കൊച്ചി: കേരള രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച എസ്.എന്‍.സി-ലാവ്ലിന് കേസ് ഹൈക്കോടതി വീണ്ടും പരിഗണനക്കെടുക്കുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ അനേകമാണ്.
കേസില്‍ പുനരന്വേഷണത്തിനോ, പുനര്‍ വിചാരണക്കോ ഹൈക്കോടതി ഉത്തരവിടുമോയെന്നതാണ് ശ്രദ്ധേയം. അത്തരമൊരു നീക്കം ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അത് ചെറുതല്ലാത്ത ചലനങ്ങള്‍ സൃഷ്ടിക്കും. പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതികളെ സിബിഐ കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മൂന്നു സ്വകാര്യ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
കൗതുകകരമായ കാര്യം തങ്ങളുടെ മുഖ്യ രാഷ്ട്രീയ എതിരാളി പ്രതി സ്ഥാനത്തുള്ള കേസായിട്ടും സംസ്ഥാന സര്‍ക്കാര്‍ കേസില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിട്ടില്ല എന്നതാണ്. മുന്‍ വൈദ്യുതി ബോര്‍ഡംഗവും ലാവ്ലിന് കരാര്‍ വേണ്ട എന്ന് ശുപാര്‍ശ ചെയ്ത ഇ.ബാലാനന്ദന് കമ്മിറ്റിയംഗവുമായ കെ.ആര് മരക്കാരാണ് ഒരു ഹര്ജിക്കാരന്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്, ക്രൈം പത്രാധിപര്‍ ടി.പി നന്ദകുമാര്‍ എന്നിവരാണ് കോടതിയെ സമീപിച്ച മറ്റു രണ്ടുപേര്‍.
മരക്കാരുടെ ഹര്‍ജിയില്‍ പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് നോട്ടീസയക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ ഏറെ സാധ്യതയുള്ളയാളാണ് പിണറായി. കേസില്‍ പുനരന്വേഷണം വന്നാല്‍ അത് പിണറായിക്ക് തിരിച്ചടിയായി മാറുമെന്നാണ് കരുതുന്നത്.
ആരോപണം വന്നപ്പോള്‍ പിണറായി ജനപ്രതിനിധിയോ മന്ത്രിയോ അല്ലാത്തതിനാല്‍ രാജിവക്കേണ്ട എന്നായിരുന്നു പാര്‍ട്ടി നിലപാട്. അതിനാല്‍ തന്നെ കേസ് പുനരന്വേഷണം വന്നാല്‍ പിണറായിയുടെ പാര്‍ലമെന്ററി രംഗത്തേക്കുള്ള മടക്കത്തിന് അത് തിരിച്ചടിയാകും. ഒന്നുകില്‍ പാര്‍ട്ടി മുന്‍പ് പറഞ്ഞ ന്യായീകരണം തള്ളേണ്ടി വരും. അല്ലെങ്കില്‍ പിണറായി മാറിനില്‍ക്കണം. രണ്ടായാലും പാര്‍ട്ടി നേതൃത്വം ഏറെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും.
സിബിഐ യുടെ നിലപാടും കോടതിയില്‍ നിര്‍ണ്ണായകമാകും.
ലാവ്ലിന് കമ്പനിയുമായുണ്ടാക്കിയ കരാറിന്റെ പേരില്‍ ഖജനാവിന് സാമ്പത്തിക നഷ്ടം വന്നിട്ടില്ല എന്ന കണ്ടെത്തലാണ് നേരത്തെ അന്വേഷണ സംഘം കോടതിയില്‍ അവതരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പ്രതികള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന് സിബിഐ അന്വേഷണത്തില്‍ പറയുന്നില്ല എന്നാണ് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
മാത്രമല്ല ലാവ്ലിന് കമ്പനി ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ കരിമ്പട്ടികയിലാണ്. പ്രമുഖ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്‍പ്പെടെ വിവിധ കരാറുകളുടെ പേരില്‍ അഴിമതി നടത്തിയതിന് കമ്പനി അന്വേഷണം നേരിടുകയുമാണ്. കരാര്‍ നേടുന്നതിന് വന്‍തുക കമ്മീഷന് നല്‍കിയതിന് ഏഴു രാജ്യങ്ങള്‍ ലാവ്ലിന് കമ്പനി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേരളത്തിലേതിന് സമാനമായ കേസുകളാണ് ഇവയെല്ലാം. ഈ കേസുകളില്‍ ഒന്നിലും കമ്പനി അധികൃതര്‍ ഹാജരാവുകയോ അന്വേഷണവുമായി സഹകരിക്കുകയോ ചെയ്യുന്നില്ല. കേരളത്തിലെ കേസിലും വൈസ് പ്രസിഡന്റ് ക്ളോഡ് ട്രെന്റല്‍ പ്രതിയാണെങ്കിലും അദ്ദേഹം ഇതുവരെ ഹാജരാവുകയോ അന്വേഷണവുമായി സഹകരിക്കുകയോ ചെയ്യുന്നില്ല.
ഈ സാഹചര്യത്തില്‍ കേസ് അവസാനിപ്പിക്കാന്‍ സിബിഐ തിടുക്കം കാണിച്ചത് ശരിയായില്ല എന്നാണ് പരാതിക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് നേതൃത്വത്തെ സ്വാധീനിച്ച് സിബിഐ അന്വേഷണം അവസാനിപ്പിക്കാന്‍ സിപിഎം നേതൃത്വം ശ്രമിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗമായ കേന്ദ്ര മന്ത്രിയാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. രണ്ടുപാര്‍ട്ടികളും ആരോപണം നിഷേധിച്ചെങ്കിലും അധികം വൈകാതെ സിബിഐ കേസ് അവസാനിപ്പിക്കുന്നതാണ് കേരളം കണ്ടത്. ടി.പി കേസിലും സോളാര്‍ കേസിലും സംഭവിച്ചത് തന്നെയാണ് ലാവ്ലിന് കേസിലും സംഭവിച്ചതെന്നാണ് വിമര്‍ശനം.
ശരിയായ ടെണ്ടര്‍ നടപടിക്രമങ്ങള്‍ പോലും പാലിക്കാതെയാണ് ലാവ്ലിന് കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും കരാര്‍ നല്‍കരുതെന്ന് നായനാര്‍ സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഇ.ബാലാനന്ദന് കമ്മിറ്റിയുടെ നിര്‍ദ്ദേശം പിണറായി അവഗണിച്ചതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിച്ച തുക സംബന്ധിച്ചും പാര്‍ട്ടി നേതൃത്വം നല്കുന്ന വിശദീകരണം തൃപ്തികരമല്ല. ലാവ്ലിന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളില്‍ പിന്നീടും വലിയ തുകയുടെ അറ്റകുറ്റപ്പണികള്‍ ആവശ്യമായി വന്നതും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. ലാവ്ലിനെതിരായി അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന അന്വഷണങ്ങളും കണ്ടെത്തലുകളും പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: