അദ്ധ്യാത്മരാമായണം കിഷ്കിന്ധാകാണ്ഡം നാലാം സര്‍ഗ്ഗത്തില്‍ ലക്ഷ്മണന് ശ്രീരാമചന്ദ്രന് പൂജാവിധി ഉപദേശിക്കുന്നതിങ്ങനെയാണ്.
”അല്ലയോ രഘുകുമാരാ! ജഗദീശ്വരനായ എന്നെ പൂജിക്കുന്നതിനുള്ള ക്രമത്തിന് അവസാനമില്ല; എങ്കിലും സംഗ്രഹിച്ചു ഞാന്‍ പറയാം. സ്വഗൃഹ്യസൂത്രങ്ങളില് വിവരിച്ചിരിക്കുന്ന പ്രകാരം സംസ്കാരം നേടിയതിനുശേഷം സദ്ഗുരുവിനോടു മന്ത്രോപദേശം വാങ്ങി ഭക്തിയോടുകൂടി എന്നെ പൂജിക്കണം. അവനവന്റെ ഹൃദയത്തിലോ അഗ്നിയിലോ സ്വര്‍ണ്ണം, വെള്ളി മുതലായതുകൊണ്ടു നിര്‍മ്മിച്ച പ്രതിമകളിലോ സൂര്യനിലോ സാളഗ്രാമത്തിലോ സങ്കല്പത്തോടുകൂടി എന്നെ പൂജിക്കാം. ആദ്യമായി ദേഹശുദ്ധിക്കുവേണ്ടി തന്ത്രോക്തമായ കര്‍മ്മങ്ങളോടുകൂടി പ്രഭാതകാലത്തുതന്നെ കുളിക്കണം.
പിന്നീടു സന്ധ്യാവന്ദനാദിനിത്യകര്മ്മങ്ങള് വഴിപോലെ അനുഷ്ഠിക്കിക്കണം. പൂജയ്ക്കൊരുങ്ങുന്ന വിദ്വാന് കര്മ്മസിദ്ധിക്കുവേണ്ടി സങ്കല്പിക്കുകയും ഈശ്വരനെന്ന ഭാവനയോടൂകൂടി ഭക്തിപൂര്‍വം ഗുരുവിനെ പൂജിക്കുകയും ചെയ്യണം. ശിലാപ്രതിമയിലാണ് പൂജിക്കുന്നതെങ്കില്‍ അഭിഷേകം കഴിക്കണം. മറ്റുള്ളവയിലാണെങ്കില്‍ തുടച്ചുവൃത്തിയാക്കിയാല്‍ മതി. അഗ്നിയിലുള്ള പൂജ അതതു ദേവനെ ഉദ്ദേശിച്ച് മന്ത്രപൂര്‍വകം ദ്രവ്യങ്ങള്‍ സമര്‍പ്പിച്ച് ഹോമിക്കുകയാണ്. നിലം വൃത്തിയാക്കി മെഴുകി പത്മമിട്ടും പൂജിക്കാം.
ഭക്തന്മാര് ശ്രദ്ധയോടുകൂടി സമര്‍പ്പിക്കുന്നതു വെറും വെള്ളമായാല്ത്തന്നെയും ഞാനതു സന്തോഷത്തോടുകൂടി സ്വീകരിക്കും. പിന്നീടു മറ്റുപചാരങ്ങള്കൊണ്ടുള്ള പൂജയുടെ കാര്യം പറയണമെന്നില്ലല്ലോ. പൂജാ ദ്രവ്യങ്ങളെല്ലാം ശേഖരിച്ചുവച്ചശേഷമേ പൂജ തുടങ്ങാവൂ. പുലിത്തോലോ, ദര്ഭത്തടുക്കോ, വസ്ത്രമോ, പട്ടോ, കമ്പിളിയോ ഇരിക്കാനുള്ള ആസനമായി ഉപയോഗിക്കാവുന്നതാണ്. അങ്ങനെയുള്ള ആസനത്തില്‍ ദേവിവിഗ്രഹത്തിന്നഭിമുഖമായിരുന്ന് അകാരം തുടങ്ങിയ അക്ഷരങ്ങള്‍കൊണ്ട് മാതൃകാന്യാസവും, ഓം കേശവായ നമഃ എന്നു തുടങ്ങിയ ഇരുപത്തിനാലു നാമമന്ത്രങ്ങള്ക്കൊണ്ട് ബാഹ്യവും ആന്തരവുമായ ന്യാസവും പിന്നീടു തത്ത്വന്യാസവും വിഷ്ണുപഞ്ജരസ്തോത്രത്തില്പ്പറയുന്ന മഹാന്യാസവും മന്ത്രന്യാസവും ചെയ്യണം.
അനന്തരം പൂജകന്റെ ആത്മാവിലെന്നപോലെ പ്രതിമയിലും മേല്‍പ്പറഞ്ഞ ന്യാസങ്ങളെല്ലാം ചെയ്യണം. അതിനുശേഷമേ അര്ഘ്യത്തിനും പാദ്യത്തിനുവേണ്ടിയുള്ള ജലം നിറച്ച പാത്രങ്ങള്‍ പൂജകന്റെ മുമ്പില്‍ ഇടത്തുഭാഗത്തും പൂഷ്പാദികള്‍ വലത്തുഭാഗത്തും വയ്ക്കണം. അതുപോലെ ആചമനത്തിനുവേണ്ടി നാലു പാത്രങ്ങളില്‍ വെള്ളംനിറച്ചു മുമ്പില്‍തന്നെ വയ്ക്കേണ്ടതാണ്.
ഇങ്ങനെയെല്ലാം ചെയ്തതിനുശേഷം സൂര്യനെപ്പോലെ നിര്‍മ്മലവും തേജോമയവുമായ ഹൃദയകമലത്തില്‍ സ്ഫുരിക്കുന്ന ജീവനെന്നു എന്റെ കലയെ ധ്യാനിക്കുകയും ഈശ്വരകല ദേഹം മുഴുവന്‍ വ്യാപിക്കുന്നതായി സങ്കല്പിക്കുകയും വേണം. എന്റെ ആ കലയെത്തന്നെയാണ് ദിവസവും പൂജയ്ക്കുവേണ്ടി പ്രതിമാദികളില്‍ ആവാഹിക്കേണ്ടത്.
ആവാഹിച്ച് ആസനത്തില്‍ ഇരിക്കുന്നതായി സങ്കല്പിച്ചു പാദ്യം (കാലു കഴുകുന്നതിനുള്ള ജലം) അര്‍ഘ്യം (കയ്യിലൊഴിച്ചുകൊടുക്കുന്ന ജലം), സ്നാനം (കുളിക്കുന്നതിനുള്ള ജലം), വസ്ത്രം (കുളിക്കുശേഷം ധരിക്കുവാനുള്ള വസ്ത്രവും ആഭരണവും) മുതലായവ ഭക്തിപൂര്‍വ്വം സമര്‍പ്പിച്ചു ഈശ്വരനായ എന്നെ ഉപചരിക്കണം.
പൂജകന് വിഭവസമ്പന്നനാണെങ്കില് കര്‍പ്പൂരം, കുങ്കുമം, അകില്, ചന്ദനം, നല്ല സുഗന്ധപുഷ്പങ്ങള്‍, ധൂപം, ദീപം, നിവേദ്യം എന്നിവയോടുകൂടി എന്നെ ഉപചരിക്കാം. എനിക്കു സമര്‍പ്പിക്കുന്നതെല്ലാം ഭക്തിവിശ്വാസങ്ങളോടുകൂടി വേണം. അങ്ങനെയുള്ളവ മാത്രമേ ശ്രദ്ധയോടുകൂടി ഞാനനുവദിക്കയുള്ളൂ. പിന്നീടു സന്തോഷത്തോടുകൂടി കര്പ്പൂരാദിസുഗന്ധദ്രവ്യങ്ങള് ചേര്‍ന്ന താംബൂലവും സമര്‍പ്പിച്ചു മൗനിയായിരുന്ന് എന്നെ ധ്യാനിച്ച് എന്റെ ബീജമന്ത്രം ഗുരുപദേശമനുസരിച്ച് ജപിക്കണം. എനിക്കുവേണ്ടി നൃത്തഗീതാദികളും സ്തോത്രപാഠാദികളും നടത്തിക്കുന്നതുകൊള്ളാം. അതിനുശേഷം എന്നെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ദണ്ഡനമസ്കാരം ചെയ്യണം.
അനന്തരം എന്നില്‍ പൂജിച്ച പുഷ്പം, ഞാന്‍ തന്നതാണെന്നു സങ്കല്പിച്ച് തലയില്‍ ചൂടി. രണ്ടു കൈകൊണ്ടും എന്റെ കാല് പിടിച്ചു പൂജകന്റെ തലയില്‍ വയ്ക്കുന്നതായി സങ്കല്പിച്ച് ”എന്നെ ഭയങ്കരമായ സംസാരത്തില്‍നിന്നു രക്ഷിക്കണമേ!” എന്നു പ്രാര്‍ത്ഥിച്ച് വീണ്ടും നമസ്കരിക്കണം എവിടെനിന്നാണോ എന്നെ ആവാഹിച്ചു പീഠത്തിലിരുത്തിയത് ആ ഹൃദയപത്മജേ്യാതിസ്സിലേയ്ക്കുതന്നെ വിധിയാകുംവണ്ണം എന്നെ ഉദ്വസിപ്പിക്കണം. ഇപ്രകാരം വിധിപോലെ എന്നെ പൂജിച്ചാല്‍ എന്റെ അനുഗ്രഹം നിമിത്തം ഇഹലോകത്തിലും പരലോകത്തിലും പൂജകന്റെ അഭീഷ്ടം സാധിക്കുന്നതാണ്. എന്റെ ഭക്തന് ഇപ്രകാരം ദിവസംതോറും എന്നെ പൂജിക്കുന്നതായാല്‍ അയാള്‍ക്ക് എന്റെ സാരൂപ്യമുക്തി കിട്ടുന്നതാണ്. അതിനു യാതൊരു സംശയവുമല്ല.
ഇങ്ങനെ ശ്രീരാമചന്ദ്രന് ലക്ഷ്മണന് ഉപദേശിച്ചുകൊടുത്ത ക്രിയാമാര്‍ഗ്ഗം തുഞ്ചത്തു ഗുരുപാദര് ഭംഗിയാംവണ്ണം അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലൂടെ വിവരിച്ചിട്ടുണ്ട്. പൂജയില്‍ പൂജകന്റെ ഭക്തിപൂര്‍ണമായ സങ്കല്പത്തിന് ഒരു വലിയ സ്ഥാനമുണ്ട്. പരമപ്രേമത്തോടുകൂടി ഈശ്വരനെ ഇഷ്ടദേവതാരൂപമാക്കി സങ്കല്പിച്ച് പീഠാദികളിലേയ്ക്കോ പ്രതിമാദികളിലേയ്ക്കോ ആവാഹിക്കുമ്പോള്‍ ആ ഈശ്വരന്‍തന്നെ ഇഷ്ടദേവതാരൂപത്തില്‍ പീഠാദികളിലോ മറ്റവലംബങ്ങളിലോ സൂക്ഷ്മരൂപത്തില്‍ സന്നിഹിതനാകുന്നു.
ഉപചാരങ്ങള്‍ സമര്‍പ്പിച്ച് പൂജിച്ചതിനുശേഷം വീണ്ടും ആ ദേവനെ ഹൃദയത്തില്‍ പരമാത്മസ്വരൂപനായ ഈശ്വരനില്‍ത്തന്നെ ലയിപ്പിക്കുന്നു. അതാണ് ഉദ്വാസനമെന്നു പറയുന്നത് സ്ഥിരപ്രതിഷ്ഠയില് ആവാഹനവും ഉദ്വാസനവുമാവശ്യമില്ല. സമര്‍പ്പണം ഭക്തിപൂര്ണമാകുന്നതിലാണ് പൂജയുടെ മേന്മ സ്ഥിതിചെയ്യുന്നത്. അനന്യമനസ്കതയോടുകൂടി ഭക്തന്മാര് സമര്‍പ്പിക്കുന്ന ഉപചാരദ്രവ്യങ്ങള്‍ ഈശ്വരന് സ്നേഹപൂര്‍വം സ്വീകരിക്കുന്നതാണ്.
”പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃതം അശ്ലാമി പ്രയതാന്മനഃ”
എന്ന വാക്യം അതിനു തെളിവാണല്ലോ. ഈശ്വരാരാധനം യാഗാദികര്മ്മങ്ങള്പോലെ വളരെ ധനം വ്യയം ചെയ്തു നിര്‍വഹിക്കണമെന്നില്ല. എത്ര താണ നിലയിലുള്ളവനായാലും ശരി, ഭക്തിയുണ്ടെങ്കില്‍ അവന് ഈശ്വരനെ പൂജിക്കാം
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: