തൃശൂരിലെ ചന്ദ്രബോസ് എന്ന പാവം സെക്യൂരിറ്റിക്കാരന്റെ അരുംകൊല ആദ്യത്തേതല്ല. മുന്‍പ് നിരവധി പേര്‍ക്ക് ജോലിക്കിടെ ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്.
ചന്ദ്രബോസ് കൊല്ലപ്പെട്ടതിന്റെ രണ്ടാം നാളാണ് കോഴിക്കോട് മറ്റൊരു സംഭവമുണ്ടായത്. എല്‍.ഐ.സി ഓഫീസ് സെക്യൂരിറ്റി ജീവനക്കാരനെ അടിച്ചവശനാക്കി. ഓഫീസിലെ സ്റ്റോര്‍റൂമിന് സമീപത്ത് നിന്നും പുകവലിക്കുന്നതിനെ എതിര്‍ത്തതിനാണ് അഞ്ചംഗ സംഘം സെക്യൂരിറ്റിയെ അതിക്രൂരമായി മര്‍ദ്ദിച്ചത്.ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായിട്ടും സര്‍ക്കാര്‍ ഇനിയും ഗൗരവപൂര്‍വ്വമായി ഇടപെട്ടിട്ടില്ല.
ഓഫീസുകള്‍ക്കും കെട്ടിടങ്ങള്‍ക്കും സുരക്ഷയൊരുക്കുന്ന സെക്യൂരിറ്റി ജീവനക്കാരന് യാതൊരു സുരക്ഷയുമില്ലെന്നത് പുതിയതല്ല. രണ്ട് വര്‍ഷം മുമ്പാണ് എ.ടി.എം കൗണ്ടറുകള്‍ കുത്തിത്തുറന്നുള്ള കവര്‍ച്ചകളും, കൗണ്ടറുകളില്‍ പണമെടുക്കാനെത്തുന്നവരെ ആക്രമിച്ച് പണവും ജീവനും അപഹരിക്കുന്ന സംഭവങ്ങളും തുടരെയുണ്ടായത്. അന്ന് എ.ടി.എം കൗണ്ടറുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഒന്നില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. പല ബാങ്കുകളും ആരംഭമെന്ന നിലയില്‍ അത് നടപ്പിലാക്കിയെങ്കിലും പതിയെ പിന്മാറി.
സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളിലുള്പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേക പോലീസ് പട്രോളിങ് നിര്‍ദ്ദേശിച്ചിരുന്നു. അത് പതിയെ പിന്‍വലിച്ചു. ശോഭാ സിറ്റിയില്‍ കൊലയാളി വ്യവസായിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് സെക്യൂരിറ്റി ജീവനക്കാരന് മൃതപ്രായനായി കിടക്കുമ്പോള്‍ അതുവഴി ഹൈവേ പട്രോളിങ് പോലീസ് വന്നിരുന്നു. മുകളില്‍ നിന്നുള്ള നിര്‍ദ്ദേശമില്ലാതെ ഇടപെടാനാവില്ലെന്നാണ് അതിലുണ്ടായിരുന്ന നിയമപാലകര്‍ പറഞ്ഞത്.
ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകന്റെ മൊഴിയില്‍ ഇതുണ്ട്. സര്‍ക്കാരിന്റെയും പൊലീസിന്റെയും അലസത ഈ മൊഴിയില്‍ നിന്ന് വ്യക്തമാണ്.
കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാരന് നേരെയുണ്ടായ അക്രമണത്തിലെ പ്രതിയെ പിടികൂടിയെങ്കിലും സര്‍ക്കാര്‍ മറ്റ് നടപടികളിലേക്ക് കടന്നില്ല. സ്വന്തം ജീവന് പണയം വെച്ച് മറ്റുള്ളവരുടെ ജീവന് സംരക്ഷണം നല്കാന് വിധിക്കപ്പെട്ട ഇത്തരക്കാരുടെ ജീവന്റെ സംരക്ഷണത്തിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഒന്നുംതന്നെ ഉണ്ടാകില്ലെന്നാണ് പ്രവര്‍ത്തനത്തിലൂടെ വ്യക്തമാകുന്നത്. ശോഭാസിറ്റിയിലുണ്ടായ സംഭവത്തിനുശേഷവും നിരവധി സ്ഥലങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാര്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു.
ഗുണ്ടാസംഘങ്ങളെപ്പോലെ സെക്യൂരിറ്റി ഏജന്‍സികള്‍ തമ്മിലുള്ള കുടിപ്പകയും ഉണ്ടെന്ന് ഈ രംഗത്തുള്ളവര്‍ വ്യക്തമാക്കുന്നു. തങ്ങള്‍ നല്കിയ സെക്യൂരിറ്റി ജീവനക്കാരെ മാറ്റി മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചാല്‍ അതിന് പകരം വീട്ടുവാനും തയ്യാറായി നില്ക്കുന്നവര് ഏറെയാണ്.
ചന്ദ്രബോസിനെ ചികിത്സിച്ചിരുന്ന ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനു നേരെ പോലും ഇത്തരത്തില്‍ ഒരു ആക്രമണമുണ്ടായി. ഇവിടെ ഉണ്ടായിരുന്ന ഏജന്‍സിയെ മാറ്റിയതിന്റെ പകപോക്കലായിരുന്നു ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.
തൃശൂരിലെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ രണ്ട് മാസം മുമ്പ് സെക്യൂരിറ്റി ജീവനക്കാര്‍ തമ്മിലുള്ള പരസ്യമായ അടിപിടി ഉണ്ടായിരുന്നു. ഇവര്‍ രണ്ട്ഏജന്സികളില്പ്പെട്ടവരായിരുന്നു.
പോലീസാകട്ടെ ഇത്തരം വിഷയങ്ങളില്‍ ആദ്യം ഇടപെടാതെയും പിന്നെ പണമുള്ളവനൊപ്പം നില്‍ക്കുകയെന്ന തന്ത്രവുമാണ് സ്വീകരിക്കുന്നത്.
സുരക്ഷയെ കുറിച്ച് മാധ്യമങ്ങള്‍ പലവട്ടം പറഞ്ഞൊഴിഞ്ഞെങ്കിലും ഭരണകൂടത്തിന്റെ മൗനം തുടര്‍ന്നു. ചന്ദ്രബോസ് സംഭവത്തിനുശേഷം പെട്ടെന്നൊരു നടപടിക്കും പോലീസ് ഇതുവരെയും തയ്യാറായിട്ടില്ല. എന്നാല്‍ നിസ്സാമിന്റെ കേസിന്റെ മറ്റുകാര്യങ്ങള്‍ കഴിഞ്ഞാല്‍ സെക്യൂരിറ്റിക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് നടപടികള്‍ സ്വീകരിക്കാന്‍ താല്പര്യമുണ്ടെന്ന് തൃശൂര്‍ കമ്മീഷണര്‍ ആര്.നിശാന്തിനി ജന്മഭൂമിയോട് പറഞ്ഞു. ഇത് നടപ്പിലാകുമോയെന്ന് കണ്ടറിയണം. നടപ്പാക്കാന്‍ നിസാമിനെ പോലുള്ളവര്‍ സമ്മതിക്കുമോയെന്നതാണ് വിഷയം
( അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: