ആലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങള്‍ പലതും ജീര്‍ണിച്ച് നശിക്കുമ്പോള്‍ ലാഭം മാത്രം മാനദണ്ഡമാക്കി ക്ഷേത്രങ്ങളുടെ സദ്യാലയങ്ങള്‍ വരെ ദേവസ്വം ബോര്‍ഡ് ലേലം ചെയ്യുന്നു. ദേവസ്വം ബോര്‍ഡിന്റെ 108 സദ്യാലയങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിറങ്ങിക്കഴിഞ്ഞു.
മുണ്ടക്കയം, ചങ്ങനാശേരി, അമ്പലപ്പുഴ, കോട്ടയം, ഏറ്റുമാനൂര്‍, വൈക്കം, തൃക്കാരിയൂര്‍, വടക്കന്‍ പറവൂര്‍ അസി. ദേവസ്വം കമ്മീഷണര്‍മാര്‍ക്ക് ദേവസ്വം ബോര്‍ഡ് എസ്റ്റേറ്റ് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനീയറാണ് ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ നല്‍കിയത്. നേരത്തെ ഇറങ്ങിയ സര്‍ക്കുലറിലെ വിവരങ്ങള്‍ പുനഃക്രമീകരിച്ചാണ് പുതിയ സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്. സദ്യാലയങ്ങള്‍ ലാഭകരമല്ലാത്തതിനാല്‍ ലേലം ചെയ്ത് നല്‍കാനാണ് സര്‍ക്കുലറില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
ക്ഷേത്രോപദേശക സമിതികളെയും ഭക്തജനങ്ങളെയും ലേലദിവസം അറിയിച്ച് നോട്ടീസ് പതിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഏപ്രില്‍ 30നകം ലേല നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്. ഒരു വര്‍ഷത്തേക്കാണ് സദ്യാലയങ്ങള്‍ ലേലത്തിന് നല്‍കുക. മുന്‍ വര്‍ഷങ്ങളിലും ഇത്തരത്തിലുള്ള നീക്കം നടന്നപ്പോള്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
ബഹുഭൂരിപക്ഷം സദ്യാലയങ്ങളിലും ക്ഷേത്രവളപ്പിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ലേല നടപടിപടികളില് കൃത്യമായ യാതൊരു മാനദണ്ഡവും നിര്‍ദേശിക്കാത്തത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അവിശ്വാസികള്‍ കച്ചവട താത്പര്യം മാത്രം മുന്‍നിര്‍ത്തി സദ്യാലയങ്ങള്‍ ലേലം കൊള്ളുന്നത് ഇപ്പോഴത്തെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ തടയാന്‍ കഴിയില്ല. മാത്രമല്ല സദ്യാലയങ്ങളില്‍ എന്തൊക്കെ ചെയ്യാം, ചെയ്യാന്‍ പാടില്ലാ എന്നതിലും യാതൊരു വ്യക്തതയുമില്ല. ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായവ ഇവിടെ നടന്നാല്‍ നിയമപരമായി ചോദ്യം ചെയ്യാന്‍ പോലും ബുദ്ധിമുട്ടുണ്ടാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ക്ഷേത്ര സ്വത്തുക്കള്‍ കേവലം ലാഭനഷ്ട കണക്കുകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും ലേലം ചെയ്ത് നല്കുന്ന ദേവസ്വം ബോര്‍ഡിന്റെ നടപടിയില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മൂലം പല സദ്യാലയങ്ങളിലും യഥാസമയം അറ്റകുറ്റപ്പണികള്‍ ചെയ്യാന്‍ പോലും കഴിയുന്നില്ലെന്നും ക്ഷേത്രോപദേശക സമിതികള്‍ ലേലം കൊള്ളാന്‍ തയാറായാല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: