കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് റബറിന്റെ ഇപ്പോഴത്തെ വിലയിടിവ്. റബ്ബര്‍കര്‍ഷകരെ മാത്രമല്ല, സംസ്ഥാനത്തെ പൊതുവായി ഇത് ബാധിക്കുന്നു. റബറിന്റെ വിലയിടിഞ്ഞിട്ടും, അത് കര്‍ഷകരെ ബാധിച്ചിട്ടും സത്വര നടപടികള്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. റബര്‍ ബോര്‍ഡ് മുന്‍ ചെയര്മാന് പി.സി. സിറിയക് ആവശ്യപ്പെടുന്നത് റബര്‍ ഇറക്കുമതി നിര്‍ത്തലാക്കണമെന്നും വിലസ്ഥിരതാ ഫണ്ടില്‍നിന്നും 1000 കോടി രൂപ സംഭരണത്തിന് വിനിയോഗിക്കണമെന്നുമാണ്.
റബറിന്റെ തറവില 170 രൂപയാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കേരളം സ്ഥിരം അവഗണനക്ക് ഇരയാകുന്നതിന് കാരണം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന എംപിമാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതില്‍ പുലര്‍ത്തുന്ന നിസ്സംഗതയാണ്. ഇപ്പോള്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭിക്കാന്‍ റബര്‍സംഭരണം സര്‍ക്കാര്‍ ഏജന്‍സികളെ ഏല്‍പ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇടനിലക്കാര്‍ കാരണമാണ് കര്‍ഷകര്‍ക്ക് ന്യായവില കിട്ടാത്തതെന്ന് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണിത്. റബര്‍മാര്‍ക്കും ഇപ്പോള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. റബര്‍ സംഭരണമാണ് ഇതിനിടയാക്കിയത്. കര്‍ഷകരില്‍നിന്നും റബര്‍മാര്‍ക്ക് റബര്‍ വാങ്ങിയിരുന്നത് സഹകരണ ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും സ്ഥിരനിക്ഷേപം സ്വീകരിച്ചുമായിരുന്നു. ഇപ്പോള്‍ റബര്‍മാര്‍ക്കിന്റെ പ്രവര്‍ത്തന മൂലധനം തീര്‍ന്നുവെന്നും സ്വത്ത് വിറ്റ് കടം തീര്‍ക്കാന്‍ അനുവദിക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നിരിക്കുന്നു.
സര്‍ക്കാരും റബര്‍ വ്യവസായികളും തമ്മിലുണ്ടാക്കിയ പാക്കേജില്‍ ആര്‍എസ്എസ്-അഞ്ച് വിഭാഗത്തിലുള്ള റബറിനെയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കാമെന്ന് മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ പാക്കേജ് പ്രകാരം കിട്ടേണ്ടത് വില 134 രൂപയാണെങ്കിലും ഇപ്പോള്‍ 124 രൂപ മുതല്‍ 126 രൂപവരെയാണ് ലഭിക്കുന്നത്.
ചിലരുടെ സ്ഥാപിതതാല്പര്യങ്ങള് സംരക്ഷിക്കാനാണ് പ്രത്യേക പാക്കേജ് രൂപീകരിച്ചതെന്നും ഇതിനുപിന്നിലെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരാന്‍ അനേ്വഷണം നടത്തണമെന്നും ആവശ്യമുയര്‍ന്നുകഴിഞ്ഞു. പാക്കേജ് കര്‍ഷകര്‍ക്കല്ല, കച്ചവടലോബിക്കാണ് പ്രയോജനം ചെയ്യുകയെന്നാണ് ആരോപണം. ടയര്‍കമ്പനികളും കര്‍ഷകര്‍ക്ക് ബാധ്യതയാണ്. ടയര്‍കമ്പനികള്‍ റബര്‍ ഇറക്കുമതി ചെയ്യുന്നതിനെ കര്‍ഷകര്‍ എന്നും എതിര്‍ത്തിരുന്നു. ടയര്‍കമ്പനികളുടെ ഗോഡൗണിലുള്ളത് ലാഭത്തില്‍ ഇറക്കുമതി ചെയ്ത റബറാണ്.
തന്മൂലം അവര്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് പ്രതിസന്ധിയുടെ ആഴംകൂട്ടുന്നു. റബര്‍ തലസ്ഥാനമായ കോട്ടയത്ത് റബര്‍ വ്യാപാരികള്‍ കടകള്‍ അടയ്ക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ചെറുകിട റബര്‍ വ്യാപാരികളും പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ആശ്വാസ നടപടികളുടെ ഗുണഭോക്താക്കളും ഇടനിലക്കാരാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച റബര്‍ പാക്കേജിന്റെ പ്രയോജനം പൂര്‍ണതോതില്‍ കര്‍ഷകര്‍ക്ക് നല്‍കാതെ ഇടനിലക്കാര്‍ കൈക്കലാക്കുന്ന സ്ഥിതിവിശേഷമുണ്ട്. ഇതിനുനേര്‍ക്ക് സര്‍ക്കാര്‍ കണ്ണടക്കുകയാണ്.
അന്താരാഷ്ട്ര വിലയുടെ 20 ശതമാനം അധികം ചേര്‍ത്ത് റബര്‍വില നിശ്ചയിച്ച്, ആ വിലയ്ക്ക് റബ്ബര്‍ വ്യവസായികള്‍ അവ വാങ്ങാമെന്നും ഒന്നര രൂപ കമ്മീഷന് നല്‍കാമെന്നും കച്ചവടക്കാരുമായി ധാരണയായപ്പോള്‍ സര്‍ക്കാര്‍ അഞ്ചു ശതമാനം നികുതി ഉപേക്ഷിക്കാന്‍ തയ്യാറായി. പക്ഷെ വ്യാപാരികള്‍ എല്ലാ ദിവസവും റബ്ബര്‍ വാങ്ങാത്തതിനാല്‍ ബോര്‍ഡ് പ്രഖ്യാപിക്കുന്ന വില കര്‍ഷകര്‍ക്ക് കിട്ടാതായി.
കര്‍ഷക സംസ്ഥാനമായ കേരളത്തില്‍ ഏറ്റവും അവഗണന നേരിടുന്ന വിഭാഗം കര്‍ഷകരാണ്. നെല്‍കൃഷി കുട്ടനാട്ടില്‍ പരാജയപ്പെടുന്നതിന് കാരണം നെല്ല് സംഭരണത്തിന് സപ്ലൈകോ തയ്യാറാകാത്തതാണ്. റബര്‍കര്‍ഷകര്‍ക്ക് സംരംഭകന്റെയും റബര്‍ ബോര്‍ഡിന്റെയും സര്‍ക്കാരിന്റെയും പരിഗണന ലഭിക്കുന്നതും കുറവാണ്.
പൈനാപ്പിള്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കേരളത്തിന്റെ കാര്‍ഷികസംസ്കാരം നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. തണ്ണീര്‍ത്തടങ്ങളും നീര്‍ച്ചാലുകളും കുളങ്ങളും കിണറുകളും എല്ലാം നികത്തപ്പെട്ടപ്പോള്‍ 44 നദികളാല്‍ ജലസമൃദ്ധമായ കേരളം രൂക്ഷമായ ജലക്ഷാമം നേരിടുന്ന അവസ്ഥയിലാണ്. വ്യവസായികളും സംരംഭകരും മാത്രമല്ല ഒരു സംസ്ഥാനത്തിന്റെ നട്ടെല്ല്, അത് എല്ലാത്തരം കര്ഷകരുംകൂടിയാണ്.
കേരളത്തെ ഹരിതകോമളമായി നിലനിര്‍ത്തി, വിനോദസഞ്ചാരികളുടെ പറുദീസയാക്കിമാറ്റാനും ഇതെല്ലാം ആവശ്യമാണ്. അതുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വന്തം അതിജീവനത്തില്‍ മാത്രമല്ല ശ്രദ്ധകേന്ദ്രീകരിക്കേണ്ടത്. ഇവിടുത്തെ വിവിധ വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനുമുള്ള കടമയും സര്‍ക്കാരിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: