ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് 2009 ല്‍ മാത്രം 213 രാജ്യങ്ങളില്‍ എച്ച്1എന്‍1 (സൈന്ഫ്ളൂ അഥവാ പന്നിപ്പനി) പനി പടര്‍ന്നുപിടിക്കുകയും 16931 ആളുകള്‍ മരിക്കുകയും ചെയ്തുവെന്നാണ്. 2010 ആയപ്പോള്‍ 214 രാജ്യങ്ങളിലായി മരണസംഖ്യ 18138 എന്ന നിലയിലായി. എച്ച്1എന്‍1 പനിയെ ആഗോളപനിയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഈ പനി ഭാരതത്തില്‍ 2008 മെയ് 13 നാണ് ആദ്യമായി കണ്ടെത്തുന്നത്. 2008 ആഗസ്റ്റ് 20 ആയപ്പോള്‍ 12604 പേരെ പരിശോധിച്ചതില്‍ 2401 ആളുകളിലും സൈ്വന്‍ഫ്ളൂ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര (മുംബൈ, പൂനെ), കര്‍ണാടക (ബാംഗ്ലൂര്‍), തമിഴ്നാട് (ചെന്നൈ) എന്നിവിടങ്ങളില്‍ എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്ന് വെറും 36 മരണമാണ് സംഭവിച്ചത്. 2010 ആയപ്പോള്‍ മരണസംഖ്യ 1404 ല്‍ എത്തി. 2011 ല്‍ ഈ പനി കേരളത്തിലും സ്ഥിരീകരിച്ചു. കേരളത്തില്‍ ഇതുവരെ 12 പേരെങ്കിലും എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് മരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചയില്‍ 18 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാസര്‍കോഡ്, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ എച്ച് വണ്‍ എന്‍ വണ്‍ പനിയുള്ളതായി റിപ്പോര്‍ട്ടുണ്ട്. 2015 ഫെബ്രുവരി 20 ലെ കണക്കനുസരിച്ച് ഭാരതത്തില്‍ 11000 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി പിടിപ്പെട്ടിട്ടുണ്ട്. ഇതില്‍ 279 പേര് മരിച്ചത് ഫെബ്രുവരി മാസത്തിലാണ്. ഇതുവരെ ആകെ 700 ഭാരതീയര്‍ എച്ച് വണ്‍ എന്‍ വണ്‍ പനിമൂലം മരിച്ചു. രാജസ്ഥാന്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, തെലുങ്കാന, ഹരിയാന, ഒഡീഷ, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് സൈ്വന്‍ഫ്ളൂ മൂലം കൂടുതല്‍പേര്‍ മരിച്ചിട്ടുള്ളത്.
സൈ്വന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് (എസ്ഐവി) പനികളുമായി അടുത്തിടപ്പെടുന്ന ആളുകളിലൂടെയാണ് പകരുന്നത് എന്നാണ് ആദ്യം മനസ്സിലാക്കിയിരുന്നത്. എന്നാല്‍ പന്നികളുമായി ഒരു ബന്ധമില്ലാത്തവരിലും എസ്ഐവി കണ്ടെത്തിയിട്ടുണ്ട്. എച്ച് വണ്‍ എന്‍ വണ്‍ പനി നോര്‍ത്ത് അമേരിക്കന്‍ പക്ഷികള്‍, മനുഷ്യനില്‍ ജലദോഷം വരുത്തുന്ന വൈറസുകള്‍, യൂറോപ്യന്‍ പന്നികള്‍ എന്നിവയില്‍ കാണുന്ന ഇന്‍ഫ്ളുവന്‍സ വൈറസുകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരിലാണ് എച്ച്വണ് എന്‍ വണ്‍ പനി ഏറ്റവും കൂടുതലായി കാണുന്നത്. അസുഖമുള്ളവരില്‍നിന്നും പുറത്തുവരുന്ന തുപ്പല്, മൂക്കില്നിന്നുവരുന്ന ജലാംശം എന്നിവ കൂടാതെ രോഗാണുവാഹകരായ ഏത് ജീവികളിലൂടെയും സാധനങ്ങളിലൂടെയും എച്ച്വണ് എന്‍ വണ്‍ വൈറസ് മനുഷ്യനിലെത്താന്‍ ഏറെ സാധ്യതയുണ്ട്. ഈ വൈറസ് പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന പകര്‍ച്ചപ്പനി പരത്തുന്ന ഒന്നാണ്. വൈറസ് മനുഷ്യനിലെത്തിയാല്‍ ഒന്നു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കാണിക്കും. ചുമ, തുമ്മല്‍, കടുത്ത പനി, തൊണ്ടവേദന, ശ്വാസതടസം, മൂക്കില്‍ തടസം, സന്ധിവേദന എന്നിവ കൂടാതെ വയറിളക്കം, ഛര്‍ദ്ദി, തലവേദന, തളര്‍ച്ച, വിളര്‍ച്ച, തണുപ്പ് അനുഭവപ്പെടുക, ന്യുമോണിയ എന്നീ രോഗലക്ഷണങ്ങളും എസ്ഐവി ൂലം ആളുകളില്‍ ഉണ്ടാകും.
വൈറല്‍ ഇന്‍ഫ്ളുവന്‍സയും എച്ച് വണ്‍ എന്‍ വണ്ണും തിരിച്ചറിയണമെങ്കില്‍ ലബോറട്ടറി ടെസ്റ്റുകള്‍ ആവശ്യമാണ്. കുട്ടികളെയും 20 നും 40 നും ഇടയില്‍ വയസ്സുള്ള ചെറുപ്പക്കാരിലും എച്ച് വണ്‍ എന്‍ വണ്‍ പനി എളുപ്പം പിടിപ്പെടാവുന്നതാണ്. ന്യൂമോണിയ പനിയും ശ്വാസതടസ്സവും തുടര്‍ച്ചയായി ഏഴുദിവസത്തിനുള്ളില്‍ കൂടുതല്‍ അനുഭവപ്പെടുന്നുണ്ടെങ്കിലും രോഗിയുമായി അടുത്തബന്ധം പുലര്‍ത്തിയാലും എച്ച് വണ്‍ എന്‍ വണ്‍ പനി ഏതാണ്ട് സ്ഥിരീകരിക്കാവുന്നതാണ്. വൈറല്‍ കള്‍ച്ചര്‍, റിയല്‍ ടൈം ആര്ടിപിഡിആര് എന്നീ പരിശോധനകളിലൂടെ എസ്ഐവി സാന്നിധ്യം മനസിലാക്കാം. മൂക്കടപ്പും തൊണ്ടവേദനയും ചുമയും പനിയുമാണ് എച്ച് വണ്‍ എന്‍ വണ്ണിന്റെ പ്രാഥമിക രോഗലക്ഷണങ്ങള്‍. രോഗികളുമായുള്ള സമ്പര്‍ക്കം രോഗം പകരുവാനുള്ള ഒരു സാധ്യതയാണ്. കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെ എച്ച് വണ്‍ എന്‍ വണ്‍ വൈറസിന് മനുഷ്യശരീരത്തിലെത്താനാകും. രോഗിയുടെ കൂടെയുള്ള സഹവാസം രോഗം പിടിപെടാനുള്ള സാധ്യത വര്‍ധിപ്പിക്കും. കുട്ടികളില്‍ രോഗം പെട്ടെന്ന് പിടിപെടുന്നതിന് സാധ്യത ഏറെയാണ്. പോര്‍ക്കിറച്ചി തിന്നുന്നതുകൊണ്ടോ ഇറച്ചി ഇനങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ടോ പന്നിപ്പനി ഉണ്ടാകണമെന്നില്ല. ജലദോഷം പടരുന്നതുപോലെതന്നെ എച്ച് വണ്‍ എന്‍ വണ്‍ പനിയും പടര്ന്നുപിടിക്കാവുന്നതാണ്.
എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ഇന്‍ഫ്ളുവന്‍സ വൈറസിന് ജനിതകമാറ്റം സംഭവിച്ച് ഉണ്ടായതാണെന്നാണ് വിശ്വസിക്കുന്നത്. 2009 ല്‍ മെക്സിക്കോയിലാണ് ആദ്യമായി എച്ച് വണ്‍ എന്‍ വണ്‍ പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദഗ്ധര്‍ പറയുന്നത് ഏഷ്യയിലെ പന്നികളില്‍നിന്നാണ് ഈ രോഗം ആദ്യം ഉണ്ടായതെന്നാണ്. ഈ രോഗാണുക്കള്‍ പിന്നീട് നോര്‍ത്ത് അമേരിക്കയിലെത്തുകയും അവിടെ രോഗം കൂടുതല്‍ പേരില്‍ പടര്‍ന്നുപിടിക്കുവാന്‍ ഇടയായെന്നുമാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. സൈ്വന്‍ ഇന്‍ഫ്ളുവന്‍സ വൈറസ് (എസ്ഐവി) എച്ച് വണ്‍ എന്‍ വണ്‍, എച്ച് വണ്‍ എന്‍ ടു, എച്ച് ത്രി എന്‍ ടു, എച്ച് ടു എന്‍ ടു എന്നീ വിവിധ ഇനങ്ങളില്‍ കണ്ടുവരുന്നുണ്ട്. പന്നികളില്‍ ഈ രോഗം ഉണ്ടാക്കുന്നത് എച്ച് ഫോര്‍ എന്‍ സിക്സ്, എച്ച് നയന്‍ എന്‍ ടു എന്നീ വൈറസ് ഇനങ്ങള്‍ വഴിയാണ്. പന്നിപ്പനി ലോകമൊട്ടുക്കുമുള്ള പന്നികളില്‍ നിരന്തരമായി കാണുന്ന പനിയാണ്. പനിബാധിച്ച പന്നികളുടെ ഇറച്ചി ശരിയായി പാചകം ചെയ്തതിനുശേഷം ഭക്ഷിക്കുകയാണെങ്കില്‍ പന്നിപ്പനിക്ക് സാധ്യതയില്ല. 1976 ല്‍ എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ന്യൂജേഴ്സിയില്‍ പട്ടാളക്കാര്‍ മരണമടഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്. 2009 ഒക്ടോബര്‍ 25-ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ എച്ച് വണ്‍ എന്‍ വണ്‍ വൈറസിനെ പ്രതിരോധിക്കാനായി അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2009 ല്‍ ലോകാരോഗ്യ സംഘടന എച്ച് വണ്‍ എന്‍ വണ്‍ പനിയെ ആഗോളപനിയായി പ്രഖ്യാപിക്കുകയുണ്ടായി. 1968 ല്‍ ‘ഹോങ്കോങ്ങ് പനി’ക്കുശേഷം ആദ്യമായിട്ടാണ് ഇത്തരം ആഗോളപനി റിപ്പോര്‍ട്ടുചെയ്യുന്നത്. 2013 ല്‍ 250 പേര്‍ക്ക് വെനിസ്വലയില്‍ സൈ്വന്‍ ഫ്ളൂ പിടിപ്പെടുകയും 17 പേര് മരിക്കുകയും ചെയ്തു. 2014 ജനുവരി മാസത്തില്‍ ടെക്സാസില്‍ മുപ്പത്തിമൂന്നുപേര്ക്ക് പനി ബാധിച്ചതില്‍ 9 പേര് മരണമടഞ്ഞു. കാനഡയിലും സ്പെയിനിലും എച്ച് വണ്‍ എന്‍ വണ്‍ പനി ബാധിച്ച് ആളുകള്‍ മരിച്ചു. ഗര്‍ഭിണികളായ സ്ത്രീകളെ എച്ച് വണ്‍ എന്‍ വണ്‍ ബാധിക്കുമ്പോള്‍ അവരുടെ രോഗപ്രതിരോധശേഷിയെയാണ് തകര്‍ക്കുന്നത്. ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തില്‍ ധ്രുതഗതിയില്‍ മാറ്റം സംഭവിക്കും. ഇവര്‍ രോഗപ്രതിരോധത്തിനുള്ള വാക്സിന് കുത്തിവെപ്പ് നടത്തിയില്ലെങ്കില്‍ മരണം ഏതാണ്ട് ഉറപ്പാണ്. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും എച്ച്വണ് എന്‍വണ്‍ പനിയെക്കുറിച്ച് 2015 ല്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അത്ര നല്ലതായി തോന്നുന്നില്ല. രാജസ്ഥാനില്‍ പനി ബാധിച്ച 15000 പേരില്‍ 225 പേര് മരിച്ചു. കര്‍ണാടകയിലെ തുംക്കൂറില്‍ ഈവര്‍ഷം 45 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ പനി സ്ഥീരികരിച്ചു. ഫെബ്രുവരി 25 ന് ഒരാള്‍ മരിച്ചു. കേരളത്തില്‍ 2015 ല്‍ മാത്രം പന്നിപ്പനി ബാധിച്ച 41 പേരില്‍ ഈ വര്‍ഷം ഏഴുപേര്‍ മരണമടഞ്ഞിട്ടുണ്ട്. ഈവര്‍ഷം മൈസൂരില്‍ പനിബാധിച്ച 17 പേരില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട്ടില്‍ പനിബാധിച്ച 63 പേരില്‍ ഈവര്‍ഷം 8 പേര് മരിച്ചു. പോണ്ടിച്ചേരിയില്‍ 13 പേര്‍ക്ക് ഈവര്‍ഷം പനി ബാധിച്ചു. അതില്‍ കഴിഞ്ഞമാസം രണ്ടുപേര്‍ മരിച്ചു.
പന്നികളില്‍നിന്നും ഉടലെടുത്ത ഇന്‍ഫ്ളുവന്‍സ വൈറസുകളെ ആദ്യമായി വേര്‍തിരിച്ചെടുക്കുന്നത് അഞ്ചുവര്‍ഷം മുമ്പ് 2009 ഏപ്രില്‍ മാസത്തിലാണ്. അവയെ എസ്ഒഐവി എന്നാണ് വിളിക്കുന്നത്. മൂന്ന് വ്യത്യസ്ഥങ്ങളായ വൈറസ് ജനിതക ഇനങ്ങള്‍ ചേര്‍ന്നാണ് എസ്ഒഐവി ഉണ്ടായതെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ഈ മൂന്ന് വൈറസ് ഇനങ്ങളും പന്നികളില്‍നിന്നുമാണ് ഉത്ഭവിച്ചിട്ടുള്ളത്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ മെക്സിക്കോയില്‍വച്ച് മനുഷ്യനില്‍ എത്തിയതാണ് എസ്ഒഐ വൈറസുകള്‍. യൂറോപ്പില്‍നിന്നും നോര്‍ത്ത് അമേരിക്കയിലേക്ക് കൊണ്ടുപോയ പന്നിക്കൂട്ടങ്ങളില്നിന്നുമാണ് എച്ച് വണ്‍ എന്‍ വണ്‍ പനിക്ക് ആധാരമായ വൈറസുകള്‍ ഉത്ഭവിച്ചതെന്നുമാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇന്ന് ലോകമെങ്ങും പന്നിപ്പനിയുടെ ഭീഷണിയിലാണ്. സാധാരണപനിയില്നിന്നും എച്ച് വണ്‍ എന്‍ വണ്‍ പനി പ്രാരംഭദശയില്‍ വ്യത്യസ്തമായി തോന്നുകയില്ല. എന്നാല്‍ പ്രതീക്ഷിക്കുന്ന സമയംകൊണ്ട് പനി ഭേദമാകാതിരിക്കുക, നല്ല ചികിത്സ ലഭിച്ചിട്ടും പനി ഭേദമാകാതിരിക്കുകയും മൂര്‍ച്ഛിക്കുകയും, ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്, ജന്നി, രക്തസ്രാവം, മഞ്ഞപ്പിത്തം, ശരീരത്തില്‍ പാടുകള്‍ പെരുമാറ്റവ്യത്യാസം എന്നിങ്ങനെ സാധാരണമല്ലാത്ത ലക്ഷണങ്ങള്‍ തോന്നുക, ഭക്ഷണം കഴിക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നീ ലക്ഷണങ്ങള്‍ വരുമ്പോള്‍ ശ്രദ്ധിക്കണം; ഒരുപക്ഷേ എച്ച് വണ്‍ എന്‍ വണ്‍ പനിയാകാമത്. സ്വയം ചികിത്സ നടത്താതെ ഈ ഘട്ടത്തില്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയാണ് വേണ്ടത്. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളായ പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം എന്നിവ സാധാരണയില്‍ കൂടുതല്‍ അനുഭവപ്പെടുകയാണെങ്കിലും എച്ച് വണ്‍ എന്‍ വണ്‍ പനിക്കുള്ള ചികിത്സ വേണ്ടതാണ്.
പനി ബാധിച്ചവര്‍ പനിയുടെ പകര്‍ച്ച തടയുവാന്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായയും മൂക്കും മറച്ചുപിടിക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കയ്യും മുഖവും കഴുകണം. വൈറല്‍ പനികള്‍ വീട്ടിലെ മറ്റുള്ളവരിലേക്ക് പകരാതിരിക്കുവാന്‍ ഇത് അത്യന്താപേക്ഷിതാണ്. രോഗിയുടെ ശരീരത്തിന് വേണ്ടത്ര ശ്രദ്ധയും പരിചരണവും ലഭ്യമാക്കുക. പനി കുറയുവാന്‍ ചൂടുള്ള പാനീയങ്ങള്‍ നിരന്തരം കുടിക്കുക. ഉപ്പുചേര്‍ത്ത കഞ്ഞിവെള്ളം കുടിക്കുന്നത് നല്ലതാണ്. നന്നായി വേവിച്ച പോഷകസമൃദ്ധമായ മൃദുവായ ഭക്ഷണമാണ് രോഗികള്‍ കഴിക്കേണ്ടത്. പനി പൂര്‍ണമായും മാറുന്നതുവരെ വിശ്രമം അത്യാവശ്യമാണ്. രോഗികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, പാത്രങ്ങള്‍, തുണികള്‍ എന്നിവ കഴുകിവൃത്തിയാക്കി ഉപയോഗിക്കണം. വൃത്തിയുള്ള ചുറ്റുപാടിലാണ് രോഗികളെ താമസിപ്പിക്കേണ്ടത്. രോഗികളില്‍നിന്നും നിശ്ചിത അകലത്തില്നിന്നുമാത്രം സംസാരിക്കുക. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും പുറത്തുവരുന്ന ജലാംശത്തില്‍ എച്ച് വണ്‍ എന്‍ വണ്‍ വൈറസുകള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ രോഗിയെ പരിചരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കണം. ഗ്ലൗസും വായമൂടുവാന് മാസ്ക്കും രോഗിയെ പരിചരിക്കുന്നവര്‍ ഉപയോഗിക്കണം. പോഷകാഹാരങ്ങള്‍ കഴിച്ച് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കലാണ് എച്ച് വണ്‍ എന്‍ വണ്‍ പനിയെ പ്രതിരോധിക്കുവാനുള്ള എളുപ്പമാര്‍ഗം.
കേരളത്തില്‍ പന്നിപ്പനി തടയുവാന്‍ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്വരെയുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും ‘സെല്നാമിവിര്’ ഗുളിക സൗജന്യമായി ലഭ്യമാണ്. സംസ്ഥാന ആരോഗ്യവകുപ്പ് ഈ വൈറസ്പനിക്കെതിരെ നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. സര്‍ക്കാര്‍-പ്രൈവറ്റ് ഡോക്ടര്‍മാര്‍ക്ക് ബോധവല്‍ക്കരണ പരിപാടി, രോഗികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പനി പടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ എന്നിവയെല്ലാം ചെയ്യുന്നുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്. സെനാമിവിര് ഗുളികയും രോഗം വരാതിരിക്കുവാനുള്ള വാക്സിനുകളും എല്ലാം മെഡിക്കല്‍ ഷോപ്പുകളില്‍ ലഭ്യമാക്കണം. രോഗി തൊടുന്നതും താമസിക്കുന്നതുമായ സ്ഥലങ്ങളില്‍ ബെന്‍സാല്‍കോണിയം, 70 ശതമാനം വീര്യമുള്ള എത്തനോള്‍ എന്നീ രാസലായനികള്‍ ഉപയോഗിച്ച് തുടച്ചുവൃത്തിയാക്കുവാനുള്ള നിര്‍ദ്ദേശങ്ങളും ആരോഗ്യപ്രവര്‍ത്തകര്‍വഴി ജനങ്ങളില്‍ എത്തണം. രോഗനിര്‍ണ്ണയത്തിന് തിരുവനന്തപുരത്തെ ആര്‍ജിസിബി, മണിപ്പാല്‍ സര്‍വകലാശാലാ ആശുപത്രി, ആലപ്പുഴ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സാധ്യമാണ്. ഒരു കാരണവശാലും എച്ച് വണ്‍ എന്‍ വണ്‍ പനി നിസാരമായി കാണരുത്. ഏത് നിമിഷവും പന്നിപ്പനി പടരാവുന്നതിനാല് ജനങ്ങളും ഇൗ പനിയെക്കുറിച്ച് ബോധവാന്മാരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: