കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെ വന്‍നിധിശേഖരം നഷ്ടമായ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ മാത്രം കോടികളുടെ സമ്പത്ത് കടത്തപ്പെട്ടതായാണ് വ്യക്തമാകുന്നത്.
പോലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണവും ദേവസ്വം വിജിലന്‍സിന്റെ അന്വേഷണവും അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു. അതിനിടെ കൂടുതല്‍ തട്ടിപ്പിന് കളമൊരുക്കി അവശേഷിക്കുന്ന രത്നങ്ങളും ഉരുപ്പടികളും ക്ഷേത്രത്തില്‍ നിന്ന് കടത്താനുള്ള ശ്രമമാണ് ദേവസ്വം ബോര്‍ഡിലെ ചിലര്‍ നടത്തുന്നതെന്ന ആരോപണവും ശക്തം. കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ തൃശൂരിലെ ആസ്ഥാനത്ത് സൂക്ഷിക്കാനെന്ന പേരിലാണ് നിധിശേഖരം കടത്താന്‍ നീക്കമിടുന്നത്.
എന്നാല്‍ 2006ല്‍ ഇപ്രകാരം കടത്തിയ വന്‍ നിധിശേഖരം നഷ്ടമായത് ഇപ്പോഴും ദുരൂഹമായി തുടരുകയും ചെയ്യുന്നു. 2006 ജൂലൈയിലാണ് ക്ഷേത്രത്തിലെ നിധിശേഖരത്തില്‍ ഒരുഭാഗം അതീവ രഹസ്യമായി തൃശൂര്‍ക്ക് കൊണ്ടുപോയത്.
56 രത്നങ്ങള്‍, 135 വൈരക്കല്ലുകള്‍, 50 ഗ്രാം സ്വര്‍ണ്ണം, 55 കിലോ വെള്ളി നാണയങ്ങള്‍ എന്നവ അതില്‍ ഉള്‍പ്പെട്ടിരുന്നു. ക്ഷേത്രത്തിലെ പടിഞ്ഞാറെ കല്ലറയിലെ രണ്ടാമത്തെ അറയില്‍ പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന ഉരുപ്പടികളായിരുന്നു അവ.
ക്ഷേത്രത്തിന്റെ ചുമതലയുണ്ടായിരുന്ന അസി. കമ്മീഷണര്‍ പോലുമറിയാതെ രാത്രിയാണ് അതീവ രഹസ്യമായി ദേവസ്വം ഓഫീസറും മറ്റ് ചിലരും ചേര്‍ന്ന് നിധിശേഖരം കടത്തിയത്. ബോര്‍ഡിന്റെ തലപ്പത്തുള്ള ചിലര്‍ക്കും അന്നത്തെ പണ്ടം, പാത്രം ഓഫീസര്‍ക്കും അതേപ്പറ്റി അറിവുണ്ടായിരുന്നു. എന്നാല്‍ 2007 ല്‍ വി.എം. സന്തോഷ് എന്നയാള്‍ ഇക്കാര്യം വിവരാവകാശപ്രകാരം അന്വേഷിച്ചപ്പോള്‍ ദേവസ്വം ഇത് നിഷേധിച്ചു. കടത്തിയതായി പറയുന്ന ഉരുപ്പടികള്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ തന്നെയുണ്ടെന്നാണ് ദേവസ്വം മറുപടി നല്‍കിയത്. ക്ഷേത്രം രജിസ്റ്ററില്‍ നിന്ന് ഇവ നീക്കിയിരുന്നുമില്ല.
2008ല്‍ സ്വര്‍ണ്ണക്കോലത്തിലെ മകുടം വ്യാജമാണെന്ന് തെളിഞ്ഞതോടെ കല്ലറയില്‍ സൂക്ഷിച്ചിട്ടുള്ള മറ്റ് ഉരുപ്പടികളുടെ കണക്ക് എടുക്കണമെന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ നിന്ന് ഇതിനായി കമ്മീഷണറെയും അപ്രൈസറേയും നിയോഗിക്കുകയുമുണ്ടായി.
ഇതോടെ ദേവസ്വം ബോര്‍ഡ് നിലപാട് മാറ്റി. രണ്ടു വര്‍ഷം മുന്‍പ് തൃശൂര്‍ക്ക് കൊണ്ടുപോയതിലേറെയും യഥാര്‍ത്ഥ രത്നങ്ങളായിരുന്നില്ലെന്നും മൂല്യമില്ലാത്ത ഇമിറ്റേഷന്‍ കല്ലുകളായിരുന്നെന്നും ബോര്‍ഡ് പറഞ്ഞു. ഇവ ക്ഷേത്രത്തിലെ രജിസ്റ്ററില്‍ നിന്ന് നീക്കണമെന്നും ദേവസ്വം ഓഫീസറോട് നിര്‍ദേശിക്കുകയും ചെയ്തു. ബോര്‍ഡ് അംഗമായിരുന്ന പി.കെ. രുഗ്മിണിയമ്മയും അസി. കമ്മീഷണറായിരുന്ന കോമളവും ക്രമക്കേട് ഉണ്ടെന്ന് കാണിച്ച് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.
2008ല്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ കണക്കെടുപ്പിലും മൂല്യനിര്‍ണ്ണയത്തിലും ക്ഷേത്രത്തില്‍ അവശേഷിക്കുന്ന രത്നങ്ങളും കല്ലുകളും അതീവ വിലയേറിതാണെന്ന് കണ്ടെത്തുകയും ചെയ്തു. മാണിക്യം, മരതകം, ഗോമേദകം തുടങ്ങിയ അമൂല്യ രത്നങ്ങളാണ് ഇവയെന്നാണ് അപ്രൈസര്‍ ആയിരുന്ന വിശ്വനാഥ പൈ രേഖപ്പെടുത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തില്‍ തൃശൂര്‍ക്ക് കൊണ്ടുപോയവ മാത്രം വ്യാജകല്ലുകളാണെന്ന വാദം വിശ്വസനീയമല്ല.
മാത്രമല്ല ഈ കല്ലുകളുടെ മൂല്യം നിര്‍ണ്ണയിച്ചത് ആരാണെന്ന് ദേവസ്വം ബോര്‍ഡ് ഇതുവരെയും വെളിപ്പെടുത്തിയിട്ടുമില്ല. 2006 സപ്തംബറില്‍ ഗുജറാത്തില്‍ നിന്നുള്ള രത്നവ്യാപാരികളായ മാര്‍വാഡികള്‍ തൃശൂരിലെ ദേവസ്വം ആസ്ഥാനത്ത് പലവട്ടം വന്നതായി തെളിവുകളുണ്ട്. ഹിന്ദി സംസാരിക്കുന്ന ഒരാള്‍ ദേവസ്വം ഉദ്യോഗസ്ഥരോടൊപ്പം ഈ കാലയളവില്‍ പൂര്‍ണ്ണത്രയീശ ക്ഷേത്രത്തിലെത്തുകയും കല്ലറയില്‍ പ്രവേശിക്കുകയും ചെയ്തതായും സാക്ഷി മൊഴിയുണ്ട്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ കാര്യമായ പുരോഗതിയുണ്ടായെങ്കിലും പിന്നീട് കനത്ത സമ്മര്‍ദ്ദത്തെതുടര്‍ന്ന് അന്വേഷണം നിലച്ചു. വന്‍ ക്രമക്കേട് നടന്നതായി ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തിയെങ്കിലും ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് നിരാകരിച്ചു. സമ്മര്‍ദ്ദവും പീഡനവും താങ്ങാനാവാതെ വിജിലന്‍സ് സംഘത്തിലെ എല്ലാ ഉദ്യോഗസ്ഥരും കൂട്ടരാജി സമര്‍പ്പിക്കുകയായിരുന്നു.
2006 ലേതിനു സമാനമായ രീതിയില്‍ ബാക്കിയുള്ള നിധിശേഖരം കൂടി കടത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ക്ഷേത്രത്തില്‍ അവശേഷിക്കുന്ന രത്നങ്ങളും ഉരുപ്പടികളും ക്ഷേത്രക്കല്ലറയില് തന്നെ സൂക്ഷിക്കണമെന്നും സുരക്ഷ ശക്തിപ്പെടുത്തണമെന്നും കോടതി നിയോഗിച്ച കമ്മീഷണര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെല്ലാം കടകവിരുദ്ധമായ രീതിയില്‍ സ്വത്തുക്കള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: