നമസ്കാര്യനായ ദേവന്റെയോ ദേവവിഗ്രഹത്തിന്റെയോ ഗുരുവിന്റെയോ പാദത്തില്‍ ഭക്തന് ശിരസ്സും കൈകളും സമര്‍പ്പിച്ച് ഈ സംസാരസാഗരത്തില്‍നിന്ന് എന്നെ രക്ഷിക്കേണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ട് നമസ്കരിക്കുന്നതാണ് കരശിരസ്സംയോജ നമസ്കാരം.
‘ശിരോ മത് പാദയോഃ കൃത്വാ ബാഹുഭ്യാം ച പരസ്പരം
പ്രപന്നം പാഹി മാമീശ! ഭീതം മൃത്യുഗൃഹാര്ണ്ണവാത്.’
എന്നു തുടങ്ങിയ പുരാണവാക്യങ്ങള്‍ അതിനുദാഹരണമാണ്. നമസ്കാരം സര്വ്വയജ്ഞങ്ങളിലുംവെച്ച് അത്യുത്തമമാണെന്നു നരസിംഹപുരാണത്തില് പറയുന്നുണ്ട്.
”നമസ്കാരംഃ സ്മൃതോ യജ്ഞഃ
സര്‍വ്വ യജ്ഞേഷു ചോത്തമഃ
നമസ്കരേണ ചൈകേന
നരഃ പൂതോ ഹരിം വ്രജേത്.”
ഭക്തിപൂര്‍വ്വം ഈശ്വരനെ ഒരു തവള നമസ്കരിച്ചാല്‍ തന്നെ നമസ്കാരകര്ത്താവ് പരിശുദ്ധനും ഈശ്വരസായൂജ്യമുക്തിക്കര്ഹനുമായിത്തീരും എന്ന് ഈ ശ്ലോകത്തില്‍നിന്ന് ഗ്രഹിക്കാം. ഭക്തന് ദേവമന്ദിരങ്ങളിലോ മഹാത്മാക്കളുടെ സന്നിധികളിലോ മറ്റു പുണ്യ സ്ഥലങ്ങളിലോ പോവുകയാണെങ്കില്‍ ആ ദിവ്യസ്ഥലം കണ്ണില്പ്പെടുമ്പോള്തന്നെ ഭക്തിപൂര്‍വ്വം നമസ്കരിക്കുക എന്നതാണ് സദാചാരമായി പരിഗണിക്കപ്പെട്ടിരുന്നത്. ഭക്തോത്തമനായ അക്രൂരന്റെ ചരിത്രം തന്നെ അതിനുദാഹരണമാണല്ലോ. കംസന്റെ ദൗത്യം വഹിച്ചുകൊണ്ട് അക്രൂരന് ഗോകുലത്തിലേയ്ക്കുപോകുമ്പോള് മാര്‍ഗ്ഗമദ്ധ്യത്തില്‍ വച്ച് വൃന്ദാവനപ്രദേശം കാണുകയും അവിടെ ഭഗവാന്റെ തൃക്കാലടികള്‍ പതിഞ്ഞിരിക്കുന്നത് കണ്ട് നമസ്കരിക്കുകയും ആ പുണ്യക്ഷേത്രത്തില്‍ കിടന്നുരുളുകയും ചെയ്ത കഥ ഭാഗവതത്തില്‍ ഭംഗിയാംവണ്ണം വര്‍ണ്ണിച്ചിട്ടുണ്ട്. വന്ദനഭക്തിക്ക് അക്രൂരനെയാണ് ഭക്തജനങ്ങള്‍ ദൃഷ്ടാന്തമായി കാണിക്കുന്നതും.
”മമാദ്യ മംഗളം നഷ്ടം ഫലവാം ശ്ചൈവ മേ ഭവഃ
യന്നമസ്യേ ഭഗവതോ യോഗിധേ്യയപദാംബുഴം:”
യോഗികള്‍ക്കുപോലും ധ്യാനിക്കത്തക്ക മാഹാത്മ്യമുള്ള ശ്രീഭഗവാന്റെ പാദാംബുജത്തെ ഞാനിതാ നമസ്കരിക്കുന്നു. ഇതുകൊണ്ട് എന്റെ സര്‍വപാപങ്ങളും നശിക്കുകയും ജന്മം സഫലമാവുകയും ചെയ്തിരിക്കുന്നു എന്നാണല്ലൊ അക്രൂരവാക്യത്തിന്റെ സാരം. ജാതിഭ്രഷ്ടനായാലും കര്മ്മഭ്രഷ്ടനായാലും ദുഃഖിതനായാലും വിശപ്പുകൊണ്ട് അവശനായാലും ”ഹരയേ നമഃ” എന്നു ഭക്തിപൂര്‍വ്വം ഉറക്കെ ഉച്ചരിച്ചാല്ത്തന്നെ സര്‍വ്വപാപങ്ങളില്‍ നിന്നും അവന് മുക്തനായിത്തീരുമെന്ന് ഭാഗവതത്തില്‍ പ്രതേ്യകം എടുത്തുപറയുന്നുണ്ട്.
ഒരു പാപി വെറും നമസ്കാരംകൊണ്ട് പരിശുദ്ധനായിത്തീരുന്നതെങ്ങനെയാണെന്ന് അഭിനവയുക്തിവാദികള്‍ ചോദിച്ചേക്കാം. അതിനുള്ള ഉത്തരം, ”എത്ര പാപിയായാലും ശരി, ഭഗവദ്ഭക്തിയുണ്ടായാല് ആ പാപങ്ങളെല്ലാം നശിച്ചു അയാള്‍ പരിശുദ്ധനായത്തീരു”മെന്നാണ്. ഭക്തി ശാസ്ത്രം യുക്തിവാദത്തേക്കാളും ശ്രദ്ധയ്ക്കും വിശ്വാസത്തിനുമാണു പ്രാമാണ്യം കല്പിച്ചിരിക്കുന്നത് എന്നുള്ള പരമാര്‍ത്ഥവും ഇവിടെ ഓര്‍ക്കേണ്ടതാണ്.
ഒരു മനുഷ്യന് അവിവേകദശയില്‍ അനവധി ദുഷ്കൃത്യങ്ങള്‍ ചെയ്തിരിക്കാം. എന്നാല്‍ അയാള്‍ക്കു വിവേകമുണ്ടായി ശുഭേച്ഛ വര്‍ദ്ധിച്ചു മുമ്പു താന്‍ ചെയ്ത പ്രവൃത്തികളെക്കുറിച്ചു ഖേദിച്ചും പാപമെല്ലാം ഈശ്വരാനുഗ്രഹം കൊണ്ടു നശിക്കണമെന്നു പ്രാര്‍ത്ഥിച്ചും ഭഗവത് പാദാരവൃന്ദങ്ങളില്‍ നമസ്കരിച്ചാല്‍ തീര്‍ച്ചയായും അവന്റെ പാപങ്ങളെല്ലാം നശിച്ച് അവന് പരിശുദ്ധനായിത്തീരുന്നതാണ്.
”തീര്‍ത്ഥകോടി സഹസ്രാണി തീര്‍ത്ഥകോടി ശതാനി ച
നാരായണപ്രണാമസ്യ കലാം നാര്‍ഹന്തി ഷോഡശീം”
”അഭിവാദ്യ ജഗന്നാഥം കൃതാര്ത്ഥശ്ച തഥാ ഭവതേ”
നമസ്കാരക്രിയാ തസ്യ സര്വ്വപാപപ്രണാശിനീ”
എന്നുള്ള വിഷ്ണുധര്മ്മോത്തരവാക്യങ്ങള് ഈ ആശയത്തെ സ്പഷ്ടമാക്കുന്നു. ഭാരതീയ സംസ്കാരത്തിന്റെ വെന്നിക്കൊടിയാണ് നമസ്കാരം. നമസ്ക്കര്ത്താവും നമസ്കാര്യനും തമ്മിലുള്ള ആദ്ധ്യാത്മികമായ ഐക്യത്തെയാണ് അത് സൂചിപ്പിക്കുന്നത്. രണ്ടു കൈയ്യുംകൂപ്പി പ്രണമിക്കുക, സാഷ്ടാംഗം നമസ്കരിക്കുക മുതലായ സദാചാരങ്ങള്‍ എന്ന നാമാവശേഷമായി തീര്‍ന്നുവരികയാണ്. ഒരു കൈ കൊണ്ടുമാത്രം വണങ്ങുന്ന രീതിയാണ് ഇന്ന് എവിടെയും കാണുക. അങ്ങനെ അഭിവദിക്കുന്നത് നിഷിദ്ധമായിട്ടാണു പ്രാചീനഭാരതീയര്‍ പരിഗണിച്ചിരിക്കുന്നത്.
”ജന്മപ്രഭൃതി യത് കിഞ്ചിത്
പുമാന് വൈ ധര്മമമാചരേത്
സര്‍വ്വം തന്നിഷ്ഫലം യാതി
ഏകഹസ്താഭിവാദനാത്.”
എന്ന വരാഹപുരാണവാക്യം അനുസരിച്ചു നോക്കുമ്പോള്‍ ഒരു മനുഷ്യന് ജനനം മുതല്‍ ചെയ്തിട്ടുള്ള പുണ്യമെല്ലാം തന്നെ ഏകഹസ്താഭിവാദനത്താല് നിഷ്ഫലമായ്ത്തീരുമെന്നു കാണാവുന്നതാണല്ലോ. ഇത് അര്ത്ഥവാദരൂപത്തിലുള്ള ഏകഹസ്താഭിവാദനത്തിന്റെ നിഷേധമാണെന്ന് വിചാരശീലന്മാര്ക്കറിയാവുന്നതാണ്.
അതുപോലെ ഉപാസ്യദേവതകളേയും ഗുരുജനങ്ങളേയും നമസ്കരിക്കുമ്പോള്‍ ശരീരവും ശിരസ്സും വസ്ത്രംകൊണ്ടു മറഞ്ഞിരിക്കരുതെന്ന് വരാഹപുരാണത്തില്‍ പ്രതേ്യകം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇനിയും നമസ്കാരത്തെ കായികമെന്നും വാചികമെന്നും മാനസികമെന്നും മൂന്നായി വിഭജിക്കാവുന്നതാണ്.
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: