മുക്കം (കോഴിക്കോട്): കോഴിക്കോട് ജില്ലയിലെ മലയോരപ്രദേശമായ മുക്കത്തിനടുത്ത് കൂടരഞ്ഞിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് കര്ഷകന് മരിച്ചു. കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന് മുരിങ്ങമ്പുറായിലെ കീലത്ത് അബ്ദുള്‍ സലാം (58) ആണ് മരിച്ചത്.
പറുട്ടാത്ത് കരിക്കാമ്പറമ്പില് ഹസീന (29), മേലയില്‍ ലളിത (44), കല്പ്പൂര് അമ്പലക്കണ്ടി വാസു (49), കല്പ്പൂര് കുറിയെട്ടത്ത് കുഞ്ഞുമോന് (55), പൂവാറന്‍തോട് കുനിപ്പുള്ളി സാബു, കാരമൂല ചെറുകാട്ടില്‍ അബു (50) എന്നിവരെ പന്നി കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് പന്നിയെ വെടിവെച്ചു കൊന്നു.
അള്ളി എസ്റ്റേറ്റിലെ കൃഷി സ്ഥലത്തുവെച്ച് ഇന്നലെ രാവിലെയാണ് അബ്ദുള്‍ സലാമിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൂടരഞ്ഞിയില്‍ നിന്നും മുക്കത്തേക്ക് ബൈക്കില്‍ വരുന്നതിനിടെയായിരുന്നു സാബുവിനെ കാട്ടുപന്നി ആക്രമിച്ചത്. ഇദ്ദേഹത്തെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ പരിക്ക് ഗുരുതരമാണ്. അതിനിടെ, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് പ്രതിരോധ കുത്തിവെപ്പിന് ആന്റി റാബീസ് സിറം ഇല്ലാത്തതിനാല്‍ ചികിത്സ വൈകിയത് പ്രതിഷേധത്തിനിടയാക്കി. ആലപ്പുഴയിലേക്കോ കോയമ്പത്തൂരിലേക്കോ പോകാനാണ് ആദ്യം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് കളക്ടറും ഡിഎഫ്ഒയും ആശുപത്രിയിലെത്തി ആലപ്പുഴയില്‍ നിന്നും പ്രതിരോധ വാക്സിന് എത്തിക്കാന്‍ നടപടികളെടുത്തു.
പരേതനായ മോയിന്‍കുട്ടിയുടെ മകനാണ് അബ്ദുള്‍ സലാം. ഭാര്യ: തോട്ടത്തില്‍ സലീന. മക്കള്‍: യാസിന്, യസീന. മരുമക്കള്‍: സഫ്വാന്. മരിച്ച അബ്ദുള്‍ സലാമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: