ന്യൂദല്‍ഹി: നിര്‍ഭയ പെണ്‍കുട്ടിക്കെതിരായ പരാമര്‍ശങ്ങളുള്ള വിവാദ അഭിമുഖം സംപ്രേഷണം ചെയ്ത ബിബിസി ചാനലിന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസയച്ചു. അഭിമുഖം ഒരു ചാനലും സംപ്രേഷണം ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതാണെന്നും ഇതുലംഘിച്ച് ബിബിസി ലണ്ടനില്‍ സംപ്രേഷണം ചെയ്തതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ബിബിസിക്ക് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന നിര്‍ദ്ദേശം നല്‍കിയിരുന്നതാണെന്നും എന്നാല്‍ അവര്‍ സ്വതന്ത്ര സ്ഥാപനമായതിനാല്‍ സംപ്രേഷണവുമായി മുന്നോട്ടുപോകുമെന്നാണ് അവര്‍ നല്കിയ മറുപടിയെന്നും രാജ്നാഥ്സിങ് പറഞ്ഞു. ബിബിസിക്കെതിരെ ഉചിതമായി നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകും. വ്യവസ്ഥകള്‍ ലംഘിച്ചെന്നു തെളിഞ്ഞാല്‍ ഉചിതമായ നടപടിയും ബിബിസി നേരിടേണ്ടിവരും, ആഭ്യന്തരമന്ത്രി പറഞ്ഞു.
ബിബിസിക്കെതിരായ നടപടി സംബന്ധിച്ച് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, വിദേശകാര്യമന്ത്രാലയം എന്നിവയുമായി ആഭ്യന്തരമന്ത്രാലയം കൂടിയാലോചനകള്‍ നടത്തുകയാണ്. യുട്യൂബില്‍ അഭിമുഖം വന്നയുടന്‍ തന്നെ വിവരസാങ്കേതിക മന്ത്രാലയം യുട്യൂബ് അധികൃതരുമായി ബന്ധപ്പെട്ട് അഭിമുഖം നിരോധിച്ചതാണെന്നും പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അതീവ വികാരപരമായ വിഷയമാണെന്ന് അറിയിച്ചതോടെ അവര്‍ ഉടന്‍ തന്നെ അഭിമുഖം നീക്കം ചെയ്തു. ഉള്ളടക്കം സംശയകരമായതിനാല്‍ നീക്കം ചെയ്യുന്നുവെന്നും യുട്യൂബ് വ്യക്തമാക്കി.
കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ബിബിസിയുടെ അഭിമുഖം തടഞ്ഞതെന്നും എന്നാല്‍ അവര്‍ ചെയ്തത് കോടതിയലക്ഷ്യ നടപടിയാണെന്നും വിവരസാങ്കേതികവകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നിര്ഭയകേസി െപ്രതിയെപ്പോലെയുള്ളവര്ക്ക് ബിബിസി പോലൊരു ചാനല്‍ അന്താരാഷ്ട്ര തലത്തില്‍ അവസരം നല്‍കിയെന്നത് ആലോചിക്കേണ്ട വിഷയമാണ്.
ബിബിസിയുടെ നടപടി സാദാചാരവിരുദ്ധമാണെന്ന് ദേശീയ വനിതാകമ്മീഷന് അംഗം ലളിതാ കുമാരമംഗലം പറഞ്ഞു. നിയമാനുസൃതമുള്ള എല്ലാ നടപടികളും വിഷയത്തില്‍ സ്വീകരിക്കുമെന്ന് ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: