ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയല്ലെന്നും പാവപ്പെട്ടവരുടേതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്കൂളുകളില്‍ ടോയ്ലെറ്റുകള് പണിയുന്നതും ജന്‍ ധന് യോജന, ആരോഗ്യ കാര്‍ഡ്, ഗംഗാ ശുചീകരണ, സ്വച്ഛതാ അഭിയാന് പദ്ധതികളും ബാങ്ക് അക്കൗണ്ട് തുറന്നതുമെല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും മോദി വ്യക്തമാക്കി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പറയുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപിയെ സവര്‍ണ്ണ പാര്‍ട്ടിയായി ചിത്രീകരിക്കാനാണ് ചിലരുടെ ശ്രമം. ലഡാക്ക് മുതല്‍ കന്യാകുമാരി വരെയും കച്ഛ് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുമുള്ള പ്രദേശങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. രാഷ്ട്രത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള ബിജെപി പ്രതിനിധികളെ നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കാണാന്‍ സാധിക്കും. ബിജെപി സവര്‍ണ്ണ പാര്‍ട്ടിയാണെന്ന് പറയുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ജനങ്ങളുടെ കാഴ്ച്ചപ്പാട് മാറിത്തുടങ്ങി, പ്രധാനമന്ത്രി പറഞ്ഞു.
ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ തുടക്കമിട്ട നിരവധി പദ്ധതികള്‍ പേരുമാറ്റിയും മറ്റും യുപിഎ അവരുടേതാക്കി അവതരിപ്പിച്ചു. ഇത്തരം കാര്യങ്ങള്‍ മുന്‍പും ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന യാതൊന്നും ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. നിരവധി ഗവര്‍ണ്ണര്‍മാരെ നിങ്ങള്‍ (യുപിഎ) അധികാരമേറ്റെടുത്ത ശേഷം ആക്ഷേപിച്ച് ഇറക്കിവിട്ടില്ലേ, പ്രധാനമന്ത്രി ചോദിച്ചു.
ഉത്പാദനശേഷി വര്‍ധിപ്പിക്കുന്ന പദ്ധതികള്‍ അവതരിപ്പിച്ചത് രാജ്യത്തെ എല്ലാ മേഖലകള്‍ക്കും വേണ്ടിയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര പദ്ധതികള്‍ ഏറ്റെടുത്ത് മുന്നിരയിലേക്കെത്തണം. സാമൂഹ്യപ്രശ്നങ്ങളില്‍ പരിഹാരംകണ്ട് ഭാരതത്തിന്റെ അടുത്തഘട്ട വളര്‍ച്ചയ്ക്കായി നാമെല്ലാവരും ഒരുമിച്ചുനില്ക്കണം. ഭൂമിയേറ്റെടുക്കല്‍ ബില്ലിനെ രാഷ്ട്രീയ ലക്ഷ്യത്തിനായോ ഭരണപക്ഷത്തോടുള്ള വെറുപ്പ് പ്രകടിപ്പിക്കാനുള്ള അവസരമായോ ആരും കാണരുത്. നഷ്ടപരിഹാരം സംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ പാസാക്കിയ നിയമത്തിലെ ഒരു വകുപ്പും ഞങ്ങള്‍ മാറ്റിയിട്ടില്ലെന്ന് മനസിലാക്കൂ, മോദി ആവശ്യപ്പെട്ടു
ജമ്മു കശ്മീരിലെ ഭരണകൂടം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ചതാണ്. ജമ്മു കശ്മീരിലെ ജനങ്ങളിലാണ് ഞങ്ങളുടെ വിശ്വാസം. ചില കശ്മീര്‍ നേതാക്കളുടെ അഭിപ്രായങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നില്ല. ഭീകരവാദമില്ലാത്ത കശ്മീരാണ് ലക്ഷ്യം. അയല്‍രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന നിലപാടുമായി നീങ്ങും. എല്ലാ വിഷയങ്ങളിലും പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. അടിയന്തരാവസ്ഥക്കാലത്തുപോലും രാഷ്ട്രം മുന്നോട്ടുപോയിട്ടുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ ഭീഷണി വിലപ്പോകില്ലെന്ന് എല്ലാവരും തിരിച്ചറിയണമെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കാനുള്ള പ്രതിപക്ഷ ശ്രമത്തിനെതിരായ ശക്തമായ മുന്നറിയിപ്പുകൂടിയായി പ്രധാനമന്ത്രിയുടെ പ്രസംഗം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: