ബിജെപിയെ തോല്‍പ്പിച്ചു ദല്‍ഹിയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കേജ്രിവാള് ഇപ്പോള്‍ തന്റെ ആം ആദ്മി പാര്‍ട്ടിയിലുണ്ടായിരിക്കുന്ന പൊട്ടിത്തെറിയില്‍ ഞെട്ടിയിരിക്കുകയാണ്.
രണ്ടാമതും ഭരണത്തില്‍ കയറിയ കേജ്രിവാള് ദിവസങ്ങള്‍ക്കകം അധികാരമോഹിയായി മാറിയിരിക്കുന്നുവെന്നും സ്വേച്ഛാധിപത്യം പുലര്‍ത്തുന്നുവെന്നും സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെയാണ് ആരോപിക്കുന്നത്. അരവിന്ദ് കേജ്രിവാള് ജനശ്രദ്ധയില്‍ വന്നത് അണ്ണാ ഹസാരെയുടെ ചരിത്രപരമായ സമരത്തില്‍ കൂടിയാണ്.
സ്ഥാനമോഹം മാത്രം ഉള്ളിലൊതുക്കി സത്യഗ്രഹിയുടെ പരിവേഷം അണിഞ്ഞ കേജ്രിവാളിന്റെ രാഷ്ട്രീയ പ്രവേശത്തിന് അണ്ണാ ഹസാരെയുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിയില്‍നിന്നും പ്രമുഖ നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗീന്ദ്ര യാദവും പാര്‍ട്ടിയില്‍നിന്നും രാജിവച്ചു. അതിനു പിന്നാലെ കേജ്രിവാള് എഎപിയുടെ കണ്‍വീനര്‍ സ്ഥാനവും രാജിവച്ചിരിക്കുന്നു. യോഗേന്ദ്രയ്ക്കും ഭൂഷണും സ്ഥാനചലനം സംഭവിച്ചിരിക്കുന്നു.
മൂല്യങ്ങളെയും അടിസ്ഥാന ആശയങ്ങളെയും ചൊല്ലിയുള്ള ഗൗരവമായ പ്രശ്നങ്ങളാണ് തങ്ങള്‍ ഉയര്‍ത്തിയതെന്നാണ് പ്രശാന്ത് ഭൂഷന്റെ വിശദീകരണം. പാര്‍ട്ടിയില്‍ സുതാര്യത ഇല്ലെന്നും പ്രവര്‍ത്തനം വ്യക്തികേന്ദ്രീകൃതമാകുന്നവെന്നുമാണ് പ്രശാന്ത് ഭൂഷന്റെ വാദം.
ഒരു ബ്യൂറോക്രാറ്റായിരുന്ന കേജ്രിവാളിന് അണ്ണാഹസാരെയുടെ സമരത്തില്‍ പങ്കെടുത്തതോടെയാണ് രാഷ്ട്രീയ പ്രതിഛായ കൈവന്നത്. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചിട്ട് രണ്ടുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. അതുകൊണ്ടുതന്നെ തഴക്കവും പഴക്കവും രാഷ്ട്രീയമായി പയറ്റിത്തെളിഞ്ഞ മികവും പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ ഇല്ല. പക്ഷേ ഒരു പുതുമുഖമായി ദില്ലി നിവാസികളുടെ ആവശ്യങ്ങള്‍ തിരിച്ചറിയുന്ന നേതാവെന്ന നിലയില്‍ ജനങ്ങള്‍ കേജ്രിവാളിനെ അംഗീകരിച്ചതോടെ ആം ആദ്മി പാര്‍ട്ടി 70 അംഗ നിയമസഭയില്‍ ഭൂരിപക്ഷം നേടി.
ആദ്യം ഇതുപോലെ ജയിച്ച് മുഖ്യമന്ത്രിയായ കേജ്രിവാള് 49 ദിവസങ്ങള്‍ക്കുള്ളില്‍ തല്‍സ്ഥാനം രാജിവെച്ചൊഴിഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ ഈ രണ്ടാം വരവ് ജനങ്ങള്‍ പ്രതീക്ഷയോടെയാണ് കണ്ടത്. ജനങ്ങള്‍ വലിയ പ്രതീക്ഷ അര്‍പ്പിച്ചിട്ടും ഉത്തരവാദിത്വമില്ലാതെ ഭരണത്തില്‍നിന്ന് ഇറങ്ങിപ്പോവുകയാണ് കേജ്രിവാള് ചെയ്തത്. രണ്ടാമതും ജനങ്ങള്‍ സ്വീകരിച്ചത് കേജ്രിവാളിന്റെയും കൂട്ടരുടേയും ഉത്തരവാദിത്വം വര്‍ധിപ്പിച്ചിരിക്കുന്നു.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതരത്തിലുള്ള പ്രവര്‍ത്തനമല്ല കേജ്രിവാളിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ജനവിധിയെ വഞ്ചിക്കുന്ന രീതിയിലാണ് ആം ആദ്മിയുടെ ഭരണം മുന്നോട്ടു പോകുന്നത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് കോട്ടം തട്ടാതെ നോക്കുകയെന്ന കടമ കേജ്രിവാളും ആം ആദ്മി പാര്‍ട്ടിയും മറന്നിരിക്കുന്നു.
അധികാര രാഷ്ട്രീയം എപ്പോഴും പൊട്ടിത്തെറിയുടെ വേദിയാകുന്നത് ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും സ്വാര്ത്ഥമതികളാകുന്നതിനാലാണ്. പക്ഷേ ആദര്‍ശത്തിന്റെ പ്രതീകമായ അണ്ണാഹസാരെയുടെ സമരത്തിന്റെ സൃഷ്ടിയായ അരവിന്ദ് കേജ്രിവാള് മറ്റു രാഷ്ട്രീയ അധികാരമോഹികളില്നിന്നും വ്യത്യസ്തനായിരിക്കുമെന്നാണ് ജനങ്ങള്‍ വിശ്വസിച്ചത്. പക്ഷേ ഭരണത്തില്‍ കയറിയ കേജ്രിവാള് തികഞ്ഞ സ്വേച്ഛാധിപതിയെപ്പോലെ പെരുമാറുന്നു എന്ന ആരോപണമാണ് ഉയരുന്നത്.
ആം ആദ്മി പാര്‍ട്ടി പെട്ടെന്ന് രൂപപ്പെട്ട ഒരു പ്രതിഭാസമാണെന്ന ധാരണ തെറ്റിച്ചാണ് ദല്‍ഹിയില്‍ 67 സീറ്റ് നേടിയത്. ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കുകയാണ് രണ്ടുവര്‍ഷം മാത്രം പ്രായമുള്ള ഈ പാര്‍ട്ടി ചെയ്യേണ്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ജനവിധി നേടി അധികാരത്തില്‍ തുടരുന്ന നരേന്ദ്രമോദി വാഗ്ദാനങ്ങള്‍ നിറവേറ്റി മുന്നോട്ടു പോവുകയാണ്. എന്നാല്‍ ഒരു സംസ്ഥാനത്തെ ഭരണംപോലും നേര്‍വഴിക്കു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് കേജ്രിവാള് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ്.
പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദി കശ്മീരില്‍ പോലും ബിജെപിയെ വിജയത്തിലേക്ക് നയിച്ചു. അരവിന്ദ് കേജ്രിവാളാകട്ടെ ഭരണത്തില്‍ കയറി ദിവസങ്ങള്‍ക്കകം പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. അധികാരം കൈയില്‍ വന്നതോടെ ഏകാധിപതിയെപ്പോലെ പെരുമാറുന്ന കേജ്രിവാളിന് ഇനിയധിക നാള് പാര്‍ട്ടിയെ ഒപ്പം കൊണ്ടുപോകാന്‍ ആകുമെന്ന് ആരും കരുതുന്നില്ല. പാര്‍ട്ടിയും ഭരണവും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടല്‍ അധികാരത്തില്‍നിന്നുളള ഒളിച്ചോട്ടത്തിലേക്ക് ഒരിക്കല്‍ക്കൂടി കേജ്രിവാളിനെ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: