ന്യൂദല്‍ഹി: ദല്‍ഹി കൂട്ടമാനഭംഗത്തെക്കുറിച്ച് ഡോക്യുമെന്ററി എടുക്കാന്‍ എത്തിയ ബ്രിട്ടിഷ് മാധ്യമ പ്രവര്ത്തകന് ലസ്ലി ഉഡ്വിനെ ജയിലനികത്ത് പ്രവേശിപ്പിച്ചത് മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി.
ആഭ്യന്തര വകുപ്പ് 2012ല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ ഇന്ത്യന്‍ ജയിലുകളില്‍ വിദേശികളുടെ സന്ദര്‍ശനം നിയന്ത്രിക്കുന്നതിനായി ചില ചട്ടങ്ങള്‍ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും, ക്രിമിനോളജിസ്റ്റുകള്ക്കുമെന്ന് വേണ്ട എംബസി ഉദ്യോഗസ്ഥര്‍ക്ക് സന്ദര്‍ശനം അനുവദിക്കുന്നതില്‍ വരെ ഈ ചട്ടങ്ങള്‍ ബാധകമാണ്.
ജയിലില്‍ സന്ദര്‍ശിക്കുന്നവര്‍ സന്ദര്‍ശിക്കുന്നതിന്റെ ഉദ്ദേശം, പശ്ചാത്തല വിവരങ്ങള്‍ എന്നിവയെല്ലാം കര്‍ശനമായി പരിശോധിച്ചതിന് ശേഷമേ സന്ദര്‍ശനം അനുവദിക്കാവൂ എന്നാണ് സര്‍ക്കുലര്‍ നിഷ്ക്കര്‍ഷിക്കുന്നത്.
എന്നാല്‍, നിര്‍ഭയ കേസിലെ പ്രതിയുമായുള്ള മുഖാമുഖം ചിത്രികരിക്കാനെത്തിയ ലസ്ലി ഉഡ്വിന് ഈ ചട്ടങ്ങളൊന്നും ബാധകമായില്ല. ഇദ്ദേഹത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയുമായോ, ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗുമായോ അതുമല്ലെങ്കില്‍ ദല്‍ഹി പോലീസുമായോ ബന്ധപ്പെട്ടിരുന്നെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് എളുപ്പം ലഭിക്കുമായിരുന്നു.
കൂടാതെ, അഭിമുഖത്തില്‍ നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് എങ്ങനെ സാധാരണ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു എന്നത് സംബന്ധിച്ചും കേന്ദ്ര ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏതൊരു പ്രതിയും ജയിലിനകത്ത് അനുവദിച്ചിട്ടുള്ള വേഷം മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം അനുശാസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: