വെല്ലിങ്ടണ്‍: ലോക ക്രിക്കറ്റിലെ സമകാലിക ശക്തിസംതുലനത്തെ നീതികരിക്കുന്ന ഒരു സെമി ഫൈനല്‍ ലൈനപ്പ്. വെല്ലിങ്ടണില്‍ ന്യൂസിലാന്റിന്റെ അത്യുഗ്രന്‍ ജയത്തോടെ അതു വരയ്ക്കപ്പെട്ടു.
നാലാം ക്വാര്‍ട്ടര്‍ ഫൈനലും തികച്ചും ഏകപക്ഷീയമായി. 143 റണ്‍സിന് വെസ്റ്റിന്‍ഡീസിനെ തച്ചുതകര്‍ത്ത് കിവികള്‍ ലോകകപ്പിന്റെ അവസാന നാലിലേക്ക് കുതിച്ചു.
മാര്ട്ടിന് ഗുപ്റ്റിലിന്റെ (163 പന്തില്‍ 237 നോട്ടൗട്ട്) ഉജ്ജ്വല ഇരട്ട സെഞ്ച്വറിയാണ് ബ്ലാക്ക് ക്യാപ്സിന്റെ വിജയവഴി വെട്ടിയത്. നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ട്രന്റ് ബൗള്‍ട്ട് കിവി ബൗളര്‍മാരുടെ ദൗത്യ പൂര്‍ത്തീകരണത്തിന് നേതൃത്വം നല്കി.
ഗുപ്റ്റില്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ ന്യൂസിലാന്റ് പടുത്തുയര്‍ത്തിയത് 6ന് 393 എന്ന ഹിമാലയന്‍ സ്കോര്‍. വിന്‍ഡീസിന്റെ മറുപടി 30.3 ഓവറില്‍ 250ല്‍ ഒതുങ്ങി. ഗുപ്റ്റില്‍ മാന്‍ ഓഫ് ദ മാച്ച്.
പ്രതീക്ഷച്ചതിനു വിരുദ്ധമായി ഗാലറി ദര്‍ശിച്ചത് ഗുപ്റ്റിലിന്റെ മാസ്മരിക ഇന്നിംഗ്സ് മാത്രം. ടൂര്‍ണമെന്റില്‍ ഇതുവരെ അത്ര മികവിലൊന്നും ഉയരാതിരുന്ന ഗുപ്റ്റില്‍ അതിനുള്ള കണക്കുതീര്‍ത്തു. കളിയുടെ മൂന്നാം പന്തില്‍ തന്നെ ഗുപ്റ്റിലിനെ പുറത്താക്കാന്‍ വിന്‍ഡീസിന് അവസരം ലഭിച്ചതാണ്. എന്നാല്‍ ജെറോം ടെയ്ലറുടെ പന്തില്‍ കിവി ഓപ്പണര്‍ നല്കിയ ക്യാച്ച് സ്ക്വയര്‍ ലെഗില്‍ മര്‍ലോണ്‍ സാമുവല്‍സ് നിലത്തേക്കിട്ടു. അതിനവര്‍ക്ക് വലിയ ശിക്ഷയനുഭവിക്കേണ്ടിവന്നു.
നല്ല പന്തുകളെ ബഹുമാനിച്ചും മോശമായവയെ അടിച്ചുപറത്തിയും ഗുപ്റ്റില്‍ കത്തിക്കയറി. ഗുപ്റ്റിലിന്റെ ഹാഫ് സെഞ്ച്വറി 64 പന്തുകളില്‍ പിറന്നു. 111 പന്തില്‍ താരം സെഞ്ച്വറി തികച്ചു. അടുത്തൊരു നൂറുകൂടി ചേര്‍ക്കാന്‍ വേണ്ടിവന്നത് വെറും 44 പന്തുകളും. 24 തവണ ആ ബാറ്റ് ബൗണ്ടറി വര്‍ഷിച്ചു. 11 പ്രാവശ്യം സിക്സറുകള്‍ പെയ്തിറങ്ങി.
ഹാഫ് വോളികള്‍ ആവോളമെറിഞ്ഞ വിന്‍ഡീസ് ബൗളര്‍മാര്‍ ഗുപ്റ്റിലിന് സുഖത്തിന്റെ പട്ടുപരവതാനി വിരിച്ചുകൊടുത്തു. അതോടെ ക്രിസ് ഗെയ്ലിനെ സാക്ഷിയാക്കി ലോകകപ്പിലെ ഏറ്റവും മികച്ച വ്യക്തിഗത സ്കോറിന്റെ റെക്കോര്‍ഡ് ഗുപ്റ്റില്‍ പിടിച്ചെടുത്തു. ഗ്രൂപ്പ് ഘട്ടത്തില്‍ സിംബാബ്വെയ്ക്കെതിരെ ഗെയ്ല് കുറിച്ച (215) എന്ന റെക്കോര്‍ഡ് അങ്ങനെ നിലംപൊത്തി.
ഏകദിനത്തിലെ മികച്ച രണ്ടാമത്തെ വ്യക്തിഗത സ്കോറും ഗുപ്റ്റിലിന്റേത് തന്നെ. ഗുപ്റ്റില്‍ ഷോയ്ക്കിടെ കിവി ബാറ്റ്സ്മാന്മാരില് അധികമാര്‍ക്കും സാധ്യതയുണ്ടായിരുന്നില്ല. റോസ് ടെയ്ലറും (42), കെയ്ന്‍ വില്യംസണും (33), ഗ്രാന്റ് എലിയോട്ടും (11 പന്തില്‍ 27) തങ്ങളുടേതായ സംഭാവനകള്‍ നല്കി. എട്ട് ഓവറില്‍ 38 റണ്‍സ് മാത്രം വഴങ്ങിയ ഡാരെന്‍ സമ്മി വിന്‍ഡീസ് ബൗളര്‍മാരില്‍ വേറിട്ടുനിന്നു. അവശേഷിച്ചവരെല്ലാം പെരുമഴപോലെ റണ്‍സ് വഴങ്ങി. ജെറോം ടെയ്ലര്‍ക്ക് മൂന്നും ആന്ദ്ര റസലിന് രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു.
ക്രിസ് ഗെയ്ലിന്റെ ചെറുവെടിക്കെട്ട് കാണികള്‍ക്ക് രസം പകര്ന്നതുമാത്രം വിന്‍ഡീസ് ഇന്നിംഗ്സിലെ പ്രധാന ദൃശ്യം. 33 പന്തില്‍ എട്ടു സിക്സറുകളും രണ്ടു ഫോറും ഉള്‍പ്പെടെ 61 റണ്‍സ് വാരിയ ഗെയ്ല് ന്യൂസിലാന്റ് ബൗളര്‍മാരോടു നേരിയ പ്രതികാരം വീട്ടി.
മര്‍ലോണ്‍ സാമുവല്‍സും (27) ഗെയ്ലും ക്രീസില്‍ നിന്ന വേളയില്‍ ന്യൂസിലാന്റ് വിരണ്ടുപോയി. ടിം സൗത്തിയെ കണക്കറ്റ് പ്രഹരിച്ച സാമുല്‍സ് എതിര് പാളയത്തിലേക്ക് പടനയിച്ചു. പക്ഷേ, ബൗള്‍ട്ടിന്റെ പന്തില്‍ തേര്ഡ്്മാനില് വില്ലുപോലെ വളഞ്ഞ് കൈക്കലാക്കിയ അത്ഭുത ക്യാച്ചിലൂടെ സാമുവല്‍സിനെ കരകയറ്റിയ ഡാനിയേല്‍ വെറ്റോറി കിവികളെ മത്സരത്തിലേക്ക് തിരിച്ചുവിളിച്ചു.
തുടക്കത്തില്‍ ബൗള്‍ട്ട് ഏല്‍പ്പിച്ച പ്രഹരം കരീബിയന്‍സിനെ ആത്യന്തം വലച്ചെന്നു പറയാം. റണ്‍റേറ്റ് നിലനിര്‍ത്താനായെങ്കിലും വിക്കറ്റുകള്‍ അടിക്കടി പൊഴിഞ്ഞതോടെ വിന്‍ഡീസ് ബാറ്റിംഗ് അകാലത്തില്‍ അസ്തമിച്ചു.നായകന് ജാസെന്‍ ഹോള്‍ഡര്‍ (26 പന്തില്‍ 42, 5 ഫോര്‍, 2 സിക്സ്) വാലറ്റത്ത് നടത്തിയ കടന്നാക്രമണം വിന്‍ഡീസിന് ആശ്വാസം പകര്‍ന്നു. സൗത്തിയും വെറ്റോറിയും രണ്ടുപേരെ വീതം മടക്കി.
സ്കോര്‍ ബോര്‍ഡ്
ന്യൂസിലാന്റ്: മാര്ട്ടിന് ഗുപ്റ്റില്‍ നോട്ടൗട്ട് 237, ബ്രണ്ടന്‍ മക്കല്ലം സി ഹോള്‍ഡര്‍ ഹബി ടെയ്ലര് 12, കെയ്ന്‍ വില്യംസണ് സി ഗെയ്ല് ബി റസല്‍ 33, റോസ് ടെയ്ലര് റണ്ണൗട്ട് 42, കോറി ആന്ഡേഴ്സന് സി ഗെയ്ല് ബി റസല്‍ 15, ഗ്രാന്റ് എലിയോട്ട് എല്‍ബിഡബ്ല്യൂ ബി ടെയ്ലര് 27, ലൂക്ക് റോഞ്ചി സി ബെന്‍ ബി ടെയ്ലര് 9, ഡാനിയേല്‍ വെറ്റോറി നോട്ടൗട്ട് 8. എക്സ്ട്രാസ് 10. ആകെ 6ന് 393 (50 ഓവര്‍).
വിക്കറ്റ് വീഴ്ച: 1-27, 2-89, 3-232, 4-278, 5-333, 6-365
ബൗളിംഗ്: ജെറോം ടെയ്ലര് 7-0-71-3, ജാസന്‍ ഹോള്‍ഡര്‍ 8-0-76-0, സുലൈമാന്‍ ബെന്‍ 10-1-66-0, ആന്ദ്രെ റസല്‍ 10-0-96-2, ഡാരെന്‍ സമ്മി 8-0-38-0, മര്‍ലോണ്‍ സാമ്മുവല്സ് 7-0-44-0.
വെസ്റ്റിന്‍ഡീസ്: ക്രിസ് ഗെയ്ല് ബി മില്‍നെ 61, ജോണ്സന് ചാള്‍സ് ബി ബൗള്‍ട്ട് 3, ലെന്‍ഡല്‍ സിമ്മണ്‍സ് സി ഗുപ്റ്റില്‍ ബി ബൗള്‍ട്ട് 12, മര്‍ലോണ്‍ സാമുവല്‍സ് സി വെറ്റോറി ബി ബൗള്‍ട്ട് 27, ദിനേഷ് രാംദിന് എല്‍ബിഡബ്ല്യൂ ബി ബൗള്‍ട്ട് 0, ജൊനാതന്‍ കാര്‍ട്ടര്‍ ബി വെറ്റോറി 32, ഡാരെന്‍ സമ്മി സി റോഞ്ചി ബി ആന്ഡേഴ്സന് 27, ആന്ദ്രെ റസല്‍ ബി സൗത്തി 20, ജാസെന്‍ ഹോള്‍ഡര്‍ സി ആന്ഡേഴ്സന് ബി വെറ്റോറി 42, ജെറോം ടെയ്ലര് സി ഗുപ്റ്റില്‍ ബി സൗത്തി 11, സുലൈമാന്‍ ബെന്‍ നോട്ടൗട്ട് 9. എക്സ്ട്രാസ് 6. ആകെ 250 (30.3).
വിക്കറ്റ് വീഴ്ച: 1-4, 2-27, 3-80, 4-80, 5-120, 6-166, 7-173, 8-201, 9-221, 10-250
ബൗളിംഗ്: ടിം സൗത്തി 8-1-82-2, ട്രെന്റ് ബൗള്‍ട്ട് 10-3-44-4, ഡാനിയേല്‍ വെറ്റോറി 6.3-0-58-2, ആദം മില്‍നെ 4-0-42-1, കോറി ആന്ഡേഴ്സന് 2-0-24-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: