ഒരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മററുള്ളവര്‍ ഇടപെടുന്നതില്‍ അനൗചിത്യമുണ്ട്. പക്ഷെ കോണ്‍ഗ്രസ്സിന്റെ ഇന്നത്തെ അവസ്ഥയെ അവരുടെ ആഭ്യന്തരകാര്യം മാത്രമായി കാണാനാവുന്നതല്ല. സ്വാതന്ത്ര്യസമരത്തിന്റെ സന്തതിയാണ് ആ പാര്‍ട്ടി. നൂറ്റിമുപ്പത് വര്‍ഷത്തെ പഴക്കമുള്ള കോണ്‍ഗ്രസ് ആയുസ്സിന്റെ പകുതിയോളം കേന്ദ്രഭരണം നിയന്ത്രിച്ചവരാണ്. ലോകപ്രശസ്തരായ ജനാധിപത്യവാദികളും തത്വചിന്തകരുമെല്ലാം നേതൃത്വം നല്കിയ പാര്‍ട്ടിയാണത്. എന്നാലിപ്പോള്‍ ജനാധിപത്യം അങ്ങാടി മരുന്നാണോ പച്ചമരുന്നാണോ എന്ന സംശയം കോണ്‍ഗ്രസ്സുകാരില്‍ തന്നെ ഉത്ഭവിച്ചിരിക്കുകയാണ്.
രണ്ടു ദശാബ്ദത്തോളമായി കോണ്‍ഗ്രസ്സിനെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ഇറ്റലിയില്‍ ജനിച്ച് ഇന്ദിരാഗാന്ധിയുടെ മരുമകളായി ഭാരതത്തിലെത്തിയ സോണിയയാണ്. ഭര്‍ത്താവ് രാജീവ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ അതിനെതിരെ കുടുംബത്തില്‍ വഴക്കടിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. പ്രധാനമന്ത്രിയായപ്പോള്‍പോലും രാജീവിന്റെ രാഷ്ട്രീയത്തോട് അകലം പാലിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. രാജീവിന്റെ ദാരുണമായ അന്ത്യം സംഭവിച്ചപ്പോള്‍ കോണ്‍ഗ്രസ്സിനെ നയിക്കാന്‍ അവരോട് പല മുതിര്‍ന്ന നേതാക്കളും അപേക്ഷിച്ചെങ്കിലും അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. പിന്നെയും നാലഞ്ചുവര്‍ഷം കഴിഞ്ഞശേഷമാണ് അവര്‍ നാടകീയമായി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. അതും വന്ദ്യവയോധികനായ സീതാറാം കേസരിയെ എഐസിസി അദ്ധ്യക്ഷസ്ഥാനത്തു നിന്നു നിഷ്കാസിതനാക്കിക്കൊണ്ട്. അതിനുശേഷം പ്രസിഡന്റ് പദം ചോദ്യംചെയ്യപ്പെടാതെ സംരക്ഷിച്ചുനിര്‍ത്താന്‍ സോണിയയ്ക്കായി. അവരാണ് കോണ്‍ഗ്രസ്സിന്റെ അന്തിമവാക്ക്. ‘ഹൈക്കമാണ്ട്’ എന്നത് ‘ഐക്കമാണ്ട്’ എന്ന് മാറ്റി പ്രതിഷ്ഠിക്കാന്‍ അവര്‍ക്കായി. ആ ശൈലി മകനുപോലും അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയായി.
സോണിയയുമായി പിണങ്ങിയാണ് നിര്‍ണായകമായ ബജറ്റ് സമ്മേളനം ലോക്സഭയില്‍ നടക്കുമ്പോള്‍ രാഹുല്‍ പാര്‍ട്ടിയില്‍ നിന്നും അവധിയെടുത്തത്. രാഹുല്‍ എവിടെ, എന്തു ചെയ്യുന്നു എന്നാര്‍ക്കുമറിയില്ല. മകന്റെ ആവശ്യം നിരാകരിച്ച അമ്മ ഒടുവില്‍ വഴങ്ങിയിരിക്കുന്നു. മകനുവേണ്ടിയാണ് ചില പിസിസി അദ്ധ്യക്ഷന്മാരെ മാറ്റി നിശ്ചയിച്ചതെന്നാണ് വാര്‍ത്ത. എഐസിസി ഭാരവാഹികളിലും അടുത്തമാസം മാറ്റം വരുത്താന്‍ പോകുന്നു. അതും മകനുവേണ്ടി എന്നാണ് സംസാരം. തന്റെ ആവശ്യപ്രകാരം പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്താന്‍ പാര്‍ട്ടി അദ്ധ്യക്ഷയായ അമ്മ സോണിയ തയ്യാറാവാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ രാഷ്ട്രീയ അജ്ഞാതവാസത്തിനു പുറപ്പെട്ടതെന്ന വാര്‍ത്തകള്‍ ശരിവെയ്ക്കുന്നതാണ് പുതിയ തീരുമാനങ്ങളെന്നാണ് മാധ്യമങ്ങളും നിരീക്ഷകരുമെല്ലാം പറയുന്നത്. ദല്‍ഹി, മഹാരാഷ്ട്ര, ജമ്മുകാശ്മീര്‍, ഗുജറാത്ത്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്മാരെയാണ് മാറ്റിയിരിക്കുന്നത്. ദല്‍ഹിയില്‍ അജയ് മാക്കനെ മാറ്റി. മഹാരാഷ്ട്രയില്‍ മണിക്റാവു താക്കറെയെ മാറ്റി അശോക് ചവാനെയും ജമ്മുകാശ്മീരില്‍ സെയ്ഫുദ്ദീന്‍ സോസിനെ മാറ്റി ഗുലാം അഹമ്മദ് മിറിനേയും പുതിയ അദ്ധ്യക്ഷന്മാരായി നിയമിച്ച ഉത്തരവ് തിങ്കളാഴ്ച പുറത്തിറങ്ങി. ഗുജറാത്തില്‍ അര്ജ്ജുന് മോട്വാടിയയ്ക്ക് പകരം ഭരത്സിങ് സോളങ്കിയും തെലങ്കാനയില്‍ ഉത്തം റെഡിയുമാണ് പുതിയ അദ്ധ്യക്ഷന്മാര്. എഐസിസി സെക്രട്ടറി സഞ്ജയ് നിരുപത്തെ മുംബൈ മേഖലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അദ്ധ്യക്ഷനായും നിയമിച്ചിരിക്കുകയാണ്.
പുതിയ നിയമനം ലഭിച്ചവര്‍ക്ക് പാര്‍ട്ടിയെ നവഉന്മേഷത്തിലെത്തിക്കാന് കഴിയും എന്നാരും പ്രതീക്ഷിക്കുന്നില്ല. ഉദാഹരണം ദല്‍ഹി തന്നെ. ദല്‍ഹി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു അജയ് മാക്കന്. പക്ഷെ കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ മാക്കനായില്ലെന്ന് മാത്രമല്ല, പാര്‍ട്ടിയെ ‘സംപൂജ്യ’മാക്കിയതാണ് അനുഭവം. ഇനിയിപ്പോള്‍ തൊഴുത്ത് മാറ്റിക്കെട്ടി പരീക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നത്.സോണിയയും മകനുമാണ് കോണ്‍ഗ്രസ്സിന്റെ പ്രശ്നമെന്ന് വിവരമുള്ള കോണ്‍ഗ്രസ്സുകാരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും ഉപജാപക സംഘത്തിന്റെ തടവറയിലാണ്. അമ്മയില്‍ നിന്നും കൂടുതല്‍ അധികാരം പിടിച്ചുപറ്റാനുള്ള വാശിയാണ് രാഹുലിന്. അമ്മയുടെ ഉപദേശകരില്‍ ചിലരെ മാറ്റി പ്രതിഷ്ഠിക്കുകയാണ് രാഹുലിന്റെ ലക്ഷ്യം.ഏപ്രിലില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ അടക്കം നിരവധി പ്രമുഖര്‍ക്ക് സ്ഥാനചലനം ഉണ്ടാകുമെന്നാണ് കരുതുന്നത്. രാഹുലിന്റെ ആവശ്യങ്ങളുടെ പട്ടികയിലെ ആദ്യയിനമായ പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന ആവശ്യം സോണിയ അംഗീകരിച്ചതോടെ ഉടന്‍ രാഹുല്തിരിച്ചെത്തുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. തനിക്ക് കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യമാണെന്നും തീരുമാനങ്ങളെടുക്കാന്‍ അധികാരം നല്‍കണമെന്നുമുള്ള രാഹുലിന്റെ ആവശ്യം അംഗീകരിക്കാതിരിക്കാനാവാത്ത അവസ്ഥയിലാണ് സോണിയ. രാഹുലിന്റെ ആവശ്യങ്ങളും തീരുമാനങ്ങളും സോണിയയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി കൂടിയായ അഹമ്മദ് പട്ടേല്‍ വെട്ടുന്നുവെന്ന പരാതിയാണ് രാഹുല്‍ ഉയര്‍ത്തിയത്. പട്ടേലിനെ മാറ്റിയാലും എ.കെ.ആന്റണിയെ മാറ്റാന്‍ സോണിയ തയ്യാറാവില്ല. രാഹുലിനും ആന്റണി പ്രിയങ്കരനാണ്. പാര്‍ട്ടിയെ രക്ഷിക്കാനാവശ്യമായ കരുത്തുമായി രാഹുല്‍ തിരിച്ചുവരും ഉടനെ എന്നാണ് ആന്റണി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. ആന്റണിയെപ്പോലെ പക്വതയും പാരമ്പര്യവുമുള്ള നേതാക്കള്‍ പോലും ഉപജാപക സംഘത്തിന്റെ ഉണര്‍ത്തു പാട്ടുകാരനായി മാറുന്നതാണ് കോണ്‍ഗ്രസ്സിന്റെ അധഃപതനത്തിന് കാരണമെന്നതില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: