ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. എല്ലാവരും ബില്ലിനെ എതിര്‍ക്കുകയാണ്. എന്നാല്‍ ബില്ലിലെ ഏതു വ്യവസ്ഥകളോടാണ് എതിര്‍പ്പെന്ന് ചോദിക്കുമ്പോള്‍ ആരും മറുപടി നല്‍കുന്നില്ല, പ്രധാനമന്ത്രി പറഞ്ഞു.
ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ ചെറിയ പരിഷ്കാരങ്ങള്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. മധ്യപ്രദേശിലെ ഖാണ്ഡ്വയില്‍ 600 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ശ്രീ സിങ്കാജി താപനിലയത്തിന്റെ രണ്ടു യൂണിറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കര്‍ഷക വിരുദ്ധനല്ല താനെന്നു പറഞ്ഞ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് ദോഷകരമായ വ്യവസ്ഥകളൊന്നും തന്റെ സര്‍ക്കാര്‍ വരുത്തുകയുമില്ലെന്ന് വ്യക്തമാക്കി. മുന്‍ സര്‍ക്കാര്‍ പാസാക്കിയ ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ സ്കൂളുകള്‍, ആശുപത്രികള്‍, വീടുകള്‍, കുടിവെള്ളം, ജലസേചന പദ്ധതികള്‍ എന്നിവയ്ക്കൊന്നും ഭൂമി വിട്ടുനല്‍കുന്നത് വ്യവസ്ഥ ചെയ്തിരുന്നില്ല.
എന്‍ഡിഎ സര്‍ക്കാര്‍ വരുത്തിയ മാറ്റങ്ങള്‍ അനുസരിച്ച് ഇത്തരം കാര്യങ്ങളെല്ലാം ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. കര്‍ഷകര്‍ക്ക് ജലസേചന സൗകര്യമടക്കം നിഷേധിക്കുന്നതായിരുന്നു മുന്‍സര്‍ക്കാരിന്റെ കാലത്തെ ബില്ല്. പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും വനവാസി ജനവിഭാഗങ്ങള്‍ക്കും ദളിതര്‍ക്കും നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഭൂമിയേറ്റെടുക്കല്‍ ബില്ലില്‍ വരുത്തേണ്ട ഭേദഗതികള്‍ തിങ്കളാഴ്ച സഭ സമ്മേളിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുമെന്ന സൂചനകള്‍ പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു നല്കി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ ആവശ്യപ്രകാരം യുപിഎ സര്‍ക്കാര്‍ പാസാക്കിയ ബില്ലില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ ഭേദഗതികള്‍ ചിലത് പിന്‍വലിച്ചേക്കും.
സാമൂഹ്യാഘാത പഠനം നടത്തി മാത്രമേ പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കാവൂ എന്ന യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വ്യവസ്ഥ കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര തുടങ്ങിയ സര്‍ക്കാരുകള്‍ ശക്തമായി എതിര്‍ത്തിരുന്നതാണ്. ഇതു പുനസ്ഥാപിക്കാനും സാധ്യതയുണ്ട്. ബില്ലിന്മേലുള്ള പ്രതിപക്ഷ ബഹളം അവസാനിപ്പിക്കുന്നതിനായി മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ വിവിധ രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: