നേപ്പിയര്‍: ക്വാര്‍ട്ടര്‍ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായ പാക്കിസ്ഥാന് ഇന്ന് ലോകകപ്പിലെ നാലാം പോരാട്ടത്തിനിറങ്ങുന്നു. ലോക ക്രിക്കറ്റിലെ ശിശുക്കളായ യുഎഇയാണ് ഇന്ന് പാക്കിസ്ഥാന്റെ എതിരാളികള്‍. മൂന്ന് കളികളില്‍ രണ്ടെണ്ണത്തിലും പരാജയപ്പെട്ട പാക്കിസ്ഥാന് നിലവില്‍ രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിക്കുക.
കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയോടും വെസ്റ്റിന്‍ഡീസിനോടും തകര്‍ന്നടിഞ്ഞ പാക്കിസ്ഥാന് മൂന്നാം കൡയില്‍ സിംബാബ്വെയെ 20 റണ്‍സിന് കീഴടക്കിയാണ് വിജയവഴിയില്‍ തിരിച്ചെത്തിയത്. അതേസമയം കളിച്ച മൂന്നു മത്സരങ്ങളും പരാജയപ്പെട്ടതിന്റെ ക്ഷീണത്തിലാണ് യുഎഇ ഇന്ന് ഇറങ്ങുന്നത്. സിംബാബ്വെയോടും അയര്‍ലന്റിനോടും വീരോചിതമായി പൊരുതിയാണ് യുഎഇ പരാജപ്പെട്ടതെങ്കില് ഇന്ത്യക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ദയനീയ പരാജയം ഏറ്റുവാങ്ങാനായിരുന്നു അവരുടെ വിധി. എന്നാല്‍ ഇന്ന് പാക്കിസ്ഥാനെ അട്ടിമറിച്ച് ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം സ്വന്തമാക്കാനായിരിക്കും യുഎഇയുടെ ശ്രമം.
മുന്‍നിര ബാറ്റ്സ്മാന്മാരുടെ ഫോമില്ലായ്മയും കളിക്കാര്‍ തമ്മില്‍ ഒത്തൊരുമയില്ലാത്തതുമാണ് പാക് ടീമിന്റെ ഗതികേട്. ഓപ്പണര്‍മാരായ നസിര്‍ ജംഷാദും അഹമ്മദ് ഷഹ്സാദും ഇതുവരെ മികച്ച ഇന്നിംഗ്സ് കാഴ്ചവെച്ചിട്ടില്ല. വെടിക്കെട്ട് ബാറ്റ്സ്മാനായ ഷാഹിദ് അഫ്രീദിയുടെ കാര്യവും അങ്ങനെതന്നെയാണ്. കഴിഞ്ഞ കളിയില്‍ കളിക്കാതിരുന്ന യൂനിസ് ഇന്നും പുറത്തിരിക്കാനാണ് സാധ്യത. ഉമര്‍ അക്മലും ഷൊഐബ് മഖ്സൂദും ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖും മാത്രമാണ് പാക് നിരയില്‍ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന ബാറ്റ്സ്മാന്മാര്. അതുപോലെ ബൗൡഗ് നിരയും മികച്ചതല്ല. മുഹമ്മദ് ഇര്‍ഫാനും സൊഹൈല്‍ ഖാനും വഹാബ് റിയാസും യാസിര്‍ ഷായും അദ്ധ്വാനിച്ച് പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തുന്നതില്‍ പിന്നിലാണ്.
മറിച്ച് കരുത്തരായ ടീമുകളുമായി കളിച്ചുള്ള മത്സരപരിചയമില്ലാത്തതാണ് യുഎഇയെ കുഴക്കുന്നത്. അയര്‍ലന്റിനെതിരെ സെഞ്ചുറി നേടിയ ഷൈമാന്‍ അന്‍വറും ഖുറം ഖാനും മലയാളി താരം കൃഷ്ണചന്ദ്രനും മറ്റൊരു ഇന്ത്യക്കാരനും വിക്കറ്റ് കീപ്പറുമായ സ്വപ്നില്‍ പാട്ടീലും അടങ്ങുന്ന ബാറ്റിംഗ് നിര ഇന്ത്യക്കെതിരെ സമ്പൂര്‍ണ്ണ പരാജയമായിരുന്നെങ്കിലും അയര്‍ലന്റിനെതിരെയും സിംബാബ്വെക്കെതിരെയും മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്നും ഇവര്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഫോം വീണ്ടെടുക്കാന്‍ കഴിയാതെ വിഷമിക്കുന്ന പാക്കിസ്ഥാനെ ബുദ്ധിമുട്ടിലാക്കാന്‍ അവര്‍ക്ക് കഴിയും. മുഹമ്മദ് നവീദ്, അംജാദ് ജാവേദ്, നാസിര്‍ അസീസ് എന്നിവരടങ്ങിയ ബൗളിംഗ് നിര തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ചവെക്കുന്നത്. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ പാക്കിസ്ഥാനും ആദ്യ വിജയം സ്വന്തമാക്കാന്‍ യുഎഇയും ഇറങ്ങുമ്പോള്‍ മറ്റൊരു അട്ടിമറിയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: