തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോഴിക്കുളങ്ങരയില്‍ ഗൃഹനാഥന് ജീവനൊടുക്കിയ സംഭവത്തില്‍ മാതൃഭൂമി പത്രത്തിനെതിരെ ഭാര്യ പോലീസില്‍ പരാതി നല്കി. സദാചാര ഗുണ്ടയെന്ന് ആക്ഷേപിച്ച് മാതൃഭൂമി പ്രചരണം നടത്തിയതിനെത്തുടര്‍ന്നാണ് ആത്മഹത്യയെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് നാരായമംഗലം തറവീട്ടില്‍ മുരളിയുടെ ഭാര്യ ടി.എല്‍. രമയാണ് കൊടുങ്ങല്ലൂര്‍ എസ്ഐക്ക് പരാതി നല്‍കിയത്.
മുരളിയെയും മറ്റ് സഹോദരങ്ങളെയും ചേര്‍ത്ത് മാതൃഭൂമിയില്‍ സദാചാര ഗുണ്ടായിസം എന്നപേരില്‍ തെറ്റായ വാര്‍ത്ത വന്നതായും ഭര്‍ത്താവ് പ്രതിയാണെന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചുവെന്നും രമ നല്കിയ പരാതിയില്‍ പറയുന്നു. വാര്‍ത്ത വന്നത് മുതല്‍ ഭര്‍ത്താവ് ഭക്ഷണം പോലും കഴിക്കാനാകാത്ത വിധം മനോവിഷമത്തിലായിരുന്നു. കൊലക്കുറ്റത്തിന് കേസെടുക്കുമോയെന്ന ഭയം അദ്ദേഹം തന്നോട് പങ്കുവെച്ചിരുന്നു. മാതൃഭൂമി സദാചാര ഗുണ്ടയായി ചിത്രീകരിച്ചത് മൂലമാണ് ഭര്‍ത്താവ് ജീവനൊടുക്കിയത്. മാതൃഭൂമിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും പത്ര ഉടമകളില്‍ നിന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച മുരളിയുടെ മരുമകളും പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുമായ അശ്വതി ആത്മഹത്യ ചെയ്തിരുന്നു. അപരിചിതനായ ഒരു യുവാവിനെ അശ്വതിയുടെ വീട്ടില്‍ കണ്ടതായി അയല്‍വാസി വിവരമറിയിച്ചതിനെ തുടര്‍ന്ന് മുരളിയും മറ്റ് ബന്ധുക്കളും വീട്ടിലെത്തിവിവരം തിരക്കിയിരുന്നു. ആരുമില്ലെന്ന് അശ്വതി അറിയിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട് പൂട്ടി അശ്വതിയോടൊപ്പം തറവാട്ട് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ പിന്നീട് യുവാവിനെ പരിസരത്ത് കണ്ടപ്പോള്‍ ബന്ധുക്കള്‍ ആരാണെന്ന് അന്വേഷിച്ചു. ഈ സമയത്ത് തറവാട്ട് വീട്ടില്‍ നിന്നും വരികയായിരുന്ന അശ്വതി വീടിനുള്ളിലേക്കോടി തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.
സദാചാര ഗുണ്ടകള്‍ റോഡില്‍ തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയെന്നായിരുന്നു മാതൃഭൂമി വാര്‍ത്ത നല്‍കിയത്. പോലീസ് നടപടിയെടുത്തില്ലെന്ന് ആക്ഷേപിച്ച് വീണ്ടും വാര്‍ത്ത നല്കി. തുടര്‍ന്ന് മൊഴിയെടുക്കാന്‍ എത്തണമെന്നാവശ്യപ്പെട്ട് പോലീസ് മുരളിയെ വിളിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളി ജീവനൊടുക്കിയത്.
മക്കളില്ലാത്തതിനാല്‍ സ്വന്തം മകളെപ്പോലെയായിരുന്നു മുരളിക്ക് അശ്വതിയെന്നും മരണത്തിന് പിന്നാലെ തന്റെ ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ചും കൊലയാളിയായി ചിത്രീകരിച്ചും പ്രചരണം നടന്നത് മുരളിയെ അസ്വസ്ഥനാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മാതൃഭൂമി പത്രം കത്തിക്കുകയും പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ ജനരോഷം വഴിതിരിച്ചു വിടാനുള്ള നീക്കവും നടക്കുന്നുണ്ട്. മനുഷ്യാവകാശ പ്രവര്‍ത്തകരെന്ന ലേബലില്‍ ഏതാനും ചിലരെ രംഗത്തിറക്കിയാണ് മാതൃഭൂമിയുടെ നീക്കം.
സദാചാര ഗുണ്ടായിസത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഇന്നലെ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു. കുറ്റക്കാരെ വെള്ളപൂശാനും ദുരന്തം ഏറ്റുവാങ്ങിയ വീട്ടുകാരെ വീണ്ടും അവഹേളിക്കാനുമുള്ള ശ്രമം നാട്ടുകാരെ രോഷാകുലരാക്കിയിട്ടുണ്ട്.
സദാചാര ഗുണ്ടായിസമല്ലെന്ന് ഐജി
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വിദ്യാര്‍ത്ഥിനി തീ കൊളുത്തി മരിച്ച സംഭവം സദാചാര ഗുണ്ടായിസമല്ലെന്ന് തൃശൂര്‍ റേഞ്ച് ഐജി ടി.ജെ.ജോസ് പറഞ്ഞു. സദാചാരഗുണ്ടായിസമെന്ന് പത്ര വാര്‍ത്ത വന്നതിനെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രിയും എഡിജിപിയും ആവശ്യപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും മൊഴിയെടുത്തു. സദാചാര ഗുണ്ടായിസമെന്ന് പറയുന്ന തരത്തിലുള്ള പ്രവൃത്തി ഉണ്ടായിട്ടില്ലെന്നും ഐജി ജന്മഭൂമിയോട് പറഞ്ഞു.
സദാചാര ഗുണ്ടായിസം മൂലമാണ് ആത്മഹത്യയെന്ന് ചൂണ്ടിക്കാട്ടി മാതൃഭൂമി വാര്‍ത്ത നല്‍കിയതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മാവനും ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ പോലീസിന്റെ നടപടിയും വിവാദമായിട്ടുണ്ട്. സദാചാര ഗുണ്ടായിസമല്ലെന്ന് തുടക്കത്തില്‍ തന്നെ പോലീസിന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് പത്രവാര്‍ത്ത പ്രചരിച്ചപ്പോള്‍ തിടുക്കപ്പെട്ട് പോലീസ് നടപടിയെടുത്തത് ബന്ധുക്കളില്‍ ഭീതിയുളവാക്കി. കൊലക്കുറ്റത്തിന് കേസെടുക്കുമോയെന്ന ഭയം മുരളിക്ക് ഉണ്ടായിരുന്നതായി ഭാര്യ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
മാതൃഭൂമിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ആഭ്യന്തരമന്ത്രി തന്നെ വിഷയത്തില്‍ നേരിട്ടിടപെട്ട് ഐജിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പത്രത്തിന്റെ വ്യാജ പ്രചരണത്തിനെതിരെ നാട്ടുകാരില്‍ ഉയര്‍ന്ന പ്രതിഷേധവും പോലീസ് കണ്ടില്ലെന്ന് നടിച്ചു. കഴമ്പില്ലെന്ന് ബോധ്യപ്പെട്ട വിഷയത്തിലാണ് പത്രവാര്‍ത്തയെ തുടര്‍ന്ന് അനാവശ്യ നടപടിക്ക് പോലീസ് മുതിര്‍ന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥനെത്തന്നെ ഇതിന് ചുമതലപ്പെടുത്തിയതും സംശയമുണര്‍ത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: