സാക്ഷര, സാംസ്കാരിക കേരളത്തില്‍ ഇപ്പോള്‍ പടരുന്നത് പുത്തന്‍ എച്ച്1എന്‍1 കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളാണ്. പീഡന ഇരകളില്‍ പെണ്‍കുട്ടികള്‍ മാത്രമല്ല ആണ്‍കുട്ടികളുമുണ്ട് എന്നത് പലരും വേണ്ടവണ്ണം തിരിച്ചറിഞ്ഞിട്ടില്ല. ബാലപീഡനം ആഗോളപ്രതിഭാസമാണെന്ന ന്യായീകരണം ഉയരുമ്പോഴും കുട്ടികള്‍ക്ക് എവിടെയും സുരക്ഷിതത്വമില്ല എന്ന നഗ്നസത്യം അവശേഷിക്കുന്നു.
ലോകത്തെ 19 ശതമാനം കുട്ടികള്‍ ഭാരതത്തിലാണ്. അവര്‍ ജനസംഖ്യയുടെ 42 ശതമാനം വരും. 2007 ല്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് 12447 കുട്ടികള്‍ 13 സംസ്ഥാനങ്ങളിലായി ലൈംഗിക ഇരകളാക്കപ്പെട്ടു എന്നാണ്. ഇതില്‍ 52.94 ശതമാനം ആണ്‍കുട്ടികളും 42 ശതമാനം പെണ്‍കുട്ടികളുമാണ്. പക്ഷേ ലൈംഗിക കുറ്റകൃത്യങ്ങളിലെ കണക്കുകള്‍ ഒരിക്കലും കൃത്യമായിരിക്കില്ല. അപമാനഭയത്താലോ തങ്ങള്‍ കുറ്റവാളികളാണെന്ന തെറ്റിദ്ധാരണയാലോ ഇരകള്‍ സത്യം എപ്പോഴും പുറത്തു പറയാറില്ല. ഇവരില്‍ അധികവും തെരുവു ബാല്യങ്ങളും അനാഥരെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങളിലും മറ്റും താമസിക്കുന്നവരുമാണ്. ജോലി സ്ഥലത്തും അവര്‍ ലൈംഗികമായി ആക്രമിക്കപ്പെടുന്നു.
ഏറ്റവും ക്രൂരം പിതാവില്‍നിന്നും സഹോദരരില്‍നിന്നും ഏറ്റുവാങ്ങേണ്ടിവരുന്ന പീഡനങ്ങളാണ്. ഇന്ന് മാതാവും പിതാവും ദൈവമല്ലാത്ത കാലമാണ്. മൂന്നുവയസ്സായ പെണ്‍കുട്ടിയേയും പ്രായമായ പെണ്മക്കളെയും പിതാക്കന്മാരും സഹോദരന്മാരും ആക്രമിക്കുന്നു. പിതാവിനാല്‍ മകള്‍ ഗര്‍ഭിണിയായപ്പോള്‍ അയാള്‍ പറഞ്ഞ ന്യായീകരണം ”ഞാന്‍ വച്ച വാഴയുടെ കുല എനിക്കെടുക്കാം” എന്നായിരുന്നുവല്ലോ! എത്ര നീചം!!
ബാലലൈംഗിക പീഡനങ്ങളില്‍ ഇപ്പോള്‍ ഇരകള്‍ അധികവും ആണ്‍കുട്ടികളാണ്. വിദേശ സഞ്ചാരികള്‍ക്കും വേണ്ടത് ആണ്കുട്ടികളെയാണത്രെ. സ്വകാര്യബസ്സുകളിലെ യാത്രയും സ്കൂള്‍ ബസ്സിലെ യാത്രയും ലൈംഗികാതിക്രമത്തിന് വേദിയാകുമ്പോള്‍ അയല്‍ക്കാര്‍ എന്തിന് മടിക്കണം?
ഇതിലെ സങ്കടകരമായ വസ്തുത ഇതൊന്നും പല അച്ഛനമ്മമാരും അറിയുന്നില്ല എന്നതാണ്. പീഡിപ്പിക്കപ്പെടുമ്പോള്‍ അതിന്റെ കുറ്റബോധം മനസ്സില്‍ പേറുന്ന കുട്ടികള്‍ ഇതുപറയുന്നുമില്ല. മറ്റൊരു കാര്യം കുടുംബത്തില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളും കുട്ടികളുടെ സങ്കടം കേള്‍ക്കാന്‍ അമ്മമാര്‍ക്ക് ക്ഷമയില്ലാത്തതുമാണ്. ഇന്നത്തെ കുട്ടികളുടെ ലൈംഗിക വിദ്യാഭ്യാസം നെറ്റില്ക്കൂടിയാണ്. നെറ്റിന് നീല നിറമായപ്പോള്‍ സമൂഹവും കുട്ടികളും അതില്‍ അഭിരമിക്കുന്നു.
ആണ്‍കുട്ടികളുടെ ലൈംഗിക പീഡനം ലൈംഗിക വൈകൃതത്തിന് രൂപംകൊടുക്കുന്നു. ഇങ്ങനെ പീഡിതരായവര്‍ സ്വവര്‍ഗ്ഗരതിക്കാരായി മാറുന്നതായാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. ഇവരെ ബോധവല്‍ക്കരിക്കാന്‍ അദ്ധ്യാപകരോ മാതാപിതാക്കളോ തയ്യാറാകുന്നില്ല. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ചേര്‍ക്കുന്നതിനോട് സമൂഹത്തിന് പൊതുവെ വിയോജിപ്പാണ്.
പീഡനത്തിന്റെ ഇരകള്‍ കോടതിയില്‍പ്പോലും പൊതുസമൂഹത്തിന്റെ പരിഹാസം ഭയന്ന് സത്യം വെളിപ്പെടുത്തുകയില്ല എന്നു മാത്രമല്ല, കോടതി ഇടപെടലുകള്‍ പലപ്പോഴും ഇവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇതിന് പരിഹാരമായി കുട്ടിയുടെ മൊഴികള്‍ രഹസ്യമായി രേഖപ്പെടുത്താനുള്ള ഏര്‍പ്പാടുകള്‍ കോടതികളില്‍ സജ്ജമാക്കേണ്ടതുണ്ട്. അടുത്തയിടെ നാദാപുരത്തും ബാലലൈംഗിക പീഡനമുണ്ടായത് ഈ വൈറസ് പരക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ്.
കേരളത്തില്‍ കഴിഞ്ഞ വര്‍ഷം 3863 സ്ത്രീപീഡന കേസുകളുണ്ടായതില്‍ അധികും മലപ്പുറത്തും കണ്ണൂരുമായിരുന്നു. 1986 ല്‍ 6000 കേസുകളാണുണ്ടായിരുന്നതെങ്കില്‍ 2002-11 ല്‍ അവ 20,000 ആയി ഉയര്‍ന്നു.
2014 ലെ കേസുകള്‍ ഇതിലും അധികമായിരിക്കും. നല്ലൊരു ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു. കണ്ണൂരില്‍ ഒരച്ഛനും മകനുംകൂടി ഒരു മകളെ പീഡിപ്പിച്ചപ്പോള്‍ അവള് സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. യാതൊരു വികാരവിക്ഷോഭവുമില്ലാതെ പിതാ-പുത്ര ദ്വയം രണ്ടാമത്തെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവള് സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് ഇരുവരെയും അറസ്റ്റ്ചെയ്തു. ഇത്തരം കേസുകളില്‍ ഭര്‍ത്താവിനെ എങ്ങനെ ഉള്‍പ്പെടുത്താതിരിക്കാം എന്നാണ് പല ഭാര്യമാരുടെയും ചിന്ത.
മകളുടെ സുരക്ഷ ഉറപ്പാക്കാനല്ല ഭാര്യമാരുടെ ശ്രമം എന്നത് ഖേദകരമാണ്. സ്വന്തം താലിയുടെ നിലനില്‍പ്പാണ് അവര്‍ക്ക് പ്രധാനം.
സാംസ്കാരിക കേരളമെന്ന് കേരളത്തെ എങ്ങനെ വിശേഷിപ്പിക്കും? സ്വന്തം കലാരൂപങ്ങളെക്കുറിച്ച് വാചാലരാകുന്നവര്‍ സാംസ്കാരികമായ ഔന്നത്യം എന്താണെന്ന് പലപ്പോഴും തിരിച്ചറിയുന്നില്ല.
സ്ത്രീപീഡനവും ബാലികാ പീഡനവും ചര്‍ച്ചാവിഷയമാകാറുണ്ടെങ്കിലും ബാല ലൈംഗിക പീഡനം ചര്‍ച്ചാവിധേയമാകുന്നില്ല. ചെറിയ ആണ്‍കുട്ടികളാണ് അധികവും പീഡന ഇരകള്‍ എന്നറിയുമ്പോള്‍ ആ കുഞ്ഞുമനസ്സുകള്‍ വേദനയും കുറ്റബോധവും ഉള്ളില്‍ നിറച്ച് സ്വയം വൈകൃതങ്ങളിലേക്കും കുറ്റകൃത്യങ്ങളിലേക്കും തിരിയുന്നു. കുട്ടിക്കുറ്റവാളികളെ സൃഷ്ടിക്കുന്നത് സമൂഹം തന്നെയാണെന്ന് പറയേണ്ടിവരില്ലേ?
സംഭവിച്ചതെല്ലാം സംഭവിച്ചു, ഇനി കേസിന് പോയി, മാധ്യമങ്ങളില്‍ ചര്ച്ചാവിഷയമാകേണ്ടിവരുന്നതിന്റെ വിഷമവും കേസൊതുക്കാന്‍ പ്രേരകമാകുന്നു. മകളുടെ ഭാവി, കല്യാണം മുതലായ ചിന്തകളാണ് അമ്മമാരെ നയിക്കുക. അഡ്വ. ജെ.സന്ധ്യ പറയുന്നപോലെ മൂന്നുവയസ്സുകാരിക്ക് മുപ്പതു വയസ്സില്‍ നഷ്ടപ്പെട്ടേക്കാവുന്ന കല്യാണ ആലോചനകളെക്കുറിച്ചാണ് മാതാപിതാക്കളുടെ ആശങ്ക!
ബാലാവകാശം അഥവാ ചൈല്‍ഡ് റൈറ്റ്സ് എന്ന സങ്കല്‍പ്പം അഭ്യസ്ത കേരളത്തിലില്ല. അല്ലെങ്കില്‍ കുട്ടികള്‍ക്കും സ്വകാര്യത ഉണ്ടെന്നും അതില്‍ കടന്നുകയറാന്‍ അവകാശമില്ലെന്നുമുള്ള തിരിച്ചറിവ് കാണിക്കുമായിരുന്നല്ലോ. നാലില്‍ ഒരു പെണ്‍കുട്ടി പീഡനത്തിനിരയാകുമ്പോള്‍ പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ എണ്ണവും കുറവല്ല. അഞ്ചില്‍ ഒരു പെണ്‍കുട്ടിയും 20 ല്‍ ഒരു ആണ്‍കുട്ടിയും പീഡിപ്പിക്കപ്പെടുന്നു എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ജസ്റ്റിസ് പറയുന്നത്.
കേരളത്തില്‍ തെരുവുകുട്ടികളും അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ധാരാളമായി ലൈംഗിക പീഡനത്തിന് ഇരകളായി മാറുന്നു. ഇതിനുപുറമെയാണ് ഇന്റര്‍നെറ്റും മൊബൈല്‍ ചാറ്റിംഗും. ഇവ ഒരുക്കുന്ന ചതിക്കുഴികളില്‍പ്പെടുന്നത് സാധാരണ പെണ്‍കുട്ടികളായിരുന്നെങ്കില്‍ ഇന്ന് അതിന്റെ നീരാളി കൈകളില്‍ അകപ്പെടുന്നത് അധികവും ആണ്‍കുട്ടികളാണ്. വേശ്യാവൃത്തി നിര്‍ത്തലാക്കാന്‍ കഠിനശ്രമം വേണ്ടിവന്നിരുന്നു. ഇന്ന് വേശ്യാവൃത്തിയും ലഹരി ഉപയോഗവും നടക്കുന്നത് ഫഌറ്റുകളിലാണ്. ഫഌറ്റുകള്‍ ഏതു കുറ്റകൃത്യത്തിനും വേദികളാകുന്ന കാലമാണ്.
കേരളത്തിലെ ചര്‍ച്ചാവിഷയം പലപ്പോഴും രാഷ്ട്രീയം മാത്രമാണ്. വി.എസ്.അച്യുതാനന്ദന് ടിവി സമയം മുഴുവന്‍ അപഹരിക്കുമ്പോള്‍ സാമൂഹ്യ പ്രാധാന്യമുള്ള വിഷയങ്ങള്‍ അവഗണിക്കപ്പെടുന്നു.
കേരളത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇരകള്‍ക്ക് മനസ്സുതുറക്കാന്‍ പുരുഷന്മാരുടെ മുമ്പില്‍ മടിയാണ്. അഭിഭാഷകര്‍ ലൈംഗിക അവയവത്തെക്കുറിച്ചും ലൈംഗികബന്ധം എങ്ങനെ നടത്തി എന്നും മറ്റും ചോദിക്കുമ്പോള്‍ സ്ത്രീകള്‍ക്ക് മൗനത്തില്‍ അഭയംപ്രാപിക്കേണ്ടിവരും. ബാല ഇരകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. സ്ത്രീപക്ഷ കാഴ്ചപ്പാട് കോടതിയ്ക്കോ പോലീസിനോ ഇല്ല.
ലൈംഗിക കുറ്റകൃത്യം സ്ത്രീകള്‍ക്കെതിരെയോ പെണ്‍കുട്ടികള്‍ക്കെതിരെയോ മാത്രമല്ല, ആണ്‍കുട്ടികള്‍ക്കെതിരെയും രൂക്ഷമാകുന്നു എന്ന യാഥാര്‍ത്ഥ്യം ന്യായാധിപന്മാര്‍ക്കോ അഭിഭാഷകര്‍ക്കോ ഉണ്ടോ?
മാറുന്ന സാമൂഹിക-സാഹചര്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുക മാത്രമല്ല, അവയുടെ രീതികളും വ്യത്യസ്തമാകുമ്പോള് ഇതൊരു സാമൂഹിക ചര്‍ച്ചാവിഷയമാക്കി നിയമങ്ങള്‍ പരിഷ്കരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: