ക്വാലാലംപൂര്‍: ലോകജനതയെ ഇന്നും നിഗൂഢതയുടെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ആ വിമാന ദുരന്തത്തിന് ഒരു വയസ് തികയാറാകുന്നു. വിമാനം തകര്‍ന്നതാണോ തകര്‍ത്തതാണോ തട്ടിക്കൊണ്ടുപോയതാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാതെ ഇരുളില്‍ തപ്പുകയാണ് ലോകം.
2014 മാര്‍ച്ച് എട്ടിനാണ് 239 പേരുമായി ക്വാലാലംപൂരില്‍ നിന്ന് ബീജിങ്ങിലേക്ക് തിരിച്ച മലേഷ്യന്‍ വിമാനം എംഎച്ച് 370 അപ്രത്യക്ഷമായത്. അന്നുമുതല്‍ ഇതുവരെ വിമാനാവശിഷ്ടങ്ങള്‍ക്കായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അങ്ങോളമിങ്ങോളം അന്താരാഷ്ട്രദൗത്യസംഘം ഊളിയിടുന്നു.വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ സമസ്യകള്ക്കൊന്നിന് ഉത്തരം കണ്ടെത്താനാവുമെന്ന പ്രതീക്ഷ അവര്‍ ഇപ്പോഴും കൈവെടിയുന്നില്ല.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 60000 ചതുരശ്ര കിലോ മീറ്റര്‍ വ്യാപ്തിയില്‍ മുന്‍കൂട്ടി നിശ്ചയിച്ച മേഖലയിലെ ഉപരിതലത്തിലും അഗാധതകളിലുമാണ് മലേഷ്യയുടെയും ഓസ്ട്രേലിയയുടെയും നേതൃത്വത്തിലെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുന്നത്. സാറ്റലൈറ്റ് രേഖകള്‍ അവലോകനം ചെയ്ത വിദഗ്ധര്‍ ഈ മേഖലയില്‍ വച്ചാണ് വിമാനത്തെ കാണാതായതെന്നു വിലയിരുത്തുന്നു.മുപ്പതോളം രക്ഷാപ്രവര്‍ത്തകര്‍ വീതമുള്ള നാലുകപ്പലുകള്‍ ദൗത്യത്തിലുണ്ട്. അതില്‍ മൂന്നെണ്ണം കടല്‍പ്പരപ്പിലെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ടൗഫിഷ് എന്ന സോണാര്‍ ഉപകരണം ഘടിപ്പിച്ചതാണ്. ആളില്ലാ അന്തര്‍വാഹിനിയാണ്. മറ്റൊരു ദൗത്യോപകരണം. തത്സമയ വിവരങ്ങള്‍ കൈമാറാന്‍ അതിനു സാധിക്കില്ല. അതിനാല്‍ 24 മുതല്‍ 36 മണിക്കൂര്‍വരെ നീളുന്ന ദൗത്യത്തിനുശേഷം അന്തര്‍വാഹിനിയെ സമുദ്രോപരിതലത്തിലേക്ക് ഉയര്‍ത്തിയശേഷം വിവരങ്ങള്‍ ശേഖരിക്കുന്നതാണ് രീതി.
നിലവില്‍ ഏകദേശം 40 ശതമാനത്തോളം മേഖലയില്‍ തെരച്ചില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മോശം കാലാവസ്ഥയും ഉപകരണങ്ങളുടെ തകരാറും ഇടയ്ക്കിടെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നെങ്കിലും, പ്രാമുഖ്യം നല്കുന്ന സമുദ്രഭാഗങ്ങളിലെ തെരച്ചില്‍ മെയ് അവസാനത്തോടെ തീര്‍ക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. കൂടുതല്‍ ഭാഗങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കണമോയെന്ന കാര്യത്തില്‍ അതിനുശേഷം തീരുമാനമെടുക്കും.
മലേഷ്യയും ഓസ്ട്രേലിയയും 60 ദശലക്ഷം ഡോളര്‍ വീതം ദൗത്യത്തിന് ചെലവിട്ടുകഴിഞ്ഞു. അന്വേഷണം വിപുലപ്പെടുത്തുന്നതിന് ഇനിയും പണമേറെവേണ്ടിവരും. ചൈനീസ് ഗതാഗത മന്ത്രിയുമായി അടുത്തമാസം നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷമാവും പുതിയ തെരച്ചിലിനു വേണ്ട തുകയെപ്പറ്റി അന്തിമ തീരുമാനമെടുക്കുക. ദൗത്യത്തെ സഹായിക്കാനായി കൂടുതല്‍ രാജ്യങ്ങളെ മലേഷ്യയും ഓസ്ട്രേലിയയും സ്വാഗതം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: