തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ പ്രതിയായ ധനമന്ത്രി കെ.എം. മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും നിയമസഭ വളയുമെന്നും പ്രഖ്യാപിച്ച എല്‍ഡിഎഫ് സമരത്തില്‍ നിന്ന് പിന്നോട്ട്. പ്രഖ്യാപിച്ച സമരങ്ങളെല്ലാം പരാജയപ്പെട്ടതിന് പിന്നാലെ നിയമസഭ വളയുന്നതിന് അണികളെത്തുമോ എന്ന സംശയവും മാണി ബജറ്റവതരിപ്പിച്ചാല്‍ ഉണ്ടാകുന്ന പരാജയവും മുന്നില്‍ കണ്ടാണ് നിയമസഭ വളയുന്നതില്‍ നിന്ന് എല്‍ഡിഎഫ് പിന്‍വാങ്ങുന്നത്. ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിലും മാണിക്കെതിരായ സമരം ഏത് രീതിയില്‍ വേണമെന്ന തീരുമാനത്തിലെത്താന്‍ ആയില്ല.
കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്ന 13ന് നിയമസഭയിലേക്ക് പ്രതിഷേധ പ്രതിരോധ മാര്‍ച്ച് നടത്തുമെന്ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ വൈക്കം വിശ്വം പറഞ്ഞു. അന്നേദിവസം സഭയ്ക്കകത്തും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ബാര്‍കോഴ കേസില്‍ പ്രതിയായ കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാനാണ് പ്രക്ഷോഭം. എന്നാല്‍ നിയമസഭ വളയുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല.
അണികളെത്തുന്നതിനനുസരിച്ച് സമരം ആസൂത്രണം ചെയ്യുമെന്നാണ് വൈക്കം വിശ്വം പറഞ്ഞത്. ബജറ്റ് അവതരണം മുടക്കിയാല്‍ ജനങ്ങള്‍ എതിരാവില്ലേയെന്ന ചോദ്യത്തിനു മാണി ബജറ്റ് അവതരിപ്പിക്കരുതെന്നാണ് എല്‍ഡിഎഫിന്റെ നിലപാടെന്ന് വൈക്കംവിശ്വന് വിശദീകരിച്ചു. മാണിയെ ബജറ്റ് അവതരണത്തില്‍ നിന്നും സര്‍ക്കാര്‍ മാറ്റിനിര്‍ത്തണം. അല്ലാത്തപക്ഷം മാണിയെ ബജറ്റ് അവതരിപ്പിക്കാതിരിക്കാന്‍ പ്രതിപക്ഷത്തിന് എന്തൊക്കെ ചെയ്യാനാവുമോ അതെല്ലാം ചെയ്യുമെന്നും വൈക്കം വിശ്വം പറഞ്ഞു.
ബജറ്റ് അവതരണത്തിന്റെ തലേദിവസം മുതല്‍ നിയമസഭ വളയുകയെന്ന നിര്‍ദേശമാണ് എല്‍ഡിഎഫിന്റെ മുന്നിലുള്ളതെങ്കിലും ഇതിലെ പ്രായോഗികതയെക്കുറിച്ച് സംശയമുണ്ട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ മുന്നണി യോഗം ഉപസമിതിയെ നിയോഗിച്ചു. അതേസമയം, മാണിയെ ബജറ്റ് അവതരിപ്പിക്കുന്നതില്‍ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താമെന്ന ഉറപ്പ് ലഭിച്ചതായി കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ മൂന്നു കാര്യങ്ങളാണ് ഉന്നയിച്ചത്. അഴിമതിക്കേസിലെ പ്രതിയായ മാണിയേക്കൊണ്ട് ബജറ്റ് അവതരിപ്പിക്കരുത്, അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം, എഫ്ഐആര്‍ പ്രകാരം കേസെടുത്ത നടപടികള്‍ തുടര്ന്നുപോവണം. മാണിയെ ഉപദേശിക്കണമെന്ന് ഗവര്‍ണറോടു ആവശ്യപ്പെട്ടതായി വിഎസ് പറഞ്ഞു. അഴിമതിക്കാര്‍ക്കു വേണ്ടിയാണ് നിയമസഭയെ അഭിമുഖീകരിച്ചതെന്നും സര്‍ക്കാരിന്റെ മോശം രീതികള്‍ മനസ്സിലാക്കിവേണമായിരുന്നു സംസാരിക്കാനെന്നും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. രണ്ടു കൂട്ടരോടുമുള്ള മാന്യത നിലനിര്‍ത്തി പരിഹാരം ഉണ്ടാക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചതായും വിഎസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: