മറയൂര്‍(ഇടുക്കി): കോടിക്കണക്കിന് രൂപയുടെ യൂക്കാലി മരങ്ങള്‍ മാഫിയ സംഘം വെട്ടിമാറ്റിയെന്ന് സ്ഥിരീകരിച്ചിട്ടും നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യാതെ അധികൃതര്‍ ഒത്തുകളിക്കുന്നു. ദേവികുളം കീഴാന്തൂര്‍ അമ്പതാം ബ്ളോക്കില്‍ നിന്നാണ് യൂക്കാലി മരങ്ങള്‍ വെട്ടിക്കടത്തിയത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഇവിടെ നാലായിരം ഹെക്ടര്‍ പ്രദേശത്ത് യൂക്കാലി മരങ്ങളുണ്ട്. ഇതില്‍ പകുതിയിലേറെ പ്രദേശത്തെ യൂക്കാലി മരങ്ങളും വെട്ടിക്കടത്തി.
കഴിഞ്ഞ ദിവസം യൂക്കാലി മരങ്ങള്‍ കൊള്ളയടിക്കുന്നത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് തടിവെട്ടിക്കടത്തുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കി. ദേവികുളം തഹസീല്‍ദാറോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു.
പരിശോധനയില്‍ കോടിക്കണക്കിന് രൂപയുടെ യൂക്കാലി മരങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ മോഷ്ടാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മരം മോഷ്ടിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസില്‍ പരാതിപ്പെടാന്‍ പോലും റവന്യൂവകുപ്പ് തയ്യാറാകാത്തത് സംശയത്തിന് ഇടനല്കുന്നു. അടിമാലി സ്വദേശിയുടെ നേതൃത്വത്തിലാണ് കള്ളത്തടി വെട്ടിയിരിക്കുന്നതെന്ന് നാട്ടുകാര്‍ മൊഴിനല്‍കിയിട്ടും ഇയാളെ കുടുക്കാന്‍ റവന്യൂവകുപ്പ് തയ്യാറാല്ല. പട്ടയം ഉള്ള ഭൂമിയില്‍ നിന്ന് എന്ന് പ്രചരിപ്പിച്ചാണ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന് യൂക്കാലി മരങ്ങള്‍ കടത്തിയിരുന്നത്. റവന്യൂവകുപ്പിലെയും പോലീസിലെയും വനംവകുപ്പിലേയും ഉന്നതരുടെ ഒത്താശയോടെയാണ് തടിവെട്ട് നടക്കുന്നതെന്നാണ് ആക്ഷേപം.
വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കീഴാന്തൂര്‍, മറയൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളിലെ യൂക്കാലിത്തോട്ടങ്ങള്‍ ഭൂമാഫിയയില്‍ നിന്നും വീണ്ടെടുത്തത്. ഭൂമി വീണ്ടെടുത്തെങ്കിലും ഈ വസ്തു സംരക്ഷിക്കാന്‍ റവന്യൂവകുപ്പ് ഇതുവരെ ശ്രമിച്ചില്ല. സര്‍ക്കാര്‍ ഭൂമിയിലെ മരം കാട്ടുകള്ളന്മാര് വെട്ടിക്കടത്തുന്നതിന് പച്ചക്കൊടി വീശുകയും പാരിതോഷികം പങ്കിടുകയുമാണ് ചെയ്തത്. സാമ്പത്തിക നില തകര്‍ച്ചയിലായ സംസ്ഥാന സര്‍ക്കാര്‍ യൂക്കാലിത്തോട്ടങ്ങള്‍ ലേലം ചെയ്താല്‍ കോടികളാണ് കയ്യില്‍ വരുന്നത്. സര്‍ക്കാര്‍ ലേലത്തിന് മുതിരുന്നില്ലെന്ന് മാത്രമല്ല കെള്ളക്കാര്ക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: