠതമായിരുന്നു. ‘ഒരു വിപ്ലവ’ പാര്‍ട്ടിയായി പ്രവര്ത്തിക്കുവാനാഹ്വാനം ചെയ്യുന്ന പരിപാടിയായിരുന്നു അത്. എന്നാല്‍ 2000 ഒക്ടോബറില്‍ കാലോചിതമാക്കി പുതുക്കിയ പരിപാടിയാകട്ടെ ഇതിന് കടകവിരുദ്ധമായിട്ടുള്ളതും മാര്‍ക്സിസ്റ്റ് തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടുള്ളതും വിപ്ലവസ്വഭാവം നഷ്ടപ്പെടുത്തുന്നതുമാണ്. മുതലാളിത്ത ഭരണക്രമത്തേയും മുതലാളിത്ത സംസ്കാരത്തേയും താങ്ങിനിര്‍ത്തുന്ന പുതിയപരിപാടിയുടെയടിസ്ഥാനത്തിലാണ് പാര്‍ട്ടി ഇപ്പോള്‍ നയങ്ങള്‍ രൂപീകരിക്കുന്നത്.
അതുകൊണ്ടാണ് ആ പരിപാടികളെല്ലാം അങ്ങേയറ്റം അബദ്ധ ജഡിലമായി തീരുന്നത്. 1964 ലെ പരിപാടി 2000 ല്‍ ‘കാലോചിത’മാക്കിയതാണ് എന്നു പറയുമ്പോള്‍ത്തന്നെ പിഴവു സംഭവിച്ചിരിക്കുന്നു. കാലത്തിനനുസരിച്ചാണ് പോകുന്നെതെങ്കില്‍ ഇതിന്റെയൊന്നും കാര്യമില്ലല്ലോ? അപ്പോള്‍ കാലോചിതമാക്കുക എന്ന പ്രയോഗം തന്നെ കമ്മ്യൂണിസ്റ്റ് വിരുദ്ധമല്ലേ? ഈ കാലഘട്ടം ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടമാണ്. അപ്പോള്‍ കാലോചിതമായി പോകുമ്പോള്‍ അതിനെ അനുകൂലിക്കുകയല്ലേ വേണ്ടത്. പിന്നെന്തിനാണ് ആഗോളവല്ക്കരണത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി ആഹ്വാനം മുഴക്കുന്നത്. പാര്‍ട്ടി പരിപാടി കാലോചിതമാക്കുകയെന്നുപറഞ്ഞാല് അതിന്റെ അര്‍ത്ഥം കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ തള്ളിക്കളയുകയെന്നാണ് മനസ്സിലാക്കേണ്ടത്.
അതത് രാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ സ്വഭാവമാണ് ആ രാജ്യങ്ങളിലെ രാഷ്ട്രീയം നിര്ണ്ണിക്കുന്നതും നിയന്ത്രിക്കുന്നതുമെന്ന വിശകലനവുമാണ് മാര്‍ക്സിയന്‍ ചിന്തയുടെ ആണിക്കല്ലുകളില്‍ ഒന്ന്. അതായത് സമ്പദ് വ്യവസ്ഥ അടിത്തറയും രാഷ്ട്രീയ വ്യവസ്ഥ മേല്‍ക്കൂരയും.
ഉല്പാദനോപാദികളായ ഭൂമി, അദ്ധ്വാനം, മൂലധനം ഇവയുടെ ഉടമസ്ഥാവകാശസ്വഭാവവും നിയന്ത്രണസ്വഭാവുമാണ് ആ രാജ്യം മുതലാളിത്തമാണോ, സോഷിലിസമാണോ പിന്തുടരുന്നതെന്ന് തീരുമാനിക്കപ്പെടുന്ന ഘടകങ്ങള്‍ ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണെന്നും മുതലാളിത്ത ഭരണകൂട വ്യവസ്ഥയാണ് ഇവിടെ നിലനില്‍ക്കുന്നതെന്നും, തൊഴിലാളി-കര്‍ഷക സഖ്യത്തിലൂടെ കെട്ടിപ്പടുക്കുന്ന മുന്നണിയിലൂടെ മുതലാളിത്ത ഭരണകൂടത്തെ മാറ്റിമറിച്ച് ജനകീയജനാധിപത്യ ഭരണകൂടം (തൊഴിലാളി കര്‍ഷക ഭരണകൂടം) സ്ഥാപിച്ച് ഉല്പാദനോപാദികള് പൊതുസ്വത്തായി പ്രഖ്യാപിച്ച് ചൂഷണമില്ലാത്ത സോഷ്യലിസ്റ്റ് വ്യവസ്ഥിതി സ്ഥാപിച്ച് കമ്മ്യൂണിസത്തിലേയ്ക്ക് മുന്നേറുക എന്നതായിരുന്നു 1964 ല്‍ പാര്‍ട്ടി രൂപം കൊടുത്ത പാര്‍ട്ടി പരിപാടിയുടെ കാതല്‍.
എന്നാല്‍ 2000 ല്‍ കാലോചിതമാക്കിയ പരിപാടി പ്രകാരം ഈ വീക്ഷണത്തിന്റെ നിരാകരണമാണ് സംഭവിച്ചത്. കാലോചിതമാക്കിയ പരിപാടിയില്‍ ജനകീയ ജനാധിപത്യത്തിലെ സമ്പദ് മേഖലയെപ്പറ്റി പറയുന്നത്
1.പൊതുമേഖലയ്ക്ക് മേധാവിത്വമുള്ള സമ്പദ് വ്യവസ്ഥയായിരിക്കും.
2.മറ്റു രംഗങ്ങളില്‍ നിയന്ത്രക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൈക്കൊള്ളും.
3.വിവിധ ഉടമസ്ഥതാരീതീകളോടു കൂടിയ ബഹുഘടനയായിരിക്കും.
ഇത് സോഷ്യലിസത്തിലേയ്ക്ക് നീങ്ങാനുള്ള പരിപാടിയല്ല. ഇപ്പോള്‍ത്തന്നെ നമ്മുടെ രാജ്യത്ത് പൊതുമേഖയ്ക്ക് മേധാവിത്വമുണ്ട്. അത് സൃഷ്ടിക്കുവാന്‍ പാര്‍ട്ടിയുടെ ആവശ്യമില്ല. വിവിധ ഉടമസ്ഥതാരീതീകളോടു കൂടിയ ബഹുഘടനയായിരിക്കും എന്ന് പറയുമ്പോള്‍ അതില്‍ മുതലാളിത്തവും സഹകരണമേഖലയും പൊതുമേഖലയും എല്ലാം ഉണ്ടായിരിക്കും. അത്തരം ഒരു സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. അതില്‍ ജനകീയ ജനാധിപത്യം സൃഷ്ടിച്ച് പുതിയതായി ഒന്നും ചെയ്യാനില്ല.
ചുരുക്കത്തില്‍ വിപ്ലവം ഉപേക്ഷിച്ച് കമ്മ്യൂണിസവും ഉപേക്ഷിച്ച് മുതലാളിത്ത ഭരണകൂടത്തിന്റെയും സാമൂഹിക വ്യവസ്ഥിതിയുടേയും പരിഷ്കരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിയായി സിപിഎം പരിവര്‍ത്തനം ചെയ്യപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം. പാര്‍ട്ടി രൂപംകൊണ്ട 1964 ല്‍ വിപ്ലവം (റവല്യൂഷന്) ആയിരുന്നു പരിപാടിയെങ്കില്‍ 2000 ല്‍ പരിപാടി കാലോചിതമാക്കിയപ്പോള്‍ പരിഷ്കരണം (റീ ഫോം) ആയി പരിവര്‍ത്തനം ചെയ്യപ്പെട്ടു. മുതലാളിത്തത്തിന്റെ പരിഷ്കരണത്തിനു വേണ്ടി നിലകൊള്ളുന്ന ഒരു പാര്‍ട്ടി എങ്ങനെ കമ്മ്യൂണിസ്ററ് പാര്‍ട്ടി ആകും. ഇതിനെന്തിനാണ് ചെങ്കൊടി. ഇതിനെന്തിനാണ് മാര്‍ച്ച് പാസ്റ്റും, പരേഡും ? കാരണം വിപ്ലവ പാര്‍ട്ടികള്‍ക്കാണ് സ്വന്തമായി പട്ടാളച്ചിട്ടയില്‍ അണിനിരക്കുന്ന ചുവപ്പു സേന വേണ്ടത്. മുതലാളിത്ത പരിഷ്കരണ പാര്‍ട്ടിയ്ക്ക് അതിന്റെ ആവശ്യമില്ലായെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ പരിപാടി അനുസരിച്ചാണ് ബംഗാളില്‍ മുതലാളിത്ത വിപ്ലവം പൂര്‍ത്തീകരിക്കുക എന്ന പാര്‍ട്ടിയുടെ ലക്ഷ്യപ്രാപ്തിക്കായി ബുദ്ധ ദേവ്, നന്ദിഗ്രാമും, സിംഗൂരും സൃഷ്ടിച്ചത്. കോര്‍പ്പറേറ്റ് മൂലധനവുമായി കൈകോര്‍ത്ത് മൂലധന സ്വരൂപണത്തിന്റെ വക്താക്കളായി പാര്‍ട്ടി മാറിയതിന്റെ തിക്തഫലമായിരുന്നു നന്ദിഗ്രാമില്‍ സംഭവിച്ചത്.
ഫലമോ 32 വര്‍ഷമായി അധികാരം കൈയാളിയിരുന്ന ബംഗാള്‍ പാര്‍ട്ടിയ്ക്ക് നഷ്ടമായി. പറച്ചിലില്‍ സോഷ്യലിസവും പ്രവൃത്തിയില്‍ മുതലാളിത്തവുമായപ്പോള് പാര്‍ട്ടിയണികളും അനുഭാവികളും തിരിച്ചടിച്ചു. ദയനീയമായി പാര്‍ട്ടി തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.
കേന്ദ്രനേതൃത്വത്തിന് ബംഗാള്‍ ഘടകത്തിനെതിരായൊ നേതാക്കള്‍ക്കെതിരായൊ ഒരു നടപടിയുമെടുക്കാനായില്ല. കാരണം, തങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചത് പാര്‍ട്ടി പരിപാടി അനുസരിച്ചുള്ള കാര്യങ്ങളാണെന്ന് ബുദ്ധദേവും കൂട്ടരും വാദിക്കുമ്പോള്‍ അഖിലേന്ത്യാ നേതൃത്വം തലകുനിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍? ബംഗാളിലെ സിപി.എമ്മിന്റെ തകര്‍ച്ചയ്ക്ക് കാരണമെന്തന്നുള്ള ചോദ്യത്തിന് ഒറ്റവാചകത്തില്‍ മറുപടി പറയാം.
മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രം + വിപരീത പ്രയോഗം = പ്രതിവിപ്ലവം”
പ്രതികരിക്കാൻ ഇവിടെ എഴുതുക: