ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാളിനോടുള്ള ഭിന്നത പരസ്യമായി തുറന്നുപറഞ്ഞ് പ്രശാന്ത് ഭൂഷണ് രംഗത്തെത്തി. കെജ്രിവാളിന്റെ വണ്‍മാന്‍ഷോയാണ് നടക്കുന്നതെന്നും പാര്‍ട്ടിയിലെ വരവുചിലവു കണക്കുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനാവുന്നില്ലെന്നും പ്രശാന്ത് ഭൂഷണ് ആരോപിച്ചു.പാര്‍ട്ടിയിലെ വിഷയങ്ങള്‍ വളരെ ഗൗരവകരമാണ്. ഭിന്നതയ്ക്ക് കാരണം ആശയങ്ങളിലെ വ്യതിയാനവും പാര്‍ട്ടിയുടെ സുതാര്യത നഷ്ടപ്പെട്ടതുമാണ്, പ്രശാന്ത് ഭൂഷണ് പറഞ്ഞു.
ഹൈക്കമാന്റായി ഒരാളുടെ നേതൃത്വത്തില്‍ ആജ്ഞകളനുസരിച്ച് പാര്‍ട്ടി മുന്നോട്ടുപോകുന്നത് വലിയ ആപത്താണ് ഉണ്ടാക്കുകയെന്നും അരവിന്ദ് കേജ്രിവാളിനെ ലക്ഷ്യമിട്ട് പ്രശാന്ത് ഭൂഷണ് പറഞ്ഞു. പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും ഉന്നയിക്കുന്ന വിഷയങ്ങള്‍ ഇന്ന് നടക്കുന്ന എഎപിയുടെ ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ വലിയ വാഗ്വാദങ്ങള്‍ക്ക് ഇടയാക്കും. ഇരു നേതാക്കളും പാര്‍ട്ടി വിട്ടുപോയേക്കുമെന്നും സുചനയുണ്ട്. എന്നാല്‍ വിഷയം എത്രയും വേഗം പരിഹരിക്കാനാണ് അരവിന്ദ് കേജ്രിവാളിന്റെ ശ്രമം. വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ പാര്‍ട്ടിയിലെ ഭിന്നതകള്‍ ഭരണത്തെ ബാധിച്ചാല്‍ ജനങ്ങള്‍ എതിരാകുമെന്നാണ് കേജ്രിവാള് ഭയപ്പെടുന്നത്. പാര്‍ട്ടിയിലെ ഭിന്നത തന്നെ വേദനിപ്പിക്കുന്നതായും ദല്‍ഹിയിലെ ജനങ്ങള്‍ നല്കിയ വിശ്വാസത്തെ ഒറ്റുകൊടുക്കുന്നതാണ് ഇതെന്നും അദ്ദേഹം പ്രതികരിച്ചു.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ഭിന്നമായി നില്‍ക്കാനാണ് എഎപി രൂപീകരിച്ചതെന്നും പാര്‍ട്ടിയിലെ തീരുമാനങ്ങളെടുക്കുന്ന സംവിധാനത്തിന്റെ പിഴവുകളെപ്പറ്റി താന്‍ കേജ്രിവാളുമായി സംസാരിച്ചതായും പ്രശാന്ത് ഭൂഷണ് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയ തീരുമാനങ്ങളെ മാനിക്കുന്നു. പക്ഷേ പലപ്പോഴും അവ തെറ്റാകുന്നു. എഎപിയുടെ പ്രവര്‍ത്തനങ്ങളില്‍ വലിയ വിയോജിപ്പ് തനിക്കുന്നു. തന്നോടൊപ്പം നില്‍ക്കുന്നവരെ മാത്രം മതിയെന്ന നിലപാട് ശരിയല്ല. താനും യോഗേന്ദ്രയാദവും കേജ്രിവാളിനെതിരെ രഹസ്യനീക്കം നടത്തിയെന്ന പ്രചാരണങ്ങള്‍ ശരിയല്ല. ഭിന്നതകള്‍ തുറന്നുപറയുക മാത്രമാണ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തതില്‍ വലിയ തെറ്റുകള്‍ സംഭവിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കിയത് പാര്‍ട്ടിയുടെ പിഴവാണെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
മുഖ്യമന്ത്രി പദത്തിനൊപ്പം ദേശീയ കണ്‍വീനര്‍ സ്ഥാനം കൂടി അരവിന്ദ് കേജ്രിവാള് വഹിക്കുന്നതിനെതിരെയാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും പ്രതിഷേധിക്കുന്നത്. എന്നാല്‍ പാര്‍ട്ടിയിലെ നേതൃത്വം വിട്ടുനല്‍കാന്‍ കേജ്രിവാള് മടിക്കുന്നു. രണ്ടുസ്ഥാനങ്ങളും ഒരുമിച്ചു കൊണ്ടുപോകാനാണ് അദ്ദേഹത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: