കൊച്ചി: ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നത് സര്‍ക്കാര്‍ തീരുമാനം. കേസിന്റെ തുടക്കം മുതല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍. ചാരക്കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ ജോഷ്വ, എസ്.വിജയന് എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിബിഐയാണ് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
വേണ്ടത്ര തെളിവുകളില്ലാഞ്ഞിട്ടും ഈ ഉദ്യോഗസ്ഥര്‍ കേസ് കെട്ടിച്ചമച്ചുവെന്നും പ്രതിയാക്കപ്പെട്ട ശാസ്ത്രജ്ഞരെ അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചെന്നും സിബിഐ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ 2011 ജൂണ്‍ 29ന്് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഫലമാണ് ചാരക്കേസ് എന്നത് ഇതിനകം വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ എന്നും എ ഗ്രൂപ്പിനൊപ്പം നിന്നിട്ടുള്ളയാളാണ് സിബി മാത്യൂസ്. മിടുക്കനായ പോലീസ് ഉദ്യോഗസ്ഥനായിട്ടും ഇതുമൂലം ഏറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമായുള്ള അടുപ്പമാണ് സിബി മാത്യൂസിനെ ചാരക്കേസ് മെനയുന്നതിന് പ്രേരിപ്പിച്ചത്.
1994 ഒക്ടോബര്‍ 20 നാണ് മറിയം റഷീദ പോലീസ് പിടിയിലാവുന്നത്. വഞ്ചിയൂര്‍ പോലീസ് ചാര്‍ജ് ചെയ്ത കേസ് നവംബര്‍ 11 ന് സിബി മാത്യൂസ് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് നവംബര്‍ 30ന് നമ്പി നാരായണന് ഉള്‍പ്പെടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെതിരെ എ ഗ്രൂപ്പ് ചാരക്കേസ് രാഷ്ടീയ ആയുധമായി ഉപയോഗിക്കുകയായിരുന്നു. ഇന്നത്തെ ഐ ഗ്രൂപ്പ് നേതാവായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അന്ന് ഐ ഗ്രൂപ്പ് വിട്ട് തിരുത്തല്‍ വാദികള്‍ എന്ന പേരില്‍ കരുണാകര വിരുദ്ധ ചേരിയിലായിരുന്നു. സിബി മാത്യൂസും കെ.കെ ജോഷ്വയും ഇവരുടെ കയ്യിലെ ഉപകരണങ്ങളായി മാറുകയായിരുന്നു.
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന രഹസ്യ അജണ്ടക്ക് പിന്നില്‍ കൃസ്ത്യന്‍ സഭയുമുണ്ടായിരുന്നു. സര്‍വീസിലിരിക്കുമ്പോള്‍ സിബി മാത്യൂസും ജോഷ്വയും സഭയുടെ വിശ്വസ്തരായിരുന്നു എന്നും.
അഭയ കേസിലും പി.ജെ.കുര്യനെതിരായ സൂര്യനെല്ലിക്കേസിലും സഭയുടെ നിര്‍ദ്ദേശ പ്രകാരം പ്രതികളെ സംരക്ഷിക്കാന്‍ സിബി മാത്യൂസ് ഇടപെട്ടതായും വ്യക്തമായിരുന്നു. സൂര്യനെല്ലിക്കേസ് അന്വേഷിച്ച സിബി മാത്യൂസാണ് എ ഗ്രൂപ്പ് നേതാവും എ.കെ. ആന്റണിയുടെ വിശ്വസ്തനുമായ പി.ജെ കുര്യനെ കുറ്റവിമുക്തനാക്കിയത്. ഇക്കാര്യം പിന്നീട് വെളിപ്പെടുത്തിയതാകട്ടെ ചാരക്കേസ് കെട്ടിച്ചമക്കാന്‍ സിബി മാത്യൂസിനൊപ്പം നിന്ന കെ.കെ ജോഷ്വയും.
1994 ഡിസംബര്‍ രണ്ടിന് ചാരക്കേസ് സിബിഐ ഏറ്റടുത്തതോടെ ഇവര്‍ കരുതിയ പോലെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടി വന്നു. എന്നാല്‍ സിബിഐ അന്വേഷണത്തില്‍ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. 1996 മെയ് രണ്ടിന് സിബിഐ കേസിനാവശ്യമായ തെളിവുകളില്ലെന്ന് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് എറണാകുളം സിജെഎം കോടതി മുതല്‍ സുപ്രീം കോടതി വരെ കേസ് തള്ളുകയായിരുന്നു. 2001 ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് നമ്പി നാരായണന് സര്‍ക്കാര്‍ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു.
കേസ് കെട്ടിച്ചമച്ചുവെന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പുണ്ടെങ്കിലും സര്‍ക്കാര്‍ അതിന് തയ്യാറാകാത്തത് പഴയ ഗൂഢാലോചനയുടെ കഥകള്‍ പുറത്തുവരുമോയെന്ന് ഭയന്നാണ്. നടപടി വന്നാല്‍ അതിന്റെ തുടര്‍ചലനങ്ങള്‍ സിബി മാത്യൂസിലും കെ.കെ ജോഷ്വയിലും മാത്രമായി ഒതുങ്ങുകയില്ല എന്ന് ഏറ്റവും നന്നായി അറിയാവുന്നത് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണ്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കേണ്ടത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. സര്‍ക്കാര്‍ നടപടിയെടുക്കാനാവില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: