ന്യൂദല്‍ഹി: 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന അഫ്സല് ഗുരുവിന്റെ ജഡാവശിഷ്ടങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ നിരാകരിച്ചു. ജമ്മു കശ്മീര്‍ നിയമസഭയിലെ എട്ട് പിഡിപി അംഗങ്ങള്‍ ഉന്നയിച്ച ആവശ്യം അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. എംഎല്‍എമാര്‍ ഇക്കാര്യം ഉന്നയിച്ച് ഇതുവരെ സമീപിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്താല്‍ കൃത്യമായ മറുപടി നല്‍കുമെന്നുമുള്ള നിലപാടിലാണ് കേന്ദ്രം.
മുഹമ്മദ് ഖാലില്‍ ബന്ത്, സഹൂര്‍ അഹമ്മദ് മിര്‍, രാജാ മന്‍സൂര്‍ അഹമ്മദ്, മുഹമ്മദ് അബ്ബാസ് വാണി, യവര്‍ ദിലാവര്‍ മിര്‍, മുഹമ്മദ് യുസഫ്, ഇജാസ് അഹമ്മദ് മിര്‍, നൂര്‍ മുഹമ്മദ് ഷെയ്ക് എന്നീ പിഡിപി എംഎല്‍എമാരാണ് അഫ്സല് ഗുരുവിന്റെ ജഡാവശിഷ്ടങ്ങള്‍ കുടുംബത്തിന് വിട്ടുനല്‍കണമെന്ന പ്രസ്താവനയിറക്കിയത്.
അതിനിടെ, അഫ്സലിന്റെ വധശിക്ഷയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ രംഗത്തെത്തിയതും ശ്രദ്ധേയമായി. അഫ്സലിനെതിരെ തെളിവില്ലായിരുന്നെന്നും നീതി നിഷേധിക്കപ്പെട്ടെന്നും മണിശങ്കര്‍ അയ്യര്‍ ആരോപിച്ചു. 2013 ഫെബ്രുവരി ഒമ്പതിന് ദല്‍ഹിയിലെ തീഹാര്‍ ജയിലില്‍വച്ച് വധശിക്ഷ നടപ്പാക്കിയശേഷം അഫ്സലിന്റെ ജഡം മതാചാരപ്രകാരം ജയില്‍വളപ്പിനുള്ളില്‍ സംസ്കരിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ ശിക്ഷയ്ക്കെതിരെ സ്വന്തം നേതാവ് തന്നെ രംഗത്തെത്തിയതു സംബന്ധിച്ച് വിശദീകരിക്കാനാവാതെ ഉഴറുകയാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: