ഹൈദരാബാദ്: സത്യം കമ്പ്യൂട്ടര്‍ സര്‍വ്വീസസ് ലിമിറ്റഡിന്റെ കോടികളുടെ തട്ടിപ്പ് സംബന്ധിച്ചുള്ള കേസില്‍ പ്രത്യേക കോടതി ഏപ്രില്‍ ഒന്‍പതിന് വിധി പറയും. പ്രത്യേക കോടതി ജഡ്ജി ബിവിഎല്‍എന്‍ ചക്രവര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. സിബിഐ അന്വേഷിച്ച കേസില്‍ ഇന്നലെ വിധി പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.
തെലുങ്കാനക്ക് പ്രത്യേക ഹൈക്കോടതി വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന്റെ ഭാഗമായി കോടതി ബഹിഷ്ക്കരിക്കുന്നതിനാല്‍ പ്രതിഭാഗം അഭിഭാഷകന് ഹാജരായിരുന്നില്ല. എന്നാല്‍ സുപ്രിം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിക്കുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള തടസ്സം ഉണ്ടാക്കുകയാണെങ്കില്‍ അത് കോടതി അലക്ഷ്യമാകുമെന്നും നിങ്ങളുടെ വക്കീലിനെ നിങ്ങളാണ് കൊണ്ടുവരേണ്ടതെന്നും കോടതി നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമെന്നും ജഡ്ജി വ്യക്തമാക്കി.
ഡിസംബര്‍ 23നാണ് കേസില്‍ അവസാന വാദം നടന്നത്. ഏപ്രില്‍ ഒന്‍പതിനാണ് അന്തിമവിധി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച് യാതൊരു ഒത്ത്തീര്പ്പിനുമില്ലെന്നും കോടതി ഇനി കാത്തിരിക്കില്ലെന്നും ജഡ്ജി പറഞ്ഞു.
2009 ജനുവരി ഏഴിനാണ് കുപ്രസിദ്ധമായ സത്യം തട്ടിപ്പ്കേസ് പുറത്ത് വന്നത്. സത്യം കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി. രാമലിംഗ രാജു കമ്പനിയുടെ അക്കൗണ്ട് ബുക്കില്‍ കൃത്രിമം നടത്തി ലാഭക്കണക്കില്‍ കോടികളുടെ ക്രമക്കേടു കാണിച്ചുവെന്നാണ് കേസ്.
ആന്ധ്രാപ്രദേശ് പോലീസിന്റെ ക്രൈ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം രണ്ട് ദിവസം മുമ്പ് രാമലിംഗ രാജുവിനെയും സഹോദരന് രാമ രാജുവിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തിരുന്നു. പത്ത് പ്രതികളെയും ഇന്നലെ കോടതിയില്‍ ഹാജരാക്കി. സിബിഐ അന്വേഷിച്ച കേസില്‍ 3000 രേഖകള്‍ പരിശോധിക്കുകയും 226 സാക്ഷികളുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു. ആറ് വര്‍ഷമായി കേസ് നടന്ന് വരികയാണ്.
രാമലിംഗ രാജു, സഹോദരനും മാനേജിങ് ഡയറക്ടറുമായ ബി. രാമ രാജു, മുന്‍ ചീഫ് ഫിനാന്‍സിഷ്യല്‍ ഓഫീസര്‍ വി. ശ്രീനിവാസ്, മുന്‍ ഓഡിറ്റര്‍മാരായ സുബ്രഹ്മണി ഗോപാലകൃഷ്ണന്, ടി. ശ്രീനിവാസ്, ജി. രാമകൃഷ്ണ, ഡി. വെങ്കിടപതി രാജു, ശ്രീശൈലം, വി.എസ്. പ്രഭാകര ഗുപ്ത എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: