വിശ്വം മുഴുവന്‍ ശാന്തിയും സമാധാനവും പുലരണമെന്ന കാഴ്ചപ്പാടോടുകൂടിയ ആശയങ്ങള്‍ സമര്‍പ്പിച്ച വിശ്വഗുരുവായിരുന്നുവല്ലോ ശ്രീനാരായണ പരമഹംസ ദേവന്. മനുഷ്യകുലത്തില്‍ ആകെ മനുഷ്യത്വം പുലരണമെന്നു ഗുരുദേവന് ആഗ്രഹിച്ചു. മനുഷ്യനു മനുഷ്യത്വമാണു പ്രാണവായു എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാകും മനുഷ്യജീവിതം ഭേദചിന്തകള്‍ക്കതീതമായി കാരുണ്യാധിഷ്ഠിതമാകുകയെന്നുള്ള ഉപദേശമായിരുന്നു ഗുരുദേവന് നല്‍കിയത്.
ഗുരുദേവന്റെ കര്‍മ്മകാണ്ഡത്തിന്റെ തുടക്കം തന്നെ ഇത്തരമൊരു ചിന്ത സമൂഹത്തിനു സമര്‍പ്പിച്ചു കൊണ്ടായിരുന്നു. അരുവിപ്പുറത്തെ പ്രതിഷ്ഠാ നിര്‍വഹണത്തിനുശേഷം രേഖപ്പെടുത്തിയ വരികളുടെ മൂല്യം ഇന്ന് ലോകമാകെ തിരിച്ചറിയുന്നു. ജാതിഭേദവും മതവിദ്വേഷവുമില്ലാതെ വിശ്വം മുഴുവനും ജനത കഴിഞ്ഞുകൂടണമെന്നുള്ള തൃപ്പാദങ്ങളുടെ സ്വപ്നം യാഥാര്ത്ഥ്യമാകുന്നതിലേക്കാണു കാര്യങ്ങളുടെ പോക്ക്.
രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും ചിലപ്പോഴൊങ്കിലും ഭാഷയുടെയും ദേശത്തിന്റെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ പോര്‍വിളികള്‍ നടത്താറുണ്ട്. ഈ പോരുകള്ക്കൊന്നും യാതൊരുവിധ അടിസ്ഥാനവുമില്ലെന്നുള്ള സത്യം ഗുരുദേവ ദര്‍ശനം ബോധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഗുരുദേവന്റെ വിശ്വമാനവദര്ശനം വിശ്വമാകെ വ്യാപിക്കേണ്ടതും അതിനായുള്ള പ്രയത്നങ്ങള്‍ക്കു ആക്കം വര്‍ധിപ്പിക്കേണ്ടതും നന്മനിറഞ്ഞ ലോകത്തെ ആഗ്രഹിക്കുന്ന ഏതൊരാളുടെയും കടമയാണ്.
ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് നിര്‍വഹിച്ചുപോരുന്ന ദൗത്യം പ്രധാനമായും ഗുരുദേവ ദര്‍ശനത്തിലധിഷ്ഠിതമായ ഒരു ഏകലോകസ്വപ്നസാക്ഷാത്ക്കാരത്തിന് വഴിയൊരുക്കുക എന്നതാണ്. അതിന്റെ പ്രകടമായ കാഴ്ചയാണു നിത്യേനയെന്നോണം ശിവഗിരിമഠം സാക്ഷ്യം വഹിക്കുന്നതും.
ഏതൊരാള്‍ക്കും കടന്നു വരാവുന്ന മാതൃകാ സ്ഥാനം, അതാണല്ലോ ശിവഗിരിമഠം. ലോകത്ത് ഇത്തരം സങ്കേതങ്ങള്‍ വിരളം. ചിലയിടങ്ങളിലേക്ക് ഏവര്‍ക്കും കടന്നു വരാമെന്നു ചിന്തിച്ചാല്‍ തന്നെ മറ്റു പലതും ഇത്തരം കടന്നുവരവുകാരില് അതിര്‍വരമ്പുകളും സൃഷ്ടിക്കപ്പെടുന്നുവെന്നതാണ് വസ്തുത. ഈ അതിര്‍വരമ്പുകള്‍ സൃഷ്ടിക്കുന്ന തടസങ്ങള്‍ ഒഴിവാകണമെങ്കില്‍ അതിനുള്ള ഏക പ്രതിവിധി ഗുരുദേവന്റെ കാഴ്ചപ്പാടുകള്‍ വിശ്വംമുഴുവന്‍ പ്രചരിപ്പിക്കുകയും അതു വഴി പുതിയ ലോകം സൃഷ്ടിക്കുകയും ചെയ്യുകയെന്നതാണ്.
നവസംസ്ക്കാരം ഏറ്റെടുക്കുന്നതിലേക്കു ജനതയെ പാകപ്പെടുത്തണമെങ്കില്‍ പ്രചാരണം അനിവാര്യമാണ്. പ്രചാരണത്തിലൂടെയുള്ള ബോധവല്‍ക്കരണം ഇതുവരെ പുലര്‍ത്തിപ്പോന്ന വിശ്വാസങ്ങള്‍ പലതും ഇല്ലായ്മ ചെയ്യും.
ശിവഗിരി മഠത്തിന്റെ പോഷകസംഘടന ഗുരുധര്‍മ്മ പ്രചാരണസഭ നിര്‍വഹിക്കുന്നത് നേരത്തെ സൂചിപ്പിച്ച വിധമുള്ള ഒരു ബോധവല്ക്കരണപദ്ധതിയാണ്. തുടര്‍പരിപാടിയെന്ന നിലയില്‍ സംഘടനയുടെ ദേശീയ കാര്യദര്‍ശിയായ ഈ ലേഖകന്റെ നേതൃത്വത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഒരു പഠനയാത്ര നടത്തുകയാണ്. ഈ മാസം ഇരുപത്തിമൂന്നിനു പുറപ്പെടുന്ന സംഘം അടുത്ത മാസം ആറിനാകും തിരികെ എത്തുക.
ലോക ശാന്തിക്കായി ഗുരുദേവ ദര്‍ശനം ആഗോളതലത്തില്‍ പ്രചരിപ്പിക്കുക എന്നതാണു പ്രധാന ദൗത്യം. ലോകമാകെ ശാന്തിയും സമാധാനവും പുലരണമെങ്കില്‍ ലോകത്തെ ഒന്നായി കണ്ട മഹാഗുരുവിന്റെ ദര്‍ശനം പ്രചരിപ്പിക്കുക തന്നെയല്ലേ വേണ്ടത്. ഇത്ര ഉദാത്തമായ ഒരു ദര്‍ശനം ലോകസമക്ഷം അവതരിപ്പിച്ചതു ഗുരുദേവന് മാത്രം.
ഇരുപത്തിമൂന്നിനു പ്രഭാതത്തില്‍ ശിവഗിരി മഹാസമാധിയില്‍ പ്രാര്‍ത്ഥനയെ തുടര്‍ന്ന് നെടുമ്പാശേരി എയര്‍പോര്‍ട്ടില്‍ നിന്നാകും യാത്ര പുറപ്പെടുക.
യാത്രയിലുടനീളം ഗുരുദേവന്റെ ഏകമതദര്‍ശനം വ്യാപകമായി പ്രചരിപ്പിക്കും. സമീപകാലത്ത് സിറിയയിലും ലിബിയയിലും നൈജീരിയയിലും ഇറാക്കിലും ഈജിപ്റ്റിലും ഫ്രാന്‍സിലുമൊക്കെയായി രൂപപ്പെട്ട കലാപങ്ങളും ദുരന്തങ്ങളും ഇനിയും ഉണ്ടാകാതിരിക്കുന്നതിനും മറ്റെവിടെയും എത്താതിരിക്കുന്നതിനും ഉണ്ടായവ തുടച്ചുനീക്കുന്നിനും ഗുരുദേവ ദര്‍ശനത്തിന്റെ ആഴത്തിലുള്ള കടന്നുവരവിലൂടെ കഴിയും.
അപ്രകാരം സാധിക്കണമെന്ന ലക്ഷ്യമാണു യാത്രാ സംഘത്തിനുള്ളത്. ഗുരുദേവദര്‍ശന പ്രചരണത്തിനായി മുന്‍പും വിദേശരാജ്യങ്ങളില്‍ ശിവഗിരി മഠത്തിന്റെയും നാരായണ ഗുരുകുലത്തിന്റെയും പ്രതിനിധികള്‍ എത്തി ആ രംഗത്ത് വിശിഷ്ടമായ പങ്കു നിര്‍വഹിച്ചിട്ടുണ്ട്.
നിലവില്‍ പല സന്യാസിശ്രേഷ്ഠരും എത്തി അവരുടേതായ ദൗത്യം നിര്‍വഹിക്കുന്നുമുണ്ട് എന്നത് ഇവിടെ വിസ്മരിക്കുന്നില്ല. തൃപ്പാദങ്ങളുടെ സംന്യസ്ത ശിഷ്യന്മാരായിരുന്ന സമാധിയെ പ്രാപിച്ച ഗോവിന്ദാനന്ദ സ്വാമി, നടരാജഗുരു, നിത്യചൈതന്യയതി, ഗീതാനന്ദസ്വാമി തുടങ്ങിയവരൊക്കെ ഇത്തരം പാവനദൗത്യം നിര്വഹിച്ചവരില്പ്പെടുന്നു.
ഗുരുധര്‍മ്മ പ്രചാരണസഭയുടെ രൂപീകരണ വേള മുതല്‍ ദേശംതോറും ധര്‍മ്മപ്രചാരണം നിര്‍വഹിക്കുക പതിവായി. സഭയുടെ രൂപീകരണ ഉദ്ദേശവും ഇതുതന്നെയായിരുന്നു. ഇതിന് പ്രചോദനമായതു ശ്രീനാരായണ ധര്‍മ്മസംഘത്തിന്റെ ഉദയവേളയില്‍ തൃപ്പാദങ്ങള്‍ നല്കിയ നിര്‍ദ്ദേശം തന്നെ.
ദേശംതോറും ധര്‍മ്മപ്രചാരണത്തിനായി സ്ത്രീകള്‍ക്കും, പുരുഷന്മാര്ക്കും പ്രത്യേകം പ്രത്യേകം സഭകള്‍ ഉണ്ടാകണമെന്നായിരുന്നു ഗുരുകല്‍പ്പന. ഇപ്രകാരം ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ്, പോഷക സംഘടനയെന്ന നിലയില്‍ ഗുരുധര്‍മ്മ പ്രചാരണ സഭ രൂപീകരിച്ച കാലംതൊട്ടെ തൃപ്പാദധര്മ്മം പ്രചരിപ്പിച്ചുപോന്നു. ഇന്നും തുടരുന്നുവെങ്കിലും കേരളത്തിലും ഇതര സംസംഥാനങ്ങളിലും ചില വിദേശരാജ്യങ്ങളിലുമായിരുന്നു പ്രചാരണം. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള പര്യടനം നാളിതുവരെ വഹിച്ചതിനേക്കാള്‍ ഏറെ ഗുണകരമാകുമെന്നു പ്രതീക്ഷിക്കുന്നു.
ഗുരുദേവദര്‍ശനം ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയെന്ന ദൗത്യനിര്‍വഹണത്തില്‍ പങ്കാളികളാകാനും പ്രോത്സാഹനം നല്‍കാനും ഒത്തുചേരുന്നത് സംസ്ഥാനത്തും പുറത്തുമുള്ള നിരവധിസുമനസുകളാണ്. ഗുരുദേവ ഭക്തരും ഗുരുദേവപ്രസ്ഥാനങ്ങളുടെ ഭാരവാഹികളും സഹയാത്രികരും ഒന്നായിചേര്ന്നാണു യൂറോപ്യന്‍ യാത്ര.
ലേഖകനെ കൂടാതെ ധര്‍മ്മസംഘം മുന്‍ ട്രഷറര്‍ സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, ശിവഗിരി മാസിക എഡിറ്റര്‍ മങ്ങാട്ടു ബാലചന്ദ്രന്, വേള്‍ഡ് പീസ് മിഷന് സൊസൈറ്റി സെക്രട്ടറി തോമസ് ബാബു തുടങ്ങിയവരും നേതൃത്വം നല്‍കും.
മുംബൈ ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ് എം. ഐ. ദാമോദരന്‍, ഗുരുധര്‍മ്മ പ്രചാരണ സഭാ ജോയിന്റ് രജിസ്ട്രാര്‍ ഡി. അജിത് കുമാര്‍, ഗുരുധര്‍മ്മ പ്രചാരണസഭയുടെ കോ- ഓര്‍ഡിനേറ്ററും പ്രചരണം അമേരിക്കയില്‍ നിര്‍വഹിച്ചുപോരുന്ന പ്രമുഖരില്‍ ഒരാളുമായ അശോകന് വേങ്ങശേരി, ചന്ദ്രബാബുമുംബൈ (ഇദ്ദേഹമാണ് ശിവഗിരിമഠത്തില്‍ ഗുരുദേവ റിക്ഷാ മണ്ഡപം നിര്‍മ്മിച്ചുനല്‍കിയത്).
സഭയുടെ വനിതാ വിഭാഗമായ മാതൃവേദിയുടെ കേന്ദ്ര അദ്ധ്യക്ഷ പ്രൊഫ. ലൈലാ പുരുഷോത്തമന്, ട്രഷറര്‍ സരോജിനി കൃഷ്ണന്, കുവൈറ്റില്‍ നിന്നുള്ള ദീപക്, മണ്ണന്തല വിശ്വംഭരന്, ഡോ. എസ്. ഓമന, ഡോ. ബിജോയ്, മഞ്ചു വെള്ളായണി, ഗുരുധര്‍മ്മ പ്രചാരണസഭാ എക്സിക്യൂട്ടീവ് അംഗം ശ്രീനാരായണ പ്രസാദ് ഉള്‍പ്പെടെ എഴുപതുപേരാണ് സംഘത്തില്‍ അണി ചേരുക.
രണ്ടു തവണ ഗുരുദേവന് സന്ദര്‍ശനം നടത്തിയിട്ടുള്ള ശ്രീലങ്കയിലാണ് ആദ്യമായി എത്തുക. തുടര്‍ന്ന് വത്തിക്കാന്‍, ഇറ്റലി, സ്ലോവേനിയ, ആസ്ട്രിയ, ജര്‍മ്മനി, ലിച്ചെന്‍സ്റ്റീന്‍, സ്വിറ്റ്സര്‍ലന്റ്, ആംസ്റ്റര്‍ഡാം, ബല്‍ജിയം, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെല്ലാം പര്യടനം നടത്തും. വത്തിക്കാനിലെത്തുമ്പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നതിനും ശിവഗിരി മഠത്തിന്റെ ഉപഹാരം നല്‍കുന്നതിനും ആഗ്രഹിക്കുന്നു.
ലോകം ഒന്നാകെ നെഞ്ചിലേറ്റിയ ദൈവദശകത്തിന്റെ ഇംഗ്ലീഷ് പതിപ്പും മറ്റു ഭാഷകളിലേക്കുള്ള മൊഴിമാറ്റവും ഗുരുദേവ ചിത്രങ്ങളും സൂക്തങ്ങള്‍ ഉള്‍ക്കൊള്ളിച്ച ലഘുലേഖകളും സഞ്ചാരവേളയില്‍ വിതരണം ചെയ്യും. ഗുരുധര്‍മ്മ പ്രചാരണസഭയുടെ കര്‍മ്മവീഥിയില്‍ പുതിയൊരദ്ധ്യായം രേഖപ്പെടുത്തുവാന്‍ ഈ സാധനാ പഠനയാത്ര ഉപകരിക്കും. ഗുരുദേവ കടാക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: