അധികാരിയായ പൂജകന് ലക്ഷണയുക്തമായ പ്രതിമകളില്‍ ശരിയായവിധത്തില്‍ പൂജിച്ചാല്‍ ആ പൂജ സ്വീകരിക്കുന്നതിന് ഈശ്വരന് അര്‍ച്ചാവതാരമെടുക്കുന്നതാണ്. പക്ഷേ, ഈശ്വരനെ പ്രതീകങ്ങളും ചിത്രങ്ങളുമായിക്കരുതാതെ, അവയെ ഈശ്വരനെന്നു വിചാരിച്ചു പൂജിക്കുകയാണ് വേണ്ടത്. ”ബ്രഹ്മദൃഷ്ടി രുത്കര്‍ഷാത്” എന്ന ബ്രഹ്മസൂത്രവും അതിന്റെ ശങ്കരഭാഷ്യവും ഈ പരമാര്‍ത്ഥം പ്രത്യേകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
പ്രതിമകളും ചിത്രങ്ങളും മറ്റും ഈശ്വരന്റെ പ്രതീകങ്ങള്‍ മാത്രമാണ്. ഈശ്വരപ്രതീകങ്ങളെ ഈശ്വരബുദ്ധിയോടുകൂടി ഉപാസിക്കുന്നതാണു പ്രതീകോപാസനാ അതു രണ്ടു വിധത്തിലുണ്ട്. ഏതെങ്കിലും ഒരു വസ്തുവിനെ ഈശ്വരബുദ്ധ്യാ ഉപാസിക്കുന്നതു വ്യക്തിപ്രതീകോപാസനയും എല്ലാറ്റിനേയും ഈശ്വരബുദ്ധിയോടൂകൂടി ഉപാസിക്കുന്നതാണു വ്യക്തിപ്രതീകോപാസനയും എല്ലാറ്റിനേയും ഈശ്വരബുദ്ധിയോടുകൂടി ഉപാസിക്കുന്നതു സര്‍വ്വപ്രതീകോപാസനയുമാണ്.
”നാമ ബ്രഹ്മേത്യുപാസീത” എന്നുപദേശിക്കുന്ന വേദമന്ത്രം വ്യക്തി പ്രതീകോപാസനയ്ക്കും, ”സര്‍വ്വം ഖലദ്വിം ബ്രഹ്മ” എന്നുപദേശിക്കുന്ന മന്ത്രം സര്‍വ്വബ്രഹ്മോപാസനയ്ക്കും ഉദാഹരണങ്ങളാണ്. അതുപോലെ തന്ത്രശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിമാദികളെ ഉപാസിക്കാന്‍ വിധിക്കുന്നതു വ്യക്തിപ്രതീകോപാസനയാകുന്നു.
”അഗ്നൗ ക്രിയാവതാമസ്മി ഹൃദി ചാഹം മനീഷിണാം
പ്രതിമാസ സ്വല്പബുദ്ധീനാം ജ്ഞാനിനാമസ്മി സര്‍വ്വതഃ”
എന്നു അഗ്നിപുരാണത്തില്‍ പ്രതിപാദിച്ചിട്ടുള്ള ഭഗവദ്വാക്യം പ്രതിമയല്ല; പ്രതിമയില്‍ സന്നിധാനംചെയ്യുന്ന ഈശ്വരനാണു പൂജാര്‍ഹനെന്നു വെളിപ്പെടുത്തുന്നു.
ഈ പരമാര്‍ത്ഥം മനസ്സിലാക്കി ഭക്തിപൂര്‍വ്വം ഈശ്വരനെ അര്‍ച്ചിച്ചാല്‍ സകലവിധശ്രേയസ്സും നമുക്കു ലഭിക്കുന്നതാണ്. എന്നാല്‍ ഇന്നത്തെ ജനങ്ങളുടെയിടയില്‍ക്കാണുന്ന പൂജാവിധാനങ്ങള് മിക്കവാറും പൂജകന്റെയും പൂജിപ്പിക്കുന്നവരുടെയും ”സത്കാരമാനപൂജാദി”കള്‍ക്കും ഡംഭിനും മാത്സര്യത്തിനുംവേണ്ടിയുള്ള രാജസകര്‍മ്മങ്ങളായി പരിണമിച്ചിരിക്കയാണ്. പൂജകന്മാര്ക്കും പൂജിപ്പിക്കുന്നവര്‍ക്കും പൂജയുടെ ലക്ഷ്യം എന്തെന്നറിവില്ല.
അനവധി ഭക്തന്മാര്ക്കു ദര്‍ശനവും അനുഗ്രഹവും നല്‍കിയിട്ടുള്ള ഈശ്വരന്റെ മാഹാത്മ്യംകൊണ്ടു പരിപാവനവും പ്രഖ്യാതവുമായിത്തീര്‍ന്നിട്ടുള്ളതാണല്ലോ ഭാരതത്തില്‍ സര്‍വ്വത്ര കാണപ്പെടുന്ന പുണ്യക്ഷേത്രങ്ങള്‍.
സാമാന്യജനങ്ങളുടെയിടയില്‍ ഇന്നും മുഖ്യമായി നിലനിന്നുപോരുന്ന മതാനുഷ്ഠാനം പ്രതിമാരാധനയാണ്. വിദേശികളായ മതഭ്രാന്തന്മാര് ഏതാണ്ട് ആയിരം കൊല്ലത്തോളം ഭാരതത്തിലെ പുണ്യതീര്‍ത്ഥങ്ങളെയും ദേവാമന്ദിരങ്ങളെയും മലിനപ്പെടുത്തിയും നശിപ്പിച്ചും വിഗ്രഹാരാധന സമ്പ്രദായത്തെ ധ്വംസിക്കാന്‍ ശ്രമിച്ചിട്ടുപോലും ഇന്നും ആ സമ്പ്രദായം അജയ്യമായി നിലനിന്നുപോരുന്നത് അതിന്റെ മാഹാത്മ്യത്തിനു മതിയായ തെളിവാണ്.
നമ്മുടെ പ്രസിദ്ധമായ പുണ്യക്ഷേത്രങ്ങളുടെ സ്ഥാപകന്മാര് പൂജകൊണ്ട് ഈശ്വരന്റെ സഗുണഭാവം ദര്‍ശിച്ചു കൃതാര്‍ത്ഥന്മാരും പാവനചരിതന്മാരുമായിത്തീര്‍ന്നിട്ടുള്ള മഹാതപസ്വികളായിരുന്നു.
സുപ്രസിദ്ധമായ കാളഹസ്തിക്ഷേത്രത്തിന്റെ ചരിത്രം തന്നെ നോക്കാം. അത് ഒരുകാലത്തു വെറും വനപ്രദേശമായിരുന്നു. അവിടെ സ്ഥിതിചെയ്യുന്ന ശിവവിഗ്രഹം അക്കാലത്താരെയും ആകര്‍ഷിച്ചിരുന്നില്ല. എന്നാല്‍ വനത്തില്‍ വേട്ടയാടാന്‍ പോയ ഒരു വേട്ടപ്പയ്യന്റെ ദൃഷ്ടി എങ്ങിനെയോ ആ വിഗ്രഹത്തില്‍ പതിഞ്ഞു. അതോടുകൂടി നിരതിശയപ്രേമവായ്പ് ആ ദേവന്റെ നേരെ ആ പയ്യന് ഉണ്ടായി.
ദേവനെ പൂജിക്കാന്‍ യോഗ്യമായ ഒരു ഉപചാരദ്രവ്യവും അവന്റെ കൈവശമില്ലായിരുന്നു. എന്നാലും ഉല്‍കൃഷ്ടമായ ദൈവഭക്തി ആ ദേവനെ പൂജിക്കുവാന്‍ അവനെ പ്രേരിപ്പിച്ചു. കാട്ടുനദിയില്‍ച്ചെന്നു മുങ്ങി ഒരു കവിള് വെള്ളം കൊണ്ടുവന്ന് ആ ശിവ വിഗ്രഹത്തില്‍ അവന് അഭിഷേകം നടത്തുകയും കാട്ടുപുഷ്പങ്ങളര്‍പ്പിച്ചു പൂജിക്കുകയും കടിച്ചുപറിച്ചെടുത്തു കൊണ്ടുവന്ന മാംസക്കഷണം ആ ദേവന്ന് നിവേദിക്കുകയും ചെയ്തു. ആ ബാലന് ദിവസവും തന്റെ പ്രേമപാരവശ്യം പ്രകടിപ്പിച്ചുകൊണ്ടിരുന്നു. അവന്റെ സമര്‍പ്പണബുദ്ധിയെ പരീക്ഷിക്കുവാന്‍ ഭക്തവത്സലനായ പരമേശ്വരന് മടിച്ചില്ല. ആ ബിംബത്തിന്റെ ഒരു കണ്ണില്‍നിന്നും കണ്ണുനീരൊഴുകുന്നതായി ആ കിരാതബാലന് ഒരിക്കല്‍ കാണാന്‍ കഴിഞ്ഞു.
തന്റെ പരദേവതയ്ക്കു നേത്രരോഗമാണെന്നു കരുതി കാട്ടില്‍നിന്നു പറിച്ചെടുത്ത ഔഷധചെടികളുടെ നീര് ആ ദേവീവിഗ്രഹത്തിന്റെ കണ്ണിലെഴുതി രോഗം ശമിപ്പിക്കുവാന്‍ അവന് നന്നെ പരിശ്രമിച്ചു. പക്ഷേ ഫലിച്ചില്ല. ഒടുവില്‍ തന്റെ കണ്ണുതന്നെ ആ ദേവന് സമര്‍പ്പിക്കുവാന്‍ അവന് തീരുമാനിച്ചു. ദേവസമീപത്തില്‍ച്ചെന്ന് ഒരു കത്തികൊണ്ട് തന്റെ കണ്ണു ചൂഴ്ന്നെടുത്ത് ദേവന്റെ രോഗമുള്ള കണ്ണില്‍ സമര്‍പ്പിച്ചു. എന്തൊരത്ഭുതം. ആ കണ്ണ് സചേതനായി പ്രോജ്വലിച്ചുകൊണ്ടിരുന്നു.
പിറ്റെന്നാള്‍ പ്രഭാതത്തില്‍ ആ പയ്യന് പൂജിക്കാന്‍ ചെന്നപ്പോള്‍ ദേവന്റെ മറ്റെക്കണ്ണിനും രോഗം ബാധിച്ചിരിക്കുന്നതായികണ്ടു. തന്റെ മറ്റെകണ്ണും ദേവനു സമര്‍പ്പിക്കുവാന്‍ തന്നെ അവന് തീരുമാനിച്ചു. പക്ഷേ തന്റെ ആ കണ്ണും ചൂഴ്ന്നെടുത്താന്‍ പിന്നീട് രോഗബാധിതമായ ദേവന്റെ കണ്ണു എവിടെയാണെന്നു കാണാന്‍ സാദ്ധ്യമല്ലല്ലൊ എന്നോര്‍ത്ത് അവന് വളരെ പരിതപിച്ചു ഒടുവില്‍ അതിനുള്ള പിരഹാരമാര്‍ഗ്ഗം അവന് കണ്ടുപിടിക്കതന്നെചെയ്തു.
ഭഗവാന്റെ കണ്ണിന്റെ സ്ഥാനം കണ്ടുപിടിക്കാനായി തന്റെ കാലിലെ ചെരിപ്പുകൊണ്ടു ഭഗവാന്റെ ആ കണ്ണില്‍ തൊട്ടുകൊണ്ടു അവന് തന്റെ മറ്റേക്കണ്ണും ചുഴന്നെടുത്ത് ഭക്തിപൂര്‍വ്വം ഭഗവാന്റെ കണ്ണില്‍ സമര്‍പ്പിച്ചു. ഹാ! എന്തൊരത്ഭുതം!! ആര്ത്തത്രാണ പരായണനും കരുണാനിധിയുമായ ഭഗവാന് ശ്രീശങ്കരന് ആവിര്‍ഭവിച്ച് ആ വേടപ്പയ്യനെ വാത്സല്യപൂര്‍വം അനുഗ്രഹിച്ചു. സായൂജ്യമുക്തി നല്കി. ആ വേടബാലനാണ് ഭക്തജനങ്ങള്‍ പുളകോല്‍ഗമത്തോടുകൂടി എന്നും സ്മരിച്ചുകൊണ്ടിരിക്കുന്ന സുപ്രസിദ്ധനായ ശ്രീകണ്ണപ്പ നായനാര്‍. ശ്രീശങ്കരഭഗവത്പാദര്‍ ശിവാനന്ദലഹരിയില്‍ പ്രതിപാദിക്കുന്നതിങ്ങനെയാണ്.
”മാര്‍ഗ്ഗാവര്‍ത്തിതപാദുകാ പശുപതേ-
രംഗസ്യ കൂര്‍ച്ചായതേ
ഗണ്ഡൂഷാംബുനിഷേചനം പുരരിപോ-
ദ്ദിവ്യാഭിഷേകായതേ
കിഞ്ചിത് ഭക്ഷിതമാംസശേഷകബളം
നവേ്യാപഹാരായതേ
ഭക്തിഃ കിം ന കരോത്യഹോ വനചരോ
ഭക്താവതം സായതേ.”
ബദ്ധന്മാരായ പശുക്കളെ അനുഗ്രഹിച്ചു മുക്തി നല്കുന്ന സദാശിവന്റെ ദിവ്യവിഗ്രഹത്തിനും വഴിയാത്രകളില്‍ പലതവണ ഉപയോഗിച്ച തോല്‍ച്ചെരിപ്പു പരിശുദ്ധമായ കൂര്‍ച്ചമായിത്തീരുന്നു. വായില്‍ നിറച്ചുകൊണ്ടുവന്ന വെള്ളം പുരരിപൂവിന്ന് ദിവ്യഗംഗാഭിഷേകമായിത്തീരുന്നു. കടിച്ചുതിന്ന മാംസത്തിന്റെ ശേഷിച്ച കുറച്ചുഭാഗം ഭഗവാന് പുതിയ ഒരു നിവേദ്യസാധനമായിത്തീരുന്നു. ഭക്തി എന്തൊന്നാണു ചെയ്യാത്തത്.
ഒരു വിധത്തിലും ഒരു അധികാരിയുമല്ലാത്ത കാടനായ ആ വേടന് ഭക്തന്മാരില്‍വച്ച് ഏറ്റവും ഉത്തമനായിത്തീരുന്നു. ആശ്ചര്യം! എന്നാണ് ഈ സ്തോത്രത്തിന്റെ ആശയം. കൂര്‍ച്ചമെന്ന പദത്തിന് ഭൂമധ്യമെന്നും അഗ്രങ്ങള്‍ ചേര്‍ത്തു വലത്തോട്ടു പിരിച്ചുകെട്ടുന്ന ദര്‍ഭകളെന്നും അര്‍ത്ഥമുണ്ട്. ദേവന്മാരെ കൂര്‍ച്ചത്തില്‍ ആവാഹിച്ച് പൂജിക്കുന്ന സമ്പ്രദായം തന്ത്രശാസ്ത്രത്തില്‍ വിധിച്ചിട്ടുണ്ട്. തന്ത്രവിധിപ്രകാരം പണ്ഡിതന്മാരായ ബ്രാഹ്മണര്‍ കൂര്‍ച്ചത്തില്‍ ഭഗവാനെ ആരാധിച്ച് പൂജിച്ചാല്‍തന്നെ അദ്ദേഹം പ്രത്യക്ഷപ്പെടാറില്ല.
അപരിഷ്കൃതനായ കണ്ണപ്പനാകട്ടെ പ്രേമപാരവശ്യംകൊണ്ടും അറിവില്ലായ്മകൊണ്ടും അശുദ്ധമായ വസ്തുക്കള്‍ പുരണ്ടു മലിനമായിത്തീര്‍ന്ന തന്റെ ചെരിപ്പു ഭഗവാന്റെ ഭൂമദ്ധ്യത്തില്‍ സ്പര്‍ശിച്ചമാത്രയില്‍തന്നെ അവിടുന്നു പ്രത്യക്ഷപ്പെട്ടു.
തന്നിമിത്തം ആ ചെരിപ്പു പരിശുദ്ധമായ കൂര്‍ച്ചമായിത്തീര്‍ന്നു. അതുപോലെ ഏറ്റവും നിന്ദ്യമായ രണ്ടു സാധനങ്ങളാണു കവിള്‍കൊണ്ട വെള്ളവും ഉച്ഛീഷ്ടമായ മാംസഖണ്ഡവും പക്ഷേ, ഭക്തിപൂര്‍വം കണ്ണപ്പന് അവ ഭഗവാനു സമര്‍പ്പിച്ചപ്പോള്‍ ഗംഗാജലത്തെപ്പോലെ പരിശുദ്ധമായ അഭിഷേകവസ്തുവും ദിവ്യമായ അമൃതനൈവേദ്യവുമായി മാറി. അതോടുകൂടി അവ സമര്‍പ്പിച്ച കണ്ണപ്പനും ലോകസമാരാദ്ധ്യനായി മഹാഭക്തനായി സായൂജ്യമുക്തിയടഞ്ഞു. ആ പൂജയില്‍ കണ്ണപ്പന്റെ ഉത്കൃഷ്ടമായ സമര്‍പ്പണബുദ്ധിയെയല്ലെ അദ്വൈതിയായ ശ്രീശങ്കര ഭഗവത്പാദര്‍ മുക്തകണ്ഠം പ്രശംസിക്കുന്നത്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: