ന്യൂദല്‍ഹി: യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണിനെയും ആംആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതിയില്‍ നിന്ന് നീക്കിയതോടെ പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ വീണ്ടും പുകയുന്നു. ഇരുനേതാക്കളെയും പുറത്താക്കിയതില്‍ രാഷ്ട്രീയകാര്യസമിതിയിലെ ഒരു വിഭാഗം കടുത്ത എതിര്‍പ്പിലാണെന്ന സൂചന നല്കി പാര്‍ട്ടി നേതാവും പിഎസി അംഗവുമായ മായങ്ക് ഗാന്ധി ഇന്നലെ പരസ്യമായി രംഗത്തെത്തി.
സത്യം വിജയിക്കുമെന്ന് യോഗേന്ദ്രയാദവ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിരവധി സന്ദേശങ്ങളാണ് പ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരോടും പാര്‍ട്ടിയിലുള്ള വിശ്വാസം കൈവെടിയരുതെന്ന് മാത്രമാണ് പറയാനുള്ളത്, യാദവ് പറഞ്ഞു. എന്നാല്‍ സ്വന്തം അനുയായികളെ തയ്യാറാക്കി നിര്‍ത്തുകയെന്ന തന്ത്രമാണ് യോഗേന്ദ്രയാദവും പ്രശാന്ത് ഭൂഷണും സ്വീകരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങള്‍ നല്കിയ എഎപി സര്‍ക്കാരിനെതിരെ ഉചിതമായ സമയത്ത് പ്രതികരിച്ച് പുറത്തേക്കിറങ്ങാനാണ് ഇരുനേതാക്കളുടേയും നീക്കമെന്നും സൂചനയുണ്ട്.
ഇരുവരെയും പുറത്താക്കാനുള്ള പ്രമേയം കണ്ട് താന്‍ അമ്പരന്നതായും പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണ് ഇവരെ പുറത്താക്കിയ നടപടിയെന്നും മായങ്ക് ഗാന്ധി ബ്ളോഗില്‍ കുറിച്ചു.. ഇരുവരും രാജിക്ക് തയ്യാറായിരുന്നു. എന്നാല്‍ അവരെ പുറത്താക്കി.
യോഗതീരുമാനങ്ങള്‍ പുറത്തുപറയരുതെന്ന് തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. യോഗത്തിലെ കാര്യങ്ങള്‍ എന്തെങ്കിലും പുറത്താക്കിയാല്‍ അച്ചടക്ക നടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍ വായടപ്പിക്കാനുള്ള നീക്കം താന്‍ അംഗീകരിക്കുന്നില്ല. സത്യത്തോടു മാത്രമാണ് തനിക്ക് യോജിപ്പ്. ബ്ളോഗില്‍ മായങ്ക് തുടരുന്നു.
2011ല്‍ ലോക്പാല്‍ സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് പുറത്തുവന്ന സമയത്ത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചര്‍ച്ചയിലെ കാര്യങ്ങള്‍ പുറത്തുവിടരുതെന്ന് കേജ്രിവാളിനോടു അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ താന്‍ നേതാവല്ലെന്നും ജനങ്ങളുടെ പ്രതിനിധി മാത്രമാണെന്നും നടപടികളെക്കുറിച്ച് ജനങ്ങളെ അറിയിക്കുകയാണ് തന്റെ പ്രധാന ദൗത്യമെന്നുമാണ് അന്ന് കേജ്രിവാള് സിബലിനോടു പറഞ്ഞത്.
സത്യവും സുതാര്യതയുമാണ് എല്ലാവര്ക്കും വേണ്ടതെന്നും അന്ന് അരവിന്ദ് പറഞ്ഞു. ആ കേജ്രിവാളാണ് പിഎസിയിലെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന് മായങ്കിനോട് നിര്ദ്ദേശിച്ചതെന്നതാണ് വൈരുദ്ധ്യം.
ഇവരെ പുറത്താക്കാന്‍ നടത്തിയ വോട്ടെുപ്പില്‍ നിന്ന് മായങ്ക് വിട്ടുനിന്നിരുന്നു. അതിന്റെ കാരണവും മായങ്ക് വിശദീകരിച്ചു. പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണ് അവരെ പുറത്താക്കാനുള്ള തീരുമാനം. പ്രമേയം കൊണ്ടുവന്ന രീതിയേയും അതിന്റെ പിന്നിലെ ലക്ഷ്യവും തനിക്ക് സ്വീകാര്യമല്ല. മായങ്ക് തുടര്‍ന്നു. 19 അംഗങ്ങളില്‍ 11 പേര് ഇവരെ പുറത്താക്കാന്‍ വോട്ട് ചെയ്തെന്നും എട്ടു പേര് മാത്രമാണ് എതിര്‍ത്തതെന്നുമാണ് വാര്‍ത്ത. ഇത് ശരിയല്ല. മായങ്ക് പറഞ്ഞു.
മനീഷ് സിസോദിയയും ആഷിഷ് ഖേതനും ആശുതോഷും ദിലീപ് പാണ്ഡെയും ചേര്‍ന്ന് ചര്‍ച്ച നടത്തിയ ശേഷമാണ് ഇവരെ പുറത്താക്കാന്‍ യോഗത്തില്‍ പ്രമേയം കൊണ്ടുവന്നത്. സഞ്ജയ് സിംഗ് അതിനെ പിന്താങ്ങി. മായങ്ക് വിശദീകരിച്ചു.
സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രശാന്ത് ഭൂഷണിന് ശക്തമായ എതിര്‍പ്പ് ഉണ്ടായിരുന്നു. ഇത് അവഗണിച്ചപ്പോള്‍ ഇത് പത്രസമ്മേളനം നടത്തി പുറത്തുവിടുമെന്ന് അദ്ദേഹം പലകുറി പറഞ്ഞു. എന്നാല്‍ ഈ ഭീഷണി തെരഞ്ഞെടുപ്പ് വരെ തങ്ങള്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ഇവരെ പുറത്താക്കാനുള്ള തീരുമാനം ആപ്പിന്റെ പ്രവര്‍ത്തകരെ രോഷാകുലരാക്കിയിട്ടുണ്ട്. ഇരുവര്‍ക്കും പാര്‍ട്ടിയില്‍ ഉന്നത സ്ഥാനങ്ങളാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ ഉന്നത സമിതിയ ല്‍നിന്ന് അവരെ പുറത്താക്കുകയാണ് ചെയ്തത്.
ഒരു എംഎല്‍എ പറഞ്ഞു. ഇവരെ പുറത്താക്കിയത് പാര്‍ട്ടിയെ നശിപ്പിക്കും. മറ്റൊരു എംഎല്‍എ പറഞ്ഞു. സ്തുതിപാഠകരെയാണ് കേജ്രിവാളിന് വേണ്ടതെങ്കില്‍ അങ്ങനെയാകട്ടെ, പക്ഷെ ചില പ്രശ്നങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുള്ള, ബോധമുള്ളവര്‍, പാര്‍ട്ടി വിടും. മുതിര്‍ന്ന ഒരു പാര്‍ട്ടി നേതാവ് പറഞ്ഞു. പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കേജ്രിവാളിന് വേണം.അതിനാലാണ് അദ്ദേഹം മുഖ്യമന്ത്രിയായിട്ടും ഒരു വകുപ്പും ഏറ്റെടുക്കാതെ തന്റെ അടുത്ത അനുയായി മനീഷ് സിമോദിയൈ ഉപമുഖ്യമന്ത്രിയാക്കിയത്. അദ്ദേഹം പറഞ്ഞു.
കേജ്രിവാളിന് പരമാധികാരം നല്‍കാനുള്ള നാടകമാണ് പിഎസി യോഗത്തിന്റെ മവില്‍ നടന്നതെന്നാണ് എതിര്‍പക്ഷക്കാരായ മിക്ക എംഎല്‍എമാരും പറയുന്നത്.ഇത്തരം പ്രശ്നങ്ങളില്‍ കുടുങ്ങി ജനങ്ങളുടെ പ്രശ്നങ്ങള്‍ മറക്കുകയാണ് പാര്‍ട്ടി.ഒരു മാസം കൂടി കഴിഞ്ഞോട്ടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ജനം ആപ്പിനോട് ആവശ്യപ്പെടുന്ന നില വരും. എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: