തൃശൂര്‍: ചന്ദ്രബോസ് കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി നിസാമിനെ രക്ഷിക്കാന്‍ ഇടപെട്ടെന്ന ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായ മുന്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെതിരെയുള്ള കുരുക്ക് മുറുകുന്നു.
ജേക്കബ് ജോബ് ഒന്നിലേറെ തവണ നിസാമിനെ കണ്ടതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായാണ് സൂചന. ചന്ദ്രബോസിന് നേരെയുള്ള ആക്രമണത്തിന് ശേഷം പൊലീസ് അറസ്റ് ചെയ്ത് കോടതി റിമാന്റില്‍ ചാവക്കാട് സബ്ജയിലിലായിരുന്ന നിസാം രോഗം നടിച്ച് മെഡിക്കല്‍ കോളേജിലെത്തിച്ച ഫെബ്രുവരി രണ്ടിനും മൂന്നിനും നിസാമുമായി ജോബ് രഹസ്യ കൂടിക്കാഴ്ചയും ചര്‍ച്ചയും നടത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു.
അന്വേഷണ സംഘത്തെ പ്രതിക്കൂട്ടിലാക്കുന്ന വിധത്തില്‍ ബംഗഌരു യാത്രയില്‍ നിസാമിന് ഫോണ്‍ ചെയ്യാന്‍ സൗകര്യമൊരുക്കിയതും കാപ്പ ചുമത്തുന്നത് വൈകിപ്പിച്ചത് പേരാമംഗലം സി.ഐ ആണെന്ന് വ്യക്തമാക്കുന്ന കത്തുകളും, മുന്‍ ഡി.ജി.പി കൃഷ്ണമൂര്‍ത്തിയുമായുള്ള ജേക്കബ് ജോബിന്റെ ഫോണ്‍ സംഭാഷണം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പുറത്തു വിട്ടതും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വിവാദമായ ഫെബ്രുവരി 9 ലെ കൂടിക്കാഴ്ചക്ക് മുമ്പും നിസാമുമായി ജേക്കബ് ജോബ് രഹസ്യ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന വിവരം ലഭ്യമായത്.
രണ്ടിന് രാത്രിയിലാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പരിശോധന പോരെന്ന് പറഞ്ഞ് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. ഇവിടെ നിന്ന് മടങ്ങുന്നതിന് മുമ്പാണ് കമ്മീഷണര്‍ ഓഫീസിലെത്തിച്ച നിസാമുമായി ജേക്കബ് ജോബ് ചര്‍ച്ച നടത്തിയത്. അതോടൊപ്പം ബംഗളൂരു യാത്രയുടെ തിരക്കഥയൊരുക്കിയതും കമ്മീഷണറുടെ മേല്‍നോട്ടത്തിലായിരുന്നുവെന്നും പറയുന്നു.
ജോബിനെ രക്ഷിക്കാന്‍ ചില മതനേതാക്കളും കോട്ടയം കേന്ദ്രീകരിച്ചുള്ള ലോബിയും രഹസ്യമായും ഗവ.ചീഫ് വിപ്പ് പരസ്യമായി തന്നെ രംഗത്ത് വരികയും ചെയ്തതിന് പിന്നാലെയാണ് പുതിയ കണ്ടെത്തല്‍. ഇതോടെ ജേക്കബ് ജോബ് സര്‍വ്വീസില്‍ നിന്ന് തന്നെ തെറിക്കുമെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ഡിജിപി കെ.എസ്. ബാലസുബ്രണ്യനെതിരെ മുന്‍ ഡിജിപി എം.എന്‍. കൃഷ്ണമൂര്‍ത്തിയും ജേക്കബ് ജോബും തമ്മിലുള്ള ഫോണ്‍ സന്ദേശം പുറത്ത് വിട്ടാണ് ജേക്കബ് ജോബ് നിരപരാധിയാണെന്ന് പരത്തുന്ന തരത്തില്‍ പി.സി.ജോര്‍ജ്ജ് രംഗത്ത് വന്നത്. എന്നാല്‍ ഇതിനെതിരെ ഡിജിപി രംഗത്ത് വരികയും ജോര്‍ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞതോടെ വെട്ടിലായത് മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിലുള്ള അന്വേഷണം ഡിജിപി കര്‍ശനമാക്കിയാല്‍ ആദ്യം കുടുങ്ങുക ജേക്കബ് ജോബ് തന്നെയായിരിക്കും.
സസ്പെന്‍ഷനിലിരിക്കുന്ന ഉദ്യോഗസ്ഥന് മുന്‍ ഡിജിപിയെ വിളിച്ച് വിവാദമായ കേസിനെ കുറിച്ച് സംസാരിച്ചത് ഗുരുതരമായ തെറ്റാണ്. കൂടാതെ ആരാണ് ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്തത് എന്നത് സംബന്ധിച്ച അന്വേഷണവും വന്നേക്കും. ഫോണ്‍ സംഭാഷണം മുന്‍കൂട്ടിയുണ്ടാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.
സംഭവത്തിലേക്ക് പല ഉന്നതരുടെയും പേര് വലിച്ചിഴച്ചതുമായി ബന്ധപ്പെട്ടും അന്വേഷണം ഉണ്ടായേക്കും. ഇതിനു പുറമേ ജേക്കബ് ജോബിനെതിരെ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും കമ്മീഷണര്‍ നിശാന്തിനിക്ക് ലഭിച്ചിട്ടുണ്ട്. ജേക്കബ് ജോബിനെതിരെ നിലവില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: