കൊച്ചി: കേരളത്തിന്റെ മത്സ്യകൃഷി മേഖലയില്‍ നാഴികക്കല്ലായേക്കാവുന്ന വനാമി ചെമ്മീന്‍ കൃഷി തുടങ്ങുന്നതിന് കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലക്ക് (കുഫോസ്) ചെന്നൈയിലെ കോസ്റ്റല്‍ അക്വാകള്‍ച്ചര്‍ അതോറിറ്റിയുടെ (സിഎഎ) ലൈസന്‍സ് ലഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് വനാമി കൃഷി ആരംഭിക്കുന്നതിന് അതോറിറ്റിയുടെ അനുമതി ലഭിക്കുന്നത്. രോഗാണുമുക്തമായ ലിറ്റോപിനേയസ് വനാമി കൃഷി ചെയ്യുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ബോധ്യപ്പെട്ടതിന് ശേഷമാണ് അതോറിറ്റി സംസ്ഥാനത്ത് ആദ്യമായി കുഫോസിന് അനുമതി നല്‍കിയത്.
മെക്സിക്കോയില്‍ നിന്നും കടന്നുവന്ന വനാമി കേരളത്തിലെ ഓരുജലാശയങ്ങളില്‍ കൃഷിചെയ്യുന്നത് സംസ്ഥാനത്തിന്റെ മത്സ്യകൃഷി മേഖലയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. 5 വര്‍ഷത്തേക്കാണ് കൃഷിക്കുള്ള അനുമതി കുഫോസിന് ലഭിച്ചിട്ടുള്ളത്. സര്‍വകലാശാലയുടെ പുതുവൈപ്പിനിലെ ഗവേഷണ കേന്ദ്രത്തിലാണ് കൃഷി ആരംഭിക്കുന്നത്. കേന്ദ്രത്തിലെ 32 ചെമ്മീന്‍ പാടങ്ങളില്‍ 6 കുളങ്ങളാണ് തുടക്കത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിക്ക് ഉപയോഗപ്പെടുത്തുന്നത്. കോസ്റ്റല്‍ അതോറിറ്റിയുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കുളങ്ങളുടെ ക്രമീകരണങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.
അതോറിറ്റി അംഗീകരിച്ച പോണ്ടിച്ചേരിയിലെ ഹാച്ചറിയില്‍ നിന്നും രോഗാണുമുക്തമായ വിത്തുകള്‍ (ചെമ്മീന്‍ കുഞ്ഞുങ്ങള്‍) ഈ മാസം 15 ന് കുളങ്ങളില്‍ നിക്ഷേപിക്കും.
ഇന്ത്യയിലെ ഒട്ടുമിക്ക തീരദേശ സംസ്ഥാനങ്ങളിലും വനാമി കൃഷി വിജയകരമായി നടപ്പിലാക്കിവരുന്നുണ്ട്. വെള്ളപ്പൊട്ട് വൈറസ് രോഗം മൂലം കേരളത്തിലെ കാരച്ചെമ്മീന് കൃഷി നഷ്ടത്തിലാണ്. ഇതിന് പരിഹാരമായാണ് വനാമിയെ സംസ്ഥാനത്ത് പരീക്ഷിക്കുന്നത്.
വനാമി കൃഷിക്ക് അനുബന്ധമായി വേണമെന്ന് നിഷ്കര്‍ഷിക്കുന്ന ജലശുദ്ധീകരണ സംവിധാനം, ജലസംഭരണി, ജൈവവേലി മറ്റ് ജൈവസുരക്ഷാ സംവിധാനങ്ങള്‍ എന്നിവ പുതുവൈപ്പ് ഗവേഷണ കേന്ദ്രത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 2009ലാണ് വനാമി ചെമ്മീന്‍ കൃഷി പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ ആരംഭിച്ചത്. ചെമ്മീന്‍ കയറ്റുമതിയില്‍ ഇന്ത്യക്ക് മുന്‍നിരകളില്‍ സ്ഥാനം ലഭിച്ചത് വനാമി ഉല്പാദനത്തിലൂടെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: