സംസ്ഥാന ഭരണത്തിന്റെ തലവനാണ് ഗവര്‍ണര്‍. ഗവര്‍ണര്‍ക്കുവേണ്ടിയാണ് ഉദേ്യാഗസ്തര് ഉത്തരവുകളിറക്കുന്നതും നടപടികള്‍ സ്വീകരിക്കുന്നതും. ഗവര്‍ണറാകട്ടെ ‘എന്റെ ഗവര്‍മ്മെണ്ട്’എന്നാണ് അവകാശപ്പെടാറ്. ഗവര്‍ണര്‍ക്ക് രാഷ്ട്രീയമുണ്ടായാലും ഇല്ലെങ്കിലും സംസ്ഥാനം ഭരിക്കുന്നവരുടെ രാഷ്ട്രീയവുമായി പുലബന്ധമില്ലെങ്കിലും ഗവര്‍ണര്‍ ‘എന്റെ ഗവര്‍മ്മണ്ട്’ എന്ന് പറയുമ്പോള്‍ എവിടെയോ ഒരു കല്ലുകടി.
ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാറിനെതിരെ ശക്തമായ സമരത്തിലാണ് പ്രതിപക്ഷം. പ്രതേ്യകിച്ച് ധനമന്ത്രി കെ.എം.മാണിക്കെതിരെ. മാണി ഇക്കുറി ബജറ്റവതരിപ്പിച്ചുകൂടാ എന്ന ഉറച്ച തീരുമാനത്തിലാണ് പ്രതിപക്ഷം. നിയമസഭയുടെ ആരംഭം കുറിച്ച് ഇന്നലെ നയപ്രഖ്യാപനം നടത്താനെത്തിയ ഗവര്‍ണര്‍ പി. സദാശിവം വാതുറക്കുംമുന്പേ പ്രതിപക്ഷത്തിന്റെ നാവനങ്ങി.
ബാര്‍ കോഴയിലകപ്പെട്ട കെ.എം.മാണി ബജറ്റവതരിപ്പിച്ചൂകൂടാ’ എന്നു ആവശ്യപ്പെടുന്ന ബാനറും പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളിച്ച് എഴുന്നേറ്റ പ്രതിപക്ഷത്തെനോക്കി സ്വതവേ ചിരിക്കുന്ന ഗവര്‍ണര്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ‘പരിഗണിക്കാം’.
ഗവര്‍ണറുടെ വാക്ക് മനസ്സിലായ പ്രതിപക്ഷാംഗങ്ങള്‍ക്കും പുഞ്ചിരി. രഭണപക്ഷത്താകട്ടെ അന്ധിളിപ്പും, എന്താണിത്! സര്‍ക്കാരിന്റെ നയം പറയാന്‍ സഭയിലേക്കാനയിക്കപ്പെടുന്ന ഗവര്‍ണര്‍ ഇരുപക്ഷത്തിന്റെയും അഭിവാദ്യം സ്വീകരിക്കുകയും പ്രത്യഭിവാദ്യം ചെയ്യുകയുമാണ് പതിവ്. വായന തുടങ്ങുമ്പോഴും തുടരുമ്പോഴും സഭയില്‍ സംഭവിക്കാറുള്ള ഭൂകമ്പങ്ങള്‍ക്ക് ചെവികൊടുക്കാറില്ല. കേട്ടഭാവം നടിക്കാറില്ല. ഇപ്പോഴിതാ പ്രതിപക്ഷത്തിന്റെ ‘ആവശ്യം പരിഗണിക്കാം’ എന്ന് ഗവര്‍ണര്‍ ഉറപ്പുകൊടുത്തിരിക്കുന്നു. ഇനി എന്ത് സംഭവിക്കും ആറ്റുകാലമ്മച്ചീയെന്ന് ഏത് ഭക്തനും ചോദിച്ചുപോകും.
ധനകാര്യമന്ത്രി മാണിയാകട്ടെ അട്ടം നോക്കിയതേയുള്ളൂ. താന്‍ നല്കിയ വാക്ക് പാലിക്കാന്‍ പഴുത് തേടാതിരിക്കില്ല ഗവര്‍ണര്‍ സദാശിവം. നിയമം പരിശോധിച്ച് നടപടി സ്വീകരിക്കും. കീഴ്വഴക്കങ്ങള് സൃഷ്ടിക്കുകയും ചെയ്യുന്ന ചരിത്രമുണ്ടാക്കിയ ആളാണല്ലോ ജസ്റ്റിസ് സദാശിവം.
സര്‍വകലാശാല വൈസ് ചാന്സലറന്മാരുടെ യോഗം ഗവര്‍ണര്‍ നേരിട്ട് വിളിച്ച് കൂട്ടിയചരിത്രം മുമ്പില്ലാത്തതാണ്. ഈ ഗവര്‍ണര്‍ ചരിത്രം തിരുത്തി. വകുപ്പുമന്ത്രി യോഗത്തില്‍ പങ്കെടുത്തെങ്കിലും എല്ലാം നയിച്ചതും നിയന്ത്രിച്ചതും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചതും തീരുമാനങ്ങളെടുത്തതുമെല്ലാം ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം. അതിനെതിരെ വെള്ളം ചൂടാക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും ആ പരിപ്പീ വെള്ളത്തില്‍ വേവില്ലെന്ന് ബോദ്ധ്യപ്പെട്ട് പിന്‍വാങ്ങിയത് വേറൊരു ചരിത്രം.
ജസ്റ്റിസ് സദാശിവം ശുദ്ധഗതിക്കാരനാണെന്ന് മുഖം കണ്ടാലറിയാം. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ഭരണക്കാര്‍ക്ക് തോന്നിക്കാണും. ആര്‍ക്കെന്ത്“തോന്നിയാലെന്താ നിയമാനുസൃതം ധാര്‍മ്മികതയിലൂന്നി ചെയ്യാനാകുമെങ്കില്‍ ചെയ്യാനല്ലെ സത്യസന്ധന്മാര് തയ്യാറാകൂ. ‘ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണ് ചൊല്ല്’ പ്രതിപക്ഷം ഇപ്പോള്‍ നല്ല ആശയിലാണ്. 13 വരെ ആശ നിലനിര്‍ത്താം. സദാശിവം പരമശിവം! ആര്‍ക്കറിവൂ നിന് മായാജാലം.
13 ചിലര്‍ക്ക് നിര്ഭാഗ്യനമ്പരാണ്. ചിലര്‍ക്കങ്ങനെയല്ല.
അടല്‍ ബിഹാരി വാജ്പേയിയും പതിമൂന്നും നല്ല ചേര്‍ച്ചയിലാണ്. പക്ഷേ അധികംപേരും അങ്ങനെയല്ല. നിരീശ്വരവാദികള്‍പോലും നിയമസഭാംഗമായിട്ടുണ്ട്. നിയമസഭാ ഹോസ്റ്റലില്‍ നേരത്തെ 13-ാം നമ്പര്‍ മുറിയുണ്ടായിട്ടില്ല. മന്ത്രിമാരുടെ കാര്‍ നമ്പര്‍ പ്രകാരമാണല്ലോ. അടുത്തകാലം വരെ നമ്പര്‍ 13 കാര്‍ ഉണ്ടായിരുന്നില്ല. എംഎ ബേബി ഒരു വെല്ലുവിളിപോലെ 13-ാം നമ്പര്‍ ചോദിച്ചു വാങ്ങി. വിശ്വാസികള്‍ പറയുന്നത് 13ന്റെ ദോഷം കൊണ്ടാണ് ഒരു നല്ല മന്ത്രിയാകാന്‍ ബേബിക്ക് കഴിയാതെപോയതെന്ന്.
കെ.എം. മാണിക്ക് പതിമൂന്നാം നമ്പര്ഭാഗ്യ നമ്പാരാകുമോ? ഒരു വിശ്വാസി എന്ന നിലയില്‍ മറുപടി അല്ലെന്ന് തന്നെയാകും. പക്ഷേ മാണി വിചാരിച്ചാല്‍ എങ്ങനെ അതൊഴിവാക്കും. വേണമെങ്കില്‍ 13ന് ബജറ്റ് അവതരിപ്പിക്കില്ലെന്ന് നിശ്ചയിക്കാം. 13-ാം കേരള നിയമസഭയാണ് ഇപ്പോഴത്തെത്. മാറ്റാനാകില്ല. 13-ാം സമ്മേളനമാണിത്. മാറ്റാനൊക്കില്ല. മാണിയുടെ പതിമൂന്നാം ബജറ്റാണിത്. അതും മാറ്റാന്‍ പറ്റാത്തത്. ആകെ കണ്ഫ്യൂഷന്. എന്താണ് സംഭവിക്കാന്‍ പോകുന്നത്? കാത്തിരുന്നുകാണാം.
തികഞ്ഞ നിയമജ്ഞനും സത്യസന്ധനുമായ ഗവര്‍ണര്‍ സദാശിവത്തെകൊണ്ട് കള്ളം പറയിപ്പിക്കാമോ? മന്ത്രിസഭ ചെയ്തിരിക്കുന്നത് അതാണ്. പുതിയ നയം പറയേണ്ട സ്ഥാനത്ത് പച്ചക്കള്ളം പറയിക്കുക. എന്തേര്പ്പാടാണിത്. മികച്ച ക്രമസമാധാനനില പാലിക്കുന്ന സംസ്ഥാനമാണത്രെ കേരളം. ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളെല്ലാം വിസ്മരിച്ചിരിക്കുന്നു. കുറ്റവാളികളുടെ സ്വന്തം സംസ്ഥാനമായി കേരളം മാറിയിരിക്കുന്നുവെന്ന്. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളിവചനം എന്നൊക്കെ പറയുന്നത് കടങ്കഥയായി മാറി.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ പെരുകി. പീഡനങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിച്ചു. കൊടും ക്രിമിനലുകളെ സഹായിക്കാന്‍ രാഷ്ട്രീയക്കാരും പോലീസ് ഉന്നതരും മത്സരിക്കുന്നു. അതല്ലെ തൃശ്ശൂര്‍ സംഭവം തെളിയിക്കുന്നത്. സെക്യൂരിറ്റി ജീവനക്കാരനെ മദയാന കുത്തിക്കൊല്ലുംപോലെ ആഡംബര വാഹനം കൊണ്ടുചെന്നിടിച്ച് വീഴ്ത്തി അടിച്ചുകൊല്ലുന്ന സംഭവം. കേരളത്തില്‍ മുമ്പുണ്ടായോ? അക്രൂരകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങിച്ചുകൊടുക്കാനല്ല രക്ഷിച്ചെടുക്കാനാണ് പോലീസും രാഷ്ട്രീയ നേതൃത്ത്വവും ശ്രമിച്ചത്.
ഡിജിപിമാര്പോലും ഇപ്പോള്‍ ഇതിന്റെപേരില്‍ ആരോപണം പേറിനില്‍ക്കുന്നു. ഇതിലും വലിയ നാണേക്കേടുണ്ടോ? എന്നിട്ടും ഇത് ‘ നിര്‍ഭയ കേരളം സുരക്ഷിത കേരളം’ എന്നവകാശപ്പെടണമെങ്കില്‍ വല്ലാത്തൊരു തൊലിക്കട്ടിതന്നെ വേണം.
കേരളം ‘ശുഭയാത്രയ്ക്ക്’ പറ്റിയ സംസ്ഥാനമെന്നാണ് പറയുന്നത്.
റോഡില്‍ പിടഞ്ഞ് മരിക്കുന്നവരുടെ കണക്ക് പ്രതിവര്‍ഷം 4000. പരിക്കേല്ക്കുന്നവരോ 40000. ഇതവസാനിപ്പിക്കാന്‍ കുറേ ക്യാമറകള്‍ സ്ഥാപിച്ചാല്മതിയോ? ആംബുലന്‍സ് വാങ്ങി പാര്‍ക്ക് ചെയ്താന്‍ മതിരയാ? റോഡുകള്‍ അറ്റകുറ്റപ്പണി നടത്തി വൃത്തിയാക്കേണ്ടേ! ഇന്ന് റോഡുകള്‍ കുണ്ടും കുഴിയും മാത്രമല്ല കുളങ്ങളുമായി മാറി. എല്ലാ വിദ്യാലയങ്ങളിലും ട്രാഫിക് ക്ലബ്ബുകള്‍ രൂപീകരിച്ച് റോഡപകടം കുറക്കുമെന്ന് നയത്തില്‍ പറയാം. നടപ്പാകണമെന്നില്ല.
സര്‍ക്കാര്‍ നയം നടപ്പാക്കാനുള്ളതല്ലെന്ന് തിരിച്ചറിയാനും പുതിയ നയം വഴികാട്ടും. ‘മദ്യവിമുക്ത കേരളം’ എന്ന ലക്ഷ്യം 2013 ഫെബ്രുവരി ഒന്നിന് പ്രഖ്യാപിച്ച നയത്തിലുള്ളതാണ്. 84-ാം ഇനമായി അന്നത്തെ ഗവര്‍ണര്‍ എച്ച്.ആര് ഭരദ്വാജാണ് ഇത് പറഞ്ഞത്. ഇന്നലെ വായിച്ച നയത്തില്‍ അത് 75-ാം ഇനമായി എന്ന മാറ്റമേയുള്ളൂ. ഭരദ്വാജ് ശബരിമല മാസ്റ്റര്‍ പ്ലാനിന് 40 കോടി ചെലവാക്കി എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴത്തെ നയത്തില്‍ അത് 52 കോടിയായി. രണ്ടുവര്‍ഷംകൊണ്ട് ചെലവാക്കിയത് 12 കോടിമാത്രം. ശബരിമലയ്ക്കുവേണ്ടി ഒരുപാട് ചെയ്തെന്ന അവകാശം പൊള്ളയായെന്ന് വ്യക്തം.
കോഴിക്കോട്, തിരുവനന്തപുരം, മോണോ റെയില്‍ പദ്ധതി 2013ല്‍ പറഞ്ഞതാണ്. ഇക്കുറിയും പല്ലവി അതുതന്നെ. സുതാര്യതയും പൗരകേന്ദ്രീകൃത ഭരണവും അഴിമതിക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത മനോഭാവമാണ് ഭരണത്തിനെന്ന് പറയുമ്പോള്‍ ആരും മൂക്കത്ത് വിരല്‍ വച്ചുപോകും.
”ഇയറ്റലും ഈട്ടലും കാത്തലും കാത്ത
വകുത്തലും വല്ലത് അരശ്’
തമിഴ് കവി തിരുവള്ളുവരുടെ വരികളാണിത്.
”വിഭവങ്ങളെ പരമാവധി സമാഹരിക്കുകയും വിഭവങ്ങളെ പരമാവധി സമ്പത്താക്കി മാറ്റുകയും അങ്ങനെ നേടിയെടുത്ത സമ്പത്തിനെ സുരക്ഷിതമായി സൂക്ഷിക്കുകയും ആ സമ്പത്തിനെ സംസ്ഥാനത്തിലെ ജനതയ്ക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയില്‍ വിവേകപൂര്‍വം ചെലവഴിക്കുകയും ചെയ്യുന്നതാണ് സദ്ഭരണം”
തിരുവള്ളുവരുടെ വരികളുടെ അര്‍ത്ഥം വിശദീകരിച്ചപ്പോഴാണ് പ്രതിപക്ഷമില്ലാത്ത സഭയില്‍ കരഘോഷമുയര്ന്നത്. സദ്ഭരണത്തിന്റെ അര്‍ത്ഥം അതുവരെ ഭരണക്കാര്‍ക്ക് അങ്ങാടിമരുന്നോ പച്ചമരുന്നോ എന്ന സംശയത്തിലായിരുന്നു. കിട്ടാവുന്നിടത്തുനിന്നൊക്കെ കടംവാങ്ങി ധൂര്‍ത്തടിക്കുകയും പൊതുമുതല്‍ കൊള്ളയടിക്കുകയും ചെയ്യുന്നതാണ് സദ്ഭരണമെന്ന് കരുതിയവര്‍ക്കുള്ള ബോധോദയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: