ലോകകപ്പ് ക്രിക്കറ്റിലെ ഗ്രൂപ്പ് പോരാട്ടങ്ങള്‍ക്ക് തിരശ്ശീലവീണു. നോക്കൗട്ട് പോരാട്ടങ്ങള്‍ 18ന് ആരംഭിക്കും. പൂള് എയില്‍ നിന്ന് ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകളും പൂള് ബിയില്‍ നിന്ന് ഇന്ത്യ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്, വെസ്റ്റ്ഇന്‍ഡീസ് എന്നീ ടീമുകളും ക്വാര്‍ട്ടറിലെത്തി. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്ക ശ്രീലങ്കയുമായും 19ന് ഇന്ത്യ ബംഗ്ലാദേശുമായും 20ന് ഓസ്ട്രേലിയ പാക്കിസ്ഥാനുമായും 21ന് വെസ്റ്റിന്‍ഡീസ് ന്യൂസിലാന്റുമായും ഏറ്റുമുട്ടും. ഇനി ജയിച്ചാല്‍ മുന്നോട്ട്, തോറ്റാല്‍ പുറത്തേക്ക് എന്നതാണ് രീതി. അതിനാല്‍ കൈമെയ് മറന്നുള്ള പോരാട്ടമായിരിക്കും അരങ്ങേറുക.
ഗ്രൂപ്പ് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് ആധികാരികമായി ക്വാര്‍ട്ടറിലേക്ക് കുതിച്ചത്. ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച രണ്ട് ടീമുകളാണ് ഇന്ത്യയും ന്യൂസിലാന്‍ഡും. മാത്രമല്ല എതിരെ കളിച്ച എല്ലാ ടീമുകളെയും ഓള് ഔട്ടാക്കിയ ടീമെന്ന ബഹുമതിയും ഇന്ത്യക്ക് മാത്രം സ്വന്തം. ഇനി ഈ ലോകകപ്പിലെ മറ്റുചില കണക്കുകളിലൂടെ കണ്ണോടിക്കാം.
സെഞ്ചുറികളുടെ എണ്ണത്തിലും സര്‍വ്വകാല റെക്കോര്‍ഡാണ് ഇത്തവണ ഉണ്ടായത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോള്‍ 42 കളികളില്‍ നിന്ന് ആകെ പിറന്നത് 35 സെഞ്ചുറികള്‍.
റണ്‍വേട്ടയില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയും വിക്കറ്റ് വേട്ടയില്‍ ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കും ഒന്നാമത് നില്ക്കുന്നു. പൂള് ബിയിലെ ആറ് മത്സരങ്ങള്‍ക്കും പാഡണിഞ്ഞ കുമാര്‍ സംഗക്കാര രണ്ട് നോട്ടൗട്ട് ഉള്‍പ്പെടെ 124.00 ശരാശരിയില്‍ 496 റണ്‍സാണ് അടിച്ചുകൂട്ടിയിട്ടുള്ളത്. ലോകകപ്പില്‍ തുടര്‍ച്ചയായി നാല് സെഞ്ചുറി നേടിയ താരമെന്ന ബഹുമതിയും ഈ ലോകകപ്പില്‍ സംഗക്കാര സ്വന്തം പേരിലാക്കി.
സ്കോട്ട്ലന്‍ഡിനെതിരെ മാര്‍ച്ച് 11ന് നേടിയ 124 റണ്‍സാണ് സംഗയുടെ ഈ ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. പാക്കിസ്ഥാന്റെ സഹീര്‍ അബ്ബാസ്, സയീദ് അന്‍വര്‍, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹെര്‍ഷലെ ഗിബ്സ്, എ.ബി. ഡിവില്ലിയേഴ്സ്, ക്വിന്റണ്‍ ഡി കോക്ക്, ന്യൂസിലാന്റിന്റെ റോസ് ടെയ്ലര് എന്നിവരുടെ പേരിലുള്ള തുടര്‍ച്ചയായ മൂന്ന് സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡാണ് സംഗ ഇത്തവണ പഴക്കഥയാക്കിയത്.
റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത് സിംബാബ്വെയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബ്രണ്ടന്‍ ടെയ്ലറാണ്. സിംബാബ്വെ ക്രിക്കറ്റ് ടീമിനോട് വിടപറഞ്ഞ ബ്രണ്ടന്‍ ടെയ്ലര് ആറ് കളികളില്‍ നിന്ന് തുടര്‍ച്ചയായ രണ്ട് സെഞ്ചുറികളും ഒരു അര്‍ദ്ധസെഞ്ചുറിയുമടക്കം 72.16 ശരാശരിയില്‍ 433 റണ്‍സാണ് നേടിയിട്ടുള്ളത്. പൂള് ബിയില്‍ ഇന്ത്യക്കെതിരെ നടന്ന അവസാന കളിയില്‍ നേടിയ 138 റണ്‍സാണ് ടെയ്ലറുടെ ലോകകപ്പിലെ ഉയര്‍ന്ന സ്കോര്‍.
മൂന്നാം സ്ഥാനത്ത് ഒരു സെഞ്ചുറിയും രണ്ട് അര്‍ദ്ധസെഞ്ചുറികളുമടക്കം ആറ് കളികളില്‍ നിന്ന് 417 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സാണ്. ലോകകപ്പിലെ ഏറ്റവും വേഗതയേറിയ 150 റണ്‍സും ഡിവില്ലിയേഴ്സിന്റെ പേരിലായി. ആറ് കളികളില്‍ നിന്ന് രണ്ട് സെഞ്ചുറികളോടെ 395 റണ്‍സ് നേടിയ ശ്രീലങ്കയുടെ തിലകരത്നെ ദില്ഷന് നാലാമതും അഞ്ച് കളികളില്‍ നിന്ന് രണ്ട് ശതകങ്ങളോടെ 344 റണ്‍സ് നേടിയ ബംഗ്ലാദേശിന്റെ മഹ്മദുള്ള അഞ്ചാം സ്ഥാനത്തും നില്ക്കുന്നു. റണ്‍ വേട്ടയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഏക ഇന്ത്യന്‍ താരം ഓപ്പണര്‍ ശിഖര്‍ ധവാനാണ്. ആറ് കളികളില്‍ നിന്ന് രണ്ട് സെഞ്ചുറികളോടെ 337 റണ്‍സാണ് ധവാന് നേടിയിട്ടുള്ളത്. റണ്‍വേട്ടയില്‍ ആദ്യ പത്തില്‍ ഇടംപിടിച്ച് യുഎഇയുടെ ഷൈമാന്‍ അന്‍വര്‍ ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ചു.
ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ഒരു ഇരട്ട സെഞ്ചുറിയും ഇത്തവണ പിറന്നു. വെസ്റ്റിന്‍ഡീസിനെ ക്രിസ് ഗെയിലാണ് ഫെബ്രുവരി 24ന് സിംബാബ്വെക്കെതിരെ 147 പന്തില്‍ നിന്ന് 215 റണ്‍സ് അടിച്ചുകൂട്ടി ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളായ സച്ചിന് ടെണ്ടുല്‍ക്കര്‍ക്കും വിരേന്ദര്‍ സെവാഗിനും (രണ്ട് തവണ) രോഹിത് ശര്‍മ്മക്കും ശേഷം ഇരട്ട സെഞ്ചുറി നേടുന്ന താരമാണ് ക്രിസ് ഗെയില്‍. ഏകദിനത്തിലെ ഏറ്റവും വേഗതയേറിയ ഡബിള്‍ സെഞ്ചുറിക്ക് ഉടമ എന്ന പേരും ഗെയ്ല് സ്വന്തം പേരിലാക്കി. 138 പന്തുകളില്‍ നിന്ന് 16 സിക്സറുകളും 9 ഫോറുമടക്കമാണ് ഗെയില്‍ 200 റണ്‍സിലെത്തിയത്. 140 പന്തില്‍ നിന്ന് സെവാഗ് ഡബിള്‍ സെഞ്ചുറി നേടിയതായിരുന്നു മുന്‍പത്തെ റെക്കോര്‍ഡ്.
ഉയര്‍ന്ന വ്യക്തിഗത സ്കോറില്‍ 178 റണ്‍സുമായി (അഫ്ഗാനിസ്ഥാനെതിരെ) ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാമതും പുറത്താകാതെ 162 റണ്‍സ് (വെസ്റ്റിന്‍ഡീസിനെതിരെ) നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി. ഡിവില്ലിയേഴ്സ് മൂന്നാം സ്ഥാനത്തും നില്ക്കുന്നു. ഏറ്റവും കൂടുതല്‍ സിക്സറുകളടിച്ച താരമെന്ന ബഹുമതി ദക്ഷിണാഫ്രിക്കന്‍ നായകന് എ.ബി. ഡിവില്ലിയേഴ്സിനാണ്. 20 സിക്സറുകളാണ് ഈ ലോകകപ്പില്‍ ഡിവില്ലിയേഴ്സിന്റെ ബാറ്റില്‍ നിന്നു പറന്നത്. 18 സിക്സറുകള്‍ നേടിയ വിന്‍ഡീസ് താരം ക്രിസ് ഗെയിലാണ് രണ്ടാമത്. മാത്രമല്ല ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ സിക്സറുകളും ഡിവില്ലിയേഴ്സിന് സ്വന്തമാണ്. 36 എണ്ണമാണ് ദക്ഷിണാഫ്രിക്കന്‍ നായകന് ഇതുവരെ അടിച്ചുകൂട്ടിയിട്ടുള്ളത്. 31 എണ്ണം നേടിയ മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിംഗാണ് രണ്ടാമത്.
വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്ത് ഓസീസ് താരം മിച്ചല്‍ സ്റ്റാര്‍ക്കും രണ്ടാം സ്ഥാനത്ത് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിയുമാണ്. അഞ്ച് കളികളില്‍ നിന്ന് 8.50 ശരാശരിയില്‍ 136 റണ്‍സ് വിട്ടുകൊടുത്ത് 16 വിക്കറ്റുകള്‍ പിഴുതാണ് സ്റ്റാര്‍ക്ക് ഒന്നാമതെത്തിയിട്ടുള്ളത്. മുഹമ്മദ് ഷാമി അഞ്ച് കളികളില്‍ നിന്ന് 12.60 ശരാശരിയിലാണ് 15 വിക്കറ്റുകള്‍ എറിഞ്ഞിട്ടത്. 43 ഓവര്‍ എറിഞ്ഞ ഷാമി 189 റണ്‍സ് വിട്ടുനല്‍കി. ആറ് കളികളില്‍ നിന്ന് 15വിക്കറ്റുകള്‍ വീതം വീഴ്ത്തിയ ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബൗള്‍ട്ടും സ്കോട്ട്ലന്‍ഡിന്റെ ജോഷ് ഡേവിയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ആറ് കളികളില്‍ നിന്ന് 12 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ സ്പിന്നര്‍ ആര്. അശ്വിന് പത്താം സ്ഥാനത്താണ്.
എന്നാല്‍ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം ന്യൂസിലാന്‍ഡ് പേസര്‍ ടിം സൗത്തിയുടെ പേരിലാണ്. ഫെബ്രുവരി 20ന് വെല്ലിംഗ്ടണില്‍ ഇംഗ്ലണ്ടിനെതിരെ 9 ഓവറില്‍ 33 റണ്‍സ് വഴങ്ങി 7 വിക്കറ്റുകളാണ് സൗത്തി പിഴുതെറിഞ്ഞത്. മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം സ്ഥാനത്ത്. ഫെബ്രുവരി 28ന് ന്യൂസിലാന്‍ഡിനെതിരെ 9 ഓവറില്‍ 28 റണ്‍സിന് ആറ് വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്. ഇതേ കളിയില്‍ 10 ഓവറില്‍ 27 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയ ന്യൂസിലാന്‍ഡ് ഫാസ്റ്റ് ബൗളര്‍ ട്രെന്റ് ബൗള്‍ട്ടാണ് മൂന്നാമത്. ഇവരെ കൂടാതെ ഓസ്ട്രേലിയയുടെ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കയുടെ ഇമ്രാന് താഹിര്‍, പാക്കിസ്ഥാന്റെ സൊഹൈല്‍ ഖാന്, ഇംഗ്ലണ്ടിന്റെ സ്റ്റീഫന്‍ ഫിന് എന്നിവരും ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്. ഈ ലോകകപ്പില്‍ പിറന്ന ഏക ഹാട്രിക്കിനും ഫിന്നാണ് അവകാശി. ഓസ്ട്രേലിയക്കെതിരെ നടന്ന കളിയിലായിരുന്നു ഫിന്നിന്റെ ഹാട്രിക്ക്. ബ്രാഡ് ഹാഡിന്, ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ ജോണ്സണ് എന്നിവരായിരുന്നു ഫിന്നിന്റെ ഇര.
ഇത്തവണ 400 റണ്‍സിന് മുകളില്‍ സ്കോര്‍ ചെയ്തത് രണ്ട് ടീമുകള്‍ മാത്രമാണ്. അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ നേടിയ 6ന് 417 റണ്‍സാണ് ഈ ലോകകപ്പില്‍ ഇതുവരെയുണ്ടായ ഉയര്‍ന്ന ടീം ടോട്ടല്‍. ദക്ഷിണാഫ്രിക്ക രണ്ട് തവണയാണ് 400ന് മുകളില്‍ സ്കോര്‍ ചെയ്തത്. അയര്‍ലന്‍ഡിനെതിരെ 4 വിക്കറ്റിന് 411ഉം വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചിന് 408 റണ്‍സും. ദക്ഷിണാഫ്രിക്കക്കെതിരെ 7 വിക്കറ്റിന് 307 റണ്‍സ് നേടിയതാണ് ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടോട്ടല്‍. പാക്കിസ്ഥാനെതിരെ 300 റണ്‍സും ഇന്ത്യ നേടി.
ആദ്യം ബാറ്റ് ചെയ്തശേഷം 200 റണ്‍സിന് മുകളില്‍ വിജയം നേടിയ രണ്ട് ടീമുകളാണ്. അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 275 റണ്‍സിന്റെയും വെസ്റ്റിന്‍ഡീസിനെതിരെയും അയര്‍ലന്‍ഡിനെതിരെയും ദക്ഷിണാഫ്രിക്ക യഥാക്രമം 257 റണ്‍സിന്റെയും 201 റണ്‍സിന്റെയും വിജയം സ്വന്തമാക്കി. റണ്‍ നിരക്കില്‍ ടീം ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന വിജയം ദക്ഷിണാഫ്രിക്കക്കെതിരെ നേടിയ 130 റണ്‍സിന്റേതാണ്. രണ്ടാമത് ബാറ്റ് ചെയ്ത് പത്ത് വിക്കറ്റിന്റെ വിജയം നേടാന്‍ ഒരു ടീമിനും കഴിഞ്ഞില്ലെങ്കിലും മുന്ന് ടീമുകള്‍ ഒമ്പത് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ഇന്ത്യ യുഎഇയെയും ശ്രീലങ്ക ഇംഗ്ലണ്ടിനെയും ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെയും പരാജയപ്പെടുത്തിയ 9 വിക്കറ്റുകള്‍ക്കാണ്.
ഏറ്റവും കൂടുതല്‍ പ്രാവശ്യം പൂജ്യത്തിന് പുറത്തായ ബാറ്റ്സ്മാനെന്ന ബഹുമതി യുഎഇക്ക് വേണ്ടി കളിച്ച മലയാളിതാരം കൃഷ്ണചന്ദ്രനുള്ളതാണ്. കളിച്ച അഞ്ച് ഇന്നിംഗ്സുകളില്‍ മൂന്നെണ്ണത്തിലും കൃഷ്ണചന്ദ്രന് പൂജ്യനായി മടങ്ങി. എട്ട് താരങ്ങള്‍ രണ്ട് തവണ വീതം പൂജ്യരായി പുറത്തായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: