നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജി യര്‍വാദാ ജയിലില്‍ കഴിയുന്ന കാലം. അദ്ദേഹത്തിന് ഭക്ഷണം പാകം ചെയ്തുകൊടുക്കാന്‍ ജയില്‍ സൂപ്രണ്ടായിരുന്ന മേജര്‍ മാര്ട്ടിന് മഹാരാഷ്ട്രക്കാരനായ ദത്തോബ എന്ന തടവുകാരനെയാണ് നിയോഗിച്ചിരുന്നത്. കാലിന് കടുത്ത വേദന അനുഭവപ്പെട്ടതിനാല്‍ മുടന്തിയാണ് അയാള്‍ ജോലികള്‍ ചെയ്തുതീര്‍ത്തിരുന്നത്.
ദത്തോബയുടെ അസുഖത്തെപ്പറ്റി മേജര്‍ മാര്‍ട്ടിനോട് ഒരിക്കല്‍ ഗാന്ധിജി പറഞ്ഞു. മാര്ട്ടിന് ചില മരുന്നുകള്‍ പ്രയോഗിച്ചെങ്കിലും ദത്തോബയുടെ അസുഖം മാറിയില്ല.
”ഞാന്‍ ഈ മനുഷ്യനെ ചികിത്സിക്കുന്നതില്‍ താങ്കള്‍ക്ക് വിരോധമുണ്ടോ? ഒരുദിവസം ഗാന്ധിജി ചോദിച്ചു. ഇല്ലെന്ന് മാര്ട്ടിന് മറുപടി നല്കി. ഗാന്ധിജി ചികിത്സ തുടങ്ങി. ദത്തോബ കുറെദിവസംമാത്രം ഉപവസിക്കണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചു. പിന്നെ കുറെ ദിവസത്തേക്ക് പച്ചക്കറികള്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്നും പറഞ്ഞു. ആഹാരത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു.
അത്ഭുതമെന്നു പറയട്ടെ, ദത്തോബയുടെ കാലുവേദന മാറി. ”ഞാന്‍ എത്രയോ കാലമായി വേദന തിന്നു കഴിയുകയായിരുന്നു. ഇപ്പോള്‍ എന്റെ അസുഖം മാറി. നടക്കാന്‍ ഒട്ടും പ്രയാസമില്ല. അത്ഭുതം തോന്നുന്നു.” നന്ദിപൂര്‍വം ദത്തോബ പറഞ്ഞു.
ഗാന്ധിജി ജയില്‍ മോചിതനായി. ദത്തോബയുടെ ജയില്‍ ജീവിതവും അതോടെ അവസാനിച്ചു. ബോംബയില്‍ ഒരു കാപ്പിക്കട നടത്തി അയാള്‍ ഉപജീവനം തുടര്‍ന്നു. അങ്ങനെ കഴിയവേ ഒരുദിവസം ഏതോ ആവശ്യത്തിന് ഗാന്ധിജി ബോംബെയിലെത്തി. വിവരമറിഞ്ഞ ദത്തോബ ഗാന്ധിജിയെ കാണാന്‍ ശ്രമിച്ചു.
അന്ന് ഗാന്ധിജി വളരെ തിരക്കിലായിരുന്നു. സാഹചര്യങ്ങള്‍ ദത്തോബയുമായി സംസാരിച്ചിരിക്കാന്‍ അനുകൂലമായിരുന്നില്ല. ഞാന്‍ ഇന്ന് വളരെ തിരക്കിലാണ്. നാളെ എന്നെ വന്നു കാണണമെന്ന് ദത്തോബയോടു പറയൂ. ഗാന്ധിജി തന്റെ സെക്രട്ടറിയോട് പറഞ്ഞു. സെക്രട്ടറി വിവരം ദത്തോബയെ ധരിപ്പിച്ചു. പിറ്റേന്നു വരാമെന്നു പറഞ്ഞ് ദത്തോബ പോയി. അയാള്‍ക്ക് ഭേദപ്പെട്ട ഒരു കട നടത്താന്‍ ഉപകരിക്കത്തക്കവിധം ഒരു തുക കൊടുക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അയാളുടെ മനസ്സിലിരിപ്പും സത്യസന്ധതയും പരീക്ഷിച്ചതിനുശേഷം മാത്രം തുക കൊടുത്താന്‍ മതിയെന്നും ഗാന്ധിജി കരുതിയിരുന്നു.എന്തുകൊണ്ടോ ദത്തോബ പിന്നീട് വന്നില്ല. ഗാന്ധിജി ദുഃഖിതനായി. ”കഷ്ടമായിപ്പോയല്ലോ, ഇന്നലെത്തന്നെ അയാള്‍ക്ക് എന്തെങ്കിലും കൊടുക്കേണ്ടതായിരുന്നു.
ഒരുപക്ഷേ ജോലിത്തിരക്കു കൊണ്ടുവരാത്തതാകാം. അല്ലെങ്കില്‍ അശുഭാപ്തി വിശ്വാസം കൊണ്ടാകാം” ഗാന്ധിജി പറഞ്ഞു.ഗാന്ധിജിയുടെ പരക്ഷേമകാംക്ഷയുടെയും ഹൃദയ വിശുദ്ധിയുടെയും ഒരു ഉദാഹരണമാണ് ആ സംഭവം. എളിയ വ്യക്തികളുടെ സേവനങ്ങളെപ്പോലും മാനിക്കാനും അവര്‍ക്ക് തന്നാല്‍ കഴിയുന്ന സഹായം ചെയ്യാനും ജോലിത്തിരക്കിനിടയിലും ഗാന്ധിജി ശ്രദ്ധിച്ചിരുന്നു. എന്നാല്‍ വഞ്ചനയില്‍പ്പെടാതിരിക്കാന്‍ മനസ്സിരുത്തുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: