ന്യൂദല്‍ഹി: രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബോക്സിംഗ് താരമായ മേരി കോം റിംഗിനോട് വിടപറയാനൊരുങ്ങുന്നു. അടുത്ത വര്‍ഷം ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടക്കുന്ന ഒളിമ്പിക്സിനുശേഷം റിംഗിനോട് വിടപറയാനാണ് ഇന്ത്യന്‍ ബോക്സിംഗ് റിംഗിലെ സൂപ്പര്‍താരമായ മേരി കോം തീരുമാനിച്ചിരിക്കുന്നത്.
2012ലെ ലണ്ടന്‍ ഒളിമ്പിക്സില്‍ രാജ്യത്തിന് വേണ്ടി മെഡല്‍ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച താരമാണ് മേരി കോം. ദല്‍ഹിയില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് മേരികോം വിരമിക്കല്‍ വാര്‍ത്ത പുറത്തുവിട്ടത്.
റിംഗില്‍ നിന്ന് വിരമിച്ച ശേഷം തന്റെ ബോക്സിംഗ് അക്കാദമിയുടെ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശം. അതിന്റെ പ്രവര്‍ത്തനം അവസാനഘട്ടത്തിലാണ്. അക്കാദമിയുടെ ഉദ്ഘാടനം അറിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതിനാല്‍ അതിനായി അദ്ദേഹം വരുമെന്നാണ് പ്രതീഷിക്കുന്നതെന്നും മേരി പറഞ്ഞു.
എന്റെ മൂന്നാമത്തെ കുട്ടിക്ക് രണ്ടു വയസ്സായി. ഇനി ബോക്സിങ് നിര്‍ത്തണമെന്ന് മനസ്സ് പറയുന്നു. മൂന്ന് കുട്ടികളായശേഷം ഇതുപോലെ മത്സരരംഗത്ത് സജീവമായവര്‍ എത്ര പേരുണ്ട്? റിയോയില്‍ ഇന്ത്യക്കായി ഒരു സ്വര്‍ണം നേടി റിംഗിനോട് വിടപറയണമെന്നാണ് തന്റെ ആഗ്രഹമെന്നും ഇടിക്കൂട്ടിലെ ഉരുക്കുവനിതയായ മേരി കൂട്ടിച്ചേര്‍ത്തു.
വനിതാ അമേച്വര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് തവണ ലോക കിരീടംനേടിയ മേരി ഏഷ്യന്‍ വനിതാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നാല് പ്രാവശ്യവും ചാമ്പ്യനായിട്ടുണ്ട്. കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയിട്ടുണ്ട്.
മേരിയുടെ നേട്ടങ്ങള്‍ക്ക് രാജ്യം 2003-ല്‍ അര്‍ജുന അവാര്‍ഡും 2009-ല്‍ രാജീവ് ഗാന്ധി ഖേല്‍രത്നയും 2010-ല്‍ പത്മശ്രീയും 2013-ല്‍ പത്മഭൂഷണും നല്കി ആദരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: