തിരുവനന്തപുരം: പാലോട് ബോട്ടാണിക്കല്‍ ഗാര്ഡന് കേന്ദ്രം ഏറ്റെടുക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്. ബോട്ടാനിക്കല്‍ ഗാര്ഡന് സന്ദര്‍ശിച്ച വേളയിലായിരുന്നു ഈകാര്യം പറഞ്ഞത്.
ഏഷ്യയിലെ ഏറ്റവും വലിയ ഔഷധ ചെടികളുടെ കേന്ദ്രമാണ് ബോട്ടാണിക്കല്‍ ഗാര്ഡന്. നാളിതുവരെ ബോട്ടാണിക്കല്‍ ഗാര്‍ഡന്റെ വികസനത്തിനോ അതിന്റെ പുരോഗതിക്കോ സംസ്ഥാന സര്‍ക്കാര്‍ കാര്യമായ നടപടി എടുത്തിട്ടില്ല.ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഗവേഷണ സെന്ററായി രൂപാന്തരപ്പെട്ടാല്‍ ലോകത്തിന്റെ പട്ടികയില്‍ ഈ ഔഷധ കേന്ദ്രം മാറും. ഇന്ത്യയില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി കണ്ടുവരാറുള്ള ചെടികളുടെ ശേഖരങ്ങള്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഉണ്ട്. ബോട്ടാണിക്കല്‍ ഗാര്‍ഡനെ കേന്ദ്രം ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള എല്ലാ നടപടികള്‍ക്കും പിന്തുണ ഉണ്ടാകുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു.
സാമ്പത്തിക പരിമിതിയാണ് ബോട്ടാണിക്കല്‍ ഗാര്ഡന് നേരിടുന്ന പ്രധാന പ്രശ്നം. അത്യപൂര്‍വ്വങ്ങളായ സസ്യജാലങ്ങള്‍ എല്ലാം സംരക്ഷിക്കാന്‍ കേന്ദ്രത്തിന് കഴിയുന്നുണ്ട്. ഔഷധഗുണമുള്ള നിരവധി സസ്യങ്ങള്‍ ഈ കൂട്ടത്തിലുണ്ട്. വ്യവസ്ഥാപിതമായ ഗവേഷണങ്ങള്‍ നടത്തി ഔഷധഗുണം ശാസ്ത്രലോകത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം. എങ്കിലെ ഇതിന്റെ ഗുണം സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാകു. ഗവേഷണത്തിന് കൂടുതല്‍ പണം ആവശ്യമാണ്. സംസ്ഥാന സര്‍ക്കാരിന് പണം മുടക്കാന്‍ സാധ്യമല്ലെന്ന് വ്യക്തമാക്കികഴിഞ്ഞു. അതിനാലാണ് കേന്ദ്ര മേറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയത്. കത്തെഴുതിയതിന് ഉപരി ഈ കാര്യത്തിന് ശക്തമായ സമ്മര്‍ദ്ദം ചെലുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണം. പ്രോജക്ടുകള്‍ അനുവദിച്ച് പണം നല്‍കുന്നതിന് പകരം കേന്ദ്രം ഏറ്റെടുത്ത് സ്വന്തം സ്ഥാപനമായി മാറ്റണം.
ബോട്ടാണിക്കല്‍ കേന്ദ്രം ഡയറക്ടര്‍ പി.ജി. ലതയുമായി കുമ്മനം ചര്‍ച്ച നടത്തി. ഡോ. എസ്. അജികുമാരന്‍ നായര്‍, ജി. സന്തോഷ്കുമാര്‍, പി. ശ്രീകുമാര്‍, കിളിമാനൂര്‍ സുരേഷ്, കെ. രമേഷ്, ആര്. സുനില്‍, വി. ശ്രീകുമാര്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് ബൊട്ടാണിക്കല്‍ ഗാര്ഡന് ഏറ്റെടുക്കേണ്ടത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. വയലാര്‍ രവി കേന്ദ്രത്തില്‍ ഈ വകുപ്പിന്റെ ചുമതല വഹിച്ചപ്പോള്‍ കേന്ദ്രം ഏറ്റെടുക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നതുമാണ്. പക്ഷെ ഉണ്ടായില്ല. കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ കേന്ദ്രത്തിന് ടിബിജിആര്‍എ ഏറ്റെടുക്കാനാകും.
മുന്നൂറിലേറെ ഏക്കര്‍ സ്ഥലത്ത് പടര്‍ന്നുകിടക്കുന്ന സ്ഥാപനം രാജ്യത്തിനു തന്നെ അഭിമാനമാണ്. ആറ് വിഭാഗങ്ങളിലായി നിരവധി ഗവേഷണങ്ങള്‍ ഇവിടെ നടക്കുന്നുണ്ട്. നൂറിനടുത്ത് ആളുകള്‍ ഇവിടെ പഠിച്ച് പിഎച്ച്ഡി എടുത്തിട്ടുണ്ട്. ഇന്ത്യയിലെ ഏതാണ്ട് എല്ലാത്തരം സസ്യങ്ങളെയും ഇവിടെ വളര്‍ത്തി സംരക്ഷിക്കുന്നുമുണ്ട്. ഔഷധ സസ്യങ്ങളും പൂക്കളും മരങ്ങളുമെല്ലാം ഇതില്‍പ്പെടും. സംരക്ഷണത്തിനപ്പുറം ഗവേഷണത്തിനാണ് പണം ആവശ്യമായിവരുന്നത്. ഇത് നല്കാന് ഇപ്പോഴത്തെ സാമ്പത്തികാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ടാണ് കേന്ദ്രം ഏറ്റെടുക്കട്ടെയെന്ന് തീരുമാനിച്ചത്.
പക്ഷെ തീരുമാനത്തിനപ്പുറം രാഷ്ട്രീയമായ സമ്മര്‍ദ്ദം ഉണ്ടായില്ല. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ വന്നപ്പോള്‍ ഇതുസംബന്ധിച്ച് വീണ്ടും കത്തിടപാടുകള്‍ നടന്നു. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രി ഹര്ഷവര്ദ്ധന് അനുകൂല നിലപാടാണ് എടുത്തിരിക്കുന്നത്. പതിനാലു കോടി രൂപയുടെ പുതിയ പ്രോജക്ട് കേന്ദ്രം അനുവദിക്കുകയും ചെയ്തു. പ്രോജക്ട് നല്‍കുന്നതിന് പകരം പൂര്‍ണ്ണമായി ഏറ്റെടുത്താല്‍ മാത്രമേ ഉദ്ദേശിക്കുന്ന തരത്തില്‍ കേന്ദ്രത്തിന് പ്രവര്‍ത്തിക്കാനാകൂ എന്നതാണ് സ്ഥിതി. പ്രതിവര്‍ഷം 25 കോടി രൂപ നീക്കിവച്ചാല്‍ തന്നെ കേന്ദ്രത്തിന് ബോട്ടാണിക്കല്‍ ഗാര്‍ഡനെ മികച്ച കേന്ദ്രമാക്കി മാറ്റാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: