തിരുവനന്തപുരം: കേരള നിയമസഭയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനം എഴുതിച്ചേര്‍ത്തുകൊണ്ട് സ്പീക്കര്‍ ജി. കാര്ത്തികേയന് നിയമസഭയുടെ ചരമോപചാരം. പതിമൂന്നാം നിയമസഭയുടെ പതിമൂന്നാം സമ്മേളനം കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി നിലവിലെ സ്പീക്കര്‍ക്ക് ചരമോപചാരമര്പ്പിക്കുന്നതിന് വേദിയായി. സ്പീക്കറെന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ജി. കാര്ത്തികേയന് സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവന്ന സ്പീക്കറായിരുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് അനുസ്മരിച്ചു.
നിയമസഭാ ചരിത്രത്തില്‍ നിരവധി പരിഷ്കാരങ്ങള്‍ കാര്ത്തികേയന് നടപ്പാക്കി. സഭാസമ്മേളനം ആരംഭിക്കുമ്പോഴും അവസാനിപ്പിക്കുമ്പോഴും ദേശീയ ഗാനാലാപനം സഭാനടപടികളുടെ വെബ് കാസ്റ്റിംഗ്, എംഎല്‍എമാര്‍ക്ക് പ്രസംഗവേളയില്‍ ലാപ്ടോപ്പും ഐപാഡുമുപയോഗിക്കാന് അനുമതി, പുസ്തകം വാങ്ങുന്നതിന് പ്രതിവര്‍ഷം 15000 രൂപ, മഴവെള്ള സംഭരണി സ്ഥാപിക്കല്‍, നിയസഭാപരിസരം ഹരിതാഭമാക്കാന്‍ തുടക്കം കുറിക്കല്‍, പാര്‍ലമെന്ററി നടപടിക്രമങ്ങളെക്കുറിച്ച് ആറ് മാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കല്‍, സഭയില്‍ വാച്ച് ആന്റ് വാഡിനെ പിന്‍വലിച്ച നടപടി തുടങ്ങി കാര്ത്തികേയന് നടപ്പാക്കിയ പരിഷ്കാരങ്ങള്‍ നിയമസഭയെ കൂടുതല്‍ ജനകീയമാക്കിയെന്ന് ശക്തന് പറഞ്ഞു.
സൗമ്യമായ ഇടപെടലിലൂടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയും വ്യക്തിമുദ്രപതിപ്പിച്ച ജികെ അക്ഷരകലയെ അതിരറ്റ് സ്നേഹിച്ച, ആദര്‍ശവും സ്ഥൈരവ്യം കാത്തുസൂക്ഷിച്ച പൊതുപ്രവര്ത്തകന് കൂടിയായിരുന്നുവെന്നും ശക്തന് പറഞ്ഞു. എംഎല്‍എ ഹോസ്റ്റലില്‍ തന്റെ തൊട്ടടുത്തമുറിയില്‍ താമസിച്ച കാര്‍ത്തികേയന്റെ നിര്യാണത്തിലൂടെ തന്റെ സഹോദരനെയാണ് നഷ്ടപ്പെട്ടതെന്ന് പറഞ്ഞപ്പോള്‍ ശക്തന്റെ വാക്കുകളിടറി, കണ്ണുകള്‍ നിറഞ്ഞു. സഭയൊന്നടങ്കം അപ്പോള്‍ മൂകമായിരുന്നു.
കേരള രാഷ്ട്രീയത്തിലെ സൗമ്യസാന്നിധ്യവും നിക്ഷ്പക്ഷനും നീതിമാനുമായ സ്പീക്കറുമായിരുന്നു ജി. കാര്‍ത്തികേയനെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരിച്ചു. ചട്ടങ്ങളുടെ ചാട്ടവാറുകളേക്കാള് സ്നേഹപൂര്‍വ്വമായ ശാസനകളാണ് കാര്ത്തികേയന് ഇഷ്ടപ്പെട്ടിരുന്നത്. തന്നില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ജനങ്ങളെയും സഹപ്രവര്‍ത്തകരെയും കാര്ത്തികേയന് ഒരിക്കലും നിരാശപ്പെടുത്തിയിരുന്നില്ല. കുലീന പെരുമാറ്റം, നിശ്ചയദാര്‍ഢ്യം, ശാന്തവും ലളിതവുമായ ജീവിതം, ഉന്നത ജനാധിപത്യബോധം എന്നിവ വച്ചുപുലര്ത്തിയതിലൂടെ കേരളത്തിന്റെ ആദരവ് പിടിച്ചുപറ്റിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തിന്റെ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കുന്നതിനും പ്രതിപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സ്പീക്കറെന്ന നിലയില്‍ കാര്‍ത്തികേയനു കഴിഞ്ഞു. അദ്ദേഹം തുടങ്ങിയ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്ന് ലോകമെമ്പാടും അറിയുന്ന സ്ഥാപനമായി മാറി. ഇത് കാര്‍ത്തികേയന്റെ ദീര്‍ഘവീക്ഷണത്തിന്റെ ഉദാഹരണമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാര്വ്വഭൗമികന്മാരായ ഏകാധിപതികളെപ്പോലെ നിയമസഭ നിയന്ത്രിച്ചിരുന്ന സ്പീക്കര്മാരില് നിന്നും വ്യത്യസ്തനായിരുന്നു കാര്‍ത്തികേയനെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അനുസ്മരിച്ചു.
തികഞ്ഞ ജനാധിപത്യവാദിയായിരുന്ന കാര്ത്തികേയന് സ്പീക്കര്‍ സ്ഥാനത്തിരിക്കുമ്പോള്‍ സര്‍ക്കാരിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ പ്രതിപക്ഷത്തിനും ഒരിടം നല്‍കിയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ജനപ്രതിനിധികളോട് സഹോദരതുല്യമായി പെരുമാറിയ കാര്ത്തികേയന് സഭയ്ക്കുള്ളില്‍ നിന്നും വാച്ച് വാഡിനെ ഒഴിവാക്കിയത് അദ്ദേഹത്തിന്റെ ജനാധിപത്യ ചിന്താഗതിയുടെ പ്രതിഫലനമാണ്. മാതൃകാപരമായി സ്പീക്കര്‍ സ്ഥാനം നിര്‍വ്വഹിച്ച ജികെയെ അങ്ങേയറ്റം സ്നേഹിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് വി.എസ്. പറഞ്ഞു.
ഒപ്പമുള്ളവര്‍ക്ക് പോസിറ്റീവ് എനര്‍ജി പകര്ന്നുനല്കുന്ന ഒരുവലിയ മനുഷ്യസ്നേഹിയായിരുന്നു ജി. കാര്‍ത്തികേയനെന്ന് മുസ്ലിംലീഗ് നിയമസഭാകക്ഷി നൈതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. എതിരാളികളെ ഒരിക്കലും ശത്രുക്കളായി കാണാതിരുന്ന വ്യക്തിത്വമായിരുന്നു കാര്‍ത്തികേയനെന്ന് സിപിഐ കക്ഷി നേതാവ് സി. ദിവാകരന് പറഞ്ഞു. പ്രസാദാത്മകത സ്വഭാവ വൈശിഷ്ട്യമായുള്ള വായനയെ സ്നേഹിച്ച ജി. കാര്ത്തികേയന് സ്പീക്കര്മാരില് അത്യുന്നതീയനായിരുന്നുവെന്ന് കെ.എം. മാണി അനുസ്മരിച്ചു.
സങ്കീര്‍ണ്ണ പ്രശ്നങ്ങളെ മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയിലൂടെയാണ് പരിഹരിക്കേണ്ടതെന്ന ചിന്താഗതിയായിരുന്നു കാര്ത്തികേയന്റേതെന്ന് മാത്യു ടി. തോമസ് അനുസ്മരിച്ചു. ജീവിതന്മകൊണ്ട് കാലത്തിന്റെ മറവികളെ അതിജീവിക്കാന്‍ കഴിയുന്ന നേതാവാണ് കാര്‍ത്തികേയനെന്ന് കെ.പി. മോഹനന് അനുസ്മരിച്ചു. മന്ത്രി അനൂപ് ജേക്കബ്, കക്ഷിനേതാക്കളായ എ.എ. അസീസ്, കെ.ബി ഗണേഷ്കുമാര്, എ.കെ. ശശീന്ദ്രന് തുടങ്ങിയവരും സംസാരിച്ചു.
ഉച്ചയ്ക്കുശേഷം നിയമസഭാ സെക്രട്ടേറിയറ്റിന്റെ ആഭിമുഖ്യത്തില്‍ മെമ്പേഴ്സ് ലോഞ്ചില്‍ അനുസ്മരണം സംഘടിപ്പിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, കെ.പി. മോഹനന്, ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജ്, എംപി ഇ. അഹമ്മദ്, ഇ.പി. ജയരാജന്, സി. ദിവാകരന്, മാത്യു ടി. തോമസ്, എ.എ. അസീസ്, എ.കെ. ശശീന്ദ്രന്, നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: