കേരളത്തെ പണ്ട് പെണ് മലയാളം എന്ന് വിളിച്ചിരുന്നു. മരുമക്കത്തായം നിലനിന്നിരുന്ന സമൂഹത്തില്‍ അധികാരം സ്ത്രീകളുടെ കയ്യിലായിരുന്നുവല്ലോ. പക്ഷേ കാലം മാറി, കഥ മാറി. ഇന്ന് കേരളം ഗാര്‍ഹിക പീഡനത്തില്‍ മുന്നില്‍നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ്. എന്നു മാത്രമല്ല, ഇവിടെ സ്ത്രീ-ബാലികാ പീഡനങ്ങള്‍ വര്‍ധിച്ചുവരികയുമാണ്. പക്ഷേ ഇതിനെല്ലാം കുരിശിലേറുന്നത് സ്ത്രീകളാണ്.
കേരളത്തില്‍ വിവാഹമോചനങ്ങളും വര്‍ധിച്ചുവരികയാണ്. കുടുംബ കോടതിയിലെ കണക്കുകള്‍ ഇത് വ്യക്തമാക്കുന്നു. സ്നേഹം, പ്രേമം മുതലായ വാക്കുകള്‍ ഇന്ന് പുസ്തകത്തിലൊതുങ്ങുകയാണ്. വിവാഹങ്ങള്‍ സ്ത്രീധനം വാങ്ങാനുള്ളതാണ്. സ്ത്രീധന പീഡന മരണങ്ങളും കേരളത്തില്‍ കൂടിവരികയാണ്. അടുത്തിടെ ഭര്‍ത്താവിന്റെ കൊടിയ മര്‍ദ്ദനം സഹിക്കാനാവാതെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു.
ഈ പശ്ചാത്തലത്തില്‍ മുപ്പത്തിനാലാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞ മിനിമോള്‍ എന്ന ഭാര്യയുടെ ഓര്മ ഇപ്പോഴും ഹൃദയത്തില്‍ സൂക്ഷിച്ച്, പൂവിട്ട് പൂജിക്കുന്ന ഡോ.ഗോകുലം ഗോപാലന് എന്ന പുത്തൂര്‍ സ്വദേശി ഒരു അപൂര്‍വ വ്യക്തിത്വം തന്നെയാണ്. ഭാര്യയുടെ ഓര്‍മയെ അനശ്വരമാക്കാന്‍ ജീവകാരുണ്യ പ്രവര്‍ത്തനമാണ് അദ്ദേഹം മാധ്യമമാക്കുന്നത്.
ഇന്ന് കേരളത്തില്‍ പീഡനം സഹിക്കാതെ വീട് വിട്ടോടുന്ന കുട്ടികള്‍ പെരുകുകയാണ്. കൊച്ചിയിലാകട്ടെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളും ഹരിയാനയില്‍നിന്നും മറ്റും തട്ടിക്കൊണ്ടുവന്ന് അഭയം കണ്ടെത്തുന്ന കുട്ടികളും പ്രായമാകുമ്പോള്‍ മക്കള്‍ നടതള്ളുന്ന അല്ലെങ്കില്‍ വഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന വൃദ്ധരും പെരുകുകയാണ്. സാക്ഷരമലയാളിയ്ക്ക് ഹൃദയത്തില്‍ നന്മയോ തങ്ങളെ ലാളിച്ച് സ്നേഹിച്ച് വലുതാക്കിയ അച്ഛനമ്മമാരോട് സ്നേഹമോ ഇല്ല. എന്നുമാത്രമല്ല ദയപോലും പ്രതീക്ഷിക്കാന്‍ വയ്യാത്ത സാമൂഹിക സ്ഥിതിയാണ് നിലനില്‍ക്കുന്നത്.
ഈ സാമൂഹിക വ്യവസ്ഥിതി മാറ്റാന്‍ ഒരു ധനികനും രംഗത്തിറങ്ങി ഞാന്‍ കണ്ടിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് കാര്യസാധ്യത്തിനായി ഇഷ്ടംപോലെ കൈക്കൂലി കൊടുക്കുന്നവര്‍ അവരുടെ നേരെ ദൈന്യതയോടെയുള്ള ഒരു നോട്ടത്തോടെ ഉയരുന്നു കൈകളില്‍ ഭിക്ഷയിടാറില്ല. നിരോധിച്ചിട്ടുണ്ടെങ്കിലും തെരുവില്‍ അലയുന്നവര്‍ ധാരാളമാണ്. തെരുവുകുട്ടികളെ രക്ഷിക്കാനായി രംഗത്തിറങ്ങിയ ജോസ് മാവേലി അവരെ തന്റെ ജനസേവാ ശിശുഭവനത്തിലെത്തിച്ച് ഭക്ഷണവും വിദ്യാഭ്യാസവും നല്കി ജോലിലഭിക്കാന്‍ അവസരം നല്കുന്നു. പെണ്‍കുട്ടികളുടെ വിവാഹവും നടത്തിക്കൊടുക്കുന്നു. അദ്ദേഹം ആദ്യം രക്ഷിച്ച വേല്മുരുകന് എന്ന ഭിക്ഷാടകന് ഇന്ന് പോലീസില്‍ ജോലി ചെയ്യുന്നു.
കേരളത്തില്‍ ആദ്യമായി അഗതി സേവനത്തിനെത്തിയത് സുഗതകുമാരിയാണ്. തന്റെ ‘അഭയ’ എന്ന സ്ഥാപനത്തില്‍ അഭയമില്ലാത്ത കുട്ടികളെ താമസിച്ച്, പഠിപ്പിച്ച്, വിവാഹം കഴിപ്പിച്ച് അയയ്ക്കുകയും വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. തിരുവനന്തപുരത്തെ മാനസിക രോഗാശുപത്രിയിലെ സ്ത്രീകളെ തൊട്ടടുത്തുള്ള പോലീസ് ക്യാമ്പിലെ പോലീസുകാര്‍ ബലാത്സംഗം ചെയ്യുന്നതിനെതിരെ യുദ്ധംചെയ്ത് അത് അവസാനിപ്പിച്ചു എന്നു മാത്രമല്ല, മാനസികരോഗാശുപത്രി ഒരു തുറന്ന സ്ഥാപനമാക്കി മാറ്റാനും സുഗതകുമാരിയ്ക്കു കഴിഞ്ഞു.
പക്ഷേ പുത്തൂര്‍ എന്ന സ്ഥലത്തെ ഡോ.ഗോകുലം ഗോപകുമാര്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തനാകുന്നത് അദ്ദേഹം മുപ്പതുവര്‍ഷം മുന്‍പ് അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ സഹധര്‍മിണിയുടെ ഓര്മ ഇപ്പോഴും മനസ്സില്‍ താലോലിച്ച് അത് പ്രകടിപ്പിക്കുന്ന രീതിയിലാണ്. ചിലര്‍ ചെയ്യുന്നതുപോലെ സ്മാരകം ഉയര്‍ത്തുകയല്ല, മറിച്ച് തന്റെ കയ്യിലുള്ള പണം നന്മ കിനിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. മിനിമോള്‍ മരിച്ചപ്പോള്‍ മാനസികമായി അദ്ദേഹം തളര്‍ന്നെങ്കിലും തന്റെ ശിഷ്ടജീവിതം സാമൂഹ്യസേവനത്തിനു മാറ്റിവക്കാന്‍ മിനിമോള്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സ്ഥാപനം രൂപീകരിച്ചു. ഭാര്യ മരിച്ചിട്ടും അവരുടെ ഓര്‍മ്മ ജീവചൈതന്യത്തോടെ അദ്ദേഹം സൂക്ഷിക്കുന്നു.
ആതുരസേവനം, ഭവനനിര്‍മാണം, നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം എന്നീ മേഖലകളിലായി മിനിമോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെലവഴിച്ചത് നാലുകോടി എഴുപത്തഞ്ചുലക്ഷത്തി മുപ്പത്തയ്യായിരം രൂപയാണെന്നറിയുമ്പോള്‍ വിശാലഹൃദയനായ ഈ മലയാളിയെ ഓര്‍ത്ത് കേരളത്തിന് അഭിമാനിക്കാം.
അദ്ദേഹത്തിന്റെ സതി എഞ്ചിനീയറിംഗ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നുകിട്ടുന്ന ലാഭത്തിന്റെ 90 ശതമാനവും ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നു. ഇതോടൊപ്പം 1200 കുട്ടികള്‍ പഠിക്കുന്ന സെന്‍ട്രല്‍ സ്കൂള്‍ സ്ഥാപിച്ചു. ഉയര്‍ന്ന പഠനനിലവാരം, സാങ്കേതികമികവ് പുലര്‍ത്തുന്ന കമ്പ്യൂട്ടര്‍ ലാബ് എല്ലാം ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രതീകമായ ഗ്രാമോദ്യാനം, പച്ചക്കറി കൃഷി, കോഴി വളര്‍ത്തല്‍, മീന്‍ വളര്‍ത്തല്‍ എല്ലാം ഇവിടെയുണ്ട്. ഒരു ചൈല്‍ഡ് ബിഹേവിയര്‍ മോഡിഫിക്കേഷന് റിസര്‍ച്ച് സെന്ററിന്റെ രക്ഷാധികാരിയും കൂടിയാണ് അദ്ദേഹം.
ഞാന്‍ അദ്ദേഹത്തെ പ്രശംസിച്ച് എഴുതുന്നത് കോടീശ്വരന്മാര്ക്കും ഇങ്ങനെയാകാം എന്ന സൂചിപ്പിക്കാന്‍ മാത്രമല്ല, കേരളത്തിന് അപമാനമായ, ക്രൂരതയുടെ പ്രതീകമായ, സാഡിസത്തില്‍ അഭിരമിക്കുന്ന മറ്റൊരു കോടീശ്വരന്റെ വിക്രിയകളുടെ പശ്ചാത്തലത്തിലാണ്. അനേകം ക്രിമിനല്‍ കേസുകളില്‍നിന്നും പണക്കൊഴുപ്പുകൊണ്ട് രക്ഷപ്പെട്ട്, അധികാരികള്‍ക്ക് യഥേഷ്ടം കൈക്കൂലി നല്കി, 12 ആഡംബരകാറുകള്‍ സ്വന്തമാക്കി, അഹങ്കാരം മുഖമുദ്രയാക്കിയ നിസാം എന്ന കൊടുംകുറ്റവാളിയാണത്. നിസ്സാം നിര്‍ദ്ദയം കാര്കയറ്റികൊന്ന ചന്ദ്രഹാസന്‍ ഇന്ന് കരയിക്കുന്ന ഓര്‍മ്മയാണ്.
ഡോ. ഗോപകുമാര്‍ തന്റെ കോടികള്‍ നിര്‍ധന വിദ്യാലയങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ക്കും സ്കോളര്‍ഷിപ്പിനും സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 12 വിദ്യാലയങ്ങള്‍ക്ക് ദിനംപ്രതി മലയാള ദിനപത്രങ്ങള്‍ എത്തിച്ചുകൊടുക്കാനും ചെലവഴിക്കുകയാണ്. അദ്ദേഹം സേവനം സേവനത്തിനോ പ്രശസ്തിക്കോ വേണ്ടിയല്ല ചെയ്യുന്നത്. അര്‍ഹതയുള്ള നിര്‍ധന വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസം നേടട്ടേ എന്ന വിശാലമനഃസ്ഥിതിയോടെയാണ്. പത്ത് നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം, നിരവധി സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം, ഉച്ചഭക്ഷണ സഹായം എന്നിവ മിനിമോള്‍ ട്രസ്റ്റ് നടത്തുന്നു. അഗതികളെയും അനാഥരെയും സംരക്ഷിക്കുന്ന പത്തനാപുരം ഗാന്ധിഭവന് കൊല്ലത്തില്‍ 60,000 രൂപയും അനാഥമന്ദിരത്തിലെ കുട്ടികള്‍ക്ക് യൂണിഫോമും പഠനോപകരണങ്ങളും നല്കുന്നു.
ഇത് ഒരു ഗോകുലം ഗോപകുമാര്‍ ഗാഥയല്ല, മറിച്ച് കേരളത്തിലെ കോടീശ്വരന്മാര്ക്കും പ്രത്യേകിച്ച് രാഷ്ട്രീയനേതാക്കള്‍ക്കും കേരളയാത്രയില്‍ അഭിരമിക്കുന്ന അതിവേഗം ബഹുദൂരം പ്രഖ്യാപിച്ച് ഭരണം ഒച്ചിന്റെ വേഗത്തില്‍ ഇഴയുന്ന സര്‍ക്കാരിന്റെ തലവനായ മുഖ്യമന്ത്രിയും മറ്റും അറിയാനാണ്. കെപിസിസി പ്രസിഡന്റിന്റെ മുഖ്യമന്ത്രിയാകാനുള്ള മോഹം അടുത്തൊന്നും സാധിക്കില്ലെന്ന് ബോധ്യമായപ്പോള്‍ അദ്ദേഹം സമാന്തരഭരണം നടത്തിയതിന് കോടതിയുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരിക്കുന്നു. അതിവേഗം ബഹുദൂരം സഞ്ചരിച്ച് പരാതികള്‍ സ്വീകരിച്ച മുഖ്യമന്ത്രി ആ പരാതികളില്‍ എന്ത് നടപടിയെടുത്തു എന്നറിയാന്‍ ജനം ആഗ്രഹിക്കുന്നു. ആ പരാതികള്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്ന മറുപടിയാകും ലഭിക്കുക!
രാഷ്ട്രീയനേതാക്കള്‍ ഗോകുലം ഗോപകുമാറിനെപ്പോലെയുള്ളവരില്നിന്നും സംഭാവന സ്വീകരിക്കാന്‍ എത്തിയേക്കാമെങ്കിലും ഒരു സഹായവാഗ്ദാനവും പ്രതീക്ഷിക്കേണ്ടതില്ല. രാഷ്ട്രീയക്കാര്‍ക്ക് സംഭാവന പിരിക്കാനല്ലാതെ നാടിന് സേവനം ചെയ്യാനുള്ള മനഃസ്ഥിതിയോ സമയമോ ഇല്ല. സ്വന്തം കാര്യം സിന്ദാബാദ്! സാക്ഷര കേരളം എന്ന് പേരുണ്ടെങ്കിലും കേരളം ഇന്ന് പീഡിതകേരളമാണ്. കേരളത്തിലല്ലാതെ മറ്റെവിടെയെങ്കിലും ‘റാഗിംഗ്’ എന്ന പ്രാകൃത കോളേജ് രീതി ഇന്ന് നടക്കുന്നുണ്ടോ? വിദ്യാര്‍ത്ഥികളെ അനാഥാലയത്തിലേക്ക് തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്യുന്നുണ്ടോ?
ഇവിടെ സ്ത്രീകള്‍ക്ക് ഒറ്റക്ക് രാത്രിയില്‍ മാത്രമല്ല, പകല്‍പോലും റോഡില്‍ക്കൂടി ഒറ്റക്ക് നടക്കാനോ ഓട്ടോറിക്ഷയില്‍ കയറാനോ ഭയമാണ്. ഓട്ടോറിക്ഷയില്‍ കയറിയ സ്ത്രീയെ കൂട്ടമാനഭംഗത്തിനിരയാക്കിയത് അടുത്തയിടെയാണല്ലോ. മൂന്നുവയസായ മകളെ പീഡിപ്പിക്കുന്ന അച്ഛനും മുത്തച്ഛനുമുള്ള നാടാണിത്. സ്ത്രീകള്‍ ലൈംഗിക ഉപകരണങ്ങള്‍ മാത്രമായി പുരുഷന്മാര് കരുതുമ്പോള്‍തന്നെ അവര്‍ ജോലിചെയ്തു കൊണ്ടുവരുന്ന പൈസപോലും മദ്യപിക്കാന്‍ അപഹരിക്കുന്നു. ”പൂമുഖവാതിലില്‍ കുപ്പിയുമായെത്തുമ്പോള്‍ ഗ്ലാസുമായി നില്ക്കുന്ന ഭാര്യ” വേണമെന്നാണ് ചില മലയാളിപുരുഷന്മാര്‍ ആഗ്രഹിക്കുന്നത്.
പെണ്‍കുട്ടികള്‍ ജനിക്കുന്നത് എന്തിനാണ്? കാലത്തെഴുന്നേറ്റ് മുറ്റമടിച്ച് ചാണകവെള്ളം തളിയ്ക്കാനും അടുക്കളയില്‍ ഭക്ഷണം പാകംചെയ്ത് ഭര്‍ത്താവിനെ പരിചരിക്കാനുമാണ്. ചൊവ്വാഗ്രഹത്തില്‍ പോകാന്‍ തയ്യാറായിരിക്കുന്ന വനിതകളുള്ള കേരളമാണിത് എന്ന് ഒരാളും തിരിച്ചറിയുന്നില്ല.
നാറുന്ന ഈ കേരള സാമൂഹ്യ വ്യവസ്ഥിതിയില്‍ ഗോകുലം ഗോപകുമാര്‍ ഒരു വ്യത്യസ്ത വ്യക്തിത്വവും അനുകരണമാതൃകയുമാണ്. ഇതുപോലെ സമൂഹത്തിലുള്ള മഹനീയ വ്യക്തിത്വങ്ങളെ മാതൃകയാക്കുകയാണ് വേണ്ടത്. അതിനുപകരം ഇപ്പോള്‍ സിനിമാരംഗത്തുള്പ്പെടെയുള്ള യുവതലമുറ കൊക്കെയിനിന്റെയും കഞ്ചാവിന്റെയും പിന്നാലെ പോവുകയാണ്. ഇതില്‍ പെണ്‍കുട്ടികള്‍പോലും പങ്കുചേരുന്നു. ഗോകുലം ഗോപകുമാറിനെപ്പോലെ സേവന മനസ്ഥിതിയുള്ളവര്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്ന ഈ ലഹരി ഉപയോഗത്തിന് തടയിടാന്‍ തയ്യാറായി മുന്നോട്ടുവരണം. ഓര്‍മ്മയായി മാറിയ ഹിപ്പി സംസ്കാരം കേരളത്തില്‍ പുനര്‍ജനിക്കാന്‍ പാടില്ല. ഒരു പത്രപ്രവര്‍ത്തക എന്ന നിലയില്‍ ഞാന്‍ പഠിച്ച ഒരു പാഠം കേവല സാക്ഷരത സാംസ്കാരിക സാക്ഷരത നല്‍കുന്നില്ല എന്നതാണ്. സംസ്കാരമില്ലാതെ, പരിസ്ഥിതിയെ നശിപ്പിച്ച്, മരങ്ങളും മണലും പാറക്കല്ലും അപഹരിച്ച് നടത്തുന്ന പണസമ്പാദനം എന്ന ഏകലക്ഷ്യമാണ് ഇന്ന് മലയാളിക്കുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: