പുസ്തക വായന ജീവിതചര്യയുടെ ഭാഗമാക്കിയ, എഴുത്ത് നന്നായി വഴങ്ങുന്ന രാഷ്ട്രീയക്കാര്‍ നമുക്കിടയില്‍ കുറവാണ്. അറിയപ്പെടുന്ന രാഷ്ട്രീയക്കാരില്‍ പലരും വായിക്കാന്‍ സമയമൊട്ടും കിട്ടുന്നില്ലെന്ന് വെറുതെയെങ്കിലും വിലപിക്കുന്നവരാണ്. പുസ്തക വായന ഒരു ശീലമാക്കുന്നതിലൂടെ അറിവു സമ്പാദിക്കാമെന്നവര്ക്കറിയാമെങ്കിലും സമയത്തെ പഴിച്ച് അക്ഷരങ്ങളെ അകറ്റി നിര്‍ത്തുന്നു, രാഷ്ട്രീയക്കാരില്‍ ഏറെയും.
ഇഎംഎസ്സും സി.അച്യുതമേനോനും പനമ്പിള്ളി ഗോവിന്ദമേനോനുമൊക്കെ കടുത്ത പുസ്തക പ്രേമികളും എഴുത്ത് നന്നായി വഴങ്ങുന്നവരുമായിരുന്നു. എന്നാല്‍ അവരെ രാഷ്ട്രീയക്കാരുടെ ഗണത്തില്‍ മാത്രമായി ഒതുക്കാന്‍ കഴിയില്ല. ചിന്താശേഷിയിലും അറിവിലും ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന അവര്‍ രാഷ്ട്രീയത്തോടൊപ്പമോ അതിലും മേലേയോ അക്ഷരങ്ങള്‍ക്ക് സ്ഥാനം നല്കിയവരാണ്. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും ഇടതു ചിന്തകനായിരുന്ന പി.ഗോവിന്ദപ്പിള്ളയും രാഷ്ട്രീയത്തെ ജീവിതത്തിനൊപ്പം കൂട്ടിയതിനേക്കാള്‍ പുസ്തകത്തെ പ്രണയിച്ചതിലൂടെ വലിയ തത്വ ചിന്തകരുടെ നിലയിലേക്കുയര്‍ന്നു.
കഴിഞ്ഞ ദിവസം അന്തരിച്ച കേരളാ നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് മലയാളികള്‍ക്കിടയിലെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ തുടങ്ങി സ്പീക്കര്‍ പദവിയടക്കം പല പരമോന്നത സ്ഥാനങ്ങളിലേക്കും അദ്ദേഹം എത്തപ്പെട്ടത് സന്തം കഴിവുകൊണ്ടാണ്. കാര്ത്തികേയന് പ്രതിനിധാനം ചെയ്തിരുന്ന രാഷ്ട്രീയത്തിന്റെ തനതായ സംസ്കാരവും ശൈലിയും തിരിച്ചറിഞ്ഞവര്‍ കാര്‍ത്തികേയനില്‍ നിന്ന് വളരെക്കൂടുതലൊന്നും പ്രതീക്ഷിച്ചിട്ടുണ്ടായിരിക്കില്ല.
എന്നാല്‍ അദ്ദേഹം പ്രതീക്ഷകള്‍ക്കും അപ്പുറത്തേക്ക് വളര്‍ന്ന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ വേറിട്ട ശബ്ദവും സാന്നിധ്യവുമായി. ജിവിച്ചിരിക്കെ അദ്ദേഹത്തിന് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ആദരവ് മരിച്ചശേഷം മലയാളികള്‍ നല്‍കിയത് കാര്‍ത്തികേയനില്‍ ഉണ്ടായിരുന്ന ഈ വ്യത്യസ്ത സ്വഭാവ വൈശിഷ്ട്യം കൊണ്ടാണ്. അദ്ദേഹത്തിലെ നല്ല അക്ഷര സ്നേഹിയെയും കലാസ്വാദകനെയും സുഹൃത്തിനെയുമാണ് മലയാളി ആദരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്നത് ജി.കാര്‍ത്തികേയനിലെ രാഷ്ട്രീയക്കാരനെക്കുറിച്ചല്ല.
അദ്ദേഹത്തിലെ പുസ്തകാരാധകനെക്കുറിച്ചാണ്. അദ്ദേഹം വായിച്ച പുസ്തകങ്ങളെക്കുറിച്ചാണ്.
ഇഎംഎസ്സും അച്യുതമേനോനും പനമ്പിള്ളിയുമെല്ലാം പുസ്തകങ്ങളെ അളവറ്റ് സ്നേഹിച്ചിരുന്നു. അവര്‍ക്കു പുസ്തകങ്ങളോടുള്ള സ്നേഹം അവര്‍ ജീവിച്ചിരുന്ന കാലത്തുതന്നെ പരസ്യമാക്കപ്പെട്ടിരുന്നതുമാണ്. എന്നാല്‍ കാര്‍ത്തികേയന്റെ കാര്യത്തില്‍ അത് അധികമാരുടെ മുന്നിലും അനാവരണം ചെയ്യപ്പെടാത്ത രഹസ്യമായിരുന്നു. അദ്ദേഹം പുസ്തകങ്ങളെ പ്രണയിച്ചത് താന്‍ അറിവുള്ളയാളാണെന്ന് മറ്റുള്ളവരുടെ മുന്നില്‍ വിളംബരം ചെയ്യാനായിരുന്നില്ല.
പുസ്തകവായനയും സിനിമാസ്വാദനവും കഥകളിയുമെല്ലാം കാര്ത്തികേയന് സംസ്കാരത്തിന്റെ ഭാഗമായിരുന്നു. അതിലൂടെ കാര്‍ത്തികേയനെന്ന കോണ്‍ഗ്രസ് രാഷ്ട്രീയക്കാരന് ആര്‍ജ്ജിച്ചത് മറ്റ് കോണ്‍ഗ്രസ് രാഷ്ട്രീയക്കാര്‍ക്കില്ലാത്ത സ്വഭാവ മഹിമകളായിരുന്നു. ”കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെയും കുലീനതയുടെയും പ്രതിരൂപമായിരുന്ന ജി.കാര്ത്തികേയന് വിടപറഞ്ഞു” എന്ന് മാധ്യമങ്ങളെ ക്കൊണ്ട് എഴുതിച്ചതും ആ മഹിമകളാണ്.
കോണ്‍ഗ്രസ്സുകാര്‍ക്കിടയിലെ ഒടുവിലത്തെ വായനക്കാരനും എഴുത്തുകാരനും ജവഹര്‍ലാല്‍ നെഹ്രുവാണെന്ന് പറയാറുണ്ട്. കോണ്‍ഗ്രസ്സുകാരുടെ വായനാശീലത്തെക്കുറിച്ച് പരിഹാസ്യമായിട്ടാണ് ഇത് പറയുന്നതെങ്കിലും അതത്രെയും സത്യവുമാണ്. പുസ്തകങ്ങളോടത്ര മമത കാണിക്കുന്നവരല്ല കോണ്ഗ്രസ്സുകാര് പൊതുവെ. എന്നാല്‍ ജി.കാര്ത്തികേയന് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലായിരുന്നുവെങ്കിലും എഴുത്തും വായനയും സിനിമാസ്വാദനവുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കി.
എഴുത്ത് തനിക്കെങ്ങനെയാണ് വഴങ്ങുന്നതെന്ന് കാട്ടിത്തരികയാണ് ‘സമൂഹം, സംസ്കാരം, വ്യക്തികള്‍’ എന്ന തന്റെ ആദ്യത്തെയും അവസാനത്തെയും പുസ്തകത്തിലൂടെ അദ്ദേഹം. ധിഷണയുടെയും ആര്‍ജ്ജവത്തിന്റെയും കയ്യൊപ്പു പതിഞ്ഞ ലേഖനങ്ങളും പ്രഭാഷണങ്ങളും വ്യക്തി ചിത്രങ്ങളും ചേര്‍ത്തുവച്ചാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
വായന ഒരു യാത്രയാണെന്നാണ് കാര്‍ത്തികേയന്റെ പക്ഷം, തന്റെ പുസ്തകത്തില്‍ ‘പുതിയ കാലത്തെ വായന’ എന്ന അധ്യായത്തില്‍ അതു പറയുന്നു. ”നമ്മോടൊപ്പം സഞ്ചരിക്കുന്നതാണ് വായന. ആ യാത്രയ്ക്ക് ഒരിക്കലും വിഘ്നമുണ്ടാകുന്നില്ല. വായനയെന്ന യാത്ര നമ്മോടൊപ്പം ഉള്ളതിനാലാണ് നാം എപ്പോഴും വിജ്ഞാനത്തിന്റെ മേഖലയില്‍ നിന്ന് വേര്തിരിയാതിരിക്കുന്നത്. വായനയില്ലെങ്കില്‍ നാം ആ നിമിഷത്തില്‍ നിന്ന് അകന്നുപോകുന്നു.
ഒരിക്കലും ഒന്നും മനസ്സിലാകാത്ത അവസ്ഥയിലും എത്തുന്നു. വായന കാലത്തിനനുസരിച്ച് വേഷം മാറുന്നുണ്ട്. പണ്ട് നമ്മുടെ ഗ്രാമപ്രദേശത്തെ ഗ്രന്ഥാലയങ്ങളില് നിന്ന് പുസ്തകമെടുത്തു തുടങ്ങിയ വായന. അന്ന് പുസ്തകങ്ങള്‍ക്കായി കാത്തുനിന്ന നിമിഷങ്ങള്‍. ഒരാള്‍ തിരികെ കൊണ്ടുവരാനായി കാത്തിരിക്കുന്ന പുസ്തകങ്ങള്‍. അത് നമുക്കു വായിക്കാന്‍ ലഭിക്കുന്ന നിമിഷങ്ങള്‍ക്കായുള്ള കാത്തിരിപ്പ്. അന്ന് നാം കയ്യില്‍ കിട്ടുന്നതെല്ലാം വായിക്കുന്നു. വായന ആരംഭിക്കുന്നത് അങ്ങനെയാണ്. എന്നാല്‍ ഇന്നത്തെ അവസ്ഥ അതല്ല.
നമ്മുടെ യുവതലമുറ വായിക്കുന്നത് പുസ്തകങ്ങള്‍ക്കായി കാത്തുനിന്നുകൊണ്ടാകണമെന്നില്ല. അവര്‍ക്കുമുന്നില്‍ ധാരാളം പുതിയ മേഖലകള്‍ തുറന്നുകിടക്കുന്നു. കീ ബോര്‍ഡില്‍ വിരലുകള്‍ അമര്‍ത്തിയാല്‍ മതി, പേജുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിഞ്ഞു വരും. അതും വായന തന്നെയാണ്……”
കേരളീയ സമൂഹത്തിനുണ്ടാകുന്ന മൂല്യച്യൂതിയെകുറിച്ചാണ് പുസ്തകത്തില്‍ കൂടുതലും ആശങ്കപ്പെടുന്നത്. കേരളത്തിലെ വിവിധ മേഖലകളിലുണ്ടായ നവോത്ഥാനപരമായ മാറ്റങ്ങളില്‍ തുടങ്ങി കഥയും കവിതയും നിരൂപണവും സിനിമയും കഥകളിയുമെല്ലാം കാര്ത്തികേയന് വായനക്കാരുമായി പങ്കുവയ്ക്കാനുള്ള വിഷയങ്ങളാകുന്നു. ഏറ്റവും വിശിഷ്ടമായതിനെയും ഏറ്റവും ദുഷ്ടമായതിനെയും ഒരു പോലെ സ്വീകരിക്കാനുള്ള മലയാളിയുടെ മനസ്സിന്റെ വൈരുദ്ധ്യത്തെ തുറന്നുകാണിക്കുന്നു.
ആത്മഹത്യകള്‍ പകര്‍ച്ചവ്യാധിപോലെ പടര്‍ന്നു പിടിക്കുന്നതില്‍ ആശങ്കപ്പെടുമ്പോള്‍ രണ്ട് പ്രധാനപ്പെട്ട താങ്ങുകള്‍ കളഞ്ഞുകുളിച്ചതാണിതിനെല്ലാം കാരണമെന്ന് അദ്ദേഹം പറയുന്നു. കൂട്ടുകുടുംബ വ്യവസ്ഥിതിയും ഈശ്വര വിശ്വാസവും. സ്വന്തം വ്യഥകള്‍ അര്‍പ്പിക്കാനുള്ള സങ്കേതങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് മലയാളി ജീവിതം അവസാനിപ്പിച്ച് എല്ലാത്തില്‍ നിന്നും മോചനം കണ്ടെത്താമെന്ന തീരുമാനത്തിലേക്കെത്തുന്നത്.
മലയാളികള്‍ക്കിടയില്‍ കേരളത്തനിമ നഷ്ടപ്പെട്ടു പോയതും കാര്‍ത്തികേയന്റെ ആശങ്കകള്‍ക്ക് കാരണമാകുന്നു. ഇപ്പോള്‍ കേരളത്തനിമ നിലനില്‍ക്കുന്നത് കേരളത്തിനു വെളിയില്‍ പോയി ജോലി ചെയ്ത് ജീവിക്കുന്ന മലയാളികളിലൂടെയാണ്. അവര്‍ക്ക് മലയാളം മറക്കാനാകുന്നില്ല. അവര്‍ പോകുന്നിടത്തെല്ലാം അവരുടേതായ ഒരു കൊച്ചുകേരളം സൃഷ്ടിക്കുന്നു.
മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ് കാര്‍ത്തികേയന്റെ തൂലികയുടെ വിശകലനത്തിന് വിധേയമാകുന്ന പ്രധാന ഇരകള്‍. ”രാത്രിയില്‍ വാര്‍ത്ത കേട്ട് ഉറങ്ങാന്‍ പോകുകയും രാവിലെ ഉണര്‍ന്നാലുടന്‍ പത്രങ്ങളിലൂടെ സഞ്ചരിക്കാന്‍ വെമ്പുകയും ചെയ്യുന്നവരാണ് സാധാരണ മലയാളികള്‍.
പാതിരാത്രിയില്‍ കേട്ട വാര്‍ത്തകളില്‍ കൂടുതലൊന്നും പത്രത്തിലുണ്ടാകില്ലെന്ന് അറിയാമെങ്കിലും പത്രം വായിക്കാത്തവരായി കേരളത്തില്‍ ആരുമില്ല. കേട്ട വാര്‍ത്തകള്‍, അല്ലെങ്കില്‍ കണ്ട വാര്‍ത്തകള്‍ വീണ്ടും വീണ്ടും അറിയാനുള്ള തൃഷ്ണ തന്നെ നമ്മളിലുണ്ട്. ഇതെങ്ങനെയുണ്ടായി എന്നു ചോദിച്ചാല്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായ ചില ചലനങ്ങള്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരമില്ലാത്തതു പോലെയാണിതും….”
മനുഷ്യന് മാധ്യമങ്ങള്ക്കടിമകളായി പോകുന്നതിനെക്കുറിച്ച് ദുഖിക്കുന്ന കാര്ത്തികേയന് അടുത്തിടെ അമേരിക്കയില്‍ ഉണ്ടായ പരിഷ്കാരം പോലെ മീഡിയ ഫ്രീ വീക്ക് ഇവിടെയും അചരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ ടെലിവിഷന്‍ ഫ്രീ വീക്ക് ആചരിച്ചപ്പോള്‍ വലിയ പ്രതികരണമാണ് അതിന് ലഭിച്ചത്. ആ കാലയളവില്‍ ഹൃദയത്തിന് നല്ല കുളിര്‍മ്മ കിട്ടിയെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്.
തനിക്കിഷ്ടപ്പെട്ട കവികളെയും കഥാകാരന്മാരെയും കലാകാരന്മാരെയുമെല്ലാം കുറിച്ച് കാര്ത്തികേയന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട കവി അക്കിത്തമാണെന്ന് ഈ പുസ്തകം സാക്ഷ്യം പറയുന്നു. അക്കിത്തം കവിതകളെ കുറിച്ചുള്ള ഒരു അധ്യായത്തില്‍ ഇങ്ങനെ പറയുന്നു: ”പ്രത്യാശകള്‍ നശിക്കുകയും സമൂഹം ജീര്‍ണ്ണിക്കുകയും ചെയ്തപ്പോള്‍ , അക്കിത്തം അതിന്റെ ഇതിഹാസകാരനാകുകയും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം രചിക്കുകയും ചെയ്തു.”
സ്വാമി ചിന്മയാനന്ദനും പൂന്താനവും കുമാരനാശാനുമെല്ലാം കാര്‍ത്തികേയന്റെ ഇഷ്ടങ്ങളുടെ ഭാഗമാകുന്നുമുണ്ട്. ഉന്നതമായ വായനയിലും അതിലുമുയര്‍ന്ന ചിന്തയിലും നിന്ന് ആര്‍ജ്ജിച്ച എഴുത്തിനെയാണ് കാര്ത്തികേയന് മലയാളിക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു നല്ല മനുഷ്യ സ്നേഹി രാഷ്ട്രീയക്കാരനായിട്ടേ കാര്യമുള്ളൂ. അതല്ലെങ്കില്‍ ഒരു നല്ല മനുഷ്യ സ്നേഹിക്കു മാത്രമേ നല്ല രാഷ്ട്രീയക്കാരനാകാനാകൂ. മനുഷ്യ സ്നേഹിയാകാന്‍ അറിവും ആര്‍ദ്രതയും ആര്‍ജ്ജിക്കണം. അത് പുസ്തകങ്ങളില്‍ നിന്നാണ് കാര്ത്തികേയന് നേടിയെടുത്തത്.
1992ല്‍ ഒരു നാള് കാര്‍ത്തികേയന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ മേശപ്പുറത്ത് പകുതി വായിച്ച് കമഴ്ത്തിവച്ച പുസ്തകം. ആനന്ദിന്റെ ആള്‍ക്കൂട്ടം. സ്വീകരണ മുറിയിലെ ഷെല്‍ഫില്‍ നിറയെ പുസ്തകങ്ങള്‍. എല്ലാം ഉന്നത നിലവാരമുള്ളവ. കാര്‍ത്തികേയനെന്ന വേറിട്ട രാഷ്ട്രീയക്കാരന് ഒരിഷ്ടമായി മനസ്സില്‍ ചേക്കേറാന്‍ അതത്രെയും മതിയായിരുന്നു.
കാലമിത്ര കഴിഞ്ഞ് നിയമസഭയിലും പൊതുവേദികളിലും കാര്‍ത്തികേയന്റെ പ്രസംഗങ്ങള്‍ക്ക് കാതു കൂര്‍പ്പിക്കുമ്പോള്‍ കഥകളിലും കവിതകളിലും നിന്ന് ഉദ്ധരണികള്‍ ചേര്‍ത്ത് സംസ്കാര സമ്പന്നമായ പ്രസംഗങ്ങളാണ് അദ്ദേഹം സമ്മാനിച്ചിരുന്നത്. ‘സമൂഹം, സംസ്കാരം, വ്യക്തികള്‍’ എന്ന കോഴിക്കോട്ടെ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശിപ്പിക്കുന്നതിനു മുന്നേ കാര്ത്തികേയന് യാത്രയായി. എഴുത്തും വായനയുമൊക്കെയുള്ള മറ്റൊരു വലിയ ലോകത്തേക്കാണ് അദ്ദേഹം പോയതെന്ന് നമുക്കാശിക്കാം. അതൊന്നുമില്ലാതെ കാര്ത്തികേയനില്ലല്ലോ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: