അതൊരു വലിയ മാറ്റമായിരുന്നു. ഒരുപക്ഷേ ഭാരതത്തിലെ ഭരണനിര്‍വാഹണ സേവനരംഗത്തുള്ളവര്‍ക്ക് അവരുടെ പ്രവര്‍ത്തന മേഖലയില്‍ കൈവന്ന അതിവിപുലവും ശക്തവുമായ അവസരം. ഐഎഎസ് എന്ന പദവിക്കു കിട്ടിയ വലിയ സ്ഥാനക്കയറ്റം. ഐഎഎസ് എന്നാല്‍ ഇന്ത്യന്‍ അടിമത്ത സര്‍വീസ് അല്ല എന്ന് സ്വയം തോന്നിപ്പിച്ച മുഹൂര്‍ത്തം:
‘പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം നരേന്ദ്ര മോദി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അവരോടു പറഞ്ഞു, തീരുമാനം നിങ്ങള്‍ക്കെടുക്കാം, അതിനു സ്വാതന്ത്ര്യം നല്കുന്നു. ഫയല്‍ നോക്കികള്‍ മാത്രമാക്കാതെ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്നവരും ആവിഷ്കരിക്കുന്നവരും അനുഭവിപ്പിക്കുന്നവരും ആയി നിങ്ങള്‍ മാറുക.’ അടിമകള്‍ക്കു കിട്ടിയ സ്വാതന്ത്ര്യ പ്രഖ്യാപനമായ അമൃതവചനമായിരുന്നു അത്. അവര്‍ ആഹ്ലാദിച്ചു, അഭിമാനിച്ചു, ആനന്ദിച്ചു.
അതുവരെ എന്തായിരുന്നു സ്ഥിതിയെന്നാലോചിക്കുമ്പോഴാണ് അതിന്റെ ഗൗരവവും പ്രാധാന്യവും വ്യക്തമാകുന്നത്. രാഷ്ട്രീയ നേതൃത്വംഭരിക്കുന്ന, ഭരണവിഭാഗത്തിലെ ഫലയുകളുടെയും നുകങ്ങള് തോളിലേറ്റി,ഉത്തരവുകളുടെയും നിര്‍ദ്ദേശങ്ങളുടെയും ചാട്ടവാറടിയില്‍ പുളഞ്ഞു മുന്നോട്ടു പോകുന്ന ഒരു പറ്റം ഉഴവുമൃഗങ്ങളെ പോലെയായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥര്‍.
അക്ഷരാഭ്യാസമില്ലാത്ത ചില രാഷ്ട്രീയ നേതാക്കള്‍ നല്കുന്ന അബദ്ധ നിര്‍ദ്ദേശങ്ങള്‍ പോലും പാലിക്കേണ്ടി വന്നിട്ടുള്ള അനുഭവങ്ങള്‍ എത്രയോ ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍വീസ് അനുഭവങ്ങള്‍ എഴുതിയപ്പോള്‍ വിവരിച്ചിട്ടുണ്ട്. അതില്‍നിന്നെല്ലാമുള്ള മുക്തിയായിരുന്നു അവര്‍ക്ക് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. അവര്‍ അത് ആഘോഷിച്ചാനന്ദിക്കുന്നതിനിടെ മോദി ഇരട്ടിമധുരം വിളമ്പി- ഉദ്യോഗസ്ഥര്‍ വാക്കാലുള്ള ഉത്തരവുകള്‍ പാലിക്കേണ്ടതില്ല. നിര്‍ദ്ദേശങ്ങളും ഉത്തരവുകളും രേഖാമൂലമാണെങ്കില് മാത്രം നടപ്പാക്കിയാല്‍ മതി. ശര്‍ക്കരപ്പന്തലില്‍ തേന്‍ മഴ!!
പ്രധാനമന്ത്രി മോദിക്ക് അബദ്ധം പിണഞ്ഞതായിരിക്കുമെന്ന് ആശങ്കപ്പെട്ടവരുണ്ട്. ഭരണ പരിചയമില്ലായ്മയുടെ പിടിപ്പുകേടാണെന്ന് വ്യാഖ്യാനിച്ചവരുണ്ട്. ഇനിയെന്താകുമെന്ന് ഉത്കണ്ഠപ്പെട്ടവരുണ്ട്. നമ്മുടെ നല്ല നാളുകള്‍ വരവായെന്ന് ആഹ്ലാദിച്ച ഉദ്യോഗസ്ഥരുണ്ട്. അങ്ങനെ ആഹ്ലാദിച്ചവരില്‍ ചില കുബുദ്ധികളും ഉണ്ടായിരുന്നുവെന്ന് ഇന്നിപ്പോള്‍ നമുക്കു വ്യക്തമാകുന്നു. ഈ രംഗത്ത്, പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെയും വിലയിരുത്തുന്നതില്‍ അത്തരം ചിലര്‍ക്കു സംഭവിച്ച പിഴവിന്റെ മികച്ച ഉദാഹരണമാണ് ഇപ്പോള്‍ പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു പുറത്തുവന്ന ഔദ്യോഗിക രേഖചോര്‍ത്തല്‍ വിവരം.
സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏറെ സുതാര്യമാണ്, എക്കാലത്തും. രഹസ്യങ്ങളില്ല, രഹസ്യങ്ങള്‍ ഉണ്ടാകാനും ഉണ്ടാക്കാനും വിഷമമാണ്. പക്ഷേ, പൊതു ജനങ്ങളില്‍ എല്ലാവര്ക്കും ആ വിവരങ്ങള്‍ ഔദ്യോഗികമായി ലഭ്യമാകില്ലായിരുന്നു. ഒരു സര്‍ക്കാരോഫീസില്‍ കൈക്കൊള്ളുന്ന നേരാം വണ്ണമുള്ള, ഔദ്യോഗിക തീരുമാനം, അതു കൈക്കൊണ്ടുകഴിഞ്ഞാല്,തലവന്‍ മുതല്‍ അവിടത്തെ ഡെസ്പാച്ചിങ് പ്യൂണ്‍ വരെ അറിയും, ആവശ്യമെന്നു വന്നാല്‍. അങ്ങനെ അതു രഹസ്യമല്ലാതാകും. പക്ഷേ അവയെല്ലാംതന്നെ സാധാരണക്കാരെല്ലാം അറിഞ്ഞിരിക്കണമെന്നില്ല.
അത്രയ്ക്കു സുതാര്യമാക്കി സര്‍വര്‍ക്കും മുമ്പില്‍ തുറന്ന പുസ്തകമാകുകയെന്ന സങ്കല്‍പ്പത്തിലാണ് വിവരാവകാശ നിയമവും ഭരണ സുതാര്യതാ നിയമവും മറ്റും നടപ്പാക്കിയത്. പക്ഷേ, തീരുമാനമാകും മുമ്പേ അതു ബാധിക്കുന്നവരെ അറിയിക്കുന്ന, അവര്‍ അറിയുന്ന പ്രവര്‍ത്തനമാണ് ഒരു സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അപകടകരം. പെട്രോളിയം മന്ത്രാലയത്തില്‍നിന്നു വിവരങ്ങള്‍ ചോര്‍ന്നതിന്റെ ആധാരവും അതാണ്. ബിസിനസുകാരും സര്‍ക്കാര്‍ ജീവനക്കാരും രാഷ്ട്രീയക്കാരും തമ്മില്‍ ഉണ്ടാക്കിയിട്ടുള്ള അവിഹിത കൂട്ടുകെട്ടുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്.
ബിസിനസുകാര്‍ ആരെങ്കിലും ഇതുവരെ അതു തുറന്നു പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല. എ ലോയര്‍ ഇസ് എ ലയര്‍ (വക്കീല്‍ നുണയനാണ്) എന്ന് ഗാന്ധിജി തുറന്നു സമ്മതിച്ചിട്ടുണ്ട്. കച്ചവടത്തിന്റെ, അത് ഏതു തരമായാലും തലമായാലും അടിസ്ഥാന പ്രതീകം ത്രാസാണ്. ഇരുവശങ്ങളിലേക്കും ചായാതെ കൃത്യമായി സൂചി നേരേ നില്ക്കുന്ന, അതിനൊപ്പം ധാര്‍മ്മികതയുടെ പണമിടത്തൂക്കംകൂടി ചേര്‍ത്ത് ഉപഭോക്താവിനു സേവനം ചെയ്യുന്ന ബിസിനസ് മാവേലിപ്പാട്ടില്‍ ഉണ്ടായിരുന്നു, സ്മൃതികളിലും പുരാണങ്ങളിലും ഈ മര്യാദാ ലംഘനങ്ങളുടെ കാര്യം പറയുന്നതില്‍നിന്നുതന്നെ വ്യക്തമാണ് കള്ളക്കച്ചവടങ്ങള്‍ അന്നുമുണ്ടായിരുന്നുവെന്ന്. അതായത് അവസരം കിട്ടിയാല്‍ കൃത്രിമത്തിനു മടിക്കാത്തവര്‍ അന്നത്തേതിലും ഏറെയുള്ളവരുടെ കാലമാണ് നമ്മുടേതെന്നര്ത്ഥം. ആ വേളയില്‍, ഉദ്യോഗസ്ഥര്‍ക്ക് പരമാവധി അധികാരം നല്‍കുന്നതിനോട് അത്ഭുതംകൂറിയവര് ഏറെയാണ്.
പക്ഷേ, ഈ തീരുമാനം കൊണ്ടുണ്ടായ നേട്ടങ്ങള്‍ വലുതായിരുന്നു. ന്യൂദല്‍ഹിയില്‍ സര്‍ക്കാര്‍ ഓഫീസിന്റെ ഇടനാഴികളില്നിന്ന് ഇടനിലക്കാരുടെ വന്‍ തിരക്ക് ഒഴിവായി. മന്ത്രാലയങ്ങളില്‍ ഒരിക്കലും ഒഴിയാതെ കിടന്നിരുന്ന ചില വിഐപി സീറ്റുകള്‍തന്നെ ഇല്ലാതായി. വിലപ്പെട്ട സമ്മാനങ്ങളുമായി സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരുടെ താമസപ്പുരകളിലും കയറിയിറങ്ങുന്ന വമ്പന്മാരുടെനിര അപ്രത്യക്ഷമായി. സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ഷെയര്‍ ട്രേഡിങ്ങിനും ഗെയിം കളിക്കാനും ഓണ്‍ലൈന്‍ പര്‍ച്ചേസിങ്ങിനും മാത്രമുള്ള ഉപകരണമായി കരുതിയിരുന്ന കമ്പ്യൂട്ടറുകള്‍ക്ക് ഔദ്യോഗിക ജോലികളായി.
ഇടനിക്കാരും ശുപാര്‍ശക്കാരും പുറത്തായപ്പോള്‍ പുറത്ത് ബിസിനസ് ഹൗസുകളില്‍ എസി മുറികളില്‍ ഇരുന്നു കാര്യങ്ങള്‍ നടത്തിയിരുന്ന ബിസിനസ് തന്ത്രശാലികള്‍ വിയര്‍ക്കാന്‍ തുടങ്ങി. അവര്‍ കണ്ടു പിടിച്ച പുതിയ തന്ത്രങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ സംഭവിച്ച രഹസ്യം ചോര്‍ത്തല്‍. അതിന്റെ കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവരാനിരിക്കുന്നതേയുള്ളു.പാര്‍ലമെന്റ് സമ്മേളനക്കാലത്ത് അത് ഔദ്യോഗികമായി പുറത്തുവരികയും ചെയ്യും.
റിലയന്‍സ് കമ്പനിക്കുവേണ്ടിയാണ് ഈ രേഖ ചോര്‍ത്തല്‍ നടന്നത്. ഈ ചാരപ്രവര്‍ത്തനത്തില്‍ പങ്കാളികളായി സര്‍ക്കാര്‍ ജോലിയിലെ വിവിധ തലത്തിലുള്ളവരുണ്ട്. ഒരാള്‍ മാധ്യമപ്രവര്‍ത്തകനാണ്. ഒരാള്‍ കണ്‍സള്‍ട്ടന്റാണ്. ഇവരെല്ലാം സാധാരണക്കാരായ ജനങ്ങളുടെ സേവനത്തിനു നിയമപ്രകാരം നിയുക്തരായവരോ സ്വയം നിയുക്തരായവരോ ആണ്. പക്ഷേ അവര്‍ ചെയ്തത് കോര്‍പ്പറേറ്റ് വമ്പന്മാരുടെ വഴിവിട്ട സേവയാണ്. റിലയന്‍സ് കമ്പനിയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ഏറെയാണ്. അതില്‍ ചിലത് സത്യമെന്നും പലതും വെറും ആരോപണങ്ങളെന്നും വെളിവായിട്ടുള്ളതുമാണ്. റിലയന്‍സ് കമ്പനികളുടെ സാമ്രാജ്യത്തിന്റെ രണ്ടു വിഭാഗത്തില്‍ ഒന്നിന്റെ തലവന്‍ മുകേഷ് അംബാനി,കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പക്ഷത്തായിരുന്നു.
നമ്പര്‍ ടെന്‍ ജന്‍പഥിലേക്ക് കോണ്‍ഗ്രസ് പ്രസിഡന്റിനെ കാണാന്‍ നെഞ്ചുവിരിച്ച് നടന്നു പോകുന്ന അംബാനി സഹോദരങ്ങളിലെ ഇളയവന്റെ ചിത്രം ഓര്‍മ്മിക്കുന്നുണ്ടാവണം. മൂന്നാം മുന്നണി നേതാവെന്ന നിലയില്‍ മുമ്പനായിരുന്ന മുലായം സിംങിനെ ആശ്ലേഷിച്ച് സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാംഗമായി പാര്‍ലമെന്റ് മന്ദിരത്തിലേക്കു കടന്നു പോയ അനില്‍ അംബനിയുടെ ചിത്രവും നമുക്ക് ഓര്‍മ്മയുണ്ട്.
അവരുടെ ഭരണത്തിലെ സ്വാധീനംകൊണ്ടാവണം മുമ്പൊന്നും സര്‍ക്കാര്‍ നയപരിപാടികളും തന്ത്രങ്ങളും മുന്‍കൂട്ടി അറിയാന്‍ അവര്‍ക്ക് കള്ളത്താക്കോല്‍ വേണ്ടിയിരുന്നില്ല, ചാരന്മാരുടെ ശൃംഖലയും. കാരണം, കേരളത്തില്‍ ധനമന്ത്രി കെ. എം. മാണിക്കെതിരേ ഉയര്‍ന്ന, ഇനിയും തെളിയിക്കപ്പെടുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ലാത്ത അഴിമതിയാരോപണമുണ്ടല്ലോ- ബജറ്റ് തയ്യാറാക്കും മുമ്പേ കച്ചവടക്കാരെയും വ്യവസായികളേയും വിരട്ടിയോ സ്വാധീനിച്ചോ അവര്‍ക്കു ഗുണമായോ ദോഷമായോ നയനിലപാടുകള്‍ കൈക്കൊള്ളുന്നുവെന്ന ആക്ഷേപം- അത് ദേശീയതലത്തില്‍ സുഗമമായിരുന്നു ഇത്രകാലം എന്നതാണ് യാഥാര്‍ത്ഥ്യം. അതിപ്പോള്‍ നടപ്പാകുന്നില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
അങ്ങനെ നോക്കുമ്പോള്‍ ഈ ഇടപാടുകള്‍ പെട്രോളിയം മന്ത്രാലയത്തില്‍ മാത്രമായിരിക്കില്ല, റിലയസന്‍സ് മാത്രമായിരിക്കില്ല അതു നടത്തിക്കൊണ്ടിരിക്കുന്നത്. അതു വരും കാലം വെളിപ്പെടും. കാരണം, മോദി സര്‍ക്കാരിന്റെ കീഴില്‍ നടന്ന ഈ രഹസ്യംചോര്ത്തലിനെക്കുറിച്ച് ഒരു അന്വേഷണം ആരെങ്കിലും പാര്‍ലമെന്റില്‍ ഉയര്‍ത്താതിരിക്കുമോ. ഉയര്‍ത്തിയാല്‍, (ഉന്നയിച്ചില്ലെങ്കില്‍ കരുതിക്കൊള്ളൂ, ആര്‍ക്കാണ് അവരെ പേടിയെന്ന്) മുന്‍കാല നടപടികള്‍ ഉള്‍പ്പെടെ ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകില്ലെ, തയ്യാറാകണ്ടെ. അതു ‘അലമാരകളില്‍നിന്നു ഒട്ടേറെ അസ്ഥികൂടങ്ങള്‍ പുറത്തുകൊണ്ടുവരില്ലെ?’ അതുകൊണ്ട് ഒരു അന്വേഷണം ആവശ്യംതന്നെയാണ്.
കേരളത്തിലെ ഒരു മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഒരു മന്ത്രി മാസം അര ലക്ഷം രൂപയും കേന്ദ്രത്തില്‍നിന്നു കിട്ടുന്ന ഗ്രാന്റുതുകയുടെ രണ്ടു ശതമാനം പ്രത്യേകാനുകൂല്യവും പ്രതിഫലം നല്കി കേന്ദ്ര ഗ്രാമീണ വികസന വകുപ്പില്‍ ഇടനിലക്കാരനായി ഒരാളെ നിയോഗിച്ചിരുന്നു. അത്തരത്തില്‍ ഒട്ടേറെ പേര് കേരള പ്രതിനിധികളായി വിവിധ വകുപ്പില്‍ ഉണ്ടായിരുന്നു. സര്‍ക്കാരിനു പുറത്തുള്ള ഈ ഇടനിലക്കാരന് എന്‍ജിഒയുടെ ലേബലിലാണ് മന്ത്രാലയത്തില്‍ ഇടപഴകിക്കൊണ്ടിരുന്നത്. ഇന്നിപ്പോള്‍ ഈ ഇടപാടുകള്‍ നടക്കുന്നില്ല. അതിന്റെ ആവശ്യമില്ല. ഒരുദാഹരണം, ചൂണ്ടിക്കാട്ടാം- കേരളത്തില്‍ നിര്‍ദ്ദിഷ്ട റെയില്‍ പദ്ധതികള്‍ക്ക് അനുവദിച്ച പണം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ണ്ണമായും വിനിയോഗിച്ചു, ചരിത്രത്തില്‍ ആദ്യം.
അപ്പോള്‍ കേന്ദ്ര റെയില്‍ മന്ത്രാലയം 200 കോടി രൂപകൂടി നടപ്പുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അനുവദിച്ചു. സംസ്ഥാനത്തെ റെയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു, ഇത് ആദ്യ സര്‍വീസ് അനുഭവമെന്ന്. സംസ്ഥാന സര്‍ക്കാര്‍ ചോദിച്ചില്ല, റെയില്‍വേ അധികൃതര്‍ ആവശ്യപ്പെട്ടില്ല. ഇടനിലക്കാര്‍ ഇടപെട്ടില്ല. അതായത്, കേന്ദ്ര സര്‍ക്കാരിന്റെ കാഴ്ചപ്പാടിലും സംവിധാനത്തിലും പ്രവര്‍ത്തനത്തിലും പിശകില്ല, പക്ഷേ, നിലവിലുണ്ടായിരുന്ന ചില സമ്പ്രദായങ്ങളില്‍നിന്നു പാടേയുള്ള മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.
പക്ഷേ, സര്‍ക്കാരിനെയും പ്രധാനമന്ത്രിയേയും തെറ്റായി വിലയിരുത്തിയവര്‍ക്കു തെറ്റിയെന്നു വ്യക്തമായി. പരമ സ്വാതന്ത്ര്യം കൊടുത്ത് കൈയും കെട്ടി നോക്കിയിരിക്കാനാണ് മോദിയുടെ തീരുമാനം എന്നു കരുതിയവര്ക്കാണു തെറ്റിയത്. ‘വീണ്ടും ബാബുമാരുടെ ഭരണം വരുന്നു’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ തീരുമാനത്തെ വിമര്‍ശിച്ച് അന്ന് ചില മാധ്യമങ്ങള്‍ എഴുതിയത്. ഉദ്യോഗസ്ഥ ദുര്‍ഭരണത്തിന് കളമൊരുങ്ങുന്നുവെന്നായിരുന്നു വ്യാഖ്യാനം. എന്നാല്‍, നിയന്ത്രണങ്ങളോടെയുള്ള സ്വാതന്ത്ര്യം എന്ന മോദിയുടെ ആശയം കൃത്യമായി ആവിഷ്കരിക്കപ്പെടുകയാണ് ചെയ്തത്. അതിന്റെ ഒരു ചെറിയ തെളിവാണ് മന്ത്രിമാരുടെ ജീവനക്കാരില്‍ ചിലര്‍ വിലകൂടിയ വാച്ചുകളും പേനയും ഉപയോഗിക്കുന്നതു കണ്ടെത്തിയതും തിരുത്തിയതും.
ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം പ്രസിദ്ധീകരിച്ച ബിസിനസ് പ്രമുഖരെയും സ്ഥാപനങ്ങളെയും ഉദ്ധരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു, ‘ഇപ്പോള്‍ ഞങ്ങള്‍ ക്ഷണിച്ചാലല്ലാതെ മന്ത്രാലയങ്ങളില്‍ കയറിയിറങ്ങാറില്ല, അതിന്റെ ആവശ്യമില്ല.’ ‘മുമ്പത്തെപോലെ സമ്മാനങ്ങളും ആനുകൂല്യങ്ങളും അവകാശങ്ങള്‍ പോലെ ചോദിച്ചു വാങ്ങാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല, എന്നല്ല വാഗ്ദാനം ചെയ്താല്‍ സ്വീകരിക്കാന്‍ പോലും ഒരുക്കമല്ല.’ ‘മാറുകയാണ്, നമ്മുടെ ഭരണ സംവിധാനം മാറുകയാണ്. നല്ല നാളുകള്‍ വരികയാണ്.’
മൂന്നു കാര്യങ്ങള്‍ ഈ ചാര പ്രവര്‍ത്തനം അഥവാ ചോരപ്രവര്ത്തനത്തിന് അനുബന്ധമായി വായിക്കണം. ഒന്ന് കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റു വമ്പന്മാരുടെ അന്ധരായ കൂട്ടുകാരോ അല്ല. കള്ളനെ കള്ളനെന്നു വിളിക്കാന്‍ മടിക്കില്ല. (മുമ്പ് വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ഇന്നത്തെ മോദി സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യയുടെ ആദി രൂപമായ സാംഖ്യവാഹിനി എന്ന ഡേറ്റാ ട്രാന്‍സ്ഫര്‍-സംഭരണ പദ്ധതി അവതരിപ്പിച്ചു. അതില്‍നിന്നു ഒരു പ്രമുഖ കമ്പനിയെ ഒഴിവാക്കിയത് അവരുടെ രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളിലെ ദുരൂഹതകള്‍ കൊണ്ടായിരുന്നു. ആ പദ്ധതിതന്നെ ഉപേക്ഷിച്ചു. കാരണം, അന്ന് ആ ചുമത ഏറ്റെടുക്കാന്‍ കഴിവുള്ള മറ്റൊരു കമ്പനി ഉണ്ടായിരുന്നില്ല). രണ്ട്: ഈ വാര്‍ത്ത കേരളത്തിലെ മലയാള മാധ്യമങ്ങള്‍ എന്തുകൊണ്ട് ഒതുക്കിക്കളഞ്ഞു, കേന്ദ്ര സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും താഴ്ത്തിക്കെട്ടാനും പ്രതിക്കൂട്ടില്‍ നിര്‍ത്താനും സഹായിക്കുന്നതായിട്ടുകൂടിയും. (അതാണ് വമ്പന്‍ കോര്‍പ്പറേറ്റുകളുടെ കരുത്ത്). മൂന്ന്: മാധ്യമപ്രവര്‍ത്തകരും എന്‍ജിഒകളും കണ്‍സള്‍ട്ടന്റുകളും സൂക്ഷ്മ നീരീക്ഷണങ്ങള്‍ക്കു വിധേയമാകേണ്ടകാലം അതിക്രമിച്ചിട്ടില്ലേ. (മാധ്യമ സ്വാതന്ത്ര്യവും സാമൂഹ്യസേവന സ്വാതന്ത്ര്യവും ഏതു പരിധിവരെയെന്ന് സ്വയം നിശ്ചയിക്കാന്‍ തയ്യാറായില്ലെങ്കില്‍ അടുത്തപടിയെന്തെന്നു നിശ്ചയിക്കാന്‍ അമര്‍ത്യ ‘സെന്‍സര്‍’മാരുടെയും ടീസ്റ്റ ‘സെറ്റില്വാദി’കളുടെയും സഭ ചേര്‍ന്ന് നിര്‍ദ്ദേശം സമര്‍പ്പിക്കേണ്ട കാലം എന്നാണു വരികയെന്ന ചോദ്യം ഉയരുകയാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: