ഭക്താനുഗ്രഹത്തിനുവേണ്ടി ഈശ്വരന് സ്വേച്ഛാമാത്രത്താല്‍ നാനാവിധത്തിലുള്ള ലോകങ്ങളെ സൃഷ്ടിച്ച് അവയിലെല്ലാം നാനാരൂപത്തില്‍ കളിയാടിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഈശ്വരന് നിശ്ചിതമായ ഒരേ ഒരു രൂപം ഇല്ലെന്നു കാണാം. അവിടുത്തെ രൂപം അസംഖേ്യയവും അപരിമേയവുമാണ്. ആ നിലയില്‍ ഈശ്വരന്റെ ഏതു രൂപത്തെയാണു പൂജിക്കേണ്ടതെന്നറിയുവാന്‍ ശാസ്ത്രജ്ഞാനമില്ലാത്ത സാധാരണക്കാര്‍ക്കു സാദ്ധ്യമല്ല.
അതിനാല്‍ ശാസ്ത്രമാര്‍ഗ്ഗത്തില്‍ക്കൂടി ആ വിഷയത്തെക്കുറിച്ച് ഇവിടെ അല്പം ചിന്തിക്കാം. ഈശ്വരന് അനന്തരൂപനാണെങ്കിലും ഭക്തിശാസ്ത്രങ്ങളില്‍ അദ്ദേഹത്തിനു ചില പ്രതേ്യക രൂപങ്ങള്‍ കല്പിച്ചിട്ടുണ്ട്. ഉദാഹരണത്തിനു വൈഷ്ണവതന്ത്രം തന്നെയെടുക്കാം. പരം, വ്യൂഹം, വിഭവം, അര്‍ച്ച, അന്തര്യാമി ഇങ്ങനെ അഞ്ചുരൂപങ്ങളാണ് വൈഷ്ണവന്മാര് ഈശ്വരനു കല്പ്പിച്ചിരിക്കുന്നത്. വൈകുണ്ഠാദി ദിവ്യലോകത്തു പരിലസിക്കുന്നത്. ഈശ്വരന്റെ പേര് ‘പര’ രൂപമാകുന്നു. സൃഷ്ടിയുടെ പ്രാരംഭത്തില്‍ വാസുദേവന്‍, സങ്കര്‍ഷണന്‍, പ്രദ്യുമ്നന്, അനിരുദ്ധന് ഇങ്ങനെ നാലു വ്യൂഹ രൂപം ഭഗവാന് കൈക്കൊള്ളുന്നു. ഇവയില്‍ വാസുദേവനും പരരൂപത്തില്‍ വിജയിക്കുന്ന വൈകുണ്ഠവാസിയായ ശ്രീ നാരായണനും തമ്മില്‍ ഒരു വ്യത്യാസവുമില്ലാത്തതിനാല്‍ സങ്കര്‍ഷണാദി വ്യാഹരൂപം മൂന്നാണെന്നും ഒരു പക്ഷമുണ്ട്.
ജീവന്റെ അധിഷ്ഠാനം സങ്കര്‍ഷണനും മനസ്സിന്റെ അധിഷ്ഠാനം പ്രദ്യുമനും അഹങ്കാരത്തിന്റെ അധിഷ്ഠാനം അനിരുദ്ധനുമാകുന്നു. ഇങ്ങനെ ഭഗവാന് സ്വേച്ഛയാല്‍ വ്യൂഹരൂപം കൈക്കൊണ്ടിരിക്കുകയാണ്. ലോകത്തില്‍ അധര്‍മ്മത്തെ നശിപ്പിച്ച് ദുഷ്ടന്മാരെ ശിക്ഷിക്കുന്നതിനും ധര്‍മ്മത്തെ സ്ഥാപിച്ച് ശിഷ്ടന്മാരെ സംരക്ഷിക്കുന്നതിനും വേണ്ടി ഭഗവാന് സ്വീകരിക്കാറുള്ള മത്സ്യകൂര്‍മ്മാദി വിവിധ ലീലാവിഗ്രഹങ്ങളാണ് അവിടുത്തെ വിഭവ രൂപം. അതിന് അവതാരമെന്നുകൂടി ഒരു പേരുണ്ട്.
പൂജാദികള്‍ സ്വീകരിക്കുന്നതിനുവേണ്ടി ഭക്തന്മാരുടെ ഇഷ്ടദേവതാവിഗ്രഹങ്ങളില്‍ സാന്നിദ്ധ്യം ചെയ്യുന്നതാണ് ഈശ്വരന്റെ അര്ച്ചാ രൂപം. സകലജീവജാലങ്ങളുടെയും ഉള്ളിലിരുന്ന് അവയെ നിയന്ത്രിക്കുന്ന സര്‍വ്വവ്യാപകചൈതന്യം ഈശ്വരന്റെ അന്തര്യാമി രൂപമാകുന്നു. ഇതുപോലെ ശൈവശാക്തേയാദിതന്ത്രങ്ങളിലും ഗുണവ്യത്യാസംകാണ്ടും രൂപവിത്യാസംകൊണ്ടും ഈശ്വരനില്‍ സ്വരൂപവൈവിദ്ധ്യം കല്പ്പിക്കപ്പെട്ടിട്ടുണ്ട്. അതിനാല്‍ പൂജയില്‍ സാന്നിദ്ധ്യം ചെയ്യുന്ന ഈശ്വരന്റെ രൂപം ഏതാണെന്നു ശാസ്ത്രപരിചയം സിദ്ധിക്കാത്ത പലരും സംശയിക്കാറുണ്ട്.
തന്ത്രശാസ്ത്രമനുസരിച്ച് എല്ലാവര്ക്കും പൂജാര്‍പ്പണമായി വിജയിക്കുന്നത് ഈശ്വരന്റെ അര്‍ച്ചാരൂപമാണെന്നു മനസ്സിലാക്കേണ്ടതാകുന്നു. എന്തെന്നാല്‍ വൈകുണ്ഠധാമത്തില്‍ വിജയിച്ചരുളുന്ന ശ്രീനാരായണന്റെ പരരൂപം സാമീപ്യാദി മുക്തിലാഭത്തിനുശേഷമേ ഒരു ജീവന് അനുഭവപ്പെടുകയുള്ളൂ. അതിനാല്‍ ബദ്ധജീവന്മാര്‍ക്കു വൈകുണ്ഠരൂപം ദൃശ്യമല്ലെന്നു തീരുമാനിക്കാം. യോഗസിദ്ധികൊണ്ടു ദിവ്യശക്തി സമ്പാദിച്ച ജീവനുമാത്രം ദൃശ്യമാകുന്നതാണ് ഭഗവാന്റെ വ്യൂഹരൂപം.
മത്സ്യാദ്യവതാരരൂപങ്ങള്‍ അതാതുകാലത്തെ അപൂര്‍വം ചില ഭക്തന്മാര്‍ക്കുമാത്രം ഈശ്വരഭാവത്തില് ഗോചരമായെന്നുവരാം. ഈശ്വരന്റെ അന്തര്യാമിരൂപം ജ്ഞാനയോഗികള്‍ക്കു മാത്രമേ അനുഭവപ്പെടുകയുള്ളൂ. ഈ വിവരണംകൊണ്ട്, സാധാരണജനങ്ങള്‍ക്കു പൂജനീയമായിരിക്കുന്നത് ഈശ്വരന്റെ അര്‍ച്ചരൂപമാണെന്നു കാണാവുന്നതാണല്ലോ.
ഈശ്വരന് ഓരോ രൂപം കൈക്കൊള്ളുന്നതിനും ജീവാനുഗ്രഹപരമായ ഓരോ ഉദ്ദേശ്യമുണ്ടെന്ന് ഭക്തിശാസ്ത്രാചാര്യന്മാര്‍ അഭിപ്രായപ്പെടുന്നു.
പരരൂപം ഭക്തന്മാരെ മുക്തിസുഖം അനുഭവിപ്പിക്കുന്നതിനും, വ്യൂഹരൂപം ലോകത്തെ സൃഷ്ടിക്കുന്നതിനും വിഭവരൂപം വൈദികധര്‍മ്മത്തെ സൃഷ്ടിക്കുന്നതിനും, വിഭവരൂപം വൈദികധര്‍മ്മത്തെ സ്ഥാപിക്കുന്നതിനും അര്‍ച്ചാരൂപം ഭക്തന്മാരുടെ പൂജാദികള്‍ സ്വീകരിച്ച് അവരെ അനുഗ്രഹിക്കുന്നതിനും അന്തര്യാമിരൂപം ചരാചരാത്മകമായ ജീവജാലങ്ങളെയെല്ലാം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈശ്വരന് സ്വേച്ഛയാ സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ അര്‍ച്ചനത്തിലെ മുഖ്യഘടകമായ ഇൗശ്വരന്റെ അര്‍ച്ചാരുപമാണു പൂജാര്‍ഹമായിത്തീരുന്നിതെന്നു സ്പഷ്ടമാകുന്നു.
”പരസ്വവ്യൂഹവിഭവൈരപര്യാപ്തശ്ച സംഗ്രഹഃ
അന്തര്യാമി തദദ്യാഹം അര്‍ച്ചാരൂപേണ തം ലഭേ”
(പരവ്യൂഹവിഭവ രൂപങ്ങള്‍കൊണ്ടു എനിക്കു സാധിക്കാതെ വന്നതു നേടുവാനാണ് അന്തര്യാമിയായ ഞാന്‍ ഇന്ന് അര്‍ച്ചാരൂപമെടുത്തിരിക്കുന്നത്) എന്നുള്ള തന്ത്രശാസ്ത്രത്തിലെ ഈശ്വരവാക്യംകൊണ്ടു പൂജാര്‍ഹത്വം ഈശ്വരന്റെ അര്‍ച്ചാരൂപത്തിനാണെന്നു തെളിയുന്നു.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: