കോട്ടയം: ഇടതുമുന്നണിയില്‍ സിപിഎമ്മിന്റെ അടിമകളാണെന്ന സിപിഐയ്ക്കെതിരേയുള്ള ആക്ഷേപം മാറ്റാന്‍ പുതിയ സെക്രട്ടറി കാനം രാജേന്ദ്രന് ശ്രമം തുടങ്ങി. എല്‍ഡിഎഫിന്റെ അടിത്തറ വിപുലീകരിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ജനകീയ പിന്തുണ വര്‍ദ്ധിപ്പിക്കുക എന്നാണ്, അല്ലാതെ പുറത്തുനിന്നും രണ്ടോ മൂന്നോ പാര്‍ട്ടികളെ വിളിച്ചുകയറ്റാമെന്നല്ല എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
കോട്ടയം പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് നേരിട്ടുള്ള മറുപടിയാണിത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരിന്റെ മനോഹാരിതയുടെ അടിസ്ഥാനത്തിലല്ല പാര്‍ട്ടിയുടെ നയങ്ങളുടെ അടിസ്ഥാനത്തിലാകണംഎല്ഡിഎഫിലേക്ക് ഘടകകക്ഷികളെ ചേര്‍ക്കേണ്ടത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പരമ്പരാഗതമായി പിന്തുടരുന്ന സമരരീതികള്‍ മാറണമെന്നാണ് അഭിപ്രായം. ജനങ്ങളുടെ സൈ്വരജീവിതത്തിന് തടസ്സം വരാത്ത സമരമാര്‍ഗ്ഗമാണ് വേണ്ടത്, കാനം പറഞ്ഞു.
സിപിഎമ്മിന്റെ ന്യൂനപക്ഷ പ്രീണന നയങ്ങളോടുള്ള ശക്തമായ വിയോജിപ്പു പ്രഖ്യാപിച്ച കാനം പറഞ്ഞതിങ്ങനെ. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകള്‍ ന്യൂനപക്ഷത്തിന്റേതല്ല. കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയുടെ ഗ്രാഫ് മുകളിലേക്കാണ്. നിയമസഭയിലും ലോക്സഭയിലും പ്രതിനിധികളില്ലെങ്കിലും എത്രയോ കാലമായി ബിജെപി തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ വിജയിക്കുകയും ഭരണം നടത്തുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ വളര്‍ച്ചയെ തടയുക എന്നത് എല്‍ഡിഎഫിന്റെ മുഖ്യചുമതലകളിലൊന്നാണ്. ഭൂരിപക്ഷ ന്യൂനപക്ഷ വര്‍ഗ്ഗീയതയും തീവ്രവാദവും ഒരുപോലെ എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: