മാടപ്പള്ളി: മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ചേര്‍ന്ന വികസനസെമിനാറില്‍ ജനപ്രതിനിധികള്‍ തമ്മിലടിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 2015-16 വാര്‍ഷിക പദ്ധതികള്‍ ചര്‍ച്ചചെയ്യുന്നതിനായി വിളിച്ചു ചേര്‍ത്ത വികസനസെമിനാറിലാണ് ബ്ലോക്ക് പഞ്ചായത്തംഗവും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗവും തമ്മിലടിച്ചത്.
ഉദ്ഘാടനസമ്മേളനത്തിന് മുമ്പേ സെമിനാര്ഹാളില് കല്ലുകടി തുടങ്ങിയിരുന്നു. സെമിനാര്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബീനാ കുന്നത്ത്, ബാബു രാജേന്ദ്രന്, സജി കെ. ജോര്‍ജ്ജ് എന്നിവര്‍ ആപ്പിള്‍ട്രീ ചിട്ടി തട്ടിപ്പിലെ ഇടനിലക്കാരന് രാജിവയ്ക്കുക എന്ന പ്ലക്കാര്‍ഡുമായി സെമിനാര്‍ ഹാളിന് മുന്നില്‍ കുത്തിയിരുന്നു.ഇത് കണ്ടെത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജി മൂലയില്‍ സെമിനാര്‍ ഉദ്ഘാടനം നടത്തി സമ്മേളന വേദി വിട്ടു. ഉദ്ഘാടന സമ്മേളനം കഴിഞ്ഞതോടെ വികനസനകാര്യങ്ങള് ചര്‍ച്ച ചെയ്യാന്‍ ജനപ്രതിനിധികളെ വിളിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം ബാലസുന്ദരത്തെ സെമിനാറില്‍ സംസാരിക്കാനായി വിളിച്ചു. ഇദ്ദേഹം സംസാരം തുടങ്ങിയപ്പോള്‍ തന്നെ ബ്ലോക്ക് പഞ്ചായത്തംഗങ്ങളെ നിശിതമായി വിമര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ വനിതാപഞ്ചായത്തംഗങ്ങള് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഫാഷന്‍ പരേഡിനാണ് എത്തുന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വാഹനം അനുമതിയില്ലാതെ സീരിയലില്‍ അഭിനിയിക്കാന്‍ വേണ്ടി കൊണ്ടുപോയി തുടങ്ങിയ ആരോപണങ്ങളും ഉന്നയിച്ചു.
വ്യക്തിപരമായ ആരോപണങ്ങള്‍ വീണ്ടുമുയര്‍ന്നതോടെ ബ്ലോക്ക് പഞ്ചായത്തംഗം ബാബു രാജേന്ദ്രന് ചാടിയെണീറ്റ് ബാലസുന്ദരത്തെ മര്‍ദ്ദിച്ചു.സംസാരിക്കാനുപയോഗിച്ച മൈക്ക് പിടിച്ച് വലിച്ചെറിയുകയും ചെയ്തു. വനിതാ അംഗങ്ങളെ വ്യക്തിപരമായി ആക്ഷേപിച്ചതോടെ ബീനാകുന്നത്തിന്റെ നേതൃത്വത്തില്‍ ബാലസുന്ദരത്തിന് നേരെ ആഞ്ഞടിച്ചു. ഇവരും മര്ദ്ദിക്കാനെത്തിയതോടെ ബാലസുന്ദരത്തെ ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ വികസനസെമിനാറില്‍ ഭരണകക്ഷിയില്‍പെട്ടവര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ അതിനെ ചോദ്യം ചെയ്യുകയും സെമിനാറില്‍ ഈ വിഷയം അവതരിപ്പിച്ചതുമാത്രമാണ് ചെയ്തതെന്നും അല്ലാതെയുള്ള വിഷയങ്ങളുണ്ടായിട്ടില്ലെന്നും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തംഗം എസ്. ബാലസുന്ദരം പറഞ്ഞു.സംഭവത്തില്‍ പരിക്കേറ്റ ബാലസുന്ദരം ചങ്ങനാശേരി ജനറല്‍ ആസ്പത്രിയില്‍ ചികിത്സ തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: