പാഴ്വസ്തുക്കളില് ശില്പങ്ങള് ഉണ്ടാക്കുന്നവര്‍ നിരവധിയുണ്ട്. എന്നാല്‍ പാഴ്വസ്തുക്കളില് കരവിരുത് തെളിയിക്കുന്നതോടൊപ്പം ഉള്ളിത്തൊലിയില്‍ ചിത്രങ്ങള്‍ അണിയിച്ചൊരുക്കുകയാണ് കല്‍പ്പറ്റ സ്വദേശിയായ ശശികല ചന്ദനപ്പറമ്പത്ത് എന്ന മദ്ധ്യവയസ്ക. ഔദ്യോഗിക ജീവിതത്തിനിടയിലും തന്റെ സര്‍ഗവാസന പ്രകടിപ്പിക്കാന്‍ സമയം കണ്ടെത്തിയിരുന്ന ശശികല തന്റെ ചിത്ര,ശില്പ, പൂക്കൂട നിര്‍മ്മാണം തുടങ്ങിയിട്ട് 25 വര്‍ഷം തികയുന്നു.
വിശ്രമവേളകള്‍ ആനന്ദപ്രദമാക്കുക എന്നതത്വം ഉള്‍ക്കൊണ്ട് തെര്‍മോക്കോള്‍, തുണിക്കഷണങ്ങള്‍, ചോളത്തിന്റെ ഇല, ഉണക്ക ഇല, പൂവ് തുടങ്ങിയ ഉപയോഗിച്ചുള്ള പൂക്കൂടകള്‍ ഉണ്ടാക്കിത്തുടങ്ങി സ്വന്തം വീട് ആലങ്കരിച്ചുവന്നു. പാചകം ചെയ്യുന്നതിനിടെയാണ് ഉള്ളിത്തൊലികൊണ്ട് ചിത്രങ്ങള്‍ ഉണ്ടാക്കാം എന്ന ആശയം മനസിലുദിച്ചത്. അങ്ങനെ ഉള്ളിത്തൊലിയും വെളുത്തുള്ളിത്തൊലിയും ഉപയോഗിച്ച് സ്വാമി വിവേകാനന്ദനേയും മഹാത്മാഗാന്ധിയേയും ഗ്രാമീണ യുവതിയേയും നിര്‍മിക്കാന്‍ തുടങ്ങി. വളരെ വ്യത്യസ്തതയുള്ളതും മോഡേണ്‍ ആര്‍ട്ടിനെ വെല്ലുന്നതുമായ ചിത്രങ്ങള്‍ കണ്ട് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും ഇതിന്റെ വിപണന സാദ്ധ്യതയെക്കുറിച്ചു പറഞ്ഞു. തുടര്‍ന്നാണ് ചന്ദനകല ആര്‍ട്സ് ആന്‍ഡ് ഹാന്റിക്രാഫ്റ്റ്സ് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് വിപണന രംഗത്തേക്ക് പ്രവേശിച്ചത്.
കാര്‍ഷിക വികസന ബാങ്കിലെ ജോലിയില്‍ നിന്നും വിരമിച്ചശേഷമാണ് മുഴുവന്‍ സമയ കലാകാരിയായി മാറിയത്. തുടക്കത്തില്‍ വയനാട്ടിലും കണ്ണൂരിലും നടന്ന കാര്‍ഷിക വ്യാവസായിക പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശനത്തിനുവച്ചു. തുടര്‍ന്ന് തിരുവനന്തപുരത്തു നടന്ന ഗാന്ധി ശില്പ ബസാറില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചു.
കോയമ്പത്തൂരില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്കും ക്ഷണം ലഭിച്ചു കഴിഞ്ഞു. കുടുംബിനി എന്ന നിലയില്‍ പരിമിതികളുള്ളതിനാല്‍ രണ്ടു വര്‍ഷത്തിനുമുമ്പ് ഓണ്‍ലൈന്‍ വഴി വില്‍ക്കാനാരംഭിച്ചത് തന്റെ ജീവിതത്തില്‍ വഴിത്തിരിവായെന്ന് ശശികല പറയുന്നു. ബംഗ്ലൂരുവിലെയും ചെന്നെയിലെയും പ്രമുഖ വ്യവസായികളും സിനിമാതാരങ്ങളും പഞ്ചനക്ഷത്രഹോട്ടലുടമകളും റിസോര്‍ട്ടുടമകളുമാണ് ശശികലയുടെ ചിത്രങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നത്.
ഒരു ചിത്രം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം വരെ സമയം ആവശ്യമാണ്. വളരെ സൂക്ഷ്മതയോടെ ചെയ്തില്ലെങ്കില്‍ ചിത്രങ്ങള്‍ക്ക് പൂര്‍ണത കൈവരില്ല.ചിത്രങ്ങള്‍ക്ക് 10,000 രൂപമുതല്‍ 50,000 രൂപവരെയാണ് വില. കല്‍പ്പറ്റ വികാസ് നഗര്‍ ഡാഫൊഡില്‍സില്‍ ഇരുന്ന് തന്റെ ഉള്ളിചിത്രങ്ങള്ക്ക് രൂപം നല്കുമ്പോള് ശശികല കരുതിയില്ല തന്റെ സര്‍ഗസൃഷ്ടികള്‍ക്ക് ഇത്രയും ആവശ്യക്കാരുണ്ടാകുമെന്ന്. ഇതിനു പിന്നില്‍ ഭര്‍ത്താവ് വാസുവിന്റെയും മകള്‍ അനര്‍ഘയുടെയും പരിപൂര്‍ണ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: